2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

മാംസം

അരുണ്‍കുമാര്‍ പൂക്കോം



അവസാനത്തെ കരച്ചിലിനും
പീഞ്ഞപ്പെട്ടിയിലെ
ചിറകടിക്കലുകള്‍ക്കുമൊടുവില്‍
തൊലിയുരിയപ്പെട്ട്
പിടക്കോഴികള്‍
ഇറച്ചിക്കടയില്‍
നിന്നും പുറത്തേക്ക്.
ഫാസ്റ്ഫുഡ് കടയിലെ
കമ്പിയില്‍ കിടന്നു കറങ്ങുന്ന
തിരക്കിനിടയില്‍
കണ്ണുകളാല്‍ കടിച്ചു പറിക്കല്ലേ
കടിച്ചു പറിക്കല്ലേ
എന്ന് കെഞ്ചാനാവാതെ
നിറം ചേര്‍ത്ത മസാലയില്‍
ജീവനില്ലാതിരുന്നിട്ടും
അവ തുടുത്തു  കിടക്കുന്നു.
പിടക്കോഴികള്‍
പക്ഷികളെങ്കിലും
പറക്കാനാവാത്തതും
പറന്നുപോകാനറിയാത്തതുമായവ.
കടയുടെ ചുമരില്‍ പതിച്ച
സിനിമാപോസ്ററുകളിലെ മാംസം
ചിലയിടങ്ങളില്‍ മാത്രം മാന്തിക്കീറുന്നു
ചുറ്റിലും ഒന്നുരണ്ടു വട്ടം കറങ്ങി
ഒടുവിലൊരു പൂവന്‍.
                               -0-

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

അരിമ്പാറ

അരുണ്‍കുമാര്‍ പൂക്കോം



                    നീണ്ട ക്യൂവില്‍ മെല്ലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ ഹോട്ടലിന്റെ പിന്നാമ്പുറത്ത് താന്‍ ബാക്കി നിര്‍ത്തിപ്പോന്ന പാത്രങ്ങളെ പറ്റിത്തന്നെയായിരുന്നു അവരുടെ മനസ്സു മുഴുവന്‍ ചിന്ത. രാവിലെ അടുക്കള ഭാഗത്തേക്ക് വന്ന് പാത്രങ്ങള്‍ മോറുകയായിരുന്ന അവരോട് മുതലാളി പറഞ്ഞു.

                     -എന്താ സുലോചനാമ്മേ വോട്ടിടാന്‍ പോകുന്നില്ലേ? നമ്മുടെ ആള്‍ക്ക് പോയി കുത്തിയേച്ചും വന്നാട്ടെ. വേഗം ചെല്ല്.

                     -ഇതൊന്ന് കഴുകി വ്യത്തിയാക്കി ഒതുക്കിയേച്ച് പതിനൊന്നരയോടെ പോകാം.

                     തേച്ചു കഴുകിക്കൊണ്ടിരുന്ന വലിയ ചെമ്പ് വെണ്ണീരിട്ട ചകിരി കൊണ്ട് ശക്തിയില്‍ ഉരച്ചു കൊണ്ടിരിക്കെ തന്നെ അവര്‍ മറുപടി നല്കി.

                    -ആയ്ക്കോട്ടെ.
             
                     അതും പറഞ്ഞ് മുതലാളി കാഷ് കൌണ്ടറിലേക്കു തന്നെ പോയി.

                     സ്ഥാനാര്‍ത്ഥിയായ ദിനകരന്‍ ചെറൂഴി മുതലാളിയുടെ സുഹ്യത്താണ്. അതാണ് വോട്ടിടാന്‍ മുതലാളി ഇത്രയും നിര്‍ബന്ധം പിടിക്കുന്നത്. ദിനകരന്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ വോട്ടു ചോദിക്കാനായി അനുയായികള്‍ക്കൊപ്പം ഹോട്ടലില്‍ കയറി വന്നപ്പോള്‍ പണിക്കാര്‍ക്കിടയില്‍ നിന്നും അവരെ കാണിച്ചു കൊണ്ട് മുതലാളി ചോദിച്ചു.

                      -ദിനകരന് സുലോചനാമ്മയെ അറിയില്ലേ? പണ്ട് നാടകത്തിലൊക്കെ അഭിനയിച്ച നമ്മുടെ സുലോചനാമ്മ.

                       അവരെ തിരിച്ചറിഞ്ഞ് ദിനകരന്‍ തെല്ലു സങ്കടത്തോടെയും അതിശയത്തോടെയും നോക്കിക്കൊണ്ട് ചോദിച്ചു.

                       -നമ്മുടെ പണ്ടത്തെ ’കള്ളന്‍ കപ്പലില്‍ തന്നെ’ എന്ന നാടകത്തിലെ സുലോചനാമ്മയോ! നമ്മളെയൊക്കെ നിര്‍ത്താണ്ട് ചിരിപ്പിച്ച കുഞ്ഞീലിയായി വന്ന സുലോചനാമ്മ! 

                          മുതലാളിയും അവര്‍ അഭിനയിച്ച നാടകത്തിന്റെ പേരു പറയാന്‍ തുടങ്ങി.

                           -അതു മാത്രോ. ‘ഉണ്ണിയാര്‍ച്ച‘യിലെ ആര്‍ച്ചയായിരുന്നില്ലേ ഇവര്. അതെന്തൊര് നാടകമായിര്ന്ന്.

                          പഴയ പൊന്നിന്‍ കസവുള്ള മുണ്ടും നേര്യതും ഉടുത്ത് സ്റേജിലെത്താറുണ്ടായിരുന്ന ഉണ്ണിയാര്‍ച്ചയെ ഓര്‍ത്ത് ദിനകരന്‍ പറഞ്ഞു.

                         -ആളാകെ മാറിപ്പോയി.

                          മുതലാളി അതു കേട്ട്, കൂട്ടത്തിലൊരു അനുയായി തിടുക്കം കൂട്ടുന്നത് ഗൌനിക്കാതെ പറഞ്ഞു.

                         -സുലോചനാമ്മക്ക് ഇത്തിരി ജീവിതപ്രശ്നങ്ങളൊക്കെയുണ്ട്. അതാ കോലം കെട്ടുപോയത്. ഒരു ചെക്കനുണ്ടായിരുന്നത് എങ്ങാണ്ടോ പോയി. മൂത്ത മോള്ടെ ഭര്‍ത്താവ് ഇവരെ വീട്ട്ന്ന് തച്ചു പുറത്താക്കി. വീട് ബുദ്ധീല്ലാണ്ട് അവന്റെ പേരിലാക്കീരുന്നു. അന്നു രാത്രി ചെറിയൊരു കടുംകൈ ചെയ്യാനൊക്കെ നോക്കീരുന്നു. നേരത്തിന് കണ്ടതു കൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു. നാട്ടുമുഖ്യസ്ഥൊക്കെ കൂടി പറമ്പത്ത് ചെറുതായൊന്ന് വീടു പോലെ ഒന്നു മറച്ച് ഇപ്പോ അതിന്റാത്താ.

                            പറഞ്ഞതു കേട്ട്  ദിനകരന്‍ പറഞ്ഞു.

                          -സങ്കടാണല്ലോ കാര്യം. ജയിച്ചാല്‍ നോക്കട്ടേട്ടോ. അവശകലാകാരിക്കുള്ള പെന്‍ഷന്‍ നമുക്ക് ശരിയാക്കാം.

                          മുതലാളി അതു കേട്ട് പറഞ്ഞു.

                       - ഒന്നു രണ്ട് സിനിമേലും സുലോചനാമ്മ അഭിനയിച്ചായിര്ന്നു. അതേതായുന്നു, സുലോചനാമ്മേ?

                         അവര്‍ പതിയെ പറഞ്ഞു.

                       -അത് ഒന്നു രണ്ട് പാട്ട് രംഗങ്ങള്ല് ഡാന്‍സ്കാര്ടെ കൂട്ടത്തില് പിന്നിലായ്ട്ട്. 

                       ദിനകരന്‍ അതുകേട്ട് അവരുടെ അടുത്തേക്ക് തെല്ലൊന്നു നീങ്ങി അവരെ ചേര്‍ത്തു പിടിച്ചുകൊണ്ട്  പറഞ്ഞു.

                       -അതൊക്കെ ചെറിയ വേഷങ്ങളല്ലേ. അതിലുമൊക്കെ നന്നായത് ‘ദശരഥന്‍’ നാടകത്തിലെ മന്ഥരയായിട്ടുള്ള കൂനിയുള്ള വരവായിരുന്നു. ശരിക്കും കൂനുണ്ടെന്നേ തോന്നുമായിരുന്നുള്ളു. ഇപ്പോള്‍ ശരിക്കും തെല്ലൊരു കൂനു വന്നല്ലേ.

                       അവര്‍ ചിരിച്ചെന്നു വരുത്തി.

                     -ആയ്ക്കോട്ടെ. നമുക്ക് ശരിയാക്കാം. എനിക്ക് വോട്ടിടാന്‍ മറക്കരുത്.

                     അതു പറയുമ്പോള്‍ ദിനകരന്‍ വാര്‍ധക്യം ബാധിച്ച കൈകള്‍  പിടിച്ച് സ്നേഹത്തോടെ അമര്‍ത്തി.

                      ദിനകരന്‍ പോയതോടെ അവര്‍ മറ്റു പണിക്കാരോടൊപ്പം അടുക്കള ഭാഗത്തേക്ക് പോരികയും പിന്നെ പാത്രങ്ങളിലേക്ക് തിരിച്ചു പോകുകയും ചെയ്തു.

                     ഹോട്ടലില്‍ അവരുടെ ജോലിയതാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ പാത്രങ്ങള്‍ കൊണ്ടുവരുന്ന മുറക്ക് എടുത്ത് ആദ്യം എച്ചിലുകള്‍ കൊട്ടയിലേക്ക് തട്ടണം. എച്ചിലുകള്‍ അടുത്ത ദിവസം മുന്‍സിപ്പാലിറ്റി തൂപ്പുകാര്‍ വന്ന് എടുത്തു കൊള്ളും. എന്നിട്ട് പാത്രങ്ങള്‍ വലിയ ചാടിയിലെ വെള്ളത്തിലേക്കിടണം. ആദ്യം ഇടുന്നത് അതിലേക്കായതിനാല്‍ അവശിഷ്ടങ്ങളുടെ തിരിച്ചറിയാനാവാത്ത നിറങ്ങളിലേക്ക് പാത്രങ്ങള്‍ മുങ്ങിപ്പോകും. അത് കാണുമ്പോള്‍ വേറെ വഴിയൊന്നുമില്ലാത്തപ്പോള്‍ ഒരു രാത്രി നിലയില്ലാ കിണറ്റിലേക്ക് എടുത്തു ചാടിയതിന്റെയും നാട്ടുകാര്‍ ഓടിയെത്തി രക്ഷിച്ചതിന്റെയും ഓര്‍മ്മ അവരിലേക്ക് പൊങ്ങി വരും.
പാത്രങ്ങള്‍ അവിടെ നിന്നുമെടുത്ത് മൂന്നു  വെള്ളത്തിലാണ് കഴുകുന്നത്. പാത്രങ്ങള്‍ ഡിറ്റേര്‍ജെന്റ് ഇട്ട് നന്നായി കഴുകി അതിന്റെ കുമിളകളുയരുന്ന വെള്ളത്തിലേക്ക് ഇടും. അവിടെ നിന്ന് മറ്റൊരു പാത്രത്തിലേക്ക് . പിന്നെ ചൂടുവെള്ളത്തില്‍ നന്നായി കഴുകി എടുക്കും. പാത്രങ്ങളുടെ കാര്യത്തില്‍ മുതലാളിക്ക് വലിയ കണിശതയും വ്യത്തിയുമാണ്.

