2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

മനസ്സ് തണുപ്പിക്കാന്‍ ഒരിടം


 

എളുപ്പവഴിയില്‍

ക്രിയകള്‍ ചെയ്യുന്നവര്‍

നേരെ നേരെ കാണുമ്പോള്‍

അറിയാമായിരുന്നിട്ടും

വിദൂരതയിലേക്ക് നോക്കി

കണ്ടില്ലെന്നു നടിക്കുമ്പോള്‍

വെറുതെ ഒന്ന് ചിരിക്കാന്‍ മാത്രം

ആഗ്രഹിച്ച മനസ്സ്

ഒറ്റപ്പെടലുകളില്‍

വിയര്ത്തെന്നു വരാം.  

കൌണ്സിലിംഗ് മുറികളിലേക്കുള്ള കയറ്റിറക്കങ്ങള്‍

ഒട്ടേറെ തവണ

കയറിയിറങ്ങി കഴിഞ്ഞിട്ടും

മനസ്സ് തെല്ലും തണുക്കാതെ വരുമ്പോള്‍

ഒടുവില്‍ പുഴക്കരികിലേക്ക് ചെല്ലുക.  

പുഴയിലൂടെ തോണിക്കാരനോട്

ഓരോന്നും പറഞ്ഞ്

അക്കരെയിക്കരെ പോയിക്കൊണ്ടേയിരിക്കുക.

പുഴയില്‍ ഒരിടത്തു വെച്ച്

എന്തേ ഇതെന്ന് തോണിക്കാരന്‍ ചോദിക്കും.

അപ്പോള്‍ സങ്കടങ്ങള്‍ മുഴുവന്‍

പുഴയിലേക്ക് പറഞ്ഞിടുക.

എല്ലാം കേട്ട് തുഴയുന്നതിനിടയില്‍

തെല്ലകലെയുള്ള പാലത്തെ നോക്കി

തോണിക്കാരന്‍ പറയും.

എല്ലാറ്റിനും

അതാണ്‌ കാരണം. 

ഒരു തോണിക്കാരന്റെ മനസ്സ്  

എപ്പോഴുമെപ്പോഴും

പ്രശ്നങ്ങളെ പാലത്തോട്

ചേര്‍ത്തുകെട്ടിക്കൊണ്ടേയിരിക്കും.

പിന്നെ മണല്‍ വാരിപ്പോയൊരിടം കാട്ടി 

അതുമാണ് കാരണം

എന്നും പറയും.

തോണിക്കാരന്‍ പറയുന്നതും

വേവലാതികളൊക്കെ തന്നെയാകാം.

എങ്കിലും

മറ്റാരുമില്ലാത്ത ഒരിടത്തു

ഒരാള്ക്കൊപ്പം

മുഖത്തോടു മുഖം നോക്കി

പരസ്പരം സങ്കടം പറഞ്ഞിരുന്നതിന്റെ

ഓര്മകളോടെ തിരിച്ചു പോരാന്‍

ഇക്കാലവും

മറ്റേത് ഇടമുണ്ട്?
 
-0-

ഇലയും പൂവും - ഒരു കാല്‍പനികകവിതാപുസ്തകം.


 


(പൂവുകളെ പറ്റിയും പൂമ്പാറ്റകളെ പറ്റിയുമൊക്കെ കവിതകള്‍ എഴുതുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള കവികള്‍ക്ക്)

 

വീട്ടുകാരന്‍ അന്നും അടുത്തേക്ക് വരുന്നത് കണ്ട് പേടിയാല്‍ ചെടിയുടെ അടിവയറ്റില്‍ നിന്നും മിന്നല്‍ പോലെ എന്തോ മേല്പോട്ടേക്ക്‌ ഓടിക്കയറി. വീട്ടുകാരന് ചെടിയുടെ അടുത്തു വന്നുനിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോഴൊക്കെയും  ഇലകളുടെ അറ്റം നുള്ളുന്ന സ്വഭാവമാണ്.  ചെടിക്ക് അതിനാല്‍ തന്നെ വീട്ടുകാരനെ തെല്ലും ഇഷ്ടമായിരുന്നില്ല.

വീട്ടുകാരന്‍ പൂവുകളെ പറ്റിയും പൂമ്പാറ്റകളെ പറ്റിയുമൊക്കെ കവിതകള്‍ എഴുതുന്ന മനുഷ്യനായിരുന്നു.

മൊബൈല്‍ ഫോണില്‍ വീട്ടുകാരന്‍ പറയുന്നത് കേട്ടു. പറയുന്നതിന്റെ ഒന്നിച്ച് താന്‍ പറയുന്നത് വീട്ടുകാരന്‍ തന്നെ ചിരിച്ചു കൊണ്ട് ആസ്വദിക്കുന്നുമുണ്ടായിരുന്നു.  

-ആത്മകഥയോ? ഏയ് ഇപ്പോഴൊന്നുമില്ല. എനിക്കത്ര വയസ്സൊന്നും ആയില്ലെന്നേ. അല്ലേലും പുഴുങ്ങിയ മുട്ടയല്ലേ ആത്മകഥ. അനുഭവങ്ങളെ വെള്ളത്തില്‍ ഇട്ടു ചൂടാക്കി ഇങ്ങോട്ട് എടുക്കലല്ലേ. മുട്ട കൊണ്ട് ആത്മാനുഭവങ്ങളുടെ എരിവും ഉപ്പുമൊക്കെ ചേര്‍ത്ത് കവിതയില്‍ ഓംലെറ്റും ബുള്‍സ്ഐയുമൊക്കെ ഉണ്ടാക്കുന്നതാ എനിക്കിഷ്ടം.

ഇന്നേവരെ അടുക്കളയില്‍ കയറാത്ത മനുഷ്യനാണ് ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒന്നൊക്കെ തന്നെയെങ്കിലും മുട്ട പുഴുങ്ങുന്നതിനെ പറ്റിയൊക്കെ പറയുന്നത്!  അത് പറയുന്നതിനിടയില്‍ ചെടിയുടെ മൂന്നുനാല് ഇലകളാണ് വീട്ടുകാരന്‍ നുള്ളി അവയുടെ അറ്റങ്ങള്‍ ഭൂപടം വരയ്ക്കുന്ന രീതിയില്‍ ആക്കിയത്. ഇലകളുടെ അറ്റം വേദനിക്കുമ്പോഴും കോഴികള്‍ ഇടുന്ന മുട്ടകളെ പോലും സാഹിത്യത്തില്‍ വെറുതെ വിടാത്ത മനുഷ്യന്‍ എന്ന് ചെടി മനസ്സില്‍ കരുതിക്കൊണ്ടിരുന്നു.

അടുക്കള ഭാഗത്ത്‌ നിന്നും വീട്ടുകാരി മകളോട് എന്തോ ഉറക്കെ പറയുന്നത് കേട്ടു. അവിടെ നിന്നും ഉയരുന്ന പുക കാണുമ്പോഴൊക്കെയും തെല്ലു കൂടി വലിയ മരമായിരുന്നെങ്കില്‍ കഴുത്ത് നീട്ടി ജലദോഷം വന്ന ഒരാളെ പോലെ ആവി പിടിക്കാമായിരുന്നു എന്ന് ചെടി എപ്പോഴും കരുതാറുണ്ട്. അങ്ങനെ ആയിരുന്നെങ്കില്‍ ചെടിക്ക് വീട്ടുകാരിയെ ജാലകക്കാഴ്ചയിലൂടെ  നോക്കുകയും ആകാമായിരുന്നു. അതിനു പറ്റാത്ത വിധം ജാലകത്തിന്റെ ഉയരം പോലും തനിക്ക് ഇല്ലാതെ പോയല്ലോ എന്ന് ചെടി എപ്പോഴും വിചാരപ്പെടും. വീട്ടുകാരിയെ ചെടിക്ക് അത്രയ്ക്ക് കാര്യമായിരുന്നു.

