2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഭ്രാന്തുമരം

അരുണ്‍കുമാര്‍ പൂക്കോം

                   ദിവസവും ഇരുചുമലുകളിലും മുഷിഞ്ഞ വലിയ തുണിസഞ്ചികളും ഇരുകൈകളിലും വലിയ ഭാണ്ഡക്കെട്ടുകളുമായി കിഴവി റോഡിന്റെ എതിര്‍വശത്തുള്ള വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുകയും ഉച്ചയോടെ തിരിച്ചെത്തുകയും ചെയ്യുന്നത് ദിനേശന്‍ കാണാറുണ്ട്. എസ്.ടി.ഡി, ഐ.എസ്.ഡി, ലോക്കല്‍ കോള്‍ എന്ന് ചുവപ്പ് അക്ഷരത്തില്‍ എഴുതിയ ചില്ലിന്റെ അക്ഷരവിടവുകളിലൂടെ അവനത് തന്റെ കസേരയിലിരുന്ന് പുറത്തുള്ള കാഴ്ചകളില്‍ ഒന്നായി  വെറുതെ അലസമായി നോക്കും. ബൂത്തിന്റെ മുന്നിലുള്ള  പടുകൂറ്റന്‍  ആല്‍മരം പുറത്തേക്കുള്ള നോട്ടം കുറച്ചൊക്കെ മറച്ചിരുന്നു. എങ്കിലും തെല്ലൊരു ചെരിഞ്ഞ കോണിലൂടെയുള്ള നോട്ടത്തിലൂടെ റോഡിനപ്പുറത്തുള്ള കടകളും അതിനിടയിലുള്ള വീടും കാണാന്‍ പറ്റും. ഏതൊരാളും നൊസ്സുള്ളവരെ നോക്കുന്നതിലുള്ള കൌതുകത്തിനപ്പുറത്ത് അവന് അത്തരം കാഴ്ചയില്‍ ആ നേരങ്ങളില്‍ മറ്റൊന്നും തോന്നിയിരുന്നില്ല.

                   സഞ്ചികള്‍ പോലെ തന്നെ മുഷിഞ്ഞ നീളന്‍ ജുബ്ബയും പൈജാമയുമായിരുന്നു കിഴവിയുടെ വേഷം.  കണ്ണുകള്‍ നെറ്റിക്ക് താഴെ കുഴിയിലേക്ക് ആണ്ടുപോയിരുന്നു. നീണ്ട മുഖത്ത് മേല്‍വരിയിലെ പല്ലുകള്‍ അസാമാന്യനീളത്തോടെ വെളിയില്‍ കാണും വിധം താഴേക്ക് താഴ്ന്നിരുന്നു. മുടി കഴുത്തറ്റം കറുപ്പും സുതാര്യമല്ലാത്ത ജാലകഗ്ളാസിന്റെ നരച്ച നിറത്തോടെയും കലര്‍ന്ന് പിഴുതുണങ്ങിയ പുല്ലുപോലെ തോന്നിച്ചു. ആ വീടിന് ബ്രീട്ടീഷുകാരുടെ കാലത്ത് എടുത്തതാണോ എന്ന് സംശയം തോന്നുന്ന തരത്തില്‍ വലിയ മരപ്പണികളികളുണ്ടായിരുന്നു.  പുറത്തേക്ക് കാണുന്ന ജാലകങ്ങളാകട്ടെ എന്നും അടച്ചിട്ട നിലയിലുമായിരുന്നു. വീടിന്റെ ഉമ്മറവാതിലിന് റോഡിന്റെ കാഴ്ചകളില്‍ നിന്നും മുഖം തിരിച്ചുള്ള നില്പായിരുന്നു. കിഴവി വന്നു തുറക്കുമ്പോള്‍ പഴകിയ നീല നിറമുള്ള വാതിലുകള്‍ വെറുതെയൊന്ന് മുഖം തന്ന് വീണ്ടും അടയും. ആ വീടാകട്ടെ രണ്ടുനിലയാണെങ്കിലും ഏറെക്കാലം വെള്ള പൂശാത്തതിനാല്‍ അവിടവിടെ പണ്ടെന്നോ വലിച്ച കുമ്മായം നീലനിറത്തില്‍  ഇളകി കിഴവിയെ പോലെത്തന്നെ മുഷിഞ്ഞു കിടന്നു. 

                   വീടിന്റെ ഗേറ്റ് ഒഴിച്ച് ബാക്കി ഭാഗത്തെല്ലാം കടകളായിരുന്നു. ഗേറ്റാകട്ടെ തുരുമ്പിച്ച് ദിനേശന്റെ വലം കൈ പോലെ ഒരു ഭാഗത്തേക്ക് ബലക്ഷയത്തോടെ ചരിഞ്ഞു പോയിരുന്നു. പുറത്തേക്ക് പോകുമ്പോള്‍  ഒരു വശത്തേക്ക് ചരിഞ്ഞ ഗേറ്റ് പൂട്ടാന്‍ കിഴവി ഒരിക്കലും മറക്കാറില്ല. അതും പൂട്ടി ആരെയും ശ്രദ്ധിക്കാതെ കിഴവി തെല്ലിട നിലത്തു വെച്ച മാറാപ്പുകളുമെടുത്ത് നടന്നു നീങ്ങും. തോളിലെ സഞ്ചികളുടെ ഭാരത്താല്‍ കിഴവിയുടെ നീണ്ട ശരീരത്തിലെ മുതുക് മുന്നോട്ട് അല്പം വളഞ്ഞിരിക്കും.

                  ഗേറ്റിന് ഇരുവശവും ഒരാളുടെ നെഞ്ചോളം ഉയരത്തില്‍ ചെറിയൊരു മതിലുണ്ട്. മതിലിനോട് ചേര്‍ന്ന് ആ വീട് കാഴ്ചയില്‍ നിന്നും മറക്കും വിധം ഇരു വശങ്ങളിലുമായി വലിയ കച്ചവടങ്ങളൊന്നുമില്ലാത്ത രണ്ടു നിലകളായി തീര്‍ത്ത പഴയ ഓടിട്ട കടകളായിരുന്നു. അലമാരയും മറ്റും പൊടിമൂടിക്കിടക്കുന്ന പേരിനൊരു തുന്നല്‍ കടയായിരുന്നു അതിലൊന്ന്. പ്രായമായ ഒരു തുന്നല്‍ക്കാരന്‍ അല്ലറ ചില്ലറ എന്തെങ്കിലുമൊക്കെ പരിചയക്കാര്‍ക്ക് തയ്ച്ചു കൊടുക്കുന്ന കടയായിരുന്നു അത്. മറ്റൊന്ന് വിഷുവിന് മാത്രം തുറക്കുന്ന ചില്ലറ പടക്ക പീടിക. മുകളിലൊരു നിലയില്‍ ആളില്ലാത്തതിനാല്‍ പൂട്ടിപ്പോയ ഒരു ഇന്റര്‍നെറ്റ് കഫേ. പിന്നെ ആ നിരയില്‍ ഒരറ്റത്തായി ചുറ്റുവട്ടത്തുള്ളവര്‍ക്ക് ചില്ലറ സാധനങ്ങള്‍ വാങ്ങാനുള്ള ഒരു അനാദിക്കട. മറ്റേ അറ്റത്തുള്ള കട ഒരുവിധം നന്നായി നടക്കുന്ന ഒരു ആക്രിക്കടയായിരുന്നു. മറ്റെല്ലാം ആളില്ലാതെ നിരപ്പലകകള്‍ ദ്രവിച്ച് പൊടി മൂടിക്കിടന്നു.

                   ഗേറ്റിന് ഇരുവശവുമുള്ള കടകളുടെ ഓടിട്ട മേല്‍ക്കൂര തൊടും വിധം കൂണിന്റെ ആക്യതിയില്‍ അവന് പേരറിയാത്ത ഒരു മരം വെയിലത്തും മഴയത്തും രാത്രിയിലും കിഴവിയുടെ തൊടിയില്‍ കുട ചൂടി നില്പുണ്ടായിരുന്നു. നിരന്തരം റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനാല്‍ മരം മുഴുവന്‍ പൊടി മൂടി പച്ചപ്പും ചാരനിറവും ചേര്‍ന്നു കിടന്നു. അത് ഒരു കാലവും പൂക്കുകയോ കായ്ക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ടാല്‍ തന്നെ അറിയാം. കിഴവിയെ പോലെ അതിനും ചെറിയൊരു നൊസ്സുണ്ടെന്ന് അവന് തോന്നാറുണ്ട്.

                  ദിനേശന്‍ ആദ്യമൊന്നും കിഴവിയെ ശ്രദ്ധിച്ചിരുന്നില്ല. ഏതോ ഒരു വീട് അവിടെ കിടപ്പുണ്ട് എന്നേ കരുതിയുള്ളു. അന്നൊക്കെ കടയില്‍ അവന്‍ വരുന്നതും നന്നേ കുറവായിരുന്നു. കടയില്‍ നിര്‍ത്തിയിരുന്ന പെങ്കൊച്ച് എല്ലാം നോക്കിക്കൊള്ളുമായിരുന്നു. മാസാവസാനം പേരിനൊരു തുക കൊടുത്താല്‍ മാത്രം മതിയായിരുന്നു. അവളുടെ അച്ഛന് പുഴയില്‍ മീന്‍ പിടിക്കാന്‍ പോക്കായിരുന്നു ജോലി. അയാള്‍ ഒരു തോണിയുമെടുത്ത് നങ്കീസില്‍ ഇരയും കോത്ത് പുഴയില്‍ ഒഴുകി നടക്കും. വൈകുന്നേരം മീനുമെടുത്ത് പുഴക്കരയിലെ ബാറിലേക്ക് കയറും. കാലങ്ങളായി തുടരുന്ന കൊടുക്കല്‍ വാങ്ങലുകളില്‍ വീട്ടിലെത്തുക എപ്പോഴെങ്കിലുമായിരുന്നു. വീടിനെ ഓര്‍മ്മ വരുമ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ തന്റെ നാലുമക്കളെയും തള്ളയെയും കാണാന്‍ കയറി വരും. തെല്ലു കഴിഞ്ഞ് ഇറങ്ങിപ്പോകും. അതുകൊണ്ട് അവള്‍ക്ക് ചോദിക്കാനും പറയാനുമൊന്നും കാര്യമായി ആരുമില്ലായിരുന്നു. മൂത്ത മകളായ അവള്‍ പത്താം ക്ളാസ് ഒത്തൊപ്പിച്ച് പാസായതില്‍ പിന്നെ പഠിത്തം നിര്‍ത്തി ബൂത്തിലേക്ക് പോന്നു.
\
                   വീട്ടുവേലക്കൊക്കെ പോകുന്ന അവളുടെ അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ടിട്ടൊന്നുമായിരുന്നില്ല അവന്‍ അവളെ ജോലിക്ക് നിര്‍ത്തിയത്. അതിന് അവനെ സംബന്ധിച്ച് മതിയായ കാരണമുണ്ട്. ഇല്ലാത്ത കാശൊക്കെ എങ്ങനെയൊക്കെയോ ഒപ്പിച്ചെടുത്ത് അവന് ബൂത്തു തുടങ്ങിക്കൊടുത്തതിനു പിന്നില്‍ അവന്റെ അച്ഛനും അതിനുമപ്പുറം മതിയായ കാരണങ്ങളുണ്ടായിരുന്നു. 