                      മുതലാളിയുടെ നല്ല മനസ്സ് കൊണ്ടാണ് അവര്‍ക്ക് അവിടെ ജോലി കിട്ടിയതു തന്നെ. അവരുടെ ഗതികേട് ആരോ പറഞ്ഞറിഞ്ഞ് ആളെ വിട്ട് വരുത്തുകയായിരുന്നു. കുറച്ചുകാലം മുതലാളിക്കുമുണ്ടായിരുന്നു നാടകഭ്രാന്ത്. പിന്നീട് അല്ലറചില്ലറ നഷ്ടങ്ങള്‍ വരുന്നുണ്ടെന്ന് കണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഇടപെട്ട് നിര്‍ബന്ധിച്ച് നാടക പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. അപ്പോഴേക്കും നാടകത്തിന്റെ ഡിമേന്റും കുറഞ്ഞു വന്നു. എല്ലാവര്‍ക്കും മിമിക്സ് പരേഡ് മതിയെന്നായി. പിന്നെ ടി.വിയൊക്കെ എല്ലായിടത്തും വ്യാപകമായപ്പോള്‍ മിനക്കെട്ട് പണ്ടത്തെ പോലെ ആളുകള്‍ നാടകം കാണാനൊന്നും വരാതായി. അവരവരുടെ വീട്ടില്‍ ന്യൂസും റിയാലിറ്റി ഷോയുമൊക്കെ കണ്ടങ്ങിരിക്കും. 

                    ആദ്യത്തെ സിനിമയില്‍ പാട്ടു രംഗമായിരുന്നെങ്കിലും അഭിനയിക്കുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. നല്ല നടിയാണെന്ന് എല്ലാവരും പറയുന്നത് കേട്ടിട്ടുള്ളതിനാല്‍ കൈ നിറയെ അവസരങ്ങള്‍ വരുമെന്നാണ് കരുതിയത്. പ്രതിഫലമായി തന്ന ചെക്ക് വങ്ങുമ്പോള്‍ അതെന്താണെന്ന് അറിയില്ലായിരുന്നു. നാടകത്തില്‍ നിന്നൊക്കെ ലഭിച്ചിരുന്നത് രൊക്കം കാശാണ്. ബാങ്കില്‍ വന്ന് മാറാന്‍ നോക്കിയപ്പോള്‍ അവര്‍ പറഞ്ഞു.

                   -വണ്ടിച്ചെക്കാണ്. നിങ്ങളെ ആരാണ്ടോ പറ്റിച്ചതാണ്.

                   അതു വരെ സന്തോഷവാനായി കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് കാശില്ലെന്നു കണ്ടപ്പോള്‍ വഴി നീളെ വഴക്കു പറഞ്ഞു കൊണ്ടിരുന്നു.

                   -ഈ സിനിമാ സിനിമാന്നു പറേണത് നല്ല കാര്യല്ലാന്ന് ഞനെത്ര തവണ പറഞ്ഞിട്ടുണ്ട്. നീ കേട്ടോ? ഇല്ല. ഇപ്പോ പറ്റിച്ചപ്പോ സമാധാനായല്ലോ? ഇല്ലേ?

                    രണ്ടാമത്തെ സിനിമയുടേയും ഗതി അതുതന്നെയായിരുന്നു. കല്യാണം കഴിച്ച നടികള്‍ക്ക് സിനിമ പറ്റിയ ഇടമല്ലെന്ന് എല്ലാവരും പറയുന്നത് ശരിയാണെന്ന് അവര്‍ക്ക് തോന്നാന്‍ തുടങ്ങിയിരുന്നു. അന്നും ഭര്‍ത്താവ് വഴക്കു പറഞ്ഞു കൊണ്ട് അരിശം തീര്‍ത്തു. ലോഡിംഗ് ഏന്റ് അണ്‍ലോഡിംഗായിരുന്നു ഭര്‍ത്താവിന് പണി. ലോറിയില്‍ നിന്നും വലിയ അരിച്ചാക്ക് താഴെ നിന്നുകൊണ്ട് ഇറക്കാന്‍ നോക്കുമ്പോള്‍ അരിച്ചാക്കുകള്‍ അട്ടി മറിഞ്ഞ് മുതുകത്ത് വീണ് കുറച്ചു നാള്‍ കിടപ്പിലായി. എഴുന്നേല്ക്കാമെന്നായപ്പോള്‍ നടത്തത്തിലൊക്കെ വലിച്ചില്‍ വന്നു. പിന്നെ പണിക്കൊന്നും പോകാന്‍ പറ്റാതായി. ജീവിക്കാന്‍ വേണ്ടി നാടകത്തിന് പോകാന്‍ അപ്പോഴാണ് അവര്‍ തുടങ്ങിയത്. വീട്ടില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ വേറെ നിവ്യത്തിയൊന്നും കണ്ടില്ല. ഭര്‍ത്താവ് പിന്നെ അവരോടൊപ്പം നാടകത്തിന് കൂട്ടു പോകലായി. പിന്നെ നാടകങ്ങളില്ലാത്ത കര്‍ക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയില്‍ വീട്ടിലെ പീഞ്ഞക്കട്ടിലിലെ ഉറക്കത്തിലെപ്പോഴോ നിലത്തു പായയില്‍ കിടക്കുകയായിരുന്ന അവരറിയാതെ അയാള്‍ മരിച്ചും പോയി.

                    ക്യൂവിന്റെ മുന്നിലേക്ക് അവര്‍ ഏതാണ്ട് എത്താനൊരുങ്ങുമ്പോള്‍ സ്ക്കൂള്‍ മുറ്റത്തേക്ക് രണ്ടുമൂന്നു കാറുകള്‍ ഒഴുകി വന്നു. വീഡിയോ ക്യാമറകള്‍ തോളിലേറ്റിയും മറ്റും കുറേ ചെറുപ്പക്കാര്‍ പുറത്തേക്കിറങ്ങി. നടുവിലെ സണ്‍ഗ്ളാസ് ഒട്ടിച്ച കാറിന്റെ ഡോറിലേക്ക് ക്യാമറ ഫോക്കസ് ചെയ്തു. ഡോര്‍ തുറന്ന് അടുത്തിടെ ഇറങ്ങിയ ‘കര്‍ട്ടന്‍ റെയ്സര്‍’ എന്ന ഹിറ്റ് സിനിമയിലെ പുതുമുഖമായ  ചാരു എന്ന ഹീറോയിന്‍ പുറത്തേക്കിറങ്ങി. അവള്‍ എല്ലാവരെയും നോക്കിച്ചിരിച്ചു. മിന്നിത്തിളങ്ങുന്ന സാരിയില്‍ സുലോചനാമ്മയുടെ കണ്ണുകള്‍ തെല്ലൊന്ന് ഭ്രമിച്ചു നിന്നു. അവള്‍ നേരെ പോളിങ്ങ് ബൂത്തിലേക്ക് നടന്നു പോയി.

                    ക്യൂവില്‍ അവരുടെ തൊട്ടു പിന്നില്‍ നില്ക്കുന്ന സ്ത്രീ ആരോടെന്നില്ലാതെ പറയുന്നതു കേട്ടു.

                    -സിനിമാനടിയാണെന്നു വെച്ച് ക്യൂവില്‍ നില്ക്കാനൊന്നും പാടില്ലേ, ആവോ? നമ്മള് സാധാരണക്കാര് സിനിമാ തീയേറ്ററില് ക്യൂവില്‍ നിന്നിട്ടല്ലേ ഇവരൊക്കെ ഹീറോയും ഹീറോയിനുമൊക്കെ ആകുന്നത്. എന്തേലെങ്കിലുമായിക്കോട്ടപ്പാ. ഞാന്‍ പറഞ്ഞെന്നേയുള്ളു.

                      ആ സ്ത്രീ പറഞ്ഞത് പക്ഷേ ആരും ശ്രദ്ധിച്ചില്ല. എല്ലാവരും ചാരുവിനെ കണ്ട സന്തോഷത്തില്‍ ഭ്രമിച്ചു നില്ക്കുകയായിരുന്നു. ചിലരൊക്കെ ക്യൂവില്‍ നിന്നുകൊണ്ട് അകത്തേക്ക് എത്തിനോക്കിക്കൊണ്ടിരുന്നു. 

                      പോളിംഗ് ബൂത്തില്‍ നിന്നും മടങ്ങുമ്പോള്‍ കാറിന്റെ അടുത്തു നിന്നും ചാരുവിനെ ചാനലുകാരും പത്രക്കാരും പൊതിഞ്ഞു. അതിലൊരാള്‍ നീണ്ട മൈക്ക് നീട്ടിക്കൊണ്ട് ചോദിച്ചു.

                       -ചാരുവിന്റെ കന്നി വോട്ടാണോ?

                         അവള്‍ പറഞ്ഞു.

                         -അതെ. കഴിഞ്ഞ ബൈ ഇലക്ഷന് വോട്ടിടാനുള്ള പ്രായമായിരുന്നില്ല.

                          മറ്റൊരാള്‍ ചോദിച്ചു.

                          -എന്താണ് വോട്ടിംഗ് അനുഭവം?

                          അവള്‍ തെല്ലൊന്ന് ആലോചിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.

                            -സന്തോഷം തോന്നി.

                            -അടുത്ത പടമേതാണ്?

                            -ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഡിസ്കഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്.

                            -ആദ്യ സിനിമ കര്‍ട്ടന്‍ റെയ്സര്‍ തന്നെ സൂപ്പര്‍ ഹിറ്റായല്ലോ. സന്തോഷം തോന്നുന്നോ?

                              -തീര്‍ച്ചയായും. ഒരുപാട് നന്ദിയുണ്ട് അതിലേക്ക് എന്നെ കാസ്റു ചെയ്ത അജിലേഷേട്ടനോട്. ഹീ ഈസ് എ ബ്രില്ല്യന്റ് ഡയറക്ടര്‍. പിന്നെ ഹീറോ ആയ സുഖൈലും നല്ല ഹെല്‍പ്പു ചെയ്തു. എല്ലാ കോ സ്റാര്‍സും സോ ഫ്രണ്ടിലി ആയിരുന്നു.  ടോട്ടലി സെറ്റു മുഴുവന്‍ നല്ല ജോളിയായിരുന്നു. സോ നൈസ്.

                          അപ്പോള്‍ ചാരുവിന്റെ മൊബൈല്‍ ഫോണ്‍ ഒരു ഇംഗ്ളീഷ് പാട്ടു പാടാന്‍ തുടങ്ങി. അവള്‍ അതു നോക്കിയിട്ട് കോള്‍ സ്ക്രീനില്‍ തൊട്ടെടുത്ത് ചെവിയോട് ചേര്‍ത്തു പിടിക്കുന്നതോടൊപ്പം തിടുക്കത്തില്‍ കാറില്‍ കയറാന്‍ നോക്കുകയും ചെയ്യുന്നതിനിടയില്‍ അവരോട് എല്ലാവരോടുമായി പറഞ്ഞു.

                          -എക്സ്യൂസ് മി. തുഷാര ചാനലില്‍ അന്താക്ഷരി പ്രോഗ്രാമില്‍ സെലിബ്രിറ്റി ഗസ്റാണ്. വേഗം ചെല്ലേണ്ടതുണ്ട്. ദേ ആര്‍ വെയ്റ്റിംഗ് മി ഇന്‍ സ്റുഡിയോ. പിന്നീട് കാണാം.

                          അതും പറഞ്ഞ് കാറിലെ സീറ്റില്‍ ഇരുന്നിടത്തു നിന്നും അവള്‍ മൊബൈല്‍ ഫോണിലേക്ക് മുഖം ചേര്‍ത്ത് പറഞ്ഞു.

                       -ഇതാ പുറപ്പെട്ടൂട്ടോ.