ചെടിക്ക് വീട്ടുകാരിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. റോഡ്‌ അരികില്‍ നിന്നുമാണ് ചെടിയെ വീട്ടുകാരി പറിച്ചു കൊണ്ടുവന്നത് തന്നെ. അന്ന് ചെടി നന്നേ കുഞ്ഞുകുട്ടിയായിരുന്നു. അത്തരമൊന്നു ചെയ്തതിന്റെ രണ്ടാം ദിവസം വെള്ളം ഒഴുകിപോകാനുള്ള ഓവുചാലിനു വേണ്ടി മുന്പ് ചെടി നിന്നിരുന്ന ഇടത്തില്‍ നിന്നും മണ്ണ് മാന്തുന്ന യന്ത്രം തൊഴുതുള്ളിയെ പോലെ വന്നു മണ്ണ് മാന്തി. വീട്ടുകാരി അതിനു മുന്നേ ഭാഗ്യത്തിനു പറിച്ചിരുന്നില്ലെങ്കില്‍ ചെടി മണ്ണിനടിയില്‍ പെട്ടുപോയേനെ.

വേനല്‍ക്കാലത്ത് വീട്ടുകാരി ദിവസവും ചെടിക്ക് വെള്ളം നല്‍കും. ഇടക്കൊക്കെ ചാണകപ്പൊടിയോ ആട്ടിന്പിട്ടയോ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് ഇട്ടു കൊടുക്കും. ചൊറിയന്‍ പുഴുവിനെ കാണുന്നത് അറപ്പൊക്കെ ആണെങ്കിലും ചില ഇലകള്‍ക്ക് അടിയില്‍ അവ വന്നാല്‍ ഈര്‍ക്കില്‍ കൊണ്ട് അയ്യേ..... എന്നൊക്കെ ശബ്ദം ഉണ്ടാക്കി ദൂരത്തേക്കു തട്ടിക്കളയും. അതിലുമൊക്കെ അപ്പുറം രണ്ടുമാസം മുമ്പ് നടന്ന കാര്യമാണ്. ചെടി ശരിക്കും പട്ടുപോകുമായിരുന്ന രോഗമായിരുന്നു വന്നു പെട്ടത്. അടിഭാഗത്ത്‌ നിന്നും ഫംഗസ് ബാധ. കണ്ടപാടെ വീട്ടുകാരി എല്ലാം ചുരണ്ടി മാറ്റി അടുത്തുള്ള നേഴ്‌സറിയില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന ലായനി പുരട്ടി അസുഖം ഭേദമാക്കി. പുനര്‍ജ്ജന്മം കിട്ടിയത് പോലെയായിരുന്നു ശരിക്കും ചെടിക്ക് അത്. വീട്ടുകാരന് അതിലൊന്നും യാതൊരു ശ്രദ്ധയുമുണ്ടായിരുന്നില്ല. വീട്ടുകാരി ചെടിക്ക് വന്നുപെട്ട ഫംഗസ് ബാധയെ കുറിച്ച് തെല്ലൊരു വേവലാതിയോടെ പറഞ്ഞപ്പോള്‍ വീട്ടുകാരന്‍ അത് കേട്ടത് തന്നെ താല്പര്യം ഇല്ലാത്ത വിഷയം കേട്ടുകൊടുക്കുന്നു എന്ന മട്ടിലായിരുന്നു. 

വീട്ടുകാരി ദിവസവും സ്വാദിഷ്ടമായ ഭക്ഷണം പലതും ഉണ്ടാക്കും. പക്ഷേ ഒരു പാചകപുസ്തകം പോലും പുറത്തിറക്കുകയുണ്ടായില്ല. പാചകക്കുറിപ്പുകള്‍ എഴുതാന്‍ എന്താണ് ഇത്രമാത്രം ബുദ്ധിമുട്ടുള്ളത്? എടുക്കുന്ന സാധനങ്ങളുടെ ഗ്രാം ഒപ്പിച്ചുള്ള കണക്ക്‌. കണക്ക്‌ തെല്ലൊന്നു തെറ്റിയാല്‍ തന്നെയെന്ത്? വായിച്ചിട്ട് ആരാണ് അളവൊക്കെ കൃത്യമായി നോക്കി ചെയ്യുന്നത്? പിന്നെ അവ പാചകം ചെയ്യേണ്ട വിധവും. വീട്ടുകാരി വിചാരിച്ചാല്‍ എളുപ്പം കഴിയുന്ന ഒന്ന്. എന്നിട്ടും അവര്‍ അത്തരം കുറിപ്പുകള്‍ ഒന്നും തന്നെ എഴുതിയതേ ഇല്ല.

റേഞ്ച് കട്ടായത് കൊണ്ടോ എന്തോ സംസാരം പതിയില്‍ മുറിഞ്ഞതിനാല്‍ വീട്ടുകാരന്‍ മറ്റൊരിടത്തേക്ക് റേഞ്ച് നോക്കി മാറി. അപ്പോഴെക്കും വീട്ടിനകത്ത് നിന്നും സ്കൂള്‍ ബാഗുമായി പുറത്തേക്ക്‌ വന്ന പെണ്‍കുട്ടി ചെടിയുടെ അരികിലെത്തി ഒരു പൂ പറിച്ചു മുടിയില്‍ തിരുകി. താനൊരു പൂത്തു നില്‍ക്കുന്ന ചെടിയാണ് എന്ന് മറ്റുള്ളവരെ കാണിക്കാനുള്ള അവള്‍ പോലും അറിയാതെ അവളുടെ ഉള്ളിന്റെ ഉള്ളില്‍ തോന്നുന്ന പെണ്‍കുട്ടിയുടെ സൂത്രം എന്ന് ചെടിക്ക് തോന്നാതിരുന്നില്ല. ചെടിയെ തന്നെയും പൂത്തു നില്‍ക്കുമ്പോഴാണ് എല്ലാവരും നോക്കാറുള്ളത്. പൂക്കാതെ നില്‍ക്കുന്ന കാലത്ത് വീട്ടുകാരി ഒഴിച്ചു ആരും പരിഗണിക്കുന്നത് കാണാറില്ലായിരുന്നു. ചെടി പൂത്തുനില്‍ക്കുന്നത് കാണുമ്പോഴാണ് വിത്ത് തരണേ എന്നൊക്കെ ചില അതിഥികള്‍ വന്നാല്‍ വീട്ടുകാരിയോട് പറയുന്നത് കേള്‍ക്കാറുള്ളത്. അല്ലാത്തപ്പോള്‍ അവരാരും തന്നെ ചെടിയെ ശ്രദ്ധിക്കാറുപോലുമില്ല.    

പെണ്‍കുട്ടി പോയ ഉടനെ തന്നെ ഒരു വണ്ട്‌ ബുള്ളറ്റില്‍ എന്ന വണ്ണം ശബ്ദത്തോടെ വന്ന് മറ്റൊരു പൂവില്‍ വന്നിരുന്നു. തലയില്‍ കൊമ്പും കൈകാലുകളില്‍ കത്തിയും കൊണ്ടാണ് വരുന്നതെങ്കിലും വണ്ടിന് പൂവിനെ എന്തൊരു ശ്രദ്ധയാണെന്ന് ചെടിക്ക് തോന്നാതിരുന്നില്ല.