                  ഒന്നരക്കയ്യാ എന്ന കൂടെ പഠിക്കുന്നവരുടെ വിളി കേട്ട് മടുത്ത് പഠിപ്പു നിര്‍ത്താന്‍ നോക്കിയതാണ്. അച്ഛനുമമ്മയും പക്ഷേ സമ്മതിച്ചില്ല. പത്തു വരെ അവന് സ്ക്കൂളില്‍ പോകേണ്ടി വന്നു. ടെക്സ്റ് ബുക്കുകളിലെ പേജുകള്‍ എലിയെ പോലെ അവിടവിടെ കരന്നെടുത്ത് തുണ്ടു കടലാസുകളാക്കി മുണ്ടിന്റെയും ഷര്‍ട്ടിന്റെയുമൊക്കെ ഉള്ളില്‍ ഒളിപ്പിച്ചിട്ടും പത്താം ക്ളാസ് ചാടിക്കടക്കാന്‍ പറ്റിയില്ല. നാട്ടിലെ കൂട്ടുകാര്‍ക്കൊപ്പം കറങ്ങലുകളായി പിന്നീടുള്ള കൊല്ലങ്ങള്‍. താവിലെ പത്തുപത്തര വരെ വീട്ടിന്റെ അടുത്തുള്ള  ബസ്സ്റ്റോപ്പിനെ ചുറ്റിപ്പറ്റി കൂട്ടുകാര്‍ക്കൊപ്പം നില്ക്കും. സ്ക്കൂളിലേക്കും കോളേജിലേക്കും പോകുന്ന പെണ്‍കുട്ടികളെ മൌനമായി യാത്രയയക്കലായിരുന്നു അവരുടെ ജോലി. ചില പെണ്‍കുട്ടികള്‍ അത്തരമൊരു മഹാമനസ്കതയെയും സ്നേഹവായ്പിനേയും തിരിച്ചറിഞ്ഞ് മറ്റുള്ളവരെ കണ്ണുകള്‍ വിടര്‍ത്തി നോക്കുകയും പുഞ്ചിരിക്കുകയും  ചെയ്തു പോന്നു. മറ്റു ചിലര്‍ അവരുടെ പാടും നോക്കി ബസ്സില്‍ കയറിപ്പോയി. ഒരു പെണ്‍കുട്ടിയും ദിനേശന്‍ ഒറ്റക്കൈയ്യനായതിനാല്‍ അവനെ നോക്കിയില്ല. അവന്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടിയുടെ കണ്ണുകളിലെ പ്രകാശത്തിന് അലഞ്ഞ് മടുത്ത് തനിക്ക് അത്തരമൊന്ന് ലഭിക്കുകയില്ലെന്ന്  മനസ്സിലാക്കി കൂട്ടുകാരെ അവരുടെ പ്രണയങ്ങളില്‍ പിന്താങ്ങി തന്റെ പ്രണയത്തെ ത്യപ്തിപ്പെടുത്തി. കൂട്ടുകാരുടെ പരിചയക്കാരികളുടെ അടുത്ത് പരിചയം കൂടാന്‍ ചെല്ലുമ്പോള്‍ അവന്റെ തൂങ്ങിക്കിടക്കുന്ന കൈ നോക്കി അവര്‍ സഹതപിക്കുന്നതു പോലെയാണ് അവന് തോന്നുക. അവന് അവരോടുണ്ടാകുന്ന ദേഷ്യം മുഴുവന്‍ വീട്ടില്‍ ഗ്ളാസും മറ്റും നിസ്സാര കാരണങ്ങളുടെ പേരില്‍ അമ്മയോട് വഴക്കു തീര്‍ത്ത് എറിഞ്ഞുടക്കും.  

                   അച്ഛന്റെ കാശ് പേഴ്സില്‍ നിന്നും മോഷ്ടിച്ച് ദിവസങ്ങളോളം ലോഡ്ജിലൊക്കെ നിന്ന് പുള്ളി മുറിക്കലായിരുന്നു കറക്കങ്ങള്‍ക്കിടയിലെപ്പോഴോ കൂട്ടുകാര്‍ വഴി പരിചയപ്പെട്ട് സുഹ്യത്തായിത്തീര്‍ന്ന സതീശന്‍ എന്നൊരുവന്റെ കൂടെ കൂടിയപ്പോള്‍ തുടങ്ങിയ പിന്നീടുള്ള ഹോബി. ഒന്നിച്ച് എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച്  സതീശനുമുണ്ടാകുമായിരുന്നു.  അവന് എന്തിനും എന്തെന്നില്ലാത്ത ധൈര്യമായിരുന്നു.

                   ദൂരസ്ഥലങ്ങളിലേക്ക് യാത്ര പോകലും വികലാംഗര്‍ക്കും കൂടെയുള്ള ആള്‍ക്കും  തീവണ്ടി യാത്ര എതാണ്ടൊക്കെ സൌജന്യമാണെന്ന് അറിഞ്ഞതോടെ തുടങ്ങി. കൂട്ടിന് അടുത്ത ഏതെങ്കിലും സുഹ്യത്തിനെ കൂട്ടും. സതീശനാണ് പൊതുവേ ഉണ്ടാകുക പതിവ്.

                  അവനെ എവിടെയെങ്കിലും ഒരു ജോലിയില്‍ ഒതുക്കി ഇരുത്തേണ്ടതിന്റെ ആവശ്യം സ്ക്കൂളിലെ പ്യൂണായ അച്ഛന് മനസ്സിലാകുന്നത്  സ്റാഫ് റൂമില്‍ മറ്റാരുമില്ലാത്ത നേരം സ്വകാര്യമായി പൊതുപ്രവര്‍ത്തകനായ രാഘവന്‍ മാഷ്  പറഞ്ഞപ്പോഴാണ്. രാത്രിയില്‍  പമ്മിപ്പമ്മി മറ്റു വീടുകളിലെ കുളിമുറിയുടെയും ബെഡ്റൂമുകളിലെയും മറ്റും ജാലകങ്ങളില്‍ കൈകള്‍ കൊണ്ട് ചുരണ്ടി ചുരണ്ടിയുണ്ടാക്കുന്ന ചെറുദ്വാരങ്ങളിലൂടെയും നല്ല സിനിമകളിട്ടാല്‍  ആളില്ലാത്തതിനാല്‍ ചൂടന്‍ ബിറ്റ്സുകളിടുന്ന ടൌണും ഉള്‍നാടുമല്ലാത്ത സ്ഥലങ്ങളിലെ തീയേറ്ററുകളിലെ പെണ്‍ശരീരങ്ങളിലും ചലനങ്ങളിലും അവന്‍ കൂട്ടുകാര്‍ക്കൊപ്പം രാത്രികളില്‍ ഇഴയുന്നുണ്ടെന്ന വാര്‍ത്ത മറ്റാരും കേള്‍ക്കാതെ നോക്കാന്‍ മാഷ് മനസ്സിരുത്തി.

                   നെറി കെട്ടു നടക്കുന്നത് നിര്‍ത്താനായി അവനെ വീടിനോട് തളച്ചിടേണ്ടതുണ്ടെന്ന തോന്നലില്‍ അച്ഛന്‍ വികലാംഗന് പറ്റുന്ന ജോലി എന്ന നിലക്കാണ് എസ്.ടി.ഡി ബൂത്ത് തുടങ്ങിയത്. അത്തരമൊരു ഉപായം പറഞ്ഞു കൊടുക്കുന്നതില്‍ രാഘവന്‍ മാഷക്ക് ചെറുതൊന്നുമായിരുന്നില്ല പങ്ക്. ബൂത്തില്‍ അവനെ  തളച്ചിടാനുള്ള അച്ഛന്റെ സൂത്രത്തെ തകര്‍ക്കാനായി പൊളിയാനായ കടല്‍പ്പാലത്തിന്റെ താഴെയുള്ള തുരുമ്പിച്ച തൂണുകളിലിരുന്ന് കഞ്ചാവു ബീഡി വലിച്ചു കൊണ്ട് ചര്‍ച്ച ചെയ്തെടുത്ത തീരുമാനത്തിന്റെ പുറത്ത്  സതീശന്‍ സംഘടിപ്പിച്ചതായിരുന്നു ആ പെങ്കൊച്ചിനെ. അവന്റെ വകയിലൊരു അമ്മാമന്റെ മകളായിരുന്നു അവള്‍. 

                   സതീശന് അവനെ ആവശ്യമുണ്ടായിരുന്നു. എപ്പോഴും ഒറ്റക്കൈയ്യന്റെയൊരു ഭാഗ്യം എന്ന് ഒന്നിച്ച് കളിക്കുന്നവര്‍ അതിശയപ്പെട്ടിരുന്ന അത്ഭുതത്തിന്റെ പുറത്ത് പുള്ളിമുറിയില്‍ കൈ നിറയെ കാശു വാരുന്നവനായിരുന്നു അവന്‍. പക്ഷേ ആ ഭാഗ്യം അങ്ങോട്ടുമിങ്ങോട്ടുമുള്ള എന്തോ ഒന്നായിരുന്നു. ഒരു രാത്രി വീട്ടിലേക്കുള്ള വഴിയില്‍ സതീശനെ ആരൊക്കെയോ അവന്റെ വീട്ടിന്റെ അടുത്തുള്ള കപ്പണയില്‍ വെട്ടിക്കൊന്നിട്ടു. തലേന്ന് സതീശന്‍ നല്കിയിരുന്ന കഞ്ചാവില്‍  പോസ്റുമോര്‍ട്ടം ചെയ്തു വന്ന അവന്റെ ബോഡിയുടെ ഓര്‍മ്മയെ പുറത്ത് ഹര്‍ത്താലായതിനാല്‍ വീട്ടിലെ മുറിക്കകത്തിരുന്ന് അവന്‍ പുകച്ചുരുളുകളാക്കി പറത്തിക്കളഞ്ഞു. പക്ഷേ അതില്‍ പിന്നെ കളികളില്‍ അവന്‍ പതിവായി തോറ്റുകൊണ്ടിരുന്നു. ഒരിക്കലും തോല്ക്കാത്ത കളി തോല്ക്കുന്നു എന്നത്  അവനെ അലട്ടിക്കൊണ്ടിരിക്കുന്ന കാലത്താണ് പെങ്കൊച്ച് ടൌണിലെ ഒരു ഓട്ടോറിക്ഷക്കാരന്റെ കൂടെ ഒളിച്ചോടി പോയതും.

                   കളിയില്‍ ചിലവാക്കാന്‍ പറ്റാത്ത വിധം എസ്.ടി.ഡി ബൂത്തിന്റെ സാധ്യതകള്‍ അടുത്ത കാലത്തായി മങ്ങിത്തുടങ്ങിയിരുന്നു. എല്ലാവരുടെയും കൈകളിലുമുണ്ട്  കുറച്ച്് കാലം മുമ്പു വരെ അപൂര്‍വ്വമായിരുന്ന  മൊബൈല്‍ഫോണുകള്‍.  തിരക്കിലും ബസ്സില്‍ നിന്നുകൊണ്ടു യാത്ര ചെയ്യാന്‍ മടിയില്ലാതിരുന്ന ദിനേശന്‍ ബസ്സില്‍ വികലാംഗരുടെ സീറ്റിലിരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന കിഴവനെ തന്റെ നിരാംലംബമായ വലതുകൈ കാണിച്ച് രണ്ടുനാള്‍ മുമ്പ് എഴുന്നേല്പിക്കുകയുണ്ടായി. ബൂത്തിലെ ഫൈബര്‍ കൊണ്ടു തീര്‍ത്ത കേമ്പിനുള്ളില്‍ കയറി നമ്പറുകള്‍ കറക്കി മറുഭാഗത്തു നിന്നും ഫോണെടുക്കുന്നതും കാത്തു നില്ക്കുന്ന ചെറിയ ചില്ലുജാലകത്തിലൂടെ  കാണുന്ന മുഖക്കാഴ്ചകള്‍ ഈയിടെയായി തുലോം കുറവാണ്. പുറത്ത് വച്ചിരിക്കുന്ന കോയിന്‍ ബോക്സില്‍ എന്തെങ്കിലും തുട്ട് വന്ന് വീണാലായി.

                    അവനു തന്നെ തോന്നിയ യുക്തിയില്‍ കുറച്ച് സിനിമാ സി.ഡികള്‍ വില്ക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ചില പയ്യന്‍മാര്‍ വന്ന് വാങ്ങിയെങ്കിലും അവരും പിന്നീട് തിരിഞ്ഞു നോക്കാതായി. പിന്നെ ലുങ്കിയും തോര്‍ത്തുമൊക്കെ കൊണ്ടു വെച്ചു. ടൌണില്‍ നിന്നും കട വളരെ അകലത്തായതിന്റെ പ്രശ്നങ്ങള്‍ കൊണ്ട് ആരുമാരും വരികയുണ്ടായില്ല. മുമ്പിലെ തിരക്കില്ലാത്ത കടകള്‍ പോലെ തന്നെയാണ് അവന്റെ ബൂത്തും. അത്രയും ദൂരത്ത് കച്ചവടസാധ്യതയില്ലാത്ത സ്ഥലത്ത് കട വെച്ചുതന്ന അച്ഛന്റെ മുഖത്ത് നോക്കി ഒരു നാള്‍ വായില്‍ തോന്നിയ ചീത്ത വിളിച്ചു. ബൂത്ത് തുടങ്ങുമ്പോള്‍ റോഡിന് തെല്ലപ്പുറത്തുള്ള മിനി സിവില്‍ സ്റേഷനില്‍ വരുന്ന ആവശ്യക്കാര്‍ ഫോണ്‍ ചെയ്യാന്‍ തുരുതുരാ വരുമെന്ന്  പറഞ്ഞിട്ട് ഇപ്പോള്‍ ആരെയും കാണുന്നില്ലല്ലോ എന്ന് പരിഹാസത്തോടെ ചോദിച്ചപ്പോള്‍ അച്ഛന്‍ ക്ഷോഭിച്ച് അടിക്കാനായി കൈയ്യോങ്ങുകയും പിന്നെ വേണ്ടെന്നു വെക്കുകയും ചെയ്തു. അവനവന്‍ തേടേണ്ടതാണ് ജോലിയും അന്തസ്സുമൊക്കെ എന്നും മറ്റും പറയാന്‍ തുടങ്ങിയതോടെ തനിക്ക് അന്തസ്സില്ലേ, അന്തസ്സില്ലേ, എന്നാലിന്നാ അടിക്ക് എന്നും പറഞ്ഞ്  ബലഹീനമായ കൈ മറ്റേ കൈ കൊണ്ട് ഉയര്‍ത്തി അച്ഛന്റെ മുഖത്തേക്ക് ആട്ടിക്കാണിച്ച് അടുത്തേക്ക് ചെന്നു. അപ്പോള്‍ പോടാ, മാനം കെടുത്താന്‍ പിറന്നവനേ എന്നും പറഞ്ഞുള്ള കൈ കൊണ്ടും മുഖം കൊണ്ടുമുള്ള പരിഹാസം അന്ന് ലോഡ്ജില്‍ പള്ളിമുറിക്കുമ്പോള്‍ പോലും ഓര്‍മ്മയിലേക്ക് പോന്നു. അമ്മ അപ്പോള്‍ ഒറ്റ മോനെക്കൊണ്ട് ഒരു ഗുണവുമില്ലല്ലോ എന്റീശ്വരാ എന്നൊക്കെ എന്തൊക്കെയോ ബഹളം വെക്കുന്നുണ്ടായിരുന്നു. അതൊന്നും കേള്‍ക്കാത്ത ഭാവത്തില്‍ മുറ്റത്തേക്ക് ഇറങ്ങി. കളിയിലന്ന് നഷ്ടപ്പെട്ടത് കൈയിലെ കാശു മുഴുവനുമായിരുന്നു.
പിറ്റേന്ന് കാലത്ത് അച്ഛന്‍ എന്നും വന്നിരിക്കുന്ന ഉമ്മറത്തെ ചാരുകസേലയുടെ തുണിയെ താങ്ങുന്ന വടി വലിച്ചു വെച്ച് നിലത്ത് വീഴ്ത്തി. അച്ഛന്‍ തലയടിച്ചു വീണ് മൂന്നു ദിവസം ടൌണിലെ സഹകരണ ആശുപത്രിയില്‍ കിടന്നു. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ അമ്മ  കളിച്ചു കളിച്ച് അച്ഛനോടുമായല്ലേടാ എന്ന് മുറിയിലേക്ക് വന്ന് അടക്കം ചോദിച്ചു. അമ്മയുടെ ഔദാര്യത്തിന്റെ പുറത്ത് അച്ഛന്റെ കാശ് മോഷ്ടിക്കാനുള്ള അവകാശം അതോടെ നിന്നു. 