                       നീങ്ങിപ്പോകുന്ന ആ വര്‍ണ്ണഭംഗി കണ്ട് പഴയ സിനിമാസെറ്റുകളിലേക്ക് സുലോചനാമ്മയുടെ മനസ്സ് വാ പൊളിച്ചു നിന്നുപോയി. മിന്നിത്തെളിയുന്ന ജോര്‍ജെറ്റ് സാരിയില്‍ ചഷകം കൈയിലേന്തി വെളിച്ചം ഒളിവെട്ടുന്ന ബാറില്‍ ന്യത്തം വെക്കുന്ന നായികയുടെ പിന്നിലായി താന്‍ താളത്തില്‍ മേനിയിളക്കുന്നത് അവര്‍ക്ക് ഓര്‍മ്മ വന്നു. തന്റെ മുഖം കറുത്ത നിഴലില്‍ തെളിഞ്ഞിരുന്നില്ല.
അവര്‍ സിനിമയില്‍ അഭിനയിച്ചതു കാണാനായി സിനിമാ കൊട്ടകയിലേക്ക് കൂട്ടിന് വന്ന സുനന്ദ എന്ന കൂടെ അഭിനയിക്കുന്ന നാടക നടി അടുത്തേക്ക് ചാഞ്ഞ് കൈ കൊണ്ട് വായ മറച്ച് ചെവിയിലേക്ക് മെല്ലെ പറഞ്ഞു.

                      -ഇടത്തേ അറ്റത്തല്ലേ ചേച്ചിയുള്ളത്? വയറിന് ഓരത്തായതാ ചേച്ചീടെ അരിമ്പാറ കാണുന്നു. 

                      ഓര്‍മ്മകളെ മുറിച്ചുകൊണ്ട് ക്യൂവില്‍ തൊട്ടു പിന്നില്‍ നില്ക്കുന്ന സ്ത്രീ തെല്ല് മുഷിച്ചിലോടെ അവരോട് പറഞ്ഞു.

                     -നോക്കി നിക്കാണ്ട് അകത്തേക്ക് ചെല്ല്, പെമ്പിറന്നോരേ. മനുഷ്യര് വന്ന് ക്യൂ നില്ക്കാന്‍ തുടങ്ങിയിട്ട് നേരമൊത്തിരിയായി.         

                      ക്യൂവില്‍ മുന്നിലേക്ക് യാന്ത്രികമായി നടന്നതിനാലും പലതും ആലോചിച്ചു കൊണ്ടിരുന്നതിനാലും മുന്നിലെത്തിയത് അവര്‍ അറിഞ്ഞതേയില്ലായിരുന്നു.

                       -ഓ. ഞാനിങ്ങ് മുന്നിലെത്തിപ്പോയിരുന്നോ.

                       അവര്‍ തെല്ലൊന്നുറക്കെ തന്നോടു തന്നെ പറഞ്ഞു. പാത്രം തേച്ചുകഴുകി തെല്ലൊന്ന് കൂനിയ ശരീരത്തെ അവര്‍ സ്ക്കൂളിന്റെ അകത്തേക്ക് കാലിന്റെ മുട്ടില്‍ പിടിച്ചു കൊണ്ട് കയറ്റി.

                       ഇലക്ട്രോണിക് മെഷിനില്‍ ദിനകരനെ തെല്ലൊന്ന് തെരഞ്ഞതിനു ശേഷം കണ്ടെത്തി ബട്ടണ്‍ അമര്‍ത്തി.  പിന്നെ മെല്ലെ  പുറത്തേക്കിറങ്ങി.


                        ഹോട്ടലിലേക്ക് കൂനിക്കൊണ്ട് നടക്കുമ്പോള്‍ അവര്‍  തന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിലെ വയലറ്റു മഷി വെറുതെയൊന്ന് നോക്കി. വലിയ ലോകത്ത് താന്‍ എന്ന സാധാരണക്കാരി തിരിച്ചറിയപ്പെടുന്നത് ചില അടയാളങ്ങളിലാണെന്ന് അവര്‍ വെറുതെ ഓര്‍ത്തു.        

                                                                  -0- 

(ജനശക്തി വാരിക)

അറവുമ്യഗം

അരുണ്‍കുമാര്‍ പൂക്കോം


മേയുന്നിടത്തുനിന്നും
കയര്‍ ദൂരമോടിയെത്തി
പ്രണയം കരഞ്ഞോരു
പെണ്ണുപയ്യേ,
നില്ക്കുവാനില്ലൊട്ടു നേരം.
കൂടെ നടപ്പവന്‍
വേഗമേറ്റാന്‍
കഴുത്തില്‍
കെട്ടിയ കയറിനറ്റം കൊണ്ടു
പുറത്തടിപ്പൂ.
അവനെ ഏല്പ്പിച്ചോരു
പോറ്റിത്തലോടിയ
കൈയുകള്‍ക്ക്
കാശെണ്ണുന്നതാണേറെയിഷ്ടം.
ആണുടല്‍ നീ നടാടെ
കാണ്‍മതാവാം.
കന്നിനെ നക്കിത്തുടപ്പതിനായി
ആണൊരുത്തന്‍
ഇക്കാലം വേണ്ടതില്ല.
പ്രണയമിഴികള്‍ താഴ്ത്തി
മടങ്ങിയേക്കൂ.
കാത്തിരിപ്പൂ രസം നോക്കാന്‍
പലതരം പുല്ലുകള്‍.
പച്ചപ്പില്ലെനി ജീവിതത്തില്‍
ചീറ്റിത്തെറിക്കും ചുവപ്പു മാത്രം.
മേഞ്ഞുമതിയായാല്‍
നൊടിനേരം കണ്ടൊരീ
കാഴ്ചയെ അയവിറക്കി
പരുവപ്പെടുത്തുക.
 

                    -0-

കാക്കക്കൂട്

അരുണ്‍കുമാര്‍ പൂക്കോം


കുറച്ചുനാള്‍ക്കകം തിരിച്ചുവന്നപ്പോള്‍
ഉമ്മറത്ത് വലിച്ചുചാടിയ ബീഡിക്കുറ്റികള്‍
കെടുത്തിച്ചാടിയ തീപ്പെട്ടിക്കമ്പുകള്‍ക്കൊപ്പമിരുന്ന്
ബഹളത്തോടെ കാശുവെച്ചു ചീട്ടുകളിക്കുന്നു.
എവിടെ നിന്നോ വന്ന കുഞ്ഞുകല്ലുകള്‍
മറ്റൊരിടത്ത് മൌനമായി നിര കളിക്കുന്നു.
ഇളക്കിമാറ്റിത്തുറന്നിട്ട വാതിലുകള്‍
തിരക്കുപിടിച്ച് അതുവഴി വന്ന കാറ്റിനോട്
ഗദ്ഗദം പൊഴിച്ച് സങ്കടം പറഞ്ഞു.
കള്ളന്‍മാരായ കുയിലുകള്‍ കണ്ണില്‍
കണ്ടതെല്ലാം കവര്‍ന്നു കടന്നു കളഞ്ഞു.
വൈദ്യുതിവിളക്കുകള്‍, മേശകള്‍, കസേരകള്‍,
അമ്മി, അമ്മിക്കുട്ടി, ഉരല്‍, ഉലക്ക,
മേല്‍ക്കൂരയിലെ ഓടുകള്‍, മരത്തൂണുകള്‍..
കേട്ടുനില്ക്കാന്‍ നേരമില്ലാഞ്ഞ് കാറ്റു പറഞ്ഞു.
അടച്ചിട്ടുപോയ കൂടുകള്‍ എല്ലാം ഇപ്പടി തന്നെ.
കട്ടുപോയതിന്‍ കണക്കു വേണ്ട,
കവരാതെ മിച്ചമുള്ളതെന്തേലുമുണ്ടെങ്കില്‍
കേള്‍ക്കാന്‍ ആയതിന്‍ കണക്കു മതി.……
പോകും വഴി ഒരുപാടൊരുപാട് ജോലിയുണ്ട്.
പൂക്കളുമിലകളും പൊഴിക്കാനുണ്ട്.
കാത്തുനില്ക്കുന്നോരപ്പൂപ്പന്‍ താടികള്‍ പറത്താനുണ്ട്.
രാത്രി പാല പൂത്തൊരാ കാര്യം പറയാനുണ്ട്.
നൂറുകൂട്ടം പണി കിടപ്പൂ.
തിരിച്ചു വരുമ്പോള്‍ നേരമുണ്ടെങ്കില്‍ കേട്ടു നില്ക്കാം.
അകത്ത്, സ്വീകരണമുറിയില്‍ ഒഴിഞ്ഞ കള്ളിന്‍കുപ്പികള്‍
ലഹരിയില്‍ വെളിവുമറഞ്ഞ് പിച്ചും പേയും
പറയുന്നതിനിടയില്‍ ആടി ഉഴറുന്നു.
പാനപാത്രത്തില്‍ പകരാനൊരു പുതുകുപ്പിക്കായി
കുടിച്ച് കണ്ണുപോയൊരു
കുരുടന്‍ കുയില്‍ ഇരുളില്‍ തപ്പുന്നു.
തീന്‍മുറിയില്‍, ആര്‍ത്തിയോടെ തിന്നതിന്‍ ശേഷിപ്പുകള്‍
ഈച്ചയാര്‍ത്തുറുമ്പരിച്ച് മുടന്തന്‍ പുഴുക്കള്‍
വലിഞ്ഞിഴഞ്ഞു വരുന്നതും നോക്കിയിരിക്കുന്നു.
അമ്മയുള്ള കാലം കൊക്കു കൊണ്ട് കൊത്തിക്കൊത്തി
വൃത്തിയാക്കിയൊരിടമായിരുന്നെന്ന്
ഓര്‍മ്മകള്‍ ഓടിയെത്തുന്നു.
കിടപ്പറയില്‍ കുപ്പായക്കുടുക്കുകളും
കാലുറക്കുടുക്കുകളും
വളപ്പൊട്ടുകളും പശപ്പൊട്ടുകളും
പൊട്ടിവീണ പാദസരങ്ങളും
ഊരിവീണ മുടിക്കുത്തികളും
പലകേളികളാടുന്നു.
അകത്ത് കൊത്തിത്തിന്നാന്‍
പാകത്തിലിളം കനികളുണ്ടെന്നും
വിലക്കപ്പെട്ടതല്ലെന്നും കുയിലുകള്‍
 മായപ്പാമ്പുകളായി വന്ന്
അശ്ളീലച്ചുവയും ചേഷ്ടകളും ചേര്‍ത്ത് കാതില്‍
പിമ്പുകളായി വന്നടക്കം പറയുന്നു.
പഠനമുറിയില്‍, വടിവാളുകളും കഠാരകളും മഴുകളും
പ്രകോപന ബാനറുകളും അന്യോന്യം തുറിച്ചുനോക്കി
ഒന്നുമറ്റൊന്നിനെ കൊല്ലാന്‍
തക്കം പാര്‍ത്ത് ഒരുങ്ങി നില്ക്കുന്നു.
കാലും കൊക്കും പൊട്ടിത്തെറിച്ച് ജീവന്‍ പോകാതെ
തിരിച്ചിറങ്ങാന്‍ കഴിഞ്ഞതേ ഭാഗ്യം.
അടുക്കളയില്‍ ഒരു പെണ്‍കുയിലും ഒരാണ്‍കുയിലും
ജീവിതനൈരാശ്യം പിരിച്ചുപിരിച്ചൊരു കയറാക്കി
അതിനറ്റത്തിരു തലകളിലും ഓരോരോ കുരുക്കിട്ട്
കണ്ണുതള്ളിച്ച് നാക്കും പുറത്തിട്ട് ചീഞ്ഞളിഞ്ഞഴുകി
വാട വമിച്ച് തൂങ്ങിച്ചത്താടുന്നു.
മാംസനിബന്ധമായിരിക്കില്ല രാഗമെന്നാകിലും
കണ്ണിനും മൂക്കിനും മനസ്സിനും കാഴ്ചയതു വിമ്മിട്ടം.
ഇല്ലില്ല, ബലിയിനിമേല്‍ ഉണ്ണേണ്ടതില്ല, നിശ്ചയം.
ശിഥിലമെന്നാകിലും പഴയൊരോര്‍മ്മകള്‍ മനസ്സില്‍
കാത്തുവെച്ചീ കൂട് പൊടുന്നനെ പൊളിച്ചുകളഞ്ഞേക്കാം.
കുയിലുകളില്ലാത്ത മറ്റൊരു നാട്ടില്‍, മറ്റൊരു മരത്തില്‍,
മറ്റൊരു കൂട് കൂട്ടിയേക്കാം.
  