അപ്പോഴേക്കും വീട്ടുകാരന്റെ ഫോണിലേക്ക് പുതിയൊരു കോള്‍ വന്നു. അത് എടുത്തു അത്യന്ത്യം സന്തോഷത്തോടെയും ആശചര്യത്തോടെയും  വീട്ടുകാരന്‍ പറയുന്നത് കേട്ടു.


-അവാര്‍ഡോ! എനിക്കോ! എന്റെ ഇലയും പൂവും എന്ന പുസ്തകത്തിനോ! എനിക്ക് വയ്യ. സന്തോഷം. ഒരുപാടോരുപാട് സന്തോഷം.

വീട്ടുകാരന്‍ അതും പറഞ്ഞു കൊണ്ട് പിന്നെയും ഇലകള്‍ക്ക് നേരെ കൈ നീട്ടിക്കൊണ്ടു അടുത്ത് വരുന്നത് കണ്ടപ്പോള്‍ ചെടിക്ക് പിന്നെയും പേടിയാകാന്‍ തുടങ്ങി.
 
-0-

      

2013, ജൂലൈ 10, ബുധനാഴ്‌ച

ഒരു പഴയ ഫിലുമിനിസ്റിന്റെ തീപ്പെട്ടിച്ചിന്തകള്‍

 
                      പാത്തുമ്മായുടെ ആട് എന്ന പുസ്തകത്തില്‍ തീപ്പെട്ടിയെ പറ്റിയും വൈക്കം മുഹമ്മദ് ബഷീര്‍ പറയുന്നുണ്ട്. ആട് തീപ്പെട്ടി തിന്നാനായി തലയുയര്‍ത്തുന്നത് കണ്ടപ്പോള്‍ തീപ്പെട്ടിക്കമ്പുകള്‍ മാറ്റി കൂട് മാത്രമായി ബഷീര്‍ ആടിനു നല്കുന്നതായാണ് അതില്‍ പറയുന്നത്. ബാല്യകാലസഖി, ശബ്ദങ്ങള്‍ എന്നീ പുസ്തകങ്ങളുടെ കോപ്പികള്‍ ആടിനു തിന്നാന്‍ കൊടുത്ത എഴുത്തുകാരനാണ് അദ്ദേഹം. പാത്തുമ്മായുടെ ആടിനു പഴവും പുസ്തകങ്ങളുമൊക്കെ കൊടുത്ത കൂട്ടത്തില്‍ അദ്ദേഹം തീപ്പെട്ടിക്കൂടും നല്കിയിട്ടുണ്ട്. അത്യന്തം രസകരമായ ആ പുസ്തകത്തില്‍ അത്തരത്തില്‍ തീപ്പെട്ടിക്കും ഒരു ഇടം കിട്ടിയിട്ടുണ്ട്.



                       തീപ്പെട്ടികള്‍ ഏതൊരാളുടെയും ജീവിതത്തില്‍ കടന്നു വരുന്ന വസ്തുക്കളില്‍ ഒന്നു തന്നെ എങ്കിലും തീപ്പെട്ടിച്ചിത്രങ്ങള്‍ ശേഖരിക്കുന്നവരായ ഫിലുമിനിസ്റുകളുടെ ജീവിതത്തില്‍ അവക്ക് ചെറുതല്ലാത്ത ഇടമുണ്ട്. ഫിലുമിനിസത്തെ പറ്റിയോ അതിന്റെ സാധ്യതകളെ പറ്റിയോ അറിയാത്ത കാലത്ത് തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിച്ച് ഒരു പുസ്തകത്തില്‍ ഒട്ടിക്കുക എന്നത് കുട്ടിക്കാലത്തെ ഹോബികളില്‍ ഒന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ അത് എന്റെ ഹോബിയായിരുന്നില്ല. മൂത്ത ചേച്ചിയുടെ ഹോബിയില്‍ തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിച്ചും അവ ഒട്ടിച്ചും രണ്ടാമത്തെ ചേച്ചിയും ഞാനും കൂട്ടു ചേര്‍ന്നു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. സമപ്രായക്കാരില്‍ ചിലരൊക്കെ പ്രത്യേക തരത്തിലുള്ള ആല്‍ബങ്ങളൊക്കെ സംഘടിപ്പിച്ച് വളരെ കാര്യമായി സ്റാമ്പുകള്‍ ശേഖരിക്കുന്നതു പോലെയോ നാണയങ്ങള്‍ ശേഖരിക്കുന്നതു പോലെയോ ഗൌരവസ്വഭാവത്തിലൊന്നും ചെയ്ത ഒന്നായിരുന്നില്ല ഞങ്ങളുടെ തീപ്പെട്ടി ചിത്രങ്ങളുടെ ശേഖരണം. മൂത്ത ചേച്ചി തൊട്ടുമുമ്പ് പഠിച്ച ക്ളാസിലെ ഉപയോഗം കഴിഞ്ഞ ഒരു ഇരുന്നൂറു പേജ് നോട്ടുപുസ്തകത്തിലായിരുന്നു തീപ്പെട്ടി ചിത്രങ്ങള്‍ ഒട്ടിക്കാന്‍ തുടങ്ങിയത്. മറ്റു നോട്ടുപുസ്തകങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേജുകള്‍ കിട്ടുമെന്നതിനാല്‍ തെല്ല് പരിഗണന കൂടിയ പുസ്തകങ്ങളാണ് ഇരുന്നൂറ് പേജുകളുടെ പുസ്തകം എന്നതിന്റെ ഒരു മേല്‍ക്കോയ്മ മാത്രമേ ആ പുസ്തകത്ത്ിനു അവകാശപ്പെടാന്‍ ഉണ്ടായിരുന്നുള്ളു.



                         പക്ഷേ വളര്‍ന്നു വലുതാകുന്ന കാലങ്ങളിലൊന്നില്‍ എപ്പോഴോ പഴയ പാഠപുസ്തകങ്ങള്‍ക്കും നോട്ടുപുസ്തകങ്ങള്‍ക്കും കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണങ്ങള്‍ക്കുമൊപ്പം ആ പുസ്തകവും വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി. കുറെക്കാലം വീടിന്റെ മുകളിലെ അത്രയൊന്നും ഉപയോഗിക്കാത്ത മുറിയില്‍ അത് മറ്റു പുസ്തകങ്ങള്‍ക്കൊപ്പം പൊടിപിടിച്ച് കിടന്നു. അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥയായ മൂത്ത ചേച്ചിക്കു പോലും അത്തരമൊന്നില്‍ താല്പര്യം എപ്പോഴോ നഷ്ടപ്പെട്ടു പോയിരുന്നു. ഒരു പക്ഷേ വെറും തീപ്പെട്ടി ചിത്രങ്ങള്‍ എന്ന ചിന്തയുമാകാം ഞങ്ങള്‍ മൂവരും അത്തരമൊരു ഉപേക്ഷ കാണിക്കാന്‍ കാരണമായിട്ടുണ്ടാകുക. പിന്നീട് മൂത്ത ചേച്ചിയുടെ കല്യാണക്കാലത്ത് വീട് വ്യത്തിയാക്കുന്നതിന്റെ ഭാഗമായി പഴയ പുസ്തകങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അതും പെട്ടുപോകുകയായിരുന്നു. ആക്രി സാധനങ്ങള്‍ എടുക്കുന്നയാള്‍ നല്കിയ ചെറുനാണയത്തുട്ടുകളില്‍ ആ പുസ്തകം വീടിന്റെ പടിയിറങ്ങിപ്പോയി. അതു മാത്രം മാറ്റി വെക്കാന്‍ ആരുമാരും ശ്രദ്ധിച്ചതുമില്ല. കുട്ടിക്കാലത്തിന്റെ മറ്റ് ഓര്‍മ്മകള്‍ക്കൊപ്പം ആ പുസ്തകവും തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിക്കുന്നതും അവ ഒട്ടിക്കുന്നതിന്റെ  ഓര്‍മ്മകളും മറ്റും ഇടക്കൊക്കെ ഓടിയെത്തും. തെല്ലു ശിഥിലമാണെങ്കിലും അവയുടെ ഓര്‍മ്മകള്‍ മനസ്സില്‍ അവിടവിടം ഒട്ടിപ്പിടിച്ച് പോയിരിക്കുന്നു. 