                   പെണ്‍കുട്ടി പോയതോടെ വൈകുന്നേരം ആറു മണിയോട് അടുപ്പിച്ച് ബൂത്തില്‍ ചെന്നിരുന്ന ദിനേശന്‍ പകലും  അവിടെ ഇരിക്കേണ്ടി വന്നു. അവള്‍ വന്നയുടനെ ഒരു പ്രണയം തനിക്കും തടയുമോ എന്ന സംശയത്താല്‍ ഒരു മാസത്തോളം  ഒത്തൊപ്പിച്ച് മുതലാളിയായി കസേരയില്‍ ഇരുന്നു നോക്കിയിരുന്നെങ്കിലും അവള്‍ ഊണു കഴിക്കുന്ന നേരത്ത് ബൂത്തിലേക്ക് വന്ന ഒരു നമ്പര്‍ എടുത്തപ്പോള്‍ തന്റെ ശബ്ദം കേട്ടയുടനെ  മറുപുറത്തു നിന്നും ഫോണ്‍ വെച്ചുകളഞ്ഞതില്‍ സംശയം തോന്നുകയും അവള്‍ക്കൊരു പ്രണയമുണ്ടെന്ന് രണ്ടുമൂന്നു നാള്‍ക്കകം തിരിച്ചറിയുകയും ചെയ്തിരുന്നു. അവളെ ആവശ്യത്തിനും  അനാവശ്യത്തിനും ശകാരിച്ച് അവന്‍ തന്റെ നഷ്ടപ്രണയത്തിന്റെ അരിശം തീര്‍ത്തു. അവള്‍ ഒളിച്ചോടി പോയപ്പോള്‍ അവന് തോന്നിയിരുന്നു അവളുടെ വീട്ടുകാരില്‍ നിന്നുമല്ല, മറിച്ച് തന്നില്‍ നിന്നുമാണ് അവള്‍ ഒളിച്ചോടിയതെന്ന്.

                   കുറച്ച് ദിവസമായി കാണാത്തതിനാല്‍ ലോഡ്ജില്‍ നിന്നും ആളുകള്‍ അന്വേഷിച്ച് വന്നു. മൊബൈല്‍ഫോണ്‍ കണ്ടുപിടിച്ചത് ആരാണെന്നൊന്നും അവന് അറിയില്ലെങ്കിലും അവന്‍ അത് കണ്ടുപിടിച്ചയാളെ മനസ്സു കൊണ്ട് പ്രാകാന്‍ തുടങ്ങി. തന്റെ കസേരയിലിരുന്ന് റാക്കുകളിലുള്ള വിറ്റഴിയാത്ത നിറം മങ്ങിയ പാട്ട് സി.ഡികളെല്ലാം ഡി.വി.ഡി പ്ളെയറില്‍ എടുത്തിട്ട് വീണ്ടും വീണ്ടും കേട്ട് ദിനേശന് മടുത്തു തുടങ്ങിയിരുന്നു. ലോഡ്ജിലെ പുള്ളിമുറിയെ ഓര്‍ത്ത് കൈയില്‍ കാശില്ലാത്ത വിഷമത്തോടെ അധ്വാനിച്ച് ജീവിക്കാന്‍ സമ്മതിക്കാത്ത ബലഹീനമായ തന്റെ വലംകൈക്ക് അവന്‍ ഇടതു കൈ കൊണ്ട് തന്നോടു തന്നെ ദേഷ്യപ്പെട്ട് തട്ടുവെച്ചു കൊടുക്കും. 
ഒരു ദിവസം സ്ക്കൂളില്‍ രാവിലെയുള്ള ഇന്റര്‍വെല്ലിനുള്ള ബെല്ലടിക്കാനായി ഇരുമ്പു ദണ്ഡെടുത്ത് ഉയര്‍ത്താനൊരുങ്ങുമ്പോള്‍ ശക്തിയായുണ്ടായ ഹാര്‍ട്ട് അറ്റാക്കില്‍ അത് താഴെ വീഴുകയും അതിന്റെ ശബ്ദത്തോടെ അച്ഛന്‍ ഒടുങ്ങുകയും ചെയ്തു. പതിനാറു ദിവസം പുറത്തേക്ക് പോകാനൊരുങ്ങിയ അവനെ എങ്ങോട്ടും വിടാതെ ബന്ധുക്കള്‍ വീട്ടില്‍ തന്നെ പിടിച്ചിരുത്തി. വീണ്ടും വന്ന് ബൂത്ത് തുറന്നപ്പോള്‍ കുടി നിര്‍ത്തുമ്പോഴുള്ള കുടിയന്‍മാരുടെ കൈ വിറ പോലെ പുള്ളിമുറിക്കാനുള്ള ത്വര അവനെ അപ്പോഴും കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് അവന്‍ മനസ്സിലാക്കുകയും അമ്മാമന്‍ തിരുനെല്ലിയില്‍ അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താനായി അവന്റെ കൈയില്‍ പണമില്ലെന്ന് കണ്ട് നല്കിയ പണം ലോഡ്ജില്‍ ഒഴുക്കുകയും ചെയ്തു. 

                   എസ്.ടി.ഡി ബൂത്ത് സിനിമാക്കഥയോ മറ്റോ പറഞ്ഞ് സൊറ പറയാന്‍ വരുന്നവരുടെ ഇടത്താവളമായി. പുതുതായി സി.ഡി ഇറങ്ങിയ സിനിമകളുടെ പേരും പറഞ്ഞ് വന്ന് അവര്‍ എന്തെങ്കിലും പറഞ്ഞിരിക്കുക പതിവായി. ദിനേശന് പതിവു പോലെ മടുക്കാന്‍ തുടങ്ങിയിരുന്നു. തന്റെ കട മൊബൈല്‍ ഫോണിന്റെയും സിം കാര്‍ഡിന്റെയും കടയാക്കി മാറ്റണമെന്നുള്ള തോന്നല്‍ ദിനേശന്റെ മനസ്സില്‍ ഉദിച്ചു തുടങ്ങിയതും ആയിടെയാണ്. കല്യാണം കഴിപ്പിച്ചാല്‍ സ്വഭാവം നന്നാകുമെന്ന മറ്റുള്ളവരുടെ  നിര്‍ദ്ദേശങ്ങളുടെ പുറത്ത് അമ്മ അവനെ ഒന്നു രണ്ടിടങ്ങളില്‍ പെണ്ണുകാണാന്‍ പറഞ്ഞു വിടുകയും  ചെയ്തു. ഒന്നരക്കൈയ്യനായതിനാല്‍ പ്രണയത്താലും മറ്റും വീട്ടിലിരുന്നു പോയ പ്രായമുള്ള പെണ്‍കുട്ടികളുടെ അടുത്തേക്കായിരുന്നു അവനെ എല്ലാവരും പറഞ്ഞു വിട്ടത്. എന്നിട്ടും ചെറുക്കന് കട കൊണ്ട് കാര്യമായ വരുമാനമൊന്നും  കിട്ടുന്നില്ലെന്ന് തിരിച്ചറിഞ്ഞ് എല്ലാം അലസിപ്പോവുകയാണുണ്ടായത്.

                   കിഴവിയെ അവന്‍ നന്നായി ശ്രദ്ധിക്കാന്‍ തുടങ്ങിയത് തികച്ചും ആകസ്മികമായി തൊട്ടടുത്തിരുന്ന് സിനിമ കണ്ടതോടെയാണ്. നാടന്‍പെണ്ണായി പാവാടയിലും ദാവണിയിലുമൊക്കെ പുതുമുഖനടിയായി മലയാളത്തിലെ ഒരു ഹിറ്റ് സിനിമയില്‍ അഭിനയിച്ച അളകനന്ദ വയറിലെ കുഴിയാനക്കുഴിയും അവിടെ നിന്നും താഴേക്ക് നീങ്ങുന്ന കറുത്ത ഉറുമ്പുകളുടെ ഘോഷയാത്രയും  കാണിച്ചുകൊണ്ട് തൊട്ടടുത്തിറങ്ങിയ തമിഴ്പടത്തിന്റെ പോസ്ററില്‍ വീട്ടില്‍ നിന്നും ടൌണിലേക്ക് വരുന്ന പോളി ടെക്നിക്കിന്റെ ചുമരില്‍ നില്ക്കുന്നതു കണ്ട് ബൂത്തിലേക്ക് പോകാതെ എന്നാലതൊന്ന് നേരിട്ടു കണ്ടുകളയാം എന്നു കരുതി ആദ്യദിവസം തന്നെ തീയേറ്ററില്‍ ചെന്നപ്പോഴായിരുന്നു അത്.  ഇരുട്ടില്‍ തപ്പിപ്പിടിച്ചു ചെന്ന് ഒരു സീറ്റിലിരുന്നു. സ്ക്രീനില്‍ ടൈറ്റിലുകള്‍ എഴുതിക്കാണിക്കാന്‍ തുടങ്ങിയിരുന്നു.  തീയേറ്ററിലെ ഇരുട്ട് തന്റെ കണ്ണുകളോട് ഇണങ്ങിയപ്പോള്‍ അവന്‍ തന്റെ അടുത്തിരിക്കുന്ന ആളെ വെറുതെയൊന്ന് നോക്കിയപ്പോള്‍ കിഴവി സ്ക്രീനിലേക്ക് നോക്കിക്കൊണ്ട് കുര്‍ക്കുറെ ആടിനെപ്പോലെ ചവക്കുന്നു. കിഴവി എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ടായിരുന്നു. അവന്‍ സീറ്റില്‍ തെല്ലകന്ന് തന്റെ ഇടതു കൈകൊണ്ട് ഇടതുകണ്ണിന്റെ ചാരത്തായി കിഴവി ചവയും നീണ്ട പല്ലുകളും കാണാതിരിക്കാനുമായി മറച്ചാണ് പിന്നീട് ഇരുന്നത്. അളകനന്ദയുടെ മേനി അവന് കിഴവിയോട് തോന്നിയ തെല്ലൊരു അറപ്പിനാല്‍ വിമ്മിഷ്ടത്തോടെ ആസ്വദിക്കേണ്ടി വന്നു. വെറുതെയല്ല ആ സീറ്റ് മറ്റുള്ളവരെല്ലാം അവസാനം എത്തിയ തനിക്കായി ഒഴിച്ചു നിര്‍ത്തിയത് എന്ന് അവന് അപ്പോള്‍ മനസ്സിലായി.
       