                                            -0-

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

അയവ്

അരുണ്‍കുമാര്‍ പൂക്കോം

വഴിയില്‍
ഏതോ പാമ്പ്
ഉരുഞ്ഞിട്ട
ഉടുപ്പുകണ്ട്
അതിലേ വന്നൊരു
മണ്ണിരക്ക്
ഇട്ടുനോക്കിയാലെന്തെന്ന്,
നിവര്‍ന്നുനിന്ന്
പടമെടുത്താലെന്തെന്ന്
ഒരു പൂതി.
ഇട്ടുനോക്കിയപ്പോള്‍
വല്ലാത്ത അയവ്.
അതവിടെത്തന്നെ
ഇട്ടേച്ച്
ചെയ്തതൊക്കെയും
ആരേലും
കണ്ടോന്ന്
ഇടംവലം
നോക്കി
മണ്ണിര
ധ്യതിപ്പെട്ട്
പോകേണ്ടിടത്തേക്ക്
പോയി.

       -0-

തോറ്റവന്റെ ചരിത്രം

അരുണ്‍കുമാര്‍ പൂക്കോം

ദേ,
ഒന്നു നില്ക്കണേ.
ഒന്നു കേള്‍ക്കണേ.
തോറ്റുപോയതിന്റെ
കാര്യവും
കാരണവും
ചരിത്രവും
പറയാനാണേ.
മറ്റുള്ളോരെല്ലാം
കാതൊഴിഞ്ഞ
കേള്‍വിയാണേ.
വട്ടല്ല,
ഭ്രാന്തല്ല,
കാര്യമാണേ.
തത്രപ്പെട്ടങ്ങുപോകല്ലേ.
മൈല്‍ക്കുറ്റീ,
നീയെങ്കിലുമൊന്ന്
കേള്‍ക്കണേ.
നിന്നിടത്തുനിന്നും
മാറല്ലേ.
വട്ടാണോ എന്നു
ചോദിക്കൊല്ലേ.
ഇതുവരെ
കേള്‍ക്കാത്ത
ചരിത്രമാണേ.
    

            -0-

കത്തുന്ന പുര

അരുണ്‍കുമാര്‍ പൂക്കോം

പാന്‍പരാഗ് പാക്കറ്റ്
കടിച്ചുകീറി
ഇടം കൈയിലിട്ട്
ഏതാനും
വലം കൈവിരലുകള്‍
ചേര്‍ത്ത് കശക്കി
കീഴ്ച്ചുണ്ടിനും
പല്ലുകള്‍ക്കും
ഇടയില്‍ തിരുകിക്കയറ്റി
സ്വല്പം കാത്ത്
പിന്നെ ചവച്ചുചവച്ച്
നാടുനീളെ
ചുവപ്പ് തുപ്പുന്നു
പുതുചെറുപ്പക്കാര്‍.
പഴയ ചെറുപ്പക്കാരുടെ
കട്ടന്‍ചായയുടെയും
പരിപ്പുവടയുടെയും
ചുവപ്പവര്‍ക്ക്
പഴങ്കഥ,
പരിഹാസം.
ഇക്കാലം
വൈകിട്ടവര്‍ക്കെന്നും
പരിപാടി.
ഒളിയിടങ്ങളില്‍
കൂട്ടുചേര്‍ന്ന്
കുപ്പിപൊട്ടിക്കലുകള്‍.
ലഹരികളില്‍
മയങ്ങി ഉറങ്ങുന്നവര്‍
പുര കത്തുന്നത്
അറിയുന്നതെങ്ങനെ?

              -0-

നിഴല്‍

അരുണ്‍കുമാര്‍ പൂക്കോം


വഴി നീളെ
ഇരുളും നിലാവും
ചെല്ലുചെല്ലെന്നു കൂട്ട്.
ഇരുളിന്റെ ചുമലിലേറി
നിലാവിന്റെ കൈപിടിച്ച്
ഉറങ്ങുന്ന വീട്ടിലേക്ക്
നിഴല്‍ ഊര്‍ന്നുകയറുന്നു.
രാകും വയലിനില്‍
ലയിച്ചൊടുവില്‍
കൈകള്‍ വിടര്‍ത്തി
അടച്ചവരോട്
കൂറുമാറി
വാതിലുകള്‍
നിഴലിനെ പുല്‍കുന്നു.
ഇത്രയും സൂക്ഷ്മമായി
ഇതുവരെ ആരും
തുറന്നതില്ലെന്ന്
അലമാര
കണ്ണുകള്‍
അടച്ചു പിടിക്കുന്നു.
ജാരനെന്നോ
കള്ളനെന്നോ
വെളിച്ചത്തിന്റെ
പിടി വീഴാന്‍ നേരം
കുതറിത്തളര്‍ന്ന്
തലതാഴ്ത്തി
നിഴല്‍ തനിച്ച്.
-0-

മത്സ്യബന്ധന ആത്മചരിതം

അരുണ്‍കുമാര്‍ പൂക്കോം



                   കുട്ടിക്കാലത്ത് വീടിന്റെ പിന്നിലെ ഇടവഴിയില്‍ മഴക്കാലത്ത് ഉറവ വരും. കൊള്ള് എന്ന് നാട്ടിന്‍പുറത്ത് പറയുന്ന വീട്ടുപറമ്പുകളുടെ മണ്‍തിട്ടകളിലെ മാളങ്ങളിലൂടെ ഇടവഴിയിലെ നീരൊഴുക്കിലേക്ക് വെള്ളം കിനിയുന്നുണ്ടാകും. മാളങ്ങള്‍ വെള്ളത്തിലേക്ക് പോകുന്ന ഇടങ്ങള്‍ വെളുത്ത മണല്‍ രൂപപ്പെട്ടു കാണും.ചിലതില്‍ നിന്നും കൈവിരലുകളുടെ അറ്റത്ത് കറുപ്പ് മൈലാഞ്ചിയിട്ട ചുവന്ന കുറുക്കന്‍ ഞണ്ട് എത്തിനോക്കും.

                    വെള്ളത്തിലൂടെ രണ്ടുമൂന്നു വീടുകള്‍ക്ക് അപ്പുറത്തുള്ള വയലുകളില്‍ നിന്നും വന്ന ചാരനിറമുള്ള പരലുകള്‍ കൂട്ടത്തോടെ ഓടിക്കളി തുടങ്ങിക്കാണും. മുന്നോട്ടേക്ക് നടക്കുമ്പോള്‍ അവ മുന്നില്‍ തത്രപ്പാടോടെ തെല്ലൊന്ന് ഓടും. പിന്നെ കാലുകള്‍ക്ക് ഇടയിലൂടെയും പുറത്തു കൂടെയും പിന്നിലേക്ക് ഓടും. അപ്പോഴാണ് അവയില്‍ ചിലതിന്  വെള്ളമൊഴുകാത്ത പുല്ലുകള്‍ നിറഞ്ഞ ചെറിയ ഇരുകരകളിലേക്ക്് കാലുകള്‍ കൊണ്ട് വെള്ളം തെറിപ്പിച്ച് വെള്ളത്തിനപ്പുറത്തെ പുറംലോകം കാട്ടിക്കൊടുക്കുന്നത്. അവ വെള്ളി കൊണ്ടുതീര്‍ത്ത വെള്ളത്തിനടിയിലായിരുന്ന മേനി കാട്ടി പിടച്ചു തുള്ളാന്‍ തുടങ്ങും. തൊട്ടടുത്തു കാണുന്ന വെളിച്ചെടിയുടെ ഇല കുമ്പിളാക്കി വെള്ളം നിറച്ച് അതില്‍ അവയെ പിടിച്ചിട്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തോടെ വീട്ടിലേക്ക് ഓടും. ഓടുന്നതിനിടയിലും ഇടക്കിടെ അവയെ നോക്കി അവിടെ തന്നെയുണ്ടെന്ന് ബോധ്യപ്പെടും.


                   കിണറ്റിനടുത്തുള്ള ബക്കറ്റില്‍ അവയെ തല്ക്കാലം ഇട്ട് എതെങ്കിലും കുപ്പി അടുക്കളയില്‍ നിന്നും സംഘടിപ്പിക്കും. കുപ്പിയില്‍ വെള്ളം നിറച്ച് അവയെ ബക്കറ്റിലെ വെള്ളത്തില്‍ കൈയിട്ട് പിടിച്ച് കുപ്പിക്കകത്താക്കിയാല്‍ പുതിയൊരു ലോകത്തെത്തിയ തത്രപ്പാടോടെ അവ അതില്‍ പരക്കം പായും. പിന്നെ കുപ്പിയുടെ ചില്ലിലൂടെ പുറത്തേക്ക് നോക്കും. കുപ്പിയുടെ പുറത്ത് തട്ടു വെച്ചു കൊടുത്താല്‍ മയങ്ങിപ്പോയതില്‍ നിന്നും പൊടുന്നനെ എഴുന്നേറ്റ് മുന്നില്‍ നിവര്‍ത്തി വെച്ചിരുന്ന പുസ്തകത്തില്‍ തിരയുന്ന കുട്ടിയുടെ വെപ്രാളത്തോടെ വീണ്ടും ഓടിക്കളിക്കാന്‍ തുടങ്ങും. 

                  അവയെ അവിടെ വെച്ച് വീണ്ടും ഇടവഴിയിലേക്ക് ഓടും. വെള്ളത്തില്‍ പൊഴിഞ്ഞു വീണുകിടക്കുന്ന ചില തവിട്ട് ഇലകള്‍ ചെറുതായി ഒന്ന് പൊക്കിനോക്കിയാല്‍ വയലറ്റ് നിറമുള്ള വാളയുടെ കുഞ്ഞുങ്ങള്‍ പുറത്തേക്ക് മീശ വിറപ്പിച്ച് വാലാട്ടി തെല്ലൊന്നു മാറി ഇലക്കടിയില്‍ തന്നെ വന്നിരിക്കും. ഇലയെ കൈകള്‍ ചേര്‍ത്ത് വാരിയെടുക്കും. കൈയിലെ വെള്ളം ഊര്‍ന്നു പോകുമ്പോള്‍ കൈകളിലൊരു പിടപ്പായി വാളയുടെ കുഞ്ഞ് കിടപ്പുണ്ടാകും. അതിനിടയില്‍ ശ്രദ്ധാപൂര്‍വ്വം ഇല മെല്ലെ എടുത്തു കളയും. വീട്ടിലേക്കോടി അതിനെയും കുപ്പിയിലേക്കിടും. ഇലയുടെ തണല്‍ പോയതിന്റെ സങ്കടത്തോടെ അത് കുപ്പിയുടെ അടിത്തട്ടില്‍ മീശ വിറപ്പിട്ട് കിടക്കും.


                    പിന്നെയുണ്ടാകുക വാല്‍മാക്രിയാണെന്ന്  തെറ്റിദ്ധരിക്കപ്പെട്ടു പോയേക്കാവുന്ന പൊലത്തോടന്‍ എന്ന മീനാണ്. പൊലത്തോടനാണെന്നു കരുതി ഒന്നു രണ്ടു  വാല്‍മാക്രികളെ അതിനോടകം പിടിച്ച് പൊലത്തോടന്റെ ലക്ഷണങ്ങളൊന്നും തന്നെ ഒക്കുന്നില്ലെന്നു കണ്ട് വെള്ളത്തിലേക്ക് തന്നെ ഉപേക്ഷിച്ചുകാണും. പൊലത്തോടന്റെ വാലിന്റെ അറ്റത്തായി ഇരവശത്തും ഓരോ കറുത്ത പുള്ളി ഐഡന്റിഫിക്കേഷന്‍ മാര്‍ക്കായി കിടപ്പുണ്ടാകും. പൊലത്തോടന്‍ മീന്‍ ആളു പൊട്ടനാണ്. ശത്രുവിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പെട്ടെന്നു തന്നെ വഴങ്ങുന്ന മീനാണത്. അതിനെയും ഇലകള്‍ നീക്കി പിടിച്ച് കുപ്പിക്കകത്താക്കും.