                         ഒരു കാലത്ത് അച്ഛ്നു നന്നായി പുകവലിക്കുന്ന ശീലമുണ്ടായിരുന്നു. അക്കാലത്ത് വലിച്ചെറിഞ്ഞ ബീഡിക്കുറ്റികളും തീപ്പെട്ടിക്കമ്പുകളും വീടിന്റെ മുറ്റത്ത് കിടപ്പുണ്ടാകും. വീടിന്റെ ഉമ്മറത്തൊക്കെ അവിടവിടെയായി അവയുടെ ചാരപ്പൊടികളും പുകയില മണവും കാണും. ആ വകയിലാണ് തീപ്പെട്ടികളില്‍ ഏറെയും വീട്ടിലെത്തിയിരുന്നത്. പിന്നീട് ഡോക്ടര്‍ വിലക്കിയതോടെ പുകവലി നിര്‍ത്തുകയും വിത്ത്ഡ്രോയല്‍ സിന്‍ഡ്രത്തിന്റെ പ്രശ്ം കൊണ്ടോ ശീലിച്ചു പോയത് ഉപേക്ഷിക്കാന്‍ പറ്റാത്തതിനാലോ രക്തത്തിലെ നിക്കോട്ടിന്‍ വീണ്ടും കൂടുതല്‍ കൂട്ടു ചോദിച്ചതിനാലോ എന്തോ അച്ഛന്‍ പൊടിവലിയിലേക്ക് കാലുമാറുകയായിരുന്നു.




                          അദ്ധ്യാപകായിരുന്നതിനാല്‍ അച്ഛന്‍ ചിലപ്പോഴൊക്കെ പലതരം ചിത്രങ്ങളുടെ ആല്‍ബങ്ങള്‍ തീര്‍ക്കാറുണ്ടായിരുന്നു. അച്ഛന്റെ തടിയന്‍ ആല്‍ബങ്ങളില്‍ നിന്നുമാണ് കല്ലുകളിട്ട് കൊക്കെത്താത്ത പാത്രത്തില്‍ നിന്നും സൂത്രശാലിയായ കാക്ക വെള്ളം കുടിക്കുന്ന ചിത്രങ്ങളുടെ പല ഘട്ടങ്ങളുടെയും ന്യത്തത്തിലെ നവരസഭാവങ്ങളുടെയും ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നില്ല എന്ന ബൈബിള്‍ വചം അടിക്കുറിപ്പായി കൊടുത്ത പറവക്കൂട്ടത്തിന്റെയും രാജാ രവിവര്‍മ്മയുടെ മുല്ലപ്പൂ ചൂടിയ നായര്‍ വനിതയുടെയും ഒട്ടേറെ ഭരണാധികാരികളുടെയും സ്മാരകങ്ങളുടെയും സാഹിത്യകാരന്‍മാരുടെയുമൊക്കെ ചിത്രങ്ങള്‍ ആദ്യമായി കാണുന്നത്. അച്ഛന്റെ ആല്‍ബനിര്‍മ്മാണങ്ങള്‍ കണ്ടിട്ടാവാം മൂത്ത ചേച്ചിയില്‍ തീപ്പട്ടി ചിത്രങ്ങള്‍ ഒട്ടിക്കാനുള്ള ആഗ്രഹം ഒരു പക്ഷേ ഉണ്ടാകാനിടയായത്. അല്ലെങ്കില്‍ അക്കാലം ക്ളാസില്‍ ഒന്നിച്ചു പഠിച്ച ചിലരില്‍ നിന്നും ചേച്ചിയിലേക്ക് പങ്കുവെക്കപ്പെട്ട ഹോബിയുമാകാം അത്. എന്തിരുന്നാലും തീപ്പെട്ടി ചിത്രങ്ങള്‍ ഒട്ടിക്കുന്നത്ിനു അനുസരിച്ച് ഇരുന്നൂറു പേജ് നോട്ടുപുസ്തകം തടിച്ചു തടിച്ചു വന്നു. അതിന്റെ പേജുകളും കവറും ചേരുന്ന മടക്കു ഭാഗം നേര്ക്കുകയും ചുരുങ്ങുകയും മധ്യഭാഗവും തുറക്കുന്ന ഭാഗവും വീര്‍ത്തുവീര്‍ത്തു വരികയും ചെയ്തു. 




                           അച്ഛന്‍ ബീഡി കൊളുത്താന്‍ ഉപയോഗിക്കുന്ന തീപ്പെട്ടികള്‍ ശേഖരിക്കുന്നതിനു പുറമേ ഞങ്ങള്‍ക്ക് സ്ക്കൂളിലേക്ക് പോകുന്ന റോഡരുകുകളില്‍ നിന്നും മറ്റും തീപ്പെട്ടികള്‍ ശേഖരിക്കുന്ന സ്വഭാവവുമുണ്ടായിരുന്നു. ആ പുസ്തകത്തിലുണ്ടായിരുന്ന പല തീപ്പെട്ടി ചിത്രങ്ങളും അവയുടെ പേരുകളും ഓര്‍ത്തെടുക്കാന്‍ ഈയിടെ ശ്രമിച്ചു നോക്കി. അവയില്‍ ഒന്നില്‍ സൂര്യന്‍ ഉദിച്ചുയരുന്നതായ ചിത്രം നല്ല ഓര്‍മ്മ ഉണ്ടെങ്കിലും ആ തീപ്പെട്ടിയുടെ പേര് എന്തായിരുന്നു എന്ന് ഓര്‍മ്മയില്‍ വരുന്നതേയില്ല. മരത്തിന്റെ നന്നേ നേര്‍ത്ത പാളികളില്‍ വയലറ്റ് നിറമുള്ള കടലാസുകള്‍ ഒട്ടിച്ചു ചേര്‍ത്ത തീപ്പെട്ടിയായിരുന്നു അത്. അതിനോട് കൂടുതലുള്ള പ്രിയം കുട്ടിക്കാലങ്ങളില്‍ അതിന്റെ തീപ്പെട്ടിക്കമ്പുകള്‍ ഇടുന്ന ഭാഗം ഊരിയെടുത്ത് അതിന്റെ അടിഭാഗം എടുത്തു കളഞ്ഞ് നനച്ചെടുത്ത മണ്ണു നിറച്ച് ഒട്ടേറെ കൊച്ചു കൊച്ചു മണ്‍കട്ടകള്‍ തീര്‍ത്തിരുന്നു എന്നതിനാലാണ്. കുഞ്ഞുകുഞ്ഞു മണ്‍കട്ടചുമര്‍വീടുകള്‍ തീര്‍ക്കാന്‍ സഹായിച്ചിരുന്നത് ആ തീപ്പെട്ടിയുടെ കൂടിന്റെ ചട്ടമായിരുന്നു. തെല്ല് ചിലവ് കുറഞ്ഞ വീടുകളുടെ ചുമരുകള്‍ തീര്‍ക്കാന്‍ മണ്‍കട്ടകള്‍ ഉണ്ടാക്കുന്ന വലിയവരുടെ ചട്ടകള്‍ക്ക് കുട്ടികളുടെ കുഞ്ഞുഭാഷ്യമായിരുന്നു അത്. ആ തീപ്പെട്ടിയെ അത്രയും ഓര്‍ത്തു വെക്കാനുള്ള കാരണവും ഒരു പക്ഷേ അതു തന്നെ.