                   എപ്പോഴെങ്കിലുമായി വെറുതെ കുശലം പറയാന്‍ ബൂത്തിലേക്ക് വരുന്ന അനാദി കടക്കാരനോട് കിഴവിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ദിനേശന്‍ അന്വേഷിക്കാന്‍ തുടങ്ങി. താന്‍ ഒന്നിച്ച് അടുത്തടുത്തിരുന്ന് സിനിമ കണ്ടതിനെ പറ്റിയും വെറും കടലയൊന്നുമല്ല കിഴവി തിന്നുന്നതെന്നും കുര്‍ക്കുറെയാണെന്നും  പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു. കിഴവി പണ്ട് ടൌണിലെ ഒരു ഹൈസ്ക്കൂളില്‍ ഇംഗ്ളീഷ് ടീച്ചറായിരുന്നു എന്നും പെട്ടെന്നൊരു നാള്‍ നൊസ്സായി തുടങ്ങിയതാണെന്നും ഒറ്റക്ക് കഴിയാനായി കൂടപ്പിറപ്പുകളെയൊക്കെ അകറ്റിയതാണെന്നും അയാളാണ് അവനോട് പറഞ്ഞത്. ടീച്ചര്‍ എന്നു ആരെങ്കിലും വിളിച്ചാല്‍ കിഴവി തിരിഞ്ഞു നിന്ന് ഇംഗ്ളീഷില്‍ ചീത്ത പറയുമത്രെ.  എങ്ങനെയാണ് കിഴവിയുടെ ജീവിതം കഴിഞ്ഞു പോരുന്നതെന്ന അവന്റെ സംശയത്തിന് മറുപടിയായി കൂടപ്പിറപ്പുകളെല്ലാം വക്കീലന്‍മാരും അദ്ധ്യാപകരുമൊക്കെയായതിനാല്‍  മാസാദ്യം കിഴവിക്ക് പോസ്റുമാന്‍ ക്യത്യമായി മണിയോര്‍ഡര്‍ എത്തിച്ചു കൊടുക്കും എന്ന് കടക്കാരന്‍ പറഞ്ഞു.ബന്ധുക്കള്‍ നല്ലവരായതിനാല്‍ കിഴവിക്ക് തോന്നുമ്പോള്‍ സിനിമ കാണാം. ഇംഗ്ളീഷ് പത്രം വാങ്ങിച്ച് വായിക്കാം. ഹോട്ടലുകളില്‍ നിന്നും ബിരിയാണി പാര്‍സല്‍ വാങ്ങാം.

                  അതു കേട്ടതോടെ അവന്‍ കിഴവി വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ നേരം ഗേറ്റിനടുത്തുള്ള ഒഴിഞ്ഞ കടയുടെ വരാന്തയില്‍ നിന്നുകൊണ്ട് തെല്ലടുത്ത് നിന്നു നോക്കി. കട ഉടനടി മാറ്റണമെന്നും ലോഡ്ജില്‍ പോയി തുടര്‍ന്നും കളിക്കണമെന്നും ഒത്താല്‍ ഒരു കല്യാണം കഴിക്കണമെന്നും  അവന്റെ ഉള്ളില്‍ നീറുന്നുണ്ടായിരുന്നു.  അവന്‍ വ്യക്തമായും കണ്ടു. കിഴവിയുടെ കഴുത്തിലും കാതിലും കാലിലുമൊക്കെ അഴുക്ക് പിടിച്ച് സ്വര്‍ണ്ണം തിളക്കമില്ലാതെ കിടക്കുന്നു. അടിക്കടി വില കുതിച്ചു കയറുന്ന സ്വര്‍ണ്ണം കിഴവിയുടെ ശരീരത്തില്‍ ഉണ്ടെന്നത് കുര്‍ക്കറെ കണ്ട അതേ അത്ഭുതം അവനിലുണ്ടാക്കി. അപ്പോഴും പക്ഷേ അതിലെ സാധ്യതകളെ പറ്റിയൊന്നും അവന് തോന്നിച്ചകളുണ്ടായിരുന്നില്ല. മതിയായ കാശ് കൈയ്യിലില്ലാത്തതിനാല്‍ ടൌണിലെ ഹോട്ടലില്‍ ഉച്ചക്ക് മുന്നിലേക്ക് നീട്ടിയ പലതരം പൊരിച്ച മീനുകളിലേക്ക് നോക്കിക്കൊണ്ട് വേണ്ടെന്നു പറയുന്ന വേളയും കഴിഞ്ഞ് ചോറ് ഉരുട്ടി വായിലേക്കിടുമ്പോഴാണ് ദിനേശന് അതുവരെയും തോന്നാത്ത സാധ്യതകളെ പറ്റി ചിന്തകളുണ്ടായത്.

                  അന്ന് കട പൂട്ടിയിട്ടും ദിനേശന്‍ വീട്ടിലേക്ക് പോകാതെ ടൌണ്‍ ആകെയൊന്ന് ചുറ്റിക്കറങ്ങി എല്ലാവരും പോയെന്ന് ഉറപ്പു വരുത്തി ഇലക്ട്രിക് പോസ്റുകളിലെ നിയോണ്‍ ബള്‍ബുകളൊന്നും തന്നെ ചതിക്കല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് നെഞ്ചോളം ഉയരമുള്ള കിഴവിയുടെ വീടിന്റെ മതിലിനടുത്തെത്തി. അവന്റെ അടിവയറ്റില്‍ നിന്നും മുകളിലേക്ക് ഭയമുണര്‍ത്തിക്കൊണ്ട് ഒരു ആംബുലന്‍സ്  ശരവേഗത്തില്‍ ഓടിപ്പോയി. അപ്പോഴേക്കും അവന്‍ ആരും കാണാത്ത വിധം ദ്രുതവേഗത്തില്‍ മതില്‍ ചാടിക്കടന്ന് മരത്തിന്റെ മറ പറ്റി നിന്നിരുന്നു. പിന്നെ ഇരുട്ടില്‍ നടന്നു ചെന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചതിന് ശേഷം വാങ്ങിയ ഗ്ളൌസ് പാന്റ്സിന്റെ പോക്കറ്റില്‍ നിന്നുമെടുത്ത് ഇടതു കൈയ്ക്കിട്ട് മെയിന്‍ സ്വിച്ച് ഓഫാക്കി. അതിനിടയിലും ഉപയോഗമില്ലാത്ത വലം കൈയെ പറ്റിയോര്‍ത്ത് അവന്‍ പരിതപിച്ചു. പിന്നെ അത്യന്തം പ്രയാസപ്പെട്ട് വീടിന്റെ മേല്‍ക്കൂരയിലേക്ക് കയറി. ബ്രിട്ടീഷുകാരുടെ കാലത്തുള്ളതു പോലുള്ള വീടായതിനാല്‍ മുകളില്‍ തുറന്ന കിളിവാതിലുകളുണ്ടായിരുന്നു. അവന്‍ അതിലൂടെ പൂച്ചയെ പോലെ മെല്ലെ മുകളിലെ വരാന്തയിലേക്ക് ഇറങ്ങി. അനന്തരം ശബ്ദം കേള്‍പ്പിക്കാതെ ശ്രദ്ധിച്ച് വാതിലിന്റെ വിടവിലൂടെ പേന്റ്സിന്റെ പോക്കറ്റില്‍ നിന്നു തന്നെ എടുത്ത ആക്സോണ്‍ ബ്ളേഡുകൊണ്ട് സാക്ഷ മുറിച്ചു തുടങ്ങി.കുറച്ചുനേരത്തെ പരിശ്രമത്താല്‍ വാതില്‍  തുറക്കുകയും അവന്‍ ഓരോ ചുവടും ശ്രദ്ധിച്ച് മെല്ലെ ഗോവണി ഇറങ്ങാന്‍ തുടങ്ങുകയും ചെയ്തു. 

                     ഒന്നുരണ്ട് ചുവടുകള്‍ അവന്‍ ഇരുട്ടില്‍ താഴേക്ക്  വെച്ചതും എന്താണെന്ന് നൊടിനേരം കൊണ്ട് തിരിച്ചറിയാനാകാത്ത വിധം അത്യന്തം ശബ്ദത്തോടെ നാലഞ്ചു നായകള്‍ കുരച്ചുകൊണ്ട് ഗോവണിയിലേക്ക് ഓടിക്കയറുകയും അവനെ കടിച്ചു കുടയുകയും ചെയ്തു.നിലത്ത് രക്തത്തില്‍ കുളിച്ച് കിടക്കവേ അകത്തെ ഇരുട്ടില്‍ നിന്നും മുട്ടവിളക്ക് കത്തിച്ചുകൊണ്ട് കിഴവി വന്ന് ദിനേശന്റെ അടുത്ത് മുട്ടുകുത്തിയിരുന്നു. ചുറ്റും കൂടി നില്ക്കുന്ന നായകളുടെ കണ്ണുകള്‍ പോലെ തന്നെ അതില്‍ ക്രൌര്യം കണ്ട് ദിനേശന്റെ തൊണ്ടയില്‍ പുറത്തേക്കു വരാത്ത വിധം നിലവിളി കുരുങ്ങിക്കിടപ്പായി.

                  പുറത്തപ്പോള്‍  ഒരിക്കലും പൂക്കാത്തതും കായ്ക്കാത്തതുമായ മരം ഇരുട്ടില്‍ കാറ്റിന്റെ കൂട്ടു പിടിച്ച് ഉറക്കെയുറക്കെ ഭ്രാന്തന്‍ ചിരി ചിരിക്കാന്‍ തുടങ്ങി.

                                                                    -0-

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ഈര്‍ച്ച


അരുണ്‍കുമാര്‍ പൂക്കോം

ഞങ്ങള്‍ ഒന്നുമുതല്‍
തോറ്റും ജയിച്ചും
ഇരുന്നു മിനുക്കിയ
പഴയ യു.പി സ്ക്കൂള്‍ മുറ്റത്തെ
വേരുള്ള മരം 
മകള്‍ക്ക് കല്യാണത്തിന്
കട്ടിലുതീര്‍പ്പാന്‍
മാനേജര്‍ മുറിപ്പിച്ചു
കൊണ്ടുപോയി.
കയറി കൊമ്പുകള്‍ മുറിച്ചതും
കയര്‍ കുരുത്തതും
വെട്ടി മറിച്ചിട്ടതും
അളവില്‍ മുറിച്ചതും
ടെമ്പോയില്‍ കയറ്റിയതും
ഞങ്ങള്‍ തന്നെ.
കോണ്‍വെന്റിലേക്കും
കോളേജിലേക്കുമൊക്കെ
പോകുന്ന നേരത്തും
മടങ്ങുന്ന നേരത്തും
സ്റോപ്പിനടുത്തുള്ള
കലുങ്കിലിരുന്നു
ഞങ്ങളവളെയും
അവളുടെ ചലനങ്ങളെയും
നോക്കാറുണ്ട്. 
താഴെ ഒഴുകുന്ന തോട്ടിലേക്ക്
ഞങ്ങള്‍ ഇടക്കൊന്ന് തുപ്പും.
പരലുകള്‍ ഓടിപ്പുളഞ്ഞെത്തി
ഉമിനീരു തിന്നു തീര്‍ക്കും.
ഒരിക്കലും കൊത്തില്ല
കണ്ണുകളാല്‍
പക്ഷേ അവള്‍.
അവള്‍ വളര്‍ന്നത്
ഞങ്ങളുടെ കണ്ണുകള്‍
അളവെടുത്തിട്ടുണ്ട്.
ഇനിയിപ്പോള്‍
അവളെ ഈര്‍ച്ചമില്ലില്‍
ഈര്‍ന്നുകളയുമല്ലോ
ഏതോ ശുങ്കനൊരുവന്‍.
                 
               -൦-

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

കൈവിരല്‍ തുമ്പുനഷ്ടം

അരുണ്‍കുമാര്‍ പൂക്കോം

കുരുന്നില്‍
കടവിലേക്കിറക്കിയ
കടലാസുതോണി
ശകാരവര്‍ഷത്താല്‍
കുതിര്‍ത്തുകളഞ്ഞു.
കണ്ണീര്‍പ്പുഴയില്‍
അതെങ്ങോ ഒലിച്ചുപോയി.
ആകാശത്തിനും
ഭൂമിക്കുമിടയില്‍
എറിഞ്ഞു കളിക്കാനായി
മെടഞ്ഞ ഓലപ്പന്ത്
തമോഗര്‍ത്തത്തിലേക്ക്
ചവിട്ടിത്തെറിപ്പിച്ചു.
ഈര്‍ക്കിലിപ്പാമ്പിനെ
പുളഞ്ഞുകൊണ്ട്
നിലവിളിച്ചിട്ടും
തച്ചുകൊന്നു.
നേരമറിയാനായി തീര്‍ത്ത
ഓലവാച്ച്
പിടിച്ചുവാങ്ങി
ചില്ലുടച്ചു.
ലോകവലിയവനാകാന്‍
തീര്‍ത്ത പ്ളാവില വണ്ടി
ചവിട്ടിത്തകര്‍ത്തതിനാല്‍
ഇളം മച്ചിങ്ങച്ചക്രങ്ങള്‍
ധ്രുവങ്ങളിലേക്ക്
തെറിച്ചകന്നു.
തൊണ്ടുവണ്ടി
കൈകാണിച്ചു നിര്‍ത്തിച്ച്
കത്തിച്ചുകളഞ്ഞു.
ശീലമായതിനാല്‍
സമരമുണ്ടായില്ല.
ഓലബൊമ്മയെ പാവം
മടിച്ചുമടിച്ചു നിന്നിട്ടും
വീട്ടില്‍ നിന്നും
തച്ചിറക്കി.
കൊച്ചുകൊച്ചുസ്വപ്നങ്ങളെ
മുളയിലേ നുള്ളിക്കളഞ്ഞതിന്
ഇന്നും കടലാസു കൊണ്ടൊരു
വിമാനം തീര്‍ത്ത്
ആ നെഞ്ചിലേക്ക്
ഇടിച്ചിറക്കാന്‍
ഉള്ളിന്റെയുള്ളില്‍
എരിഞ്ഞടങ്ങാതെ
ക്രൂരമായൊരു പക
ചുട്ടുപഴുത്തുകിടക്കുന്നു.
അച്ഛന്‍ മരിച്ചുപോയതിനാല്‍
പകരം വീട്ടാനാവില്ലെന്നറിഞ്ഞിട്ടുപോലും,
തെറ്റാണെന്നറിഞ്ഞിട്ടുപോലും.
      