                    അപ്പോഴേക്കും കുപ്പിക്കകത്ത് മീന്‍സംഖ്യാപ്പെരുപ്പമായിട്ടുണ്ടാകും. എല്ലാറ്റിനെയും കിണറ്റിലേക്ക് തൊട്ടിയില്‍ ഇറക്കും. എല്ലാം ഇറങ്ങി കിണറ്റിലെ വെള്ളത്തിലേക്ക് പോകാനായി തൊട്ടി നാലഞ്ചു തവണ വെള്ളത്തിലിട്ട് കുത്തും. വലിച്ചെടുത്തു നോക്കിയാലുണ്ടാകും കിണറ്റിലെ വെള്ളത്തിലേക്കിറങ്ങാന്‍ പേടിച്ച് ഒന്നു രണ്ടെണ്ണം തൊട്ടിയില്‍ തന്നെ നില്ക്കുന്നു. പിടിച്ചെടുത്ത് കിണറ്റിലെ വെള്ളത്തിലേക്ക് അവയെ എറിയും. അവ വെള്ളത്തിലേക്ക് ഊളിയിട്ട് ഓടി പിന്നെ മുകള്‍പ്പരപ്പിലേക്ക് തന്നെ വരും.
അന്ന് കിണറ്റിലേക്ക് നോക്കുന്നതിന് ക്യത്യമായ കണക്കൊന്നും കാണില്ല. കൂടെക്കൂടെ ചെന്നു നോക്കും. കിണറ്റിന്‍ പടയില്‍ തട്ടി വിളിച്ചു നോക്കും. പരിചയമാകാത്തതിനാല്‍ അവ ഗൌനിക്കുകയില്ല. കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ അവ വിളിച്ചാല്‍ ഓടി വരാന്‍ തുടങ്ങും.

                   ഇതിനിടയില്‍ എപ്പോഴെങ്കിലും ഇടവഴിയിലെ നീരൊഴുക്കിലേക്ക് വില്ലന്‍മാര്‍ കടന്നു വന്നിട്ടുണ്ടാകും. അവയില്‍ എതെങ്കിലുമൊന്ന് പൊത്തില്‍ നിന്നോ കല്ലിടുക്കുകളില്‍ നിന്നോ തലയെത്തിച്ചു നോക്കും. മറ്റേതെങ്കിലുമൊന്ന് വെള്ളത്തിലൂടെ പുളഞ്ഞോടുന്നുണ്ടാകും. ട്രോളിംഗ് നിരോധനം എര്‍പ്പെടുത്താനായാണ് അവ വരുന്നത്. തിരിച്ച് പേടിയുടെ ഉള്‍ക്കുളിരോടെ വീട്ടിലേക്കോടും. അതോടെ നിര്‍ത്തും വെള്ളത്തില്‍ ഇറങ്ങിയുള്ള മത്സ്യബന്ധനം. പിന്നീട് വെള്ളം വറ്റിയോ എന്നറിയാന്‍ എപ്പോഴെങ്കിലും എത്തിനോക്കിയാലായി.

                    പിന്നീടുള്ളത് വെള്ളത്തിലേക്ക് ഇറങ്ങാതെയുള്ള മത്സ്യബന്ധനങ്ങളുടെ ഓര്‍മ്മകളാണ്. അവയുടെ ഓര്‍മ്മകള്‍ക്ക് അച്ഛന്റെ രോഗത്തിന്റെയും ക്ഷോഭത്തിന്റെയും കലിപ്പും കൂടെയുണ്ട്. മാമന്റെ വീട്ടുപറമ്പിന്റെ മൂന്നുപുറവുമുള്ള ആരുമാരും യാത്രചെയ്യാത്ത നീര്‍ച്ചാലുകളിലെ മീന്‍ പിടുത്തങ്ങളുടെ ഓര്‍മ്മകളായിരുന്നു അത്. അച്ഛന്‍ പ്രമേഹം മൂര്‍ച്ഛിച്ച് കാലിലെ വ്രണവുമായി തലശ്ശേരി ജനറല്‍ ആശുപത്രിയിലോ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലോ കോഴിക്കോട് മെഡിക്കല്‍ കോളേജിലോ മറ്റോ അഡ്മിറ്റായിരിക്കുന്ന കാലങ്ങളിലാണ് അമ്മയുടെ വീട്ടിലേക്ക് ഞങ്ങള്‍ മൂന്നു മക്കളുടെ അഭയാര്‍ത്ഥി പ്രവാഹമുണ്ടാവുക. മൂത്തത് രണ്ടുപേരും ചേച്ചിമാരായിരുന്നു. അമ്മ ആശുപത്രികളില്‍ കഴിയുന്നുണ്ടാകും. ഒരേയൊരു മാമന്‍ രാത്രികളില്‍ അമ്മക്കും അച്ഛനും തുണ ചേരും. മാമന്റെ വീട്ടില്‍ നിന്നാണ് ആശുപത്രികളിലേക്കുള്ള ഭക്ഷണം കൊണ്ടുപോവുക. രോഗത്തിന്റെ പുറത്ത് തിരിച്ചറിവില്ലാത്ത വിധം ക്ഷോഭക്കാരനായ അച്ഛനെ അവരിരുവരും വീട്ടിലെന്ന പോലെ തന്നെ ആശുപത്രിയിലും സഹിക്കും.

                   മാമന്റെ വീടിന്റെ മുന്‍ഭാഗം വയലായിരുന്നു. വയല്‍ പരന്നു ചെന്ന് വണ്ണാത്തിപ്പുഴയുടെ വക്കത്തുനിന്ന് അപ്പുറത്തെ വയലിനോട് സദാ നാട്ടുവര്‍ത്തമാനം പറഞ്ഞു നില്പാണ്. അണക്കെട്ടില്‍ നിന്നും വെള്ളം താഴേക്കു വീഴുമ്പോള്‍ കൂട്ടിന് കിട്ടിയ മൂളലും എറ്റെടുത്ത് വയലുകള്‍ക്ക് ഇടയിലൂടെ പുഴ എന്നൊന്നും വിസ്തരിച്ച് പറയാനാവാത്ത തോട് ഒഴുകുന്നുണ്ടാകും. വയലിലേക്ക് പുഴയില്‍ നിന്നും വെള്ളം കൊണ്ടുവരാനുള്ള നീര്‍ച്ചാലുകളായിരുന്നു മാമന്റെ വീടിന്റെ മൂന്നു വശങ്ങളിലുമുണ്ടായിരുന്നത്. നാട്ടുകാര്‍ മുന്നിലെ വയല്‍ വരമ്പുകളിലൂടെ നടന്നു വന്ന് പറമ്പിന്റെ ഓരത്തുള്ള നടവരമ്പുകളിലൂടെ അപ്പുറത്തെ വീടുകളിലേക്ക് നടന്നു പോകും.

                    അവിടെയുള്ള എറ്റവും രസമുള്ള കാഴ്ച രാത്രി ഉമ്മറത്ത് ഇരിക്കുമ്പോള്‍ വയലിലൂടെ വരുന്ന ചൂട്ടുവെളിച്ചങ്ങളും ഒന്നിച്ചുള്ള ശബ്ദങ്ങളുമായിരുന്നു. ചൂട്ടുവെളിച്ചങ്ങള്‍ ഉമ്മറത്തിരിക്കുന്ന അമ്മമ്മയോട് വരുന്നേ എന്ന് വിളിച്ചു പറയും. അവര്‍ നടന്നടുക്കുമ്പോഴേക്കും അമ്മമ്മ ആളുകളെ മനസ്സിലാക്കി ങ്ഹാ എന്ന് മൂളും. ഇന്ന് നാട്ടിന്‍പുറങ്ങളിലും ന്യൂക്ളിയര്‍ ഫാമിലികള്‍ രണ്ടുതട്ടുള്ള കോണ്‍ക്രീറ്റ് വീടുകളായി തെല്ലൊരു സ്യൂഡോ വാനിറ്റിയിലും ഗൌരവത്തിലും തല പൊക്കാന്‍ തുടങ്ങിയതോടെ അത്തരം നന്‍മകളും ഇല്ലാതായിട്ടുണ്ട്.

                    അവിടുത്തെ എന്റെ പകലുകള്‍ നടവരമ്പുകളിലിരുന്നു കൊണ്ട് ചൂണ്ടയിടലുകളില്‍ തീരുന്നത് ഞാന്‍ തന്നെ അറിയാറില്ല. സ്ക്കൂളിലേക്കുള്ള പോക്കിനൊക്കെ അച്ഛന്‍ ആശുപത്രിയില്‍ നിന്നും തിരിച്ചു വരുന്നതു വരെ അവധിയായിരിക്കും. അടുക്കള ഭാഗത്തുള്ള വളക്കൂറുള്ള മണ്ണിളക്കി മണ്ണിരകളെ കിളച്ചെടുത്ത് എതെങ്കിലും ഇലയില്‍ അല്പം മണ്ണ് അവക്ക് അവസാനമായി കഴിയാനെടുത്ത് അതില്‍ പിടിച്ചിടും. തല ചായ്ക്കാന്‍ മണ്ണുണ്ടായാല്‍ അവക്ക് പിടിക്കപ്പെട്ടതിലെ പ്രതിഷേധങ്ങള്‍ തെല്ലുമുണ്ടാകില്ല. ഇല്ലെങ്കില്‍ അവ ഇലകളില്‍ നിന്നും നൂഴ്ന്ന്് മണ്ണും തേടിയിറങ്ങും.

                   അവിടെയുള്ള മത്സ്യബന്ധനത്തിന് എന്റെ പ്രായത്തിന്റേതായ പരിണാമങ്ങളുമുണ്ടായിരുന്നു. നന്നേ കുട്ടിയായിരുന്നപ്പോള്‍ തൊടിയിലെ വാഴയില്‍ നിന്നും നാര് കൈനഖങ്ങള്‍ കൊണ്ട് നേര്‍പ്പിച്ചു പറിച്ചെടുത്ത് ഒരു വടിയുടെ അറ്റത്ത് അത് കെട്ടിയുണ്ടാക്കുന്ന ഒത്തൊപ്പിച്ച ബാലാരിഷ്ടതകളുള്ള ചൂണ്ടയായിരുന്നു ഉണ്ടായിരുന്നത്. അവയുടെ അറ്റത്ത് മണ്ണിരയെ നടുവില്‍ മുറുക്കി കെട്ടി കരക്കിരുന്ന് വെള്ളത്തിലേക്ക് ഇടും. മാനത്തുകണ്ണി എന്നും കണ്ണിക്കുറിയന്‍ എന്നൊക്കെ പറയുന്ന തെല്ലും പ്രയാസങ്ങളില്ലാതെ പിടിച്ച് കരക്കു കയറ്റാവുന്ന മീനായിരുന്നു ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിലെ ആദ്യ ഇരകള്‍. അവ വെള്ളത്തിന്റെ മുകള്‍ പരപ്പില്‍ മേലെ നിന്നും വീഴുന്നതിനെയും നോക്കി ഇരിക്കുകയാണ് പതിവ്. മറ്റു പരലുകള്‍ ഒന്നിച്ച് നീന്തിത്തുടിക്കുമ്പോള്‍ തികച്ചും എകാകിയായി നില്പായിരിക്കും കണ്ണിക്കുറിയന്‍മാര്‍.  ചൂണ്ട വെള്ളത്തിലേക്ക് ഇടുമ്പോഴേക്കും അവ ഓടിയെത്തി മണ്ണിരയെ പകുതിയോളം കടിച്ചു പിടിക്കും. ഒരു വലിക്ക് കരയിലേക്ക് അവയെ വലിച്ചിടും. അവയില്‍ ചിലത്  അപ്പോഴാണ് അപകടം തിരിച്ചറിഞ്ഞ് മണ്ണിരയിലെ കടി വിടുന്നതു തന്നെ. ചിലത് കരയിലേക്കുള്ള യാത്രയിലെവിടെ വെച്ചെങ്കിലും വെള്ളത്തിലേക്കു തന്നെ വീഴും. എങ്കിലും മണ്ണിരയെ ഞാത്തിയിട്ടിരിക്കുന്ന വാഴനാരിലെ അപകടത്തിന്റെ  കാര്യമറിയാതെ വീഴ്ചയില്‍ പോലും പാഠം പഠിക്കാതെ വീണ്ടും വന്ന് മണ്ണിരയെ കടിക്കും. ഒരേ പ്രശ്നങ്ങളിലേക്കു തന്നെ ആദ്യത്തേതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും വീണ്ടും പെട്ടുപോകുമ്പോള്‍ ആരോടും വലിയ കൂട്ടില്ലാതെ നിലാവില്‍ ഇറങ്ങിയ പോലുള്ള ആ മീനുകളോട് ചേര്‍ത്ത് എന്റെ ജീവിതത്തെ ഞാന്‍ താരതമ്യപ്പെടുത്തി നോക്കാറുണ്ട്. നിലാവിലിറങ്ങിയതു പോലുള്ള സ്വപ്നം കാണുന്ന ജീവിതം എനിക്കും അവക്കും.