                            തീപ്പെട്ടിച്ചിത്രപ്പുസ്തകത്തിലെ തീപ്പെട്ടിച്ചിത്രങ്ങളില്‍ മറ്റു പല ചിത്രങ്ങളും മനസ്സില്‍ തെളിയുന്നുണ്ടെങ്കിലും അവയില്‍ പലതിന്റെയും പേരുകളും അതു പോലെ തന്നെ മറന്നു പോയിരുന്നു. നഷ്ടപ്പെട്ടു പോയ തീപ്പെട്ടിച്ചിത്രപുസ്തകത്തിലുണ്ടായിരുന്ന ചിത്രങ്ങളില്‍ പലതും മാറ്റ്ലീയുടെ വെബ് സൈറ്റില്‍ ഈയിടെ കാണാനിടയായി. ഒട്ടകേം തീപ്പെട്ടി ചിത്രങ്ങള്‍ കംപ്യൂട്ടര്‍ മോണിറ്ററില്‍ തെളിഞ്ഞപ്പോള്‍ നഷ്ടപ്പെട്ടുപോയ പഴയ തീപ്പെട്ടിച്ചിത്രപുസ്തകത്തില്‍ ഒട്ടിച്ചിരുന്ന എറെക്കുറെ ചിത്രങ്ങളും കാണാന്‍ കഴിഞ്ഞു. അടുക്കോടെയും ചിട്ടയോടെയും ക്രമപ്പെടുത്തിയ രീതിയിലായിരുന്നു തീപ്പെട്ടിച്ചിത്രങ്ങള്‍ വെബ്സൈറ്റിലുണ്ടായിരുന്നത്. രണ്ടു പൂച്ചകള്‍ മുഖാമുഖം ഇരിക്കുന്ന കാറ്റ്സ്, പേരു പോലെ തന്നെ താക്കോലിന്റെ ചിത്രമുള്ള ചാവിയും ചാവി ഡീലക്സും, സൈക്കിളിന്റെ ചിത്രമുള്ള ബൈസിക്കിള്‍, 123 എന്നെഴുതിയ 123, ജൂഡോ കുപ്പായത്തിന്റെ ചിത്രമുള്ള ജൂഡോ, രണ്ട് ഇണക്കിളികളുടെ ചിത്രമുള്ള വി റ്റൂ, ഒട്ടകത്തിന്റെ ചിത്രമുള്ള കേമല്‍, തോക്കു കൊണ്ടോ അമ്പു കൊണ്ടോ ചൂണ്ടാനുള്ള ലക്ഷ്യത്തിന്റെ വ്യത്തങ്ങളുള്ള എയിം, 27 എന്നെഴുതിയ 27, കടിപിടി കൂടുന്ന പുലികളുടെ ചിത്രമുള്ള ചീറ്റ ഫൈറ്റ്, കുതിരയുടെ ചിത്രമുള്ള ഹോര്‍സ് തുടങ്ങി ഒട്ടനേകേം ഗ്യഹാതുരത ഉണര്‍ത്തുന്ന തീപ്പെട്ടി ചിത്രങ്ങള്‍ വെബ് സൈറ്റില്‍ കാണുകയുണ്ടായി. ചിത്രങ്ങളുടെ പേരുകള്‍ തന്നെയായിരുന്നു അവയില്‍ പല തീപ്പെട്ടികള്‍ക്കും. ഇംഗ്ളീഷിലോ ഹിന്ദിയിലോ ചില പ്രാദേശിക ഭാഷകളിലോ പേരുകള്‍ എഴുതിയ തീപ്പെട്ടിച്ചിത്രങ്ങളുടെ കൂട്ടത്തില്‍ മലയാളത്തില്‍ പേരെഴുതിയ ആന, ചക്രം എന്നീ തീപ്പെട്ടികളുടെ ചിത്രങ്ങളും കാണുകയുണ്ടായി. തീപ്പെട്ടി ചിത്രങ്ങള്‍ക്ക് ഏറ്റവും മുകളിലായി അദ്ദേഹം വെബ് സൈറ്റില്‍ അവയെ പറ്റി ചെറുവിവരണവും നല്കിയിട്ടുണ്ട്.




                          ഒരു കാലത്ത് തയ്യാറാക്കിയിരുന്ന തീപ്പെട്ടിച്ചിത്രപുസ്തകത്തിന്റെ നൊള്‍സ്റാള്‍ജിക്ക് ഓര്‍മ്മകളില്‍ ചിലപ്പോഴൊക്കെയും മനസ്സിലേക്ക് ഓടിവന്ന് നഷ്ടബോധം ഉണര്‍ത്തിയിരുന്ന പഴയ തീപ്പെട്ടിച്ചിത്രങ്ങളില്‍ പലതും വീണ്ടും മെറ്റ്ലീയുടെ വെബ്സൈറ്റില്‍ കണ്ടപ്പോള്‍ ചെറുതല്ലാത്ത സന്തോഷം തോന്നി. അച്ഛിനില്‍ നിന്നും പുകവലി ശീലം എന്നിലേക്ക് പകര്‍ന്നിട്ടില്ലാത്തതിനാല്‍ തീപ്പെട്ടി എപ്പോഴെങ്കിലുമൊക്കെ വാങ്ങുന്ന പതിവ് മാത്രമേ ഇപ്പോഴുള്ളു. പുകവലി ഉയര്‍ത്തുന്ന ആരോഗ്യപ്രശ്ങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഫലമായും മറ്റും ആളുകള്‍ക്കിടയിലെ പുകവലി ശീലം ഈയിടെ സാരമായി കുറഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു. റോഡരികുകളിലൊക്കെ കാലിയായ തീപ്പെട്ടികള്‍ കാണുന്നത് ഇപ്പോള്‍ അപൂര്‍വ്വമാണ്. സിഗരറ്റ് ലൈറ്റര്‍ ഈയിടെ വീടുകളിലും തീപ്പെട്ടികളുടെ സ്ഥാം ചെറുതായി അപഹരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഗ്യാസ് സ്റൌവും മറ്റും വ്യാപകമായതോടെ അടുക്കളകളിലും വലിയ തോതിലുള്ള തീപ്പെട്ടിയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.