                 -0-

ഓര്‍മ്മയില്‍ ഇല്ലാതെ പോയത്

അരുണ്‍കുമാര്‍ പൂക്കോം


പറഞ്ഞറിവുണ്ട്
മുത്തശ്ശിമാര്‍
പേരമക്കളെ
വല്ലാതെ സ്നേഹിക്കുമത്രെ.
ഓമനിക്കുമത്രെ.
ഇതിഹാസങ്ങളും
പുരാണങ്ങളും
ഉപനിഷത്തുകളും
തേനും പാലുമായി
നേദിച്ചു നല്കുമത്രെ.
അതൊന്നുമല്ലെങ്കില്‍
ആമയും മുയലും
പന്തയം വെച്ചതോ,
കൊക്കെത്താ പാത്രത്തില്‍
നിന്നും കാക്ക
കല്ലിട്ട് വെള്ളം കുടിച്ചതോ,
അങ്ങനെ എന്തേലുമൊക്കെ
മാമൂട്ടുമത്രെ.
എനിക്കുമുണ്ടായിരുന്നത്രെ
ഒരു മുത്തശ്ശി.
അമ്മ പറഞ്ഞറിവേയുള്ളു.
മുട്ടിട്ടിഴയുന്ന കാലം
ഞാനിഴഞ്ഞങ്ങുചെല്ലുന്നേരം
കൈയിലുള്ള എന്തേലും
കൊണ്ടുവീശി
പോ അസത്തേ
എന്നങ്ങാട്ടുമായിരുന്നത്രെ.
ലക്ഷണം കെട്ടത്
എന്നങ്ങു നൊടിയുമായിരുന്നത്രെ.
ഓര്‍ത്തെടുപ്പാന്‍
ആകുന്നില്ലവരുടെ രൂപവും
ഭാവവും ശബ്ദവുമെങ്കിലും
സങ്കടമുണ്ടെനിക്കൊരുപാട്.
അവരോട് ഞാനെന്തു
ചെയ്തു, ആവോ?
കഥ പറയാനറിയില്ലായിരിക്കാം.
സ്നേഹിക്കാനും
ഓമനിക്കാനുമതെ.
എങ്കിലുമെങ്കിലും
ഇത്തിരി
എന്തോ
ഒന്നാവാമായിരുന്നു.
എന്തോ ഒന്നെന്നാല്‍
എന്തോ ഒന്ന്.
ഞാന്‍ പിച്ചവെക്കുമ്പോഴേക്കും
അവര്‍ കാലം ചെന്നത്രെ.
നല്ലത്.
വളരെ നല്ലത്.
അവരെന്റെ
ഓര്‍മ്മയിലില്ലാതെ
പോയത്.
     -0-

പീഡകന്റെ സുവിശേഷം

അരുണ്‍കുമാര്‍ പൂക്കോം


നീ
പറയുന്നതൊന്നും
മനസ്സിലാകുന്നില്ലെങ്കിലും
സമ്മതിച്ചു.
എന്തൊക്കെയോ
കാരണങ്ങളാല്‍
എന്നെ
പ്രണയിക്കാന്‍
നിനക്കാവതില്ല.
സ്നേഹിക്കാനും
കരുതാനുമതെ.
എങ്കിലും
പ്രിയേ,
നിന്നില്‍
എനിക്കൊരിടം
വേണം.
നീ
എന്നെ
എന്നുമെന്നും
ഓര്‍ത്തുവെക്കാന്‍
വേറെ
വഴികളൊന്നും
കാണ്മതില്ല.
നിന്റെ
വഴികളില്‍,
മനസ്സിന്‍
മിഴികളില്‍
ഞാനെന്നും
കരടായി
കിടക്കട്ടെ.
    -0-

പിന്നോക്കം

അരുണ്‍കുമാര്‍ പൂക്കോം

മരമൊരു തൈയായി
തൈയൊരു വിത്തായി
വിത്തൊരു പഴമായി
പഴമൊരു പൂവായി
പൂവൊരു മൊട്ടായി
മൊട്ട് എങ്ങോട്ടെന്ന്
അറിയാതെ നില്പായി.
   

             -0-

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

പത്തു രൂപാ പുസ്തകങ്ങള്‍

അരുണ്‍കുമാര്‍ പൂക്കോം

                   എക്സ്പ്രസ് തീവണ്ടിയില്‍ നിന്നും തൊട്ടടുത്ത തിരക്കേറിയ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റിഫോമില്‍ ഇറങ്ങുകയും ധ്യതിയില്‍  ട്രാക്ക് മുറിച്ചു കടന്ന് രണ്ടാം പ്ളാറ്റ്ഫോമില്‍ നിന്നും എതിര്‍ദിശയിലേക്ക് പോകാനായി പുറപ്പെട്ട പാസഞ്ചര്‍ വണ്ടിയില്‍ കരിങ്കല്‍ച്ചീളുകളില്‍ ചവിട്ടിക്കൊണ്ട് ഓടിക്കയറാന്‍ ശ്രമിക്കുമ്പോള്‍  വാതില്‍ക്കല്‍ നിന്നയാള്‍ ഈര്‍ഷ്യയോടെ അവനോട് വിളിച്ചു ചോദിച്ചു.

                 -എന്തോന്നെടേ? ചാവാമ്പോവ്വാണോ?

                  ഓടുന്ന തിരക്കില്‍ പിറകിലേക്ക് മാറിപ്പോയ തോള്‍സഞ്ചി മുതുകിലേക്ക്് മാറ്റിക്കൊണ്ട് അയാള്‍ പറഞ്ഞത് കേട്ടില്ലെന്ന ഭാവത്തില്‍ നീങ്ങിപ്പോവുന്ന എക്സ് എന്ന ചിഹ്നം തെല്ലു നിരാശയോടെ നോക്കിനിന്നു. പ്ളാറ്റിഫോമിലേക്ക് മുട്ടുകുത്തി കയറുമ്പോള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ശുഷ്കാന്തി കാണിക്കുന്ന സ്വഭാവക്കാരനെന്നു തോന്നിക്കുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.

                     -റണ്ണിംഗ് ട്രെയിനില്‍ ഓടിക്കയറരുത്. കാലോ കൈയോ, എന്തിന് ജീവന്‍ തന്നെ പോകും.

                      അവന്‍ വിഷാദത്തോടെ ചിരിച്ചെന്നു വരുത്തി. പാസഞ്ചര്‍ വണ്ടിയാണ് കൈവിട്ടു പോയത്. ഒരു വിധം നന്നായി കച്ചവടം കിട്ടുന്ന വണ്ടിയായിരുന്നു. ഇനി വരാനുള്ളത് രാജധാനി എക്സ്പ്രസ്.  ആ വണ്ടി കൊണ്ട് അവന് വലിയ കാര്യമൊന്നുമില്ല. അവന്റെ കച്ചവടം അതില്‍ നടക്കില്ല. പിന്നെ വരാനുള്ളത് വന്ന ഭാഗത്തേക്കു തന്നെയുള്ള ഒരു സ്പെഷ്യല്‍ ട്രെയിനാണ്. അതില്‍ കയറിപ്പറ്റാന്‍ അപ്പുറത്തേക്ക് കടക്കേണ്ടതുണ്ട്. അവന്‍ വീണ്ടും ട്രാക്ക് മുറിച്ചു കടന്നു.
വേണമെങ്കില്‍ അവന് പ്ളാറ്റ്ഫോമിലെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നവരുടെ അടുത്തേക്ക് ചെന്ന് തുണിസഞ്ചിയില്‍ നിന്നും കുറച്ച് പുസ്തകങ്ങള്‍ പകുത്ത് അവരുടെ നേര്‍ക്ക് നോക്കുന്നതിനും ബോധ്യപ്പെട്ടാല്‍ വാങ്ങിക്കുന്നതിനുമായി നീട്ടാവുന്നതേയുള്ളു. പക്ഷേ, അവന് കാലത്തു മുതലുള്ള അലച്ചില്‍ കാരണം പ്ളാറ്റ്ഫോമിലെ സ്റാന്റില്‍ നിന്നും ഒരു ചായ കുടിക്കാനാണ് തോന്നിയത്. അതു കഴിഞ്ഞപ്പോള്‍ തെല്ലൊന്ന് ഇരിക്കണമെന്നു തോന്നി. റെയില്‍വേ സ്റേഷനില്‍ ദൂരെ തിരക്കൊഴിഞ്ഞ ഭാഗത്തായി കണ്ട മറ്റാരുമില്ലാത്ത സിമന്റുബെഞ്ചിന്റെ അടുത്തേക്ക് അവന്‍ നടന്നു.

                    സിമന്റുബെഞ്ചിലിരുന്ന് അവന്‍ പ്ളാറ്റ്ഫോം ആകമാനം വെറുതെ നോക്കി. എത്രാമത്തെ തവണയാണ് അവിടം ഇറങ്ങുന്നതെന്ന് ഓര്‍ത്തു നോക്കി. പത്തിരുപത് തവണയെങ്കിലും  ഇറങ്ങിക്കാണും. നാട്ടില്‍ നിന്നും വിദൂരമായ നഗരം. പുസ്തകവിതരണക്കാരനായതോടെ എത്താത്ത ഇടങ്ങളില്ലാതായി.

                      പ്ളാറ്റ്ഫോമില്‍ അവിടവിടെ ഉറുമ്പുകളെ പോലെ ആളുകള്‍ പോകേണ്ട വണ്ടിയും കാത്തു നില്ക്കുന്നു.  ചിലര്‍ ന്യൂസ്സ്റ്റാന്റിനടുത്ത്. മറ്റു ചിലര്‍ ടീസ്റാളിന്റെ അടുത്ത്. ചിലര്‍ നിരനിരയായിട്ട കസേരകളില്‍ ഇരുന്ന് കാക്കയെ പോലെ തല ചരിച്ച് മേല്‍ക്കൂരയില്‍ തൂക്കിയിട്ട ടി.വികളിലെ കാഴ്ചകള്‍ നോക്കിയിരിക്കുന്നു.

                       അപ്പോള്‍ അവന്റെ അടുത്തുള്ള സിമന്റ് ബെഞ്ചിലേക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വന്നിരിക്കുകയും പെണ്‍കുട്ടി തന്റെ ബേഗ് തുറന്ന് ലാപ്പ് ടോപ്പെടുത്ത് നിവര്‍ത്തി വെക്കുകയും ചെയ്തു. അവര്‍ തൊട്ടുതൊട്ടിരുന്നു കൊണ്ട് അതിലേക്ക് നോക്കിയിരിക്കുന്നതും എന്തൊക്കെയോ തമ്മില്‍ കുറുകുന്നതും അവന്‍ തെല്ലുനേരം നോക്കിയിരിക്കുകയും അവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആലോചിച്ച് എത്തുപിടിയും കിട്ടാതെ തന്നിലേക്കു തന്നെ മടങ്ങുകയും ചെയ്തു. ആണ്‍കുട്ടിയുടെ വലതുകൈ അവളുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചിരിക്കുകയാണെന്നതും അത് ഇടക്കൊക്കെ ഞണ്ടിനെ പോലെ ചലിച്ചു കൊണ്ടിരിക്കുന്നതും അവനെ അപ്പോഴും തെല്ലൊന്ന് അലോസരപ്പെടുത്തി. കുറെ നേരത്തോളമായി കൂടെ ബോഗികളില്ലാതെ നിന്നു കിതച്ചു കൊണ്ടിരിക്കുന്ന തെല്ലകലെയുള്ള തീവണ്ടിയുടെ എഞ്ചിനോട് അവന്‍ തന്നെ ചേര്‍ത്തു വെച്ചു.

                     അവന്റെ പുസ്തകസഞ്ചിയിലെ ലോകോത്തരപ്രണയകഥകള്‍ വിറ്റഴിഞ്ഞു പോകുന്നത് ചൂടപ്പം പോലെയാണ്. വായനക്കാര്‍ എന്താണതില്‍ അന്വേഷിക്കുന്നതാവോ? ഏവരും പൊടുന്നനെ മറിച്ചു നോക്കുന്ന പുസ്തകമായതിനാല്‍ അവന്‍ സഞ്ചിയില്‍ നിന്നും ആദ്യമെടുത്ത് നീട്ടുന്നതും അതു തന്നെ. പ്രണയം നന്നായി വിറ്റഴിക്കപ്പെടുന്ന സ്വപ്നമാണ്. വായിക്കുമ്പോഴും സിനിമ കാണുമ്പോഴും താദാത്മ്യം തോന്നുന്ന വികാരമെന്നതിന് അപ്പുറം പ്രണയത്തെ പറ്റി അവനൊന്നും അറിയുമായിരുന്നില്ല.