                     കരയില്‍ വന്നു വീണിടത്തു നിന്നും പിടച്ചു കൊണ്ടിരിക്കുന്ന അവയെ ചൂണ്ട കരക്കിട്ട് ഓടിച്ചെന്ന് അത്യന്തം സന്തോഷത്തോടെ പിടിച്ച് മാമന്റെ വീട്ടിലെ കിണറ്റിലേക്കിടും. എന്റെ വീട്ടിലെ കിണര്‍ പോലെ മീനുകള്‍ക്ക് സുരക്ഷിതത്തമുള്ള ഒന്നായിരുന്നില്ല മാമന്റെ വീട്ടിലെ കിണര്‍. വയല്‍ പ്രദേശമായിരുന്നതിനാല്‍ ആ കിണറിന് ആഴം നന്നേ കുറവായിരുന്നു. പുള്ളിവാലാട്ടി കിണറ്റിലേക്ക് എന്തെങ്കിലും വീഴുന്നതും കാത്തിരിക്കുന്ന ചേര്‍മീന്‍ എന്റെ നിഴല്‍ മുകളില്‍ കണ്ടാല്‍ പിടിച്ചു കൊണ്ടു വന്ന മീന്‍ താഴത്തേക്ക് ഇടുമ്പോഴേക്കും ഗപ്പ് എന്ന ശബ്ദത്തോടെ അവയുടെ പിന്നാല ഓടിച്ചെന്ന് വായിലാക്കും. പിന്നെ തെല്ലൊന്ന് അടിയിലേക്ക് ഒഴുകി നീന്തി മുകള്‍പരപ്പിലേക്ക് ഉയര്‍ന്നു വന്ന് ചേര്‍മീന്‍ ഒരു കവിള്‍ വെള്ളം അകത്താക്കും. സുന്ദരമായ കാഴ്ച കാണാന്‍ മാമിയോ ചേച്ചിമാരോ അപ്പോഴേക്കും കിണറ്റിനടുത്തേക്ക് ഓടിവന്നിരിക്കും. അടുക്കളയില്‍ തിരക്കിലായിരിക്കുന്ന മാമി കുളിമുറിയുടെ കിണറ്റിലേക്ക് തുറക്കുന്ന അരവാതിലിലൂടയാണ് കിണറ്റിലേക്ക് നോക്കാറ് പതിവ്. ഇനിയുമുണ്ടോ എന്ന് ചേര്‍മീന്‍ അപ്പോഴേക്കും നിശ്ശബ്ദം ചോദിക്കും. വീണ്ടും നടവരമ്പിലേക്ക് ഓടിച്ചെന്ന് മറ്റൊരു കണ്ണിക്കുറിയനെ പിടിച്ചു കൊണ്ടുവരും.

                  ചൂണ്ടയില്‍ കരക്കിടാന്‍ മറ്റു പരലുകളെ തെല്ല് പ്രയാസമായിരുന്നു. അവയില്‍ കൊളോന്‍ എന്ന  വിളിപ്പേരുള്ള കൂട്ടത്തോടെ ഓടിക്കൊണ്ടിരിക്കുന്ന മീനുകള്‍ മണ്ണിരയെ വാഴനാരില്‍ നിന്നും കടിച്ചു പൊട്ടിച്ചോടും. മണ്ണിരയെ അവ തമ്മില്‍ തമ്മില്‍ ചെറിയ തോതില്‍ പിടിവലികളൊക്കെയായി നൊടിനേരം കൊണ്ട് തിന്നുതീര്‍ക്കുന്നത് വാഴനാര് കരയിലേക്ക് അടുത്ത മണ്ണിരയെ കെട്ടാനായി വലിച്ചെടുക്കുമ്പോള്‍ തെല്ലൊരു നഷ്ടബോധത്തോടെ നോക്കിനില്ക്കേണ്ടി വരും. അവയില്‍ എതിനെയെങ്കിലും മിന്നല്‍ വേഗതയില്‍ പിടിച്ച് കരക്കെത്തിക്കാന്‍ ചിലപ്പോള്‍ പറ്റിയാലായി. അവയെ കിട്ടിയാല്‍ പിടിക്കാന്‍ പ്രയാസമുള്ളവയാകയാല്‍ മനസ്സില്‍ തെല്ലൊരു ആത്മവിശ്വാസം വന്നു ചേരും.

                   പിന്നെയുള്ളത് മണ്ണിരയെ വന്ന് ചുംബിച്ച് തീര്‍ക്കുന്ന ഇനത്തില്‍ പെട്ട കാലേക്കൊത്തി മീനുകളാണ്. പുഴയിലിറങ്ങിയാല്‍ കാലില്‍ കൊത്താന്‍ വരുന്നവയാണവ. കാലിന്‍ മേലുള്ള  കൊത്തി, കൊത്തിയില്ലെന്ന നിലപാടു തന്നെയായിരിക്കും അവ മണ്ണിരയോടും കാണിക്കുക. അതേ നിലപാടു തന്നെയാണ് നാട്ടിന്‍പുറത്തെ മീനുകളിലെ വര്‍ണ്ണഭംഗിയാര്‍ന്ന പൂച്ചപ്പരല്‍ എന്നു വിളിക്കുന്ന കടുവയുടെ ചിത്രപ്പണികള്‍ തീര്‍ത്ത മീനുകള്‍ക്കും. അവയുടെ വര്‍ണ്ണ ഭംഗി മനസ്സിനെ വല്ലാതെ മോഹിപ്പിക്കും. മത്സ്യബന്ധന ആത്മചരിതത്തില്‍ പൂച്ചപ്പരലുകളില്‍ ഒന്നിനെ പറ്റി മാത്രമേ കൂടെ പോന്നതായി രേഖപ്പെടുത്താന്‍ വകയുള്ളു. അതിന് ചില്ലുകുപ്പിയിലെ വെള്ളത്തില്‍  വി.ഐ.പി പരിഗണന അതിന്റെ അന്ത്യശ്വാസം വരെ നല്കുകയുമുണ്ടായി.  എന്നിരുന്നാലും അവ രണ്ടുകൂട്ടരേയും പിടിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ചൂണ്ട പൊക്കുമ്പോഴേക്കും അവ മണ്ണിരയിലെ ചുംബനം മതിയാക്കിയിരിക്കും. ചുംബനവീരന്‍മാരെ ഭാഗ്യത്തിന് കിട്ടിയാലായി.

                    നാട്ടിലെ പുലത്തോടന്‍ കുഞ്ഞുങ്ങളുടെ വലിയവര്‍ വെള്ളത്തില്‍ തെല്ലു താഴെയായി പുറത്തുകാണാത്തവിധം വെള്ളത്തില്‍ വീണുകിടക്കുന്ന അഴുകിയ ചെടിക്കമ്പുകള്‍ക്ക് ഇടയിലൊക്കെയുണ്ടാകും. പുലത്തോടനെ പോലെത്തന്നെ മുന്നില്‍ കൂര്‍ത്ത കൊമ്പുള്ള നുള്ളിക്കോട്ടി എന്ന മീനും ഉള്ളില്‍ എവിടെ നിന്നെങ്കിലുമാണ് വരിക. മുഴു, വാള എന്നീ മീനുകളും അത്തരത്തില്‍ തന്നെ. മീനുകളില്‍ ഒളിവുജീവിതക്കാരാണിവ. ചെറിയ മീനിനെ പിടിക്കാന്‍ തുനിഞ്ഞിറങ്ങുമ്പോഴായിരിക്കും അവ വന്ന് മണ്ണിരയെ കടിച്ചു പിടിച്ച് ചെടിക്കമ്പുകള്‍ക്ക് ഇടയിലേക്കു തന്നെ ഓടിക്കയറുന്നത്. അപ്പോഴേക്കും വാഴനാര് പൊട്ടിപ്പോയിട്ടുണ്ടാകും. അപ്പോഴാണ് വാഴനാരിന്റെ മത്സ്യബന്ധനത്തിലെ അപരിഷ്ക്യതമായ അവസ്ഥയും പരിമിതികളും  ബോധ്യപ്പെടുക. വീണ്ടും ചെന്ന് വാഴനാര് പൊഴിച്ചെടുക്കുമ്പോഴും മനസ്സിലുണ്ടാവുക നല്ലൊരു വള്ളോം വലയും മുക്കിലെ പീടികയില്‍ പോയി വാങ്ങുന്നതിനെ പറ്റിയുള്ള ചിന്തയായിരിക്കും. മണ്ണിരയെ വലിച്ചോടിയ വലിയ  മീനിന്റെ വലിപ്പവും വല്ലാതെ മനസ്സിനെ മോഹിപ്പിക്കുന്നുണ്ടാകും. വീണ്ടും തീര്‍ത്ത ചൂണ്ട പൊട്ടിപ്പോകാതിരിക്കാന്‍ നടവരമ്പുകളിലൂടെ അപ്പുറത്തെ വീട്ടിലേക്കൊക്കെ നടന്നു ചെന്ന് ശിലായുഗമത്സ്യബന്ധനത്തിന് തെല്ലും ഭീഷണികള്‍ ഉയര്‍ത്താത്ത മുകള്‍പ്പരപ്പിലെ കണ്ണിക്കുറിയന്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്കും.

                   അപ്പോഴായിരിക്കും മോഹിപ്പിച്ചു കൊണ്ട് കൈച്ചില്‍ എന്ന ചേര്‍മീനിനെ പോലെ തന്നെ വലുപ്പമുള്ള മീനിനെ അതിന്റെ നല്ലപാതിയോടൊപ്പം വെള്ളത്തിനടിയില്‍ ചെടിക്കമ്പുകള്‍ കൊണ്ടുള്ള വീട്ടിന്റെ മുറ്റത്ത് കാണുക. തെല്ലൊന്നുമല്ല അവ മോഹിപ്പിക്കുക. അപരിഷ്ക്യതമായ വാഴനാര്‍ ആയുധത്തെ പറ്റി സങ്കടം മനസ്സിന്റെ മുകള്‍പരപ്പിലേക്ക് വന്നു മുകളിലെ വായു വന്നെടുക്കും. 