                              തീപ്പെട്ടിച്ചിത്രങ്ങളുടെ ഓര്‍മ്മകള്‍ക്കൊപ്പം തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന മറ്റൊരു വ്യക്തിയുമുണ്ട്. രണ്ടാം ക്ളാസ് കാലത്ത് അമ്മയുടെ വീട്ടില്‍ മുത്തച്ഛന്റെ മരണത്തോട് അുബന്ധിച്ച് തെല്ലു ദിവസത്തേക്ക് നില്ക്കാന്‍ ഇടയായപ്പോള്‍  എന്റെ കൂടെ തീപ്പെട്ടിച്ചൊട്ട് കളിക്കാന്‍ ദിവസവും ഓടിയെത്തിയിരുന്ന തെല്ലു പ്രായമുള്ള വ്യക്തിയായിരുന്നു അത്. ടീപ്പോയി മേല്‍ വെച്ച് തീപ്പെട്ടി ശക്തിയില്‍ ചൊട്ടുമ്പോള്‍ തീപ്പെട്ടിയുടെ ചിത്രമുള്ള ഭാഗം വീണാല്‍ ഒരു പോയന്റ്. തീപ്പെട്ടിക്കമ്പ് ഉരക്കുന്ന കെമിക്കലുള്ള ഭാഗം വീണാല്‍ അഞ്ചു പോയന്റ്. വളരെയധികം ഭാഗ്യം കടാക്ഷിക്കുന്ന വിധം തീപ്പെട്ടി തലകുത്തി വീണാല്‍ പത്തു പോയന്റ്. ചൊട്ടുമ്പോള്‍ കാണും വിധം വെക്കുന്ന സീലിന്റെ സ്റിക്കറൊട്ടിച്ച ഭാഗം വീണാല്‍ അടുത്തയാള്‍ക്ക് കളിക്കാനുള്ള അവസരം. തീപ്പെട്ടിക്കുമുണ്ട് ആുകാലികങ്ങളെയും പുസ്തകങ്ങളെയും പോലെ തന്നെ പേരെഴുതിയ മുഖചിത്രവും പിന്‍കവറും. ചൊട്ടിയാല്‍ വീഴുന്നത് പിന്‍കവര്‍ തന്നെ എങ്കില്‍ അടുത്ത കളി മറ്റൊരാള്‍ക്ക്.  




                                ഈയടുത്ത് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ബസ്സിലിരിക്കെ ഏറെ പ്രായമായി പ്രമേഹത്തിന്റെ ഭാഗമായി കാല്‍പാദത്തില്‍ വന്ന മുറിവില്‍ തുണി കൊണ്ടുള്ള വലിയ കെട്ടുമായി അദ്ദേഹം ബസ്സ്റാന്റിലേക്ക് നടന്നു പോകുന്നത് കണ്ടു. എന്റെ ഒമ്പതാം ക്ളാസ് കഴിഞ്ഞുള്ള ഒഴിവുകാലത്ത് മരിച്ചു പോയ അച്ഛന്റെ കാലുകളിലുമുണ്ടായിരുന്നു ശരീരത്തിന്റെ മറ്റെവിടെയുമില്ലാത്ത വിധം കറുത്ത നിറമാര്‍ന്ന കാല്‍പാദങ്ങളില്‍ എന്നും അത്തരം പ്രമേഹമുറിവുകള്‍. അദ്ദേഹം ഒന്നിച്ചു കളിച്ച പഴയ തീപ്പെട്ടിച്ചൊട്ടുകാരനെ തീര്‍ച്ചയായും മറന്നു പോയിക്കാണും. അന്നത്തെ കുട്ടിയില്‍ നിന്നും യൌവ്വനത്തിന്റെ ഏതാണ്ട് വൈകുന്നേരത്തേക്ക് നടന്നു കൊണ്ടിരിക്കുന്ന എന്നെ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അദ്ദേഹത്ത്ിനു മനസ്സിലാകാന്‍ തീര്‍ച്ചയായും പ്രയാസമായിരിക്കും.




                            തീപ്പെട്ടി കുട്ടികളുടെ ലോകത്ത് കളിപ്പാട്ടങ്ങളില്‍ ഒന്നു തന്നെയാണ്. മിന്നാമിനുങ്ങിനെയോ മുള്ളുള്ള പനച്ചി എന്ന ചെടിയുടെ മഞ്ഞ നിറമാര്‍ന്ന പൂവില്‍ നിന്നും സൂത്രത്തില്‍ പിടിക്കുന്ന തേനീച്ചയെയോ പെട്ടിയിലാക്കാന്‍ ഭൂരിഭാഗം കുട്ടികളും ആദ്യം കണ്ടെത്തുക തീപ്പെട്ടി തന്നെയാകും. തേനീച്ച തീപ്പെട്ടിക്കകത്ത് ഇരുന്ന് വിമോചനഗാം പാടിക്കൊണ്ടേയിരിക്കും. ചെവിയോട് ചേര്‍ത്ത് ആ വിമോചനഗാം കേള്‍ക്കുക എന്നത് അത്തരം ചെറിയ ചെറിയ ക്രൂരതയെ പറ്റിയൊന്നും തിരിച്ചറിവില്ലാത്ത കാലത്തെ കുട്ടികളുടെ ഹരവുമാണ്. മിന്നാമിനുങ്ങിനെ ആണെങ്കില്‍ ഇടക്കിടെ തീപ്പെട്ടി തുറന്ന് അതിന്റെ ടോര്‍ച്ച് തെളിയുന്നുണ്ടോ എന്നും ഏതൊരു കുട്ടിയും നോക്കിക്കൊണ്ടേയിരിക്കും.





                              കളിത്തോക്ക് കുട്ടികളുടെ വലിയ ഭ്രമങ്ങളിലൊന്നു തന്നെ. റബ്ബര്‍ ബാന്‍ഡുകളും തെങ്ങിന്റെ മടലോ മുളയോ ചീന്തിയെടുത്ത ചെറുകമ്പുകള്‍ ഉപയോഗിച്ച് തീപ്പെട്ടി കൊണ്ട് കളിത്തോക്ക് നിര്‍മ്മിക്കാനാകും. തീപ്പെട്ടിയോട് കമ്പുകള്‍ രണ്ടു വശത്തായി ചേര്‍ത്തു വെച്ചുണ്ടാക്കുന്ന കളിത്തോക്ക് കുട്ടികളുടെ മനസ്സു കൊണ്ട് തുരുതുരെ വെടിവെക്കാന്‍ പറ്റിയ ഒന്നു തന്നെ. കുട്ടിക്കാലത്ത് അത്തരം കളിസാധനങ്ങള്‍ ഉപയോഗിച്ച് കളിച്ചതിനു ശേഷം പിന്നീടെപ്പോഴോ അത്തരം കളികളെല്ലാം നിര്‍ത്തി കഴിയുന്നവര്‍ മാത്രമാണ് ഭൂരിഭാഗം പ്രായമായവരും എന്നേയുള്ളു. പിന്നീട് കുട്ടിക്കാലത്തെ അത്തരം കളികളെല്ലാം തിരിച്ചെടുക്കുന്നത് അച്ഛും അമ്മയുമൊക്കെ ആകുമ്പോഴാണ്. തങ്ങളുടെ ചെറിയ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ കളിപ്പാട്ടങ്ങള്‍ കൊണ്ട് കുട്ടിക്കാലത്തേക്ക് മനസ്സു കൊണ്ട് പിന്‍മടങ്ങി വീണ്ടും കളിക്കുക തന്നെയാണ് ചെയ്യുന്നത്. ആരുമാരും അത് ആ അര്‍ത്ഥത്തില്‍ ശ്രദ്ധിക്കാറില്ല എന്നേയുള്ളു. ഒരു പക്ഷേ കളിക്കുന്നവര്‍ പോലും അത് അറിയുന്നുമില്ല എന്നുമേയുള്ളു.  