                   കുട്ടിക്കാലത്തെ അവന്റെ ഓര്‍മ്മകളിലെ അച്ഛന്‍ ഒരു ലുങ്കിയും ഷര്‍ട്ടുമിട്ട് രാവിലെ ബസ്സ് കയറിപ്പോകും. തെല്ലു കഴിഞ്ഞ് ആടിക്കുഴഞ്ഞ് കയറി വരും. ഉമ്മറത്തിരുന്ന് ചെറുപ്പത്തില്‍ കോയമ്പത്തൂരില്‍ പലചരക്കു കടയില്‍ നില്ക്കുമ്പോള്‍ കേട്ട സൌന്ദര്‍രാജിന്റെ പാട്ടുകള്‍ ഉറക്കെ പാടും. ഭക്ഷണസമയത്ത് അതുമിതും കുറ്റം പറഞ്ഞ് മറ്റുള്ളവരുടെ പൊറുതി കെടുത്തും. നിര്‍ത്താത്ത പ്രസംഗങ്ങളായിരിക്കും പിന്നീട്. ഇടക്കുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയില്ലെങ്കില്‍ അതിന്‍മേല്‍ പിടിച്ചാവും പിന്നീടുള്ള ബഹളങ്ങള്‍. പിന്നീട് വീണുറങ്ങും. അച്ഛനെ പോറ്റേണ്ടത് തന്റെ കടമയാണെന്ന പോലെ അവന്റെ അമ്മ ഒന്നുരണ്ടു വീടുകളില്‍ അലക്കാനും തൂത്തുവാരാനും മറ്റുള്ള പുറംപണിക്കും പോയി.

                    അമ്മ വരുമ്പോള്‍ കൈലിയുടെ മടിക്കുത്തില്‍ പണിക്കു നില്ക്കുന്ന വീടുകളില്‍ നിന്നും രാവിലത്തെ പ്രാതലിന് അവിടെ ഉണ്ടാക്കിയ പലഹാരങ്ങള്‍ കൊണ്ടുവരും. അവിടെ അതിഥികള്‍ വല്ലവരും വന്നാല്‍ ബേക്കറി സാധനങ്ങളും കൊണ്ടുവരും. കുട്ടിക്കാലത്ത് അവ വലിയ കാര്യമായിരുന്നുവെങ്കിലും കോളേജിലെത്തിയപ്പോള്‍ അവ കൊണ്ടുവരുന്നതിന് അമ്മയെ വഴക്കു പറയാന്‍ തുടങ്ങി. എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴേക്കും ലിവര്‍ സീറോസിസ് വന്ന് മുഖത്ത് നീരു വന്നും മുടി മുക്കാലും കൊഴിഞ്ഞും കണ്ണുകള്‍ മഞ്ഞളിച്ചും അച്ഛന്‍ വഴി വക്കില്‍ വീണുമരിച്ചിരുന്നു. അച്ഛന്റെ വസ്ത്രങ്ങളും മഞ്ഞളിച്ചു പോയിരുന്നു. ഒരു നോക്കുകുത്തി പോലെയുണ്ടായിരുന്ന വ്യത്തിയില്ലാത്ത അച്ഛന്‍ ആടിയാടി ഇനി വീട്ടിലേക്ക് വരില്ല എന്നത് അവന് ആശ്വാസമാണ് നല്കിയത്.
സ്ക്കൂളിലേക്ക് പോകുന്ന ബസ്സില്‍ ആടിയാടി കയറുന്ന അച്ഛനെ ചൂണ്ടിക്കാട്ടി അദേ നിന്റെ അച്ഛന്‍ എന്ന് ഇനി കൂട്ടുകാരില്‍ ആരും ചൂണ്ടിക്കാണിക്കുകയില്ലല്ലോ എന്ന സന്തോഷവും ചെറുതായിരുന്നില്ല. അച്ചന്‍ ബസ്സില്‍ കയറിയാല്‍ ആദ്യം ചെയ്യുക ഇരിക്കുന്ന ആരോടെങ്കിലും എഴുന്നേറ്റ് കൊടുക്കാനാണ്. പ്രായമുള്ള ആള്‍ക്ക് ഒന്നു ഒഴിഞ്ഞു തന്നേ എന്നാണ് പറയുക. സ്ഥിരം കുടിക്കാന്‍ പോകുന്ന ആളാണെന്ന് അറിയാവുന്നതു കൊണ്ടു തന്നെ ആരും കേട്ട ഭാവം നടിക്കില്ല. പിന്നെ അതും പറഞ്ഞ് വിദേശമദ്യ ഷാപ്പു വരെ ബഹളമായിരിക്കും. നാണക്കേട് ഭയന്ന് കഴിവതും അവന്‍ അച്ഛന്‍ കയറുന്ന ബസ്സില്‍ കയറാറുണ്ടായിരുന്നില്ല.

                     പ്രീഡിഗ്രിക്ക് രണ്ടു തവണ എഴുതിയിട്ടും ഇംഗ്ളീഷ് കിട്ടാതായപ്പോള്‍ പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് അവന് മനസ്സിലായിത്തുടങ്ങിയിരുന്നു. അനിയത്തി മുട്ടോളമെത്തുന്ന ഉടുപ്പില്‍ നിന്നും പൊടുന്നനെയാണ് കാലുമാറിക്കളഞ്ഞത്. അമ്മ രണ്ടുപേരെ കുറിച്ചും വേവലാതിപ്പെടാന്‍ തുടങ്ങി. താന്‍ കാണാതെ അവന്‍ കള്ളുകുടി തുടങ്ങിക്കളയുമോ എന്നതായിരുന്ന അവനെ ചൊല്ലിയുള്ള അമ്മക്കുള്ള ഏറ്റവും വലിയ വേവലാതി. എന്തെങ്കിലും ജോലിക്ക് പോകാന്‍ അമ്മ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

                   വയറിംഗിന്റെ പണിക്ക്  സഹായിയായി കൂടി. ഏറെ നാളുകള്‍ കഴിഞ്ഞിട്ടും ചുമര്‍ കുത്തിക്കുന്നതല്ലാതെ വയര്‍ വലിക്കുന്ന വിധമോ സ്വിച്ച് ബോര്‍ഡ് ഉണ്ടാക്കുന്ന വിധമോ മേസ്തിരി പഠിപ്പിച്ചു തരുന്നത് കാണാതായപ്പോള്‍ മെല്ലെ പോകാതായി. വായനശാലയില്‍ പോയിരുന്ന് നേരം കളയലായി. ഉണ്ണാനിരിക്കുമ്പോഴൊക്കെ അതുമിതും പറഞ്ഞ് അമ്മ വഴക്കുകള്‍ തീര്‍ത്തു. ജോലിയുള്ള സമപ്രായക്കാരെ കണ്ടുപഠിക്കാന്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. അടക്കയായാല്‍ മടിയില്‍ വെക്കാം, അടക്കാ മരമായാലോ എന്ന് പഴഞ്ചൊല്ല് ഇടക്കിടെ പിറുപിറുത്തു.  ആ അച്ഛന്റെ വിത്തല്ലേ, വിത്തു ഗുണം പത്തു ഗുണം എന്നും തന്നോടു തന്നെ പറഞ്ഞു. എല്ലാം കേട്ട് അനിയത്തി അവനില്‍ നിന്നും ചെറുതായി അകന്നു. ഭക്ഷണം കഴിച്ച പാത്രങ്ങളൊക്കെ അവനവന്‍ തന്നെ കഴുകി വെച്ചോണ്ടാല്‍ മതി എന്നവള്‍ ഒരു ദിവസം പറഞ്ഞു.    

                     അന്നവന്‍ മനസ്സു നൊന്തു കൊണ്ട് വായനശാലയിലെ പത്രങ്ങളില്‍ ക്ളാസിഫൈഡ് കോളങ്ങള്‍ നോക്കുകയും ഒടുവില്‍ തനിക്കാവും എന്നു തോന്നിയ പുസ്തകവിതരണക്കാരെ തേടുന്നു എന്ന പരസ്യത്തില്‍ തട്ടിത്തടഞ്ഞ് നില്ക്കുകയും പത്രം പതുക്കെ മറ്റാരും കാണാതെ ഡെസ്കിനടിയിലേക്ക് കൊണ്ടുവന്ന്  ആ ഭാഗം കീറി കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തു. ടൌണില്‍ മീന്‍ വാങ്ങാന്‍ പോകുന്ന കച്ചവടക്കാരെ കൊണ്ട് നിറഞ്ഞ പിറ്റേന്നു കാലത്തെ അഞ്ചരക്കുള്ള ബസ്സില്‍ പത്രത്തില്‍ കണ്ട മേല്‍വിലാസവും തേടിയിറങ്ങി.  തോള്‍ സഞ്ചിയില്‍ പുസ്തകങ്ങളുമായി തന്റെ മെല്ലിച്ച ശരീരം താണ്ടേണ്ടുന്ന ദൂരങ്ങളും സ്ഥലങ്ങളും അതോടെ അവനോട് ചേര്‍ത്തു വെക്കപ്പെട്ടു.

                     ആദ്യമാദ്യം നടന്നു നടന്നു കാലുകള്‍ വേദനിച്ചു. പിന്നെ കാലുകള്‍ പുസ്തകങ്ങളോട് സമരസപ്പെട്ടു. ആദ്യമാദ്യം ചില പുസ്തകങ്ങള്‍ വില കുറഞ്ഞ ലോഡ്ജ് മുറിയില്‍ കൊതുകു കടികളേറ്റ് രാത്രികളില്‍ വെറുതെ മറിച്ചു നോക്കുമായിരുന്നു. ഇംഗ്ളീഷ് ഗ്രാമറൊക്കെ ഇത്രയും ലളിതമായിരുന്നോ എന്നവന്‍ തനിക്ക് വഴങ്ങാതെ പോയ പ്രീഡിഗ്രി കാലത്തെ തടിയന്‍ പുസ്തകത്തെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു. ഇംഗ്ളീഷ് വാക്കുകള്‍ പഠിച്ചെടുക്കാന്‍ ഡിക്ഷ്ണറി പോലും വേണ്ട എന്ന് ഒരു പുസ്തകത്തില്‍ കണ്ട് അവന്‍ അമ്പരന്നു. ഇംഗ്ളീഷ് കിട്ടാതെ വന്നപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന ഇംഗ്ളീഷ് ഡിക്ഷ്ണറി മനപ്പാഠമാക്കാന്‍ ശ്രമിച്ച് പറ്റാതെ വന്നപ്പോള്‍ ഒന്നു രണ്ടു ദിവസം കൊണ്ടുതന്നെ ദൂരെ മാറ്റി വെച്ചത് അവനോര്‍ത്തു. എല്ലാ ഇംഗ്ളീഷ് വാക്കുകള്‍ക്കും ഒരു റൂട്ടും സഫിക്സോ പ്രിഫിക്സോ രണ്ടും കൂടിയോ മുന്നിലോ പിന്നിലോ ആയിട്ട് ഉണ്ടെന്നത് അവന് പുത്തന്‍ അറിവായിരുന്നു. അവയുടെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ ഇംഗ്ളീഷ് വാക്കുകള്‍ പഠിക്കുക എളുപ്പമായി. അതു പോലെ  കണക്കു ചെയ്യാനുള്ള എളുപ്പ വഴികള്‍ കണ്ട് ക്ളാസുകളില്‍ കണക്കിനോട് പട വെട്ടിയ കാലം അവന്‍ ഓര്‍ത്തു പോയി. മരത്തിന്റെ സ്കെയി ല്‍ കൊണ്ടുള്ള കൈയുടെ കൊട്ടിന്‍മേലുള്ള മാഷുടെ അടിയും എല്ലാവരുടെയും മുന്നില്‍ വെച്ചുള്ള കളിയാക്കലുകളും അവന്‍ വീണ്ടും അയവിറക്കി.  പഠിക്കുന്ന കാലത്ത് അത്തരം പുസ്തകങ്ങള്‍ കിട്ടാതെ പോയതിന് അവന് എന്തെന്നില്ലാത്ത നഷ്ടബോധം തോന്നി. ഇത്തരം എളുപ്പവഴികളൊന്നും സ്ക്കൂളുകളില്‍ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് പറഞ്ഞു നല്കാത്തതെന്തെന്ന് ആലോചിച്ചിട്ട് അവനൊരു എത്തും പിടിയും കിട്ടിയില്ല. അവര്‍ക്കും അറിഞ്ഞു കൂടാത്തതു കൊണ്ടായിരിക്കും എന്നവന്‍ നിരൂപിച്ചു. വെറുതെയല്ല സാധാരണക്കാര്‍ എന്നും സാധാരണക്കാര്‍ ആയിപ്പോകുന്നത് എന്നവന്‍ മനസ്സില്‍ പറഞ്ഞു.