                   ഇതിന്റെയൊക്കെ ഇടയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി വാഴനാരില്‍ പിടയുന്ന മണ്ണിരയുടെ നേര്‍ക്ക് വെള്ളത്തിന്റെ മണ്‍തിട്ടയോട് ചേര്‍ന്ന് നില്ക്കുന്ന പുല്‍ക്കൂട്ടത്തിന്റെ കാണാമറയത്തു നിന്നും ഒരാള്‍ ചാടി വീഴാനുണ്ട്. നാലു കാലില്‍ ചാടി വീണ് മണ്ണിരയെ നൊടിയിടയില്‍ നാല്ക്കാലി വായിലാക്കും. വായിലായ വാഴനാരിനെ തെല്ലൊന്ന് തലകുടഞ്ഞ് പുറത്തേക്ക് തെറിപ്പിക്കും. പച്ചയും തവിട്ടും കലര്‍ന്ന നിറത്തിലോ ഗോതമ്പിന്റെ നിറത്തില്‍ മേലൊക്കെ പരുപരുപ്പുള്ളതോ ആയ തവളകളാകും അവ. നാലു കാലില്‍ അവ അടുത്ത മണ്ണിരക്കായി മുകളിലേക്ക് സര്‍ക്കസ്സിലെ കോമാളിയെ പോലെ എങ്ങനെയുണ്ട് എന്റെ പെര്‍ഫോമന്‍സ്, ചിരി വരുന്നുണ്ടോ എന്ന പോലെ മുകളിലേക്ക് നോക്കും. ചൂണ്ട വീണ്ടും അവിടെയിട്ടാല്‍ അവ വന്ന് വീണ്ടും തിന്നുകയേയുള്ളു. മറ്റൊരിടത്തേക്ക് ചൂണ്ടക്ക് സ്ഥലംമാറ്റം വാങ്ങി പോവുകയേ പിന്നെ നിര്‍വ്വാഹമുള്ളു.

                   തെല്ലൊന്നു വലുതായെന്ന തോന്നലിന്റെ പുറത്താണ് മാമന്റെ വീട്ടിലെ അഭയാര്‍ത്ഥി പ്രവാഹത്തിലൊന്നില്‍  പുത്തന്‍ വള്ളോം വലയുമായ നങ്കീസും ചൂണ്ടക്കുരുക്കും വാങ്ങുന്നത്. തികച്ചും സാധുവും ഉപകാരിയും മാത്രമായ മണ്ണിര ചൂണ്ടക്കൊളുത്തില്‍ കോര്‍ക്കുമ്പോള്‍ വേദനയില്‍ പുളഞ്ഞു കൊണ്ട് കാട്ടുന്ന പിടപിടപ്പ് മനസ്സ് കല്ലാക്കി കണ്ടില്ലെന്നു നടിക്കും. മണ്ണിര എന്ന വാക്കില്‍ തന്നെയുണ്ട് ഇരയാക്കപ്പെടുന്നത് എന്ന സംഞ്ജ. മണ്‍വിരയല്ലത്. മണ്ണിരയാണ്.
ചൂണ്ടക്കൊളുത്തും നങ്കീസും ആയതോടെ പൊലത്തോടനെ പിടിച്ചു കരക്കിടുക എളുപ്പമായി. അവക്ക് കണ്ണിക്കുറിയന്റെ അതേ സ്വഭാവമാണ്. ചൂണ്ടക്കുരുക്കില്‍ കോര്‍ത്ത മണ്ണിരയിലെ കടി അവ വിട്ടുകളയുകയേ ഇല്ല. അഥവാ വെള്ളത്തിലേക്കു തന്നെ വീണാലും അവ വീണ്ടും വന്നു കടിക്കും. കിട്ടിയ മണ്ണിര തന്റേതു തന്നെയാണെന്ന ചിന്തയാണവക്ക്. ഇരയെ തെല്ലും വച്ചു താമസിപ്പിക്കാനോ മെല്ലെ മെല്ലെ കൊത്തിക്കൊത്തി തിന്നാനോ അവക്കാവില്ല.

                   എല്ലാറ്റിനേയും കിണറ്റിലെ ചേര്‍മീന്‍ തിന്നുതീര്‍ക്കും. അന്നന്നത്തെ മീനുകള്‍ മതിയായെന്നു കണ്ടാല്‍ ചിലതിനെ പിന്നീടുള്ള ദിവസങ്ങളിലേക്ക് കാത്തുവെക്കും. ശത്രുവിനോടൊപ്പം പിടിച്ചിട്ട മീനുകള്‍ ഇറച്ചിക്കടകളിലെ കോഴികളെ പോലെ കിണറ്റില്‍ കഴിയും.
വയലിലൂടെ വാല്‍മാക്രികളെ പോലുള്ള നന്നേ കുട്ടികളോടൊപ്പം കൈച്ചിലിലെ തള്ളമീന്‍ അപൂര്‍വ്വമായി നടപ്പുണ്ടാകും. ചൂണ്ട കണ്‍മുന്നിലേക്കിട്ടാലും തള്ളമീന്‍ ഒന്നു ഗൌനിക്കുക പോലുമില്ല. നാലഞ്ചു തവണ ഇട്ടിട്ടും ഫലമൊന്നുമില്ലെന്നു കണ്ടാല്‍ മണ്ണിര പോരാഞ്ഞിട്ടാകും എന്നു കരുതി പറമ്പില്‍ ചീഞ്ഞുകിടക്കുന്ന ഓലകള്‍ മാറ്റി രാത്രിയില്‍ വയലുകളില്‍ നിര്‍ത്താതെ ശബ്ദമുണ്ടാക്കുന്ന  ചീവീടിനെ പിടിച്ച് കോര്‍ത്ത് കൈച്ചിലിനെ കണ്ടിടത്തേക്ക് ഓടി ചെന്നും. അപ്പോഴേക്കും കുഞ്ഞുങ്ങളെ മേക്കാനിറങ്ങിയ കൈച്ചിലിനെ അവിടെയെവിടെയും കാണാനേയുണ്ടാകില്ല. ഒരു കൂട്ടം കുഞ്ഞുമീനുകളെ നൊടിനേരം കൊണ്ട് അനാഥരാക്കാനുള്ള അന്നത്തെ മോഹത്തിലെ ക്രൂരതയെ പറ്റി ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത്തരം ചിന്തകള്‍ വേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്.

                    മാമന്റെ അപ്പുറത്തെ വീട്ടിലെ സതീശന്‍ മത്സ്യബന്ധനത്തില്‍ കൂട്ടു ചേര്‍ന്നതും എതാണ്ട് അക്കാലത്തു തന്നെയായിരുന്നു.  സതീശന്‍ എന്റെ കൂട്ടുകാരനാകുന്നതില്‍ മുഖ്യപങ്കു വഹിച്ചത് തികച്ചും നിശ്ശബ്ദമായി നീര്‍ച്ചാലുകളിലെ മീനുകളാണ്. അവന്റെ അമ്മ വീട്ടിലെ കുട്ടിക്കാലത്തിന്റെ തുടക്കത്തിലേയുള്ള എറെക്കാലത്തെ ജീവിതത്തിനൊടുവില്‍ അവന്റെ അച്ഛന്റെ വീട്ടിലേക്ക് മീനുകളെ കുപ്പിയില്‍ നിന്നും മറ്റൊരു കുപ്പിയിലേക്കെന്ന പോലെ മാറ്റപ്പെട്ട കാലമായിരുന്നു അത്. മീന്‍ പിടിക്കുന്നതില്‍ അവനും അതീവ താല്പര്യമുണ്ടായിരുന്നു. അവന്‍ എന്നേക്കാളും മത്സ്യബന്ധനത്തില്‍ എക്സ്പേട്ടായിരുന്നു. എനിക്കാവില്ലെന്ന് അപകര്‍ഷതയോടെ ഒഴിവാക്കാറുള്ള  മീനുകളെയെല്ലാം അവന്‍ പൂ പറിക്കുന്ന ലാഘവത്തോടെ കരയിലേക്കു പിടിച്ചിട്ടു തന്നു. പിന്നെ ചൂണ്ടയില്‍ മീന്‍ കൊത്തുന്നതു നോക്കലും അവന്‍ കരയിലേക്കിടുന്നതിനെ പിടിച്ചുകൊണ്ട് കിണറ്റിനടുത്തേക്ക് ഓടലും മാത്രമായി എന്റെ ജോലി. ക്രിക്കറ്റില്‍ അടിച്ചു കളിക്കുന്ന കളിക്കാരന് മറ്റേ അറ്റത്തു നിന്നും മുട്ടിമുട്ടി സിംഗിളുകള്‍ എടുത്ത് പരമാവധി സ്ട്രെക്ക് നല്കുന്ന കളിക്കാരന്റെ സ്വഭാവമായി അതോടെ എനിക്ക്. അവന്‍ തെല്ലൊന്നു അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ മാറുമ്പോള്‍ മാത്രം അവനില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കടുങ്കാലി, വാള എന്നിവയെ പോലുള്ള ഭക്ഷ്യയോഗ്യമായ മീനുകളെ പിടിക്കാനുള്ള ആത്മധൈര്യം എനിക്കുണ്ടായി. ശരിക്കും സതീശന്‍ എന്ന മീന്‍പിടുത്തത്തിലെ ഓള്‍റൌണ്ടര്‍ക്ക് ഞാന്‍ ശിഷ്യപ്പെടുകയായിരുന്നു.

                     ഒരു ദിവസം വെള്ളത്തിലെ പൊത്തില്‍ നിന്നും കൈച്ചിലിനെ പോലെ ഒരു മീന്‍ കൊത്തുന്നുണ്ടെന്നും പറഞ്ഞ് അവന്‍ ചൂണ്ടക്കൊളുത്ത് പൊത്തിലേക്ക് താഴ്ത്തിയിട്ടു. തെല്ലുനേരം കാത്ത് ഫലമൊന്നും കാണാതെ വന്നപ്പോള്‍ തെല്ലുകഴിഞ്ഞ് വന്നെടുക്കാം അപ്പോഴേക്കും കൈച്ചില്‍ ചൂണ്ടയില്‍ കുരുങ്ങിയിട്ടുണ്ടാകും എന്നും പറഞ്ഞ് ഞങ്ങള്‍ ഇരുവരും വീടുകളിലേക്ക് മടങ്ങി. അപ്രകാരം വലിയ മീനുകള്‍  ചൂണ്ടയില്‍ കുരുങ്ങാറുമുണ്ടായിരുന്നു. തെല്ല് കഴിഞ്ഞ് ചെന്നു വലിച്ചെടുത്തപ്പോള്‍ ചൂണ്ടയില്‍ മഞ്ഞനിറത്തിലും അടിഭാരത്ത് വെള്ളയില്‍ അടുക്കുകളുമായി ഒരു പാമ്പ് കുരുങ്ങിക്കിടക്കുന്നു. പാമ്പാണെന്നു കണ്ടപ്പോള്‍ ധൈര്യവാനായ അവനു പോലുമില്ല ധൈര്യം. ചൂണ്ട അവിടെ തന്നെ ഇട്ട് പരിഭ്രാന്തിയോടെ വീട്ടിലേക്കോടി.