                        തീപ്പെട്ടികള്‍ കൊണ്ടുള്ള മറ്റൊരു കളിപ്പാട്ടം പല തീപ്പെട്ടികള്‍ ചേര്‍ത്തു വെച്ച് അതിന്റെ ഉള്ളിലെ ഭാഗം ഒന്ന് മറ്റൊന്നിനോട് ചേര്‍ത്തു ചേര്‍ത്തു വെച്ചുണ്ടാക്കുന്ന തീവണ്ടിയാണ്. മുട്ടുകാലുകളില്‍ ഇരുന്ന് അത് ഓടിച്ചുപോകുന്നതിന്റെ രസം ചിലവ് കുറഞ്ഞ രീതിയില്‍ ഉണ്ടാക്കിയെടുത്ത തീവണ്ടി ഓടിക്കുന്നതിന്റെതു തന്നെ. അതു താനല്ലയോ ഇത് എന്ന അലങ്കാര ലക്ഷണത്തില്‍ തീവണ്ടി തന്നെയാണ് തീപ്പെട്ടികള്‍ എന്നു തോന്നിപ്പോകുന്നതിലെ യുക്തിയും കുട്ടിക്കാലത്തെ മനസ്സു തന്നെ. ഒരു വിരല്‍ പൊക്കുമ്പോള്‍ മടക്കി വെച്ച നാലു വിരലുകളുടെ എണ്ണമായ നാല് എന്നു തോന്നാതെ ഒന്ന് എന്നു മാത്രം തോന്നുന്ന മനുഷ്യരിലെ ഭാവാനപരമായ പരസ്പരയുക്തി തന്നെ അവിടെയും വര്‍ത്തിക്കുന്നു.    





                           തീപ്പെട്ടികള്‍ക്ക് മനുഷ്യരുടെ ജീവിതത്തില്‍ തീപ്പെട്ടിക്കമ്പുകളാല്‍ തീ കത്തിക്കുക എന്നതിക്കോള്‍ ചെറുതല്ലാത്ത ഇടങ്ങളുണ്ട് എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. ഉപേക്ഷിച്ചു കളഞ്ഞ തീപ്പെട്ടിച്ചിത്രങ്ങള്‍ ഒട്ടിച്ച പുസ്തകത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ന് ചെറുതായി നഷ്ടബോധം തോന്നുന്നുണ്ട്. അവ ഉണ്ടായിരുന്നെങ്കില്‍ പഴയ നോട്ടുപുസ്തകത്തില്‍ നിന്നും നല്ല ഒരു ആല്‍ബത്തിലേക്ക് അവയെ പറിച്ചു നടാമായിരുന്നു. ആ തടിച്ചു വീര്‍ത്ത പുസ്തകം വിറ്റുകളയാതെ സൂക്ഷിച്ചു വെക്കാമായിരുന്നു.






                              തീപ്പെട്ടിച്ചിത്രശേഖരണത്ത്ിനു ഫിലുമിനിസം എന്ന നല്ലൊരു ഇംഗ്ളീഷ് പേരുണ്ടെന്നു തന്നെ വളരെ വൈകിയാണ് അറിയുന്നത്. തീപ്പെട്ടിച്ചിത്രശേഖരണത്തിന്റെതു മാത്രമല്ല പല ഹോബികളുടെയും ഇംഗ്ളീഷ് പേരുകള്‍ കേള്‍ക്കാന്‍ അത്യന്തം മനോഹരമായവയാണ്. ആ പേര് ആ കാലത്തെ അറിഞ്ഞിരുന്നെങ്കില്‍ അതിന്റെ മനോഹാരിതയില്‍ ഭ്രമിച്ചെങ്കിലും ആക്രി സാധനങ്ങള്‍ എടുക്കുന്ന ആളുടെ കൂടെ ആ പുസ്തകത്തെ പറഞ്ഞയക്കില്ലായിരുന്നു. ആ പുസ്തകം വീണ്ടും പള്‍പ്പായും വീണ്ടും വീണ്ടും പല മട്ടിലുള്ള വ്യതിയാനങ്ങള്‍ക്കും ഇപ്പോഴേക്കും വിധേയമായി കാണും.   





                              ലോകത്ത് ഗിന്നസ് ബുക്ക് ഓഫ് വേര്‍ഡ് റിക്കോഡ്സില്‍ പേരു ചേര്‍ക്കപ്പെട്ട ഫിലുമിനിസ്റ് പോലുമുണ്ടത്രെ. അത്രയൊന്നുമായില്ലെങ്കിലും തീപ്പെട്ടിച്ചിത്രങ്ങളുടെ ശേഖരവുമായി ഫിലുമിനിസത്തിന്റെ തെല്ലൊരു അരികിലെങ്കിലും നില്ക്കാമായിരുന്നു. യൌവ്വനത്തിന്റെ വൈകുന്നേരങ്ങളില്‍ കഴിയുന്ന ഇക്കാലത്ത് ഇിയിപ്പോള്‍ കുട്ടിക്കാലത്തിന്റെ പഴയ കൌതുകത്തോടെയും നിഷ്കളങ്കതയോടെയും അവ ശേഖരിക്കുന്നതെങ്ങനെ?


                                                                          -0-

2013, ജൂൺ 23, ഞായറാഴ്‌ച

പുസ്തകം ഒരു വീട്

 

                        കാത്തുവെച്ച ഇടത്തു നിന്നും വര്‍ഷങ്ങള്‍ക്കു ശേഷം ആരെങ്കിലുമൊക്കെ എടുത്തുനോക്കുമ്പോള്‍ പുസ്തകത്തിലെ ഏതെങ്കിലും ഒരു കവിതയില്‍ നിന്നും കവറിലേക്കും പിന്നെ മറ്റൊരു കവിതയിലേക്കും വെള്ളി വാല് വിറപ്പിച്ച് ഒരു പുസ്തകപ്പുഴു ഒരു പക്ഷേ പാഞ്ഞുപോയേക്കാം. വീണ്ടും വായനക്ക് എടുക്കും വരെ പുസ്തകങ്ങള്‍ പുസ്തകപ്പുഴുക്കള്‍ക്ക് സ്വസ്ഥമായി താമസിക്കാനുള്ള വീടുകളാണ്. എന്നാല്‍ ആകും വിധം അവക്ക് ഒരു  വീട് ആദ്യമായി ഞാനും പണിതു നല്കിയിരിക്കുന്നു. അവക്ക് അകത്തേക്കുള്ള വാതിലുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളുകളും. വായിച്ചതിനു ശേഷം പുസ്തകഷെല്‍ഫില്‍ ഭദ്രമായി വെച്ച് ഓരോ കവിതകളെയും അവക്ക് വിട്ടു കൊടുത്തേക്കുക.

                                       

                                        ഒരുപാട് കാലം കഴിഞ്ഞാല്‍ ഈ പുസ്തകവും പഴക്കം ചെന്ന പുസ്തകമാകും. പഴയ മട്ടില്‍ അച്ചടിച്ചതും തുറക്കുമ്പോള്‍ തുരുമ്പിച്ച പിന്നുകള്‍ അടര്‍ന്ന് കവറും പേജുകളും പറിഞ്ഞു പോരുന്നതുമായ  പുസ്തകങ്ങളില്‍ ചിലതൊക്കെ എടുത്തു നോക്കുമ്പോള്‍ എത്ര പഴയ പുസ്തകം എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. കാലങ്ങള്‍ക്കപ്പുറം മറ്റാരെങ്കിലുമൊക്കെ ഈ പുസ്തകത്തെയും അത്തരത്തില്‍ എടുത്തു നോക്കിയേക്കാം.അപ്പോള്‍ അവര്‍ക്കു തോന്നും ഞാന്‍ എന്ന എഴുത്തുകാരന്‍ എത്രയെത്ര പഴഞ്ചനാണെന്ന്. എങ്കിലും ഇക്കാലം ഈ പുസ്തകത്തെ പറ്റി അങ്ങനെ തോന്നുമോ?ഇല്ലെന്നാണ് ഇതിനോടകം പുസ്തകം വായിച്ചവരില്‍ പലരും സ്നേഹത്തോടെ പറയുന്നത്. 
 