                      ഇനി പഠിച്ചിട്ട് എന്തു നേടാനാണെന്ന ചിന്ത അവനില്‍ അതിനോടകം വേരുറച്ചു പോയതിനാല്‍ ഏതൊരു വില്പനക്കാരന്റെയും കച്ചവടക്കണ്ണുകളോടെ മാത്രമേ അവന് പുസ്തകങ്ങളെ നോക്കിക്കാണാന്‍ പറ്റിയുള്ളു. അവ വിറ്റാല്‍ തനിക്ക് കിട്ടുന്ന കമ്മീഷനില്‍ മാത്രമായി അവന്റെ ശ്രദ്ധ. അതിനോടകം ടൌണില്‍ എംബ്രോയ്ഡറി വര്‍ക്ക് പഠിക്കാന്‍ പോകുന്ന അനിയത്തിയെ കടയിലേക്ക് പോകുന്ന ഇടനാഴിയില്‍ വെച്ച് ഒന്നു രണ്ടു തവണ ഒരു മധ്യവയസ്കനായ തടിയന്‍ കഷണ്ടിക്കാരന്‍ തിരക്കിട്ട് നടന്നു വന്ന് ചുമലു കൊണ്ട് അവളുടെ തോളില്‍ മുട്ടി എന്ന വിവരം അവനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അവളെ ആരുടെ കൂടെയെങ്കിലും കെട്ടിച്ചു വിട്ടാല്‍ സമാധാനമായി. തന്റെ ചെറിയ വരുമാനം കുതിച്ചുയരുന്ന സ്വര്‍ണ്ണവിലയുമായി തട്ടിച്ചു നോക്കി അമേരിക്കന്‍ ഡോളറിന്റെ വിലയിടിവിനെ അവന്‍ പഴിക്കും. 

                      അവന്‍ പുസ്തകങ്ങള്‍ ബാഗില്‍ നിന്നും പുറത്തെടുത്ത് ഒന്നു കൂടെ അടുക്കാന്‍ തുടങ്ങി. ട്രെയിനിലെ യാത്രക്കാരുടെ മടിയിലേക്ക് ഇട്ടുകൊടുത്തതിനു ശേഷം ഇറങ്ങാനുള്ള സ്റേഷനെത്തിയപ്പോള്‍ തിരക്കിട്ട് സഞ്ചിയിലേക്ക് ഇട്ടതായിരുന്നു. അവനപ്പോള്‍ കോളേജില്‍ പഠിക്കുന്ന നാല് പെണ്‍കുട്ടികള്‍ക്കും ഒന്നിച്ചുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കും ഇടയില്‍ പെട്ടു പോയിരുന്നു. എല്ലാം മറിച്ചു നോക്കുകയല്ലാതെ അവരൊന്നും വാങ്ങിയതില്ല. ആണ്‍കുട്ടികള്‍ പാചകപുസ്തകങ്ങള്‍ എടുത്ത് പെണ്‍കുട്ടികളെ കളിയാക്കുന്നതില്‍ മുഴുകിയിരുന്നു. പെണ്‍കുട്ടികളും തമാശയില്‍ ഒട്ടും മോശക്കാരായിരുന്നില്ല. ഒരുപാടു സമയം വെറുതെ കളഞ്ഞു എന്നല്ലാതെ അവരെ കൊണ്ട് ഒരുപകാരവും കിട്ടിയില്ല. അതില്‍ തെല്ലൊരു മനുഷ്യപ്പറ്റുള്ള  പെണ്‍കുട്ടി ഊത്തപ്പം ഉണ്ടാക്കും വിധം വേണമെന്നും പറഞ്ഞ് പുസ്തകം എടുത്തതായിരുന്നു. അടുത്തിരിക്കുന്ന ജീന്‍സുകാരന്‍ പയ്യന്‍ പുസ്തകം തട്ടിപ്പറിച്ച് തിരികെ തന്നു. അവന്‍ അത് തിരിച്ചു തരുമ്പോള്‍ എല്ലാവരോടുമായി പറയുന്നുണ്ടായിരുന്നു.

                   -മിയര്‍ ടെന്‍ റുപ്പീസ് ബുക്ക്സ്. ഐ വില്‍ ബ്രിങ്ങ് യു മൈ ഷീലാ ആന്റീസ് കുക്കറി ബുക്ക് റ്റുമോറോ. ഇറ്റ് വര്‍ത്ത് നൈന്‍ ഹണ്ട്രഡ് ഏന്റ് നൈന്റി നൈന്‍ റുപ്പീസ്.

                      അതു കേട്ട് ഒരു പെണ്‍കുട്ടി ചോദിച്ചു.

                      -ഹൂയീസ് ഷീ?

                       -മൈ ഫാദേര്‍സ് എല്‍ഡര്‍ സിസ്റര്‍. ഷീ ബേഗ്ഡ് സോ മെനി പ്രെസ്റീജിയസ് അവാര്‍ഡ്സ് ഫോര്‍ റൈറ്റിങ്ങ് ഇറ്റ്.

                      സ്റേഷന്‍ എത്തുന്നതിന്റെ വെപ്രാളത്തില്‍ അവന്‍ അവരോട് പുസ്തകങ്ങള്‍ പിടിച്ചു വാങ്ങുകയായിരുന്നു. അപ്പോള്‍ അതിലൊരുവന്‍ ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും തടിയന്‍ പുസ്തകം പിടിച്ചുവാങ്ങി അവനെ കാണിച്ചു കൊണ്ട് പറഞ്ഞു.

                     -അല്ലിഷ്ടാ, തിരക്കാക്കല് കണ്ടാല്‍ വിചാരിക്കുമല്ലോ നമ്മളാരും ഇതിനു മുമ്പ് പുസ്തകം കണ്ടിട്ടില്ലെന്ന്. നിന്റെ അമ്പത്തഞ്ച് പുസ്തകം ഒന്നിച്ച് വെച്ചാലാകില്ല ഞങ്ങളുടെ ഒരു ബുക്കിന്റെ വലുപ്പം.

                     മറുത്തൊന്നും പറയാതെ അവിടെ നിന്നും മാറിപ്പോന്ന ആത്മനിന്ദയെ മറക്കാന്‍ അവന്‍ പുസ്തകം മണപ്പിച്ചു നോക്കി. എല്ലാ പുസ്തകങ്ങള്‍ക്കും ഒരേ മണമാണ്. പുറംചട്ട കണ്ടാല്‍ തന്നെ അതേതാണ് പുസ്തകമെന്ന് അവനറിയാം. സാമൂഹ്യപരിഷ്കര്‍ത്താക്കള്‍, വിശ്വസാഹിത്യകാരന്‍മാര്‍, ലോകത്തിലെ നാണയങ്ങള്‍, പക്ഷികളും മ്യഗങ്ങളും, ഇംഗ്ളീഷ് ഭാഷാ സഹായി, ബോണ്‍സായി നിര്‍മ്മിക്കും വിധം, ചിത്രം വരഞ്ഞു പഠിക്കാം, എസ്.എം.എസ് ജോക്കുകള്‍, കംപ്യൂട്ടര്‍ പഠന സഹായി അങ്ങനെയുള്ള ഏതു വിധം പുസ്തകങ്ങള്‍ ഏത് ഇരുട്ടിലും പുസ്തകസഞ്ചിക്കകത്തു നിന്നും കൈയിട്ട് എളുപ്പം എടുക്കാന്‍ അവന്റെ കൈവിരലുകള്‍ മനഃപ്പാഠമാക്കിയിരുന്നു. കുറത്തിയുടെ ദൈവത്തിന്റെ ചിത്രങ്ങള്‍ കൊത്തിയെടുക്കുന്ന തത്തയെ പോലെയായിരിക്കുന്നു അവന്റെ കൈവിരലുകള്‍.

                     പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കുന്നിന്‍ പുറത്തു നിന്നും തെങ്ങിന്റെ ഈര്‍ക്കില്‍ പലതായി മടക്കി നിവര്‍ത്തിയ പോലുള്ള കല്‍പടവുകള്‍ ഇറങ്ങി താഴെ പുഴയുടെ തീരത്തേക്ക്  ഇറങ്ങി ചെല്ലേണ്ടുന്ന അമ്പലത്തിലേക്കുള്ള വഴിയില്‍ വെച്ച് തന്റെ കൈ നോക്കിയ പ്രായമേറെയുള്ള കുറത്തിയെ അവന്‍ ഓര്‍ത്തു.

                       -അലച്ചിലായിരിക്കും മോനേ, അലച്ചില്‍. ജീവിതം മുഴുവന്‍ അന്നം തേടിയുള്ള അലച്ചില്‍.

                        അന്ന് കുറത്തിയോടും തത്തയോടും തോന്നിയ നീരസം തെല്ലൊന്നുമല്ല. പക്ഷേ തത്ത കൊത്തിയെടുത്തത് തന്റെ ജീവിതം തന്നെയായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്.

                        പുസ്തകങ്ങള്‍ അടുക്കി സഞ്ചിയില്‍ തന്നെ വെച്ചതിനു ശേഷം അപ്പുറത്തെ ഫ്ലാറ്റ്ഫോമിനപ്പുറത്ത് പടര്‍ന്നു പിടിച്ചിരിക്കുന്ന അരയാലിന്റെ വേരുകളിലേക്ക് വെറുതെ നോക്കി. മുതുകില്‍ കീറിപ്പറിഞ്ഞ സഞ്ചിയും കൈത്തണ്ടയില്‍ തൂക്കുപാത്രവുമായി ഒരു ഭിക്ഷക്കാരന്‍ മുന്നില്‍ വന്ന് കൈ നീട്ടി.

                        -പശ്ക്ക്റ്തപ്പാ.

                        തന്നെ പോലെ തന്നെ ടിക്കറ്റെടുക്കാത്ത അനധിക്യതനാണ് അയാളും. എല്ലാ റെയില്‍വേ സ്റേഷനുകളിലും തീവണ്ടികളിലും അവരുണ്ടാകും. അവര്‍ക്കൊക്കെ കാശു കൊടുക്കാന്‍ തുടങ്ങിയാല്‍ തന്റെ കൈയില്‍ ബാക്കിയൊന്നും കാണില്ല എന്ന് ചിന്തിച്ചു കൊണ്ട് അവന്‍ അയാളെ ഒഴിവാക്കാനായി മറുഭാഗത്തേക്ക് തലവെട്ടിച്ചു. ഭിക്ഷക്കാരന്‍ നിഴലായി മുന്നിലൂടെ നീങ്ങിക്കൊണ്ടിരിക്കെ അമ്മ പണ്ട് അടുക്കള ജോലിക്ക് പോയിരുന്ന വീട്ടിന്റെ ഉടമയുടെ യുവനേതാവായ രണ്ടാമത്തെ മകന്‍ നാലഞ്ചുപേര്‍ക്കൊപ്പം  എതിര്‍വശത്തെ പ്ളാറ്റ്ഫോമില്‍ നിന്നും ഓവര്‍ബ്രിഡ്ജിലേക്ക് കയറുന്നതു അവന്‍ കണ്ടു. അവന്‍ കാണാനാഗ്രഹിക്കാത്ത മനുഷ്യനായിരുന്നു അത്. നേതാവായതിനാല്‍ വല്ല മീറ്റിംഗും കഴിഞ്ഞ് വരുന്ന വരവായിരിക്കും അതെന്ന് അവന്‍ മനസ്സില്‍ ഈര്‍ഷ്യയോടെ ആലോചിക്കുകയും കണ്ട കാഴ്ചയില്‍ നിന്നും മുഖം തിരിക്കുകയും ചെയ്തു.

                       അമ്മക്ക് പനിയായതിനാല്‍ അന്ന് ജോലിക്ക് ചെല്ലാന്‍ ആവതില്ലെന്ന് പറയാന്‍ അമ്മ അവനെ കാലത്തുതന്നെ അവിടേക്ക് പറഞ്ഞയച്ചതായിരുന്നു. ഒന്നുരണ്ടു തവണ അവിടെ അവന്‍ അമ്മയുടെ കൂടെ പോയിട്ടുണ്ടായിരുന്നു. തലേന്ന് തെങ്ങിന്റെ ഓലയുടെ മട്ടല്‍ ചെത്തി അതിന്റെ അറ്റത്ത് അമുല്‍ പാല്‍പ്പൊടിയുടെ അടപ്പ് മദ്ധ്യത്തില്‍ ആണിയടിച്ചുണ്ടാക്കിയ പുതിയ വണ്ടിയും ഓടിച്ചായിരുന്നു നാലഞ്ചു വീടുകള്‍ക്കപ്പുറത്തുള്ള ആ വീട്ടിലേക്ക് ചെന്നത്. അവിടെ യുവനേതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റുള്ളവരെല്ലാം കാലത്തു തന്നെ ദൂരെ എവിടേക്കോ യാത്ര പോയിരിക്കുകയായിരുന്നു.

                     ഉമ്മറത്തിരുന്ന് പത്രം വായിക്കുന്ന അയാള്‍ അവനെ കണ്ട് മുഖമുയര്‍ത്തി. മുറ്റത്തു നിന്നുകൊണ്ട് അവന്‍ പറഞ്ഞു.