                   കാര്യമറിഞ്ഞ് മാമനും അവന്റെ ചേട്ടനും ചെന്ന് ചൂണ്ടയില്‍ തൂങ്ങിക്കിടക്കുന്ന അതിനെ പൊക്കിയെടുത്തു കൊണ്ടുപോന്നു. മാമന്‍ അതിനെ തൂക്കിപ്പിടിച്ച് രക്ഷിക്കാന്‍ വകുപ്പുകളില്ലെന്ന് പറഞ്ഞു. പാമ്പിനെ തൊട്ടാല്‍ അത് കടിക്കുമെന്ന് ഉറപ്പാണ്. ആ പാവം നീര്‍ക്കോലിയെ വെള്ളമൊഴുകുന്ന നീര്‍ച്ചാലില്‍ തന്നെ ചൂണ്ടയോടെ ഉപേക്ഷിച്ചു. ചില ദിവസങ്ങളില്‍ പൊത്തുകളില്‍ നിന്നും പുറത്തേക്ക് തലയിടുന്ന പാമ്പുകളെ കണ്ടാല്‍ മേലാകെ ഭയം പുളഞ്ഞു കയറി പാമ്പ്, പാമ്പ് എന്ന് വാക്കുകള്‍ തൊണ്ടയില്‍ നിന്നും പ്രയാസപ്പെട്ട് ഉണ്ടാക്കിയെടുത്ത് ഓടാറുണ്ടായിരുന്ന എനിക്ക് ഇപ്പോഴും ചൂണ്ടയില്‍ കുരുങ്ങി ഒടുങ്ങിയ ആ പാവം പാമ്പിനെ ഓര്‍ത്ത് സങ്കടം തോന്നാറുണ്ട്. മീനുകള്‍ പിടിക്കപ്പെടാനുള്ളതാണെന്ന തോന്നലുള്ളതിനാല്‍ അവയെ പിടിച്ചതിലും ചേര്‍മീനിന് വിഴുങ്ങാനായി കിണറ്റിലേക്കിട്ടു കൊടുത്തതിലും ഇപ്പോഴുമില്ല സഹതാപം. കടലിലെ മീനുകളെ വീട്ടുകാര്‍ മീന്‍കാരനില്‍ നിന്നും വാങ്ങി മുറിക്കുന്നതും ഒന്നിച്ചിരുന്ന് കഴിക്കുന്നതു കൊണ്ടാകും മീനുകളോട് ആരുമാരും ഇന്നേവരെ സഹതപിച്ചു കാണാത്തത്.          

                     മീന്‍ പിടിക്കുന്നതിലെ അഭിനിവേശം കണ്ട് മാമന്‍ ആ ദിനങ്ങളില്‍ ഒരുനാള്‍ ബക്കൂബി എന്ന് എനിക്ക് ഇരട്ട പേരിട്ടു. മീന്‍ ബക്കുന്നവന്‍ അഥവാ പിടിക്കുന്നവന്‍ ബക്കൂബി എന്നാണ് അതിലെ മാമന്റേതു മാത്രമായ ഭാഷാശാസ്ത്രം. നന്നേ വലുതായതോടെ മത്സ്യബന്ധനജീവിതത്തില്‍ നിന്നും പെന്‍ഷന്‍ പറ്റിയിട്ടും ഇന്നും ബക്കൂബി എന്ന പേര് അമ്മയും അമ്മ വീട്ടുകാരും അമ്മയുടെ ബന്ധുക്കളും ഉപയോഗിച്ചു പോരുന്നു. എന്റെ സ്വന്തം പേരില്‍ ഞാനവര്‍ക്ക് തികച്ചും അന്യനാണ്. എനിക്കവരും.

                    മാമന്റെ വീട്ടിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹങ്ങള്‍ നിലച്ചത് ഒമ്പതാം ക്ളാസിനും പത്താം ക്ളാസിനുമിടയിലെ ഒഴിവുകാലത്തെ ദിവസങ്ങളിലൊന്നില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കും അവിടെ നിന്നും വീട്ടിലേക്കും പോയ്ക്കൊള്ളാന്‍ പറഞ്ഞയച്ച അച്ഛന്റെ മടങ്ങിപ്പോക്കോടെയാണ്. പിന്നീട് മാമന്റെ വീട്ടിലേക്ക് എപ്പോഴെങ്കിലുമൊക്കെയുള്ള വിരുന്നു പോകല്‍ മാത്രമായി അഭയാര്‍ത്ഥി പ്രവാഹം ഒതുങ്ങി.

                    എങ്കിലും ഈയടുത്ത് മാമനോടൊപ്പമുള്ള വയല്‍ വരമ്പിലൂടെയുള്ള ഒരു യാത്രയില്‍ പഴയൊരു ഓര്‍മ്മയുടെ പുറത്ത് വയല്‍ വരമ്പ് മുറിഞ്ഞിരിക്കുന്നതിലൂടെ ഒഴുകുന്ന വെള്ളത്തില്‍ നിന്നും ഒരു ചെറുകാല്‍ തട്ടലില്‍ മീനുകളില്‍ ചിലതിനെ വെള്ളത്തോടൊപ്പം കരക്കടിച്ചിട്ടപ്പോള്‍ മാമന്‍ എന്തിനെടാ എന്നും പറഞ്ഞ് എല്ലാറ്റിനേയും കുനിഞ്ഞു പെറുക്കി വെള്ളത്തിലേക്കു തന്നെ ഇട്ടു. ഒരു പക്ഷേ അമിതമായ രാസവളപ്രയോഗങ്ങളാലോ കീടനാശിനി പ്രയോഗങ്ങളാലോ വയല്‍ നികത്തലുകള്‍ പോലുള്ളതോ ആയ പ്രത്യേകിച്ച് തിരിച്ചറിയാനാവാത്ത എന്തൊക്കെയോ കാരണങ്ങളാല്‍ വയലുകളിലെയും നീര്‍ച്ചാലുകളിലേയും മീനുകളുടെ എണ്ണം കുറഞ്ഞതോടെയാകാം പണ്ട് പിടിച്ചു കൊടുത്തവയില്‍ ചിലതിനെയൊക്കെ സ്വാദോടെ കഴിച്ച മാമന്റെ മനസ്സ് പോലും മാറിപ്പോയിട്ടുണ്ടാവുക.

                    അമ്മയുടെ വീട്ടില്‍ ചെന്നാല്‍ റോഡും പുരയിടങ്ങളും ആകാതെ ബാക്കിയായിരിക്കുന്ന വയലിന്റെ കഷണങ്ങളിലേക്കും നീര്‍ച്ചാലുകളിലേക്കും മീനുകളുടെ പഴയ സമ്യദ്ധി കാണാനേയില്ല എന്ന തോന്നലുകളുടെ പുറത്ത് അവ അവിടെ എവിടയെങ്കിലുമുണ്ടോ എന്ന് തെല്ലൊന്ന് നടന്ന് പേര്‍ത്തും പേര്‍ത്തും നോക്കാറുണ്ട്. റോഡില്‍ മഴക്കാലത്ത് വീണു പരക്കുന്ന പെട്രോളിന്റെയോ ഡീസലിന്റെയോ റെയിന്‍ബോ നിറം പോലുള്ള വെള്ളം അവിടവിടെ ശ്വാസം മുട്ടി കിടപ്പുണ്ടാകും. പ്രക്യതിയുമായുള്ള സ്വച്ഛന്ദമായ ഒഴുക്ക് നിലച്ച മാനുഷിക ഇടങ്ങളില്‍ മീനുകള്‍ ഉണ്ടാകുമോ, എന്തോ. തവളകളും പാമ്പുകളും അതെ.

                                                          -0-

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഒളിനോട്ടക്കാരന്‍ മരപ്പട്ടി

               
                   ‍പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നുമില്ലാത്ത ദിവസത്തിന്റെ ഒടുവില്‍ ചുമരിലെ ക്ളോക്കിലെ കിളി പതിനൊന്നു തവണ ചിലച്ചു കഴിഞ്ഞെന്ന് ഉറപ്പു വരുത്തിയാണ് അയാള്‍ ഭാര്യക്കടുത്തു നിന്നും പൂച്ചക്കാലുകളില്‍ വളരെ സൂക്ഷിച്ച് ശബ്ദമില്ലാതെ എഴുന്നേറ്റത്. ഏതാണ്ട് പത്തു മണിയോടെ ഉറങ്ങാന്‍ കിടന്നപ്പോള്‍ തന്നെ അവള്‍ സമയക്രമം പാലിച്ച് കൂര്‍ക്കം വലി തുടങ്ങിയിരുന്നു. അയാള്‍ മെല്ലെ തൊട്ടടുത്ത സ്വീകരണമുറിയില്‍ ചെന്ന് ഇന്റര്‍നെറ്റില്‍ തന്നെ കുരുത്തു. പ്രമുഖപത്രത്തിന്റെ വെബ്സൈറ്റ് ക്ളിക്ക് ചെയ്തെടുത്ത് പത്തി വിടര്‍ത്തി നിന്ന പാമ്പിനെ കൂടയിലേക്കെന്ന വണ്ണം മോണിറ്ററിലെ മേല്‍ഭാഗത്തുള്ള ചെറുവടിയില്‍ തൊട്ട് താഴത്തേക്കിട്ടു. അനന്തരം അയാള്‍ വീഡിയോ ചാറ്റിങ്ങ് സൈറ്റ് തുറക്കുകയും മൊബൈല്‍ഫോണെടുത്ത് തന്റെ ഷോപ്പില്‍ നില്ക്കുന്ന പെണ്‍കുട്ടിക്ക് തുടരെത്തുടരെ മിസ്കോളുകള്‍ തൊടുത്തു വിടുകയും ചെയ്തു. പൊതുവെ എതെങ്കിലുമൊരു മിസ്കോളില്‍ അവള്‍ കൊത്തുകയും ചാറ്റിങ്ങിനായി താന്‍ വാങ്ങി നല്കിയ കംപ്യൂട്ടറിന്റെ വെബ്കേമിലൂടെ കാതരമായ കണ്ണുകളുള്ള നീണ്ടു മെലിഞ്ഞ മത്സ്യകന്യകയെ പോലെ പ്രത്യക്ഷപ്പെടാറുമാണ് പതിവ്. ചുണ്ടുകള്‍ കൊണ്ടും നാക്കു കൊണ്ടും അവള്‍  ചുവപ്പ്  പനനീരുകള്‍ വിരിയിക്കും. അയാള്‍ തന്റെ ഹ്യദയം പുറത്തേക്ക് ചാടിപ്പോരുമെന്നതിനാല്‍ ശ്വാസമിടിപ്പുകള്‍ ശ്രമപ്പെട്ട് അടക്ക്ി പാമ്പിനെ പോലെ അവളുടെ ദ്യശ്യങ്ങളിലേക്ക് പുളഞ്ഞു കയറും.

                    പക്ഷേ പഴയതു പോലെയല്ലാതെ അവള്‍ക്ക് ഈയിടെയായി പല ഒഴിവുകഴിവുകളും പറഞ്ഞ് തന്നെ ഒഴിവാക്കുന്ന സ്വഭാവമുണ്ടെന്ന് അയാള്‍ക്ക് കുറച്ചു ദിവസങ്ങളായി തോന്നിത്തുടങ്ങിയിരുന്നു. ദ്വയാര്‍ത്ഥങ്ങള്‍ ചാലിച്ച് അക്കരെയിക്കരെ കടലാസ് വിമാനങ്ങള്‍ പറത്താനുള്ള അവസരമാണ് തനിക്ക് ഈയിടെയായി നഷ്ടപ്പെടുന്നതെന്ന് അവള്‍ വരാതെയായപ്പോള്‍ അയാള്‍ക്ക് അരിശവും സങ്കടവും വന്നു. അവള്‍ തന്റെ ഷോപ്പ് വിട്ടു പോയേക്കുമോ എന്നും അയാള്‍ക്ക് ഈയിടെയായി സംശയം തോന്നിത്തുടങ്ങിയിരുന്നു. താനയക്കുന്ന ഇക്കിളി ചോദ്യങ്ങളില്‍ നിന്നും ഏതാണ്ട് ഒരാഴ്ചയായി മത്സ്യകന്യക വഴുതി മാറിക്കളയുന്നുണ്ടായിരുന്നു. വെറുതെ തോന്നുന്നതാവും എന്നാണ് ആദ്യമൊക്കെ കരുതിയത്. ചുണ്ടു കൊണ്ടുള്ള ഗോഷ്ടികള്‍ പഴയതു പോലെയില്ലെന്നു മാത്രമല്ല ചിലതൊക്കെ തന്നെ ഇകഴ്ത്തും വിധത്തിലാണെന്നും അയാള്‍ക്ക് തോന്നാറുണ്ടായിരുന്നു. സ്ത്രീകളുടെ സ്നേഹം കുമിളകള്‍. പൊടുന്നനെ പൊട്ടിപ്പോകുന്നവ. അവള്‍ മനസ്സിനെ തട്ടിക്കളിക്കുന്നത് കണ്ടില്ലെന്