                                                                     -൦-

ഒറ്റുകാര്‍


കഴിയുന്നത്
ഇട്ടാവട്ടത്തിലൊക്കെ തന്നെ.
ഒരിക്കലും
പുറത്തിറങ്ങി
ഒരു ഉറുമ്പിനെ പോലും
പിടിക്കാറില്ല.
... സമ്മതിച്ചു.
ഭീകരജീവി
ഒന്നുമല്ല തന്നെ.
എങ്കിലും
കബളിപ്പിച്ചതിന്റെ
ഉത്സവങ്ങളാണ്
ഓരോ കുമ്പിള്‍ കുഴിയിലും
കുഴിയാനകള്‍
നടത്തുന്നത്.
ഒച്ചബഹളങ്ങള്
ഇല്ലെന്നേയുള്ളു.
‍ആ ചെറിയ ആനകളാണ്
വലിയ ആനകളെ
പിടിക്കാനുള്ള
സൂത്രങ്ങള്‍
പറഞ്ഞുകൊടുത്തുകളഞ്ഞത്.
പാവം
ആനകള്‍
നേരില്‍
കണ്ടിട്ട് പോലുമുണ്ടാകില്ല
ഒറ്റുകാരെ.

          -൦-

ആടുകള്‍ പുല്ലു തിന്നുന്ന ഫോട്ടോകള്‍


                    കടല്‍ ഏറെ നാളായല്ലോ കണ്ടിട്ട് എന്ന തോന്നിച്ചയാല്‍ അവന്‍ കടപ്പുറം കാണാന്‍ പോയി. ചെവിയില്‍ നിര്‍ത്താതെ പലതും പറയുന്ന കടല്‍ക്കാറ്റിനൊപ്പം നടന്നു കൊണ്ടിരിക്കെ തെല്ല് പുല്ലുള്ള ഇടത്ത് കുറച്ച് ആടുകള്‍ മേയുന്നതു കണ്ടു. മൊബൈല്‍ ഫോണ്‍ കൊണ്ട് അവന്‍ അവയുടെ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി.


                    പക്ഷേ അവ മേയുന്ന ഇടം വ്യത്തിയില്ലാത്ത പരിസരമായതിനാല്‍ ഫോട്ടോകള്‍ ഒന്നും തന്നെ വ്യത്തിയോടെയും വെടിപ്പോടെയും കിട്ടിയില്ല. പ്ളാസ്റിക് ഉറകളും വലക്കണ്ണികളും വാഹനങ്ങളുടെ പഴകിയ ഭാഗങ്ങളും മറ്റുമായി ആകെ അലങ്കോലപ്പെട്ട ഫോട്ടോകള്‍.


                    ഫോട്ടോകള്‍ എടുക്കുന്നതും നോക്കി ഒരാള്‍ പഴയ ഒരു കെട്ടിടത്തിലെ അരഭിത്തിയില്‍ ഇരിപ്പുണ്ടായിരുന്നു. അയാള്‍ ആരോ ഒരാള്‍ എന്നു കരുതി അയാളെ കാര്യമാക്കാതെ അവന്‍ ആടുകളുടെ വ്യത്തിയുള്ള ഫോട്ടോകള്‍ക്കായി വീണ്ടും നോക്കി.


                    തെല്ലു കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് വന്ന് ആടുകളെ തെളിച്ചു കൊണ്ടു പോയി. വ്യത്തിയുള്ള ഫോട്ടോ എന്ന ചിന്തയുടെ പുറത്ത് അവന്‍ പിന്നാലെ നടന്നു ചെന്നു. വലിയ ഫോട്ടോഗ്രാഫര്‍ ആയിട്ടൊന്നുമല്ല അങ്ങനെ ചെയ്തത്. അവന്‍ തന്നെ ചിന്തിക്കാറുള്ളത് മൊബൈല്‍ഫോണില്‍ എടുക്കുന്ന ചിത്രങ്ങളെ പറ്റി കൂടുതല്‍ എന്തു പറയാനാണ് എന്നാണ്.  വെറുതെയുള്ള ഫോട്ടോ പിടുത്തം എന്നേ അവനുണ്ടായിരുന്നുള്ളു.



                       അയാളുടെയും ആടുകളുടെയും പിന്നാലെ നടന്ന് അവന്‍ ചെന്നു പെട്ടത് മാര്‍ക്കറ്റിലെ കശാപ്പുശാലക്കരികിലായിരുന്നു. ആടുകള്‍ അയാള്‍ തെളിച്ച വഴിയേ ഉള്ളിലേക്ക് നടന്നു പോകുന്നത് അവന്‍ കണ്ടു.



                    വീട്ടില്‍ എത്തി അവന്‍ ഫോട്ടോകള്‍ കംപ്യൂട്ടറില്‍ ആക്കി നോക്കി. മൊബൈല്‍ ഫോണില്‍ കണ്ടതിക്കോള്‍ കൂടുതല്‍ വ്യക്തതയോടെ അവ പുല്ലു തിന്നുന്ന ഫോട്ടോകള്‍. അയാള്‍ ഫോട്ടോയില്‍ ഇല്ലെങ്കിലും അയാള്‍ക്ക് പിന്നാലെ അുസരണയോടെ അവ നടന്നു പോകുന്ന ഫോട്ടോകള്‍.


                                                                      -0-

തന്നെത്തന്നെ കളഞ്ഞു പോയൊരാള്‍


                     നൊള്‍സ്റാള്‍ജിയയുടെ പുറത്ത് അടുത്തിടെ അയാള്‍ ഒരു റേഡിയോ വാങ്ങിച്ചു.


                     വീട്ടില്‍ എത്തി തുറന്നു നോക്കിയപ്പോള്‍ തുറന്ന പാടെ റേഡിയോ പാടുന്നു.


                    ‘എന്നെ എനിക്കു തിരിച്ചു കിട്ടാതെ ഞാന്‍ ഏതോ ദിവാസ്വപ്നമായി*…..’



                        പാട്ടില്‍ ഉദ്ദേശിക്കുന്നത് മറ്റെന്തൊക്കെയോ ആണെങ്കിലും ഇടക്കാലം കാഴ്ചകളില്‍ തന്നെത്തന്നെ തളച്ച് അത്തരത്തിലാണല്ലോ തനിക്കും പറ്റിപ്പോയത് എന്ന് അയാള്‍ ആലോചിച്ചു.



                         പഴയ തന്നെ ഏതാണ്ടൊക്കെ തനിക്ക് തിരിച്ചു കിട്ടി എന്ന തോന്നലോടെ അയാള്‍ ഒരു പുസ്തകമെടുത്ത് നിവര്‍ത്തി ചാരുകസേരയിലേക്ക് ചാഞ്ഞു.


                         (*ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ ഗാനം.)
        

                                                                         -0-