                    -അമ്മക്ക് പനിക്കുന്നൂന്നു പറഞ്ഞു. ഇന്നു വരൂല്ലാന്ന് പറയാന്‍ പറഞ്ഞു.
 

                     വള്ളിട്രൌസറുകാരനായ അവനെ കണ്ട് അയാള്‍ പത്രം ടീപ്പോയി മേല്‍ ഇട്ട് മുറ്റത്തേക്ക് ഇറങ്ങി വന്നു.

                    -നീ ലക്ഷ്മീടെ മോനാണോ?

                      അവന്‍ തലയാട്ടി.

                    അയാള്‍ അവന്റെ വണ്ടി പിടിച്ചു വാങ്ങി തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ചോദിച്ചു.

                     -നല്ല അടിപൊളി വണ്ടിയൊക്കെയുണ്ടല്ലോ. ഇത് നീ തന്നെ ഉണ്ടാക്കിയതാ?

                      അവന്‍ അതിനും തലയാട്ടി.

                      -ഇതിന്റെ മേല്‍ ഒന്നു രണ്ട് ടോര്‍ച്ച് ബള്‍ബ് നങ്കീസില്‍ കെട്ടിത്തൂക്കി ഫിറ്റാക്കിയാല്‍ നല്ല ശൊങ്കുണ്ടാവും കാണാന്‍. നീയിങ്ങു വന്നേ.

                       അതും പറഞ്ഞ് അയാള്‍ അവന്റെ കൈയും പിടിച്ച് വണ്ടിയുമെടുത്ത് അകത്തേക്ക്  നടന്നു.

                      -വാതിലങ്ങടച്ചേക്കാം. വല്ല പൂച്ചയോ നായയോ കയറും.

                      അയാള്‍ അതും പറഞ്ഞ് ഉമ്മറത്തെ വാതിലടച്ചു. പിന്നെ അകത്തെ മുറിയിലേക്ക് അയാള്‍ അവനെ കൂട്ടിക്കൊണ്ടുപോയി.
അയാള്‍ കിടക്കയില്‍ ഇരിക്കുകയും അവന്റെ വള്ളിട്രൌസറിന്റെ നെഞ്ചിന്റെ ഭാഗത്തുള്ള കയല്‍ പിടിച്ചുകൊണ്ട് ചോദിച്ചു.

                       -നിനക്കൊരു ഷര്‍ട്ടിട്ടാലെന്താ?

                        വീട്ടിലെ ദാരിദ്യത്തെ പറ്റി നന്നായി അറിയാവുന്നതിനാല്‍ അവന്‍ ഷര്‍ട്ടിനെ പറ്റി പറയാന്‍ ഇഷ്ടപ്പെട്ടില്ല. അപ്പോഴേക്കും അയാളുടെ കൈവിരലുകള്‍ പുഴുക്കളെപ്പോലെ അവനില്‍ ഇഴയാന്‍ തുടങ്ങിയിരുന്നു. എന്തോ അപകടത്തില്‍ പെട്ടിരിക്കുന്നു താന്‍ എന്നറിഞ്ഞ് അവന്റെ വായിലെ വെള്ളം വറ്റാന്‍ തുടങ്ങിയിരുന്നു. എങ്കിലും തപ്പിത്തപ്പി രക്ഷപ്പെടാനെന്ന വണ്ണം അവന്‍ ചോദിച്ചു.

                     -ടോര്‍ച്ച് ബള്‍ബ്?

                      -നീ തിരക്കു വെക്കല്ലേ. അതെടുക്കാലോ.

                       അതും പറഞ്ഞ് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാതെ സംഭ്രമത്തില്‍ കരയാന്‍ പോലും മറന്നുപോയ അവനെ അയാള്‍ കട്ടിലിലേക്ക് വലിച്ചു കിടത്തി.

                     അയാള്‍ കണ്ടന്‍പൂച്ചയെ പോലെ അവന്റെ നിസ്സഹായക്കു മുകളില്‍ നിന്നും വിറക്കുന്നതിനിടയില്‍ കാമപ്പേച്ചില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നത് അവന്‍ ഇന്നും ഓര്‍ക്കുന്നു.

                     അന്ന് വീട്ടിലെത്തി കിണറ്റിനടുത്തു കണ്ട വക്കു പൊട്ടിയ അലൂമിനിയപ്പാത്രത്തിലെ വെള്ളത്തില്‍ ശരീരത്തില്‍ പറ്റിയ അശുദ്ധം കഴുകിയിട്ടും കഴുകിയിട്ടും പോയില്ല. ആരോട് പരാതിപ്പെടാനാണ്? കുടിച്ച് ബോധമില്ലാതെ നടക്കുന്ന അച്ഛനോടോ? അച്ചനോടുള്ള വിലക്കുറവ് തന്നോടും അമ്മയോടുമൊക്കെ കാട്ടുന്ന നാട്ടുകാരോടോ? ഒരുപാട് സങ്കടങ്ങളില്‍ കഴിയുന്ന അമ്മയോട് എന്തു പറയാന്‍?വായയിലെ വ്യത്തികേട് എത്ര വെള്ളം വായിലാക്കി പുറത്തേക്ക് തുപ്പിയിട്ടും മാറിയതായി തോന്നിയില്ല. അന്നു തോന്നിയ വ്യത്തികേട് ഒഴിയാബാധയായി അവന്റെ കൂടെ പോന്നു. കൈയും മുഖവുമൊക്കെ കഴുകിയാല്‍ വ്യത്തിയായില്ലെന്ന് തോന്നി വീണ്ടും വീണ്ടും കഴുകിക്കൊണ്ടിരിക്കും. അലട്ടുന്ന ചിന്തകളില്‍ നിന്നും രക്ഷപ്പെടാനും വെള്ളം കൊണ്ട് നിര്‍ത്താതെ കഴുകിക്കൊണ്ടിരിക്കും. കഴുകുന്നിടത്തു നിന്നു വന്നാലും പൊടുന്നനെ വീണ്ടും ചെന്ന് കൈയും മുഖവുമൊക്കെ വീണ്ടും വീണ്ടും കഴുകിക്കൊണ്ടിരിക്കും.

                        അവന്‍ നിര്‍ത്താതെ കൈ കഴുകുന്നതു കണ്ട്് ഒരു ദിവസം അമ്മ പറഞ്ഞു

                      -മതി മോനേ കൈ കഴുകിയത്.

                      അനിയത്തി അതുകേട്ട് പറഞ്ഞു.

                   - കഴുകിക്കോട്ടമ്മേ. കഴുകിക്കോട്ടെ.

                    അവള്‍ തെല്ലിട നിര്‍ത്തി പറഞ്ഞു.

                        -ചേട്ടന്‍ എപ്പോ ഈ കൈ കഴുകല് തുടങ്ങിയോ അന്നത്തോടെ ചേട്ടന്റെ പഠിപ്പും പോയി. താല്പര്യവും പോയി. ചേട്ടന്റെ വിവരം അന്വേഷിച്ചതിനു ശേഷം എത്ര നന്നായി പഠിക്കുന്ന കുട്ടിയായിരുന്നൂന്നോ, അവന്റെ ഒരു വിധിയേ എന്ന് ഇന്നലേം കണ്ടപ്പോള്‍ നാണു മാഷ് പറഞ്ഞിരുന്നു. കഷ്ടോണ്ട്ട്ടോ, ചേട്ടാ.  

                       അഞ്ചാം ക്ളാസിലെ ക്ളാസ്മാഷായ നാണുമാഷ്് ഇടക്കൊക്കെ ക്ളാസില്‍ വെച്ച് വിളിക്കുന്നത് ഓര്‍മ്മ വന്നു.

                      -മിടുക്കന്‍.

                     തന്റെ സഞ്ചിയിലുള്ള മാനസികപ്രശ്നങ്ങളും പരിഹാരങ്ങളും എന്ന കുഞ്ഞുപുസ്തകത്തില്‍ നിന്നും തന്റെ പ്രശ്നം ഒ.സി.ഡി എന്ന് ചുരുക്കി വിളിക്കുന്ന ഒബ്സസീവ് കമ്പല്‍സീവ് ഡിസോര്‍ഡറാണെന്ന് അവന് മനസ്സിലായിരുന്നു. അണക്കെട്ടിന്റെ താഴത്തു പോയി നിന്നാല്‍ പോലും വ്യത്തിയായി എന്ന് മനസ്സിന് തോന്നാത്ത ആശയക്കുഴപ്പത്തിന്റെ അസുഖം.        
 

                       അവന്‍ ഓവര്‍ബ്രിഡ്ജ്  ഇറങ്ങി താനിരിക്കുന്ന പ്ളാറ്റ്ഫോമിലേക്ക് നടന്നു വരുന്ന അയാളെയും അയാളെ പറ്റിയുള്ള ചിന്തകളെയും ഒഴിവാക്കാനായി വാട്ടര്‍ പൈപ്പിന്റെ അടുത്തേക്ക് നടന്നു. പുസ്തകസഞ്ചി ചുമലില്‍ നിന്നും പുറത്തേക്ക് മാറ്റി വെള്ളം കൈക്കുമ്പിളില്‍ എടുത്തുകൊണ്ട് നല്ല ശക്തിയില്‍ മുഖത്തേക്ക്  എറിയുമ്പോള്‍ നാട്ടിലെ ഒരു കല്യാണവീട്ടിലെ  തിരക്കില്‍ അറിയാതെ അയാളെ ഒന്നു മുട്ടിപ്പോയപ്പോള്‍ ഒന്നിച്ചുള്ളവര്‍ക്കിടയില്‍ നിന്നും ഒന്നു തിരിഞ്ഞു നോക്കി അവനെന്ന് കണ്ട് കുപ്പായക്കെയില്‍ അഴുക്കു പറ്റിയെന്ന വണ്ണം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൈകൊണ്ട് തട്ടുന്നതു കണ്ടു.  കാമവെറി  തീര്‍ത്ത ഇര വേട്ടക്കാരന് എന്നും അപരിഷ്ക്യതവും നിക്യഷ്ടവുമായ വ്യത്തികെട്ട ഒന്നാണ് എന്നവന് ബോധ്യപ്പെട്ടു. സമൂഹത്തിലെ വലിയവര്‍ മറ്റുള്ളവരോട് തെറ്റുകള്‍ ചെയ്തിട്ടും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ എത്ര പെട്ടെന്നാണ് ശരീരത്തിലെയും മനസ്സിലെയും അഴുക്ക് തട്ടിക്കളയുന്നത് എന്നവന്‍ സങ്കടപ്പെട്ടു. അയാളെ തട്ടിപ്പോയതിന് അവനന്ന് കല്യാണവീട്ടിലെ പൈപ്പിനടുത്ത് ചെന്ന് നിര്‍ത്താതെ കൈയും മുഖവും കഴുകുന്നത് കണ്ട് നോക്കിനിന്ന ഒരാള്‍ ചോദിച്ചു.

                    -എന്തോന്നിത്? കൈ കഴുകാനുള്ള വെള്ളത്തില്‍ കുളിക്ക്വാണോ?

                     അവന്‍ അതോര്‍ത്തതും കൈ കഴുകുന്നത് നിര്‍ത്തി സ്റേഷന്‍ മാഷുടെ റൂമിന്റെ ഭിത്തിക്ക് അഭിമുഖമായി ചേര്‍ന്നു നിന്നു. അയാളെ കാണാതിരിക്കാനും അയാള്‍ തന്നെ കാണാതിരിക്കാനുമായിരുന്നു അവനങ്ങനെ ചെയ്തത്. അവനെ കണ്ടാല്‍ അയാള്‍ കാണാത്ത ഭാവം നടിക്കും. അയാളുടെ സമൂഹത്തിലെ വലിയ നില ഭാവപ്രകടനത്തിലൂടെയും പ്രകടനപരതയിലൂടെയും കാണിക്കുകയും ചെയ്യും.

                       അപ്പോഴേക്കും തീവണ്ടി ഓടിക്കിതച്ചെത്തി. തെല്ലു നേരം നിര്‍ത്തിയ വണ്ടി ചൂളം വിളിച്ച് നീങ്ങുന്നതു വരെ അവന്‍ അങ്ങനെ തന്നെ നിന്നു. അയാള്‍ എ.സി കമ്പാര്‍ട്ടുമെന്റില്‍ തീര്‍ച്ചയായും കയറിക്കാണും. അയാളുള്ള ട്രെയിനില്‍ എന്തായാലും യാത്ര ചെയ്യാന്‍ വയ്യ.

                       എല്ലാവരും പോയിക്കഴിഞ്ഞെന്ന് തോന്നിയപ്പോള്‍ അവന്‍ റെയില്‍വേസ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങി. തെല്ലുനേരം നടന്ന് ബസ്സ്സ്റ്റാന്റിലെത്തി. നിര്‍ത്തിയിട്ട ബസ്സിലെ യാത്രക്കാരുടെ മടിയിലേക്ക് പുസ്തകങ്ങള്‍ ഇടുമ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

                       -വായിച്ചു വളരാന്‍ പുസ്തകങ്ങള്‍. വെറും പത്തു രൂപ. വെറും പത്തു രൂപാ പുസ്തകങ്ങള്‍.
                                

                                                                          -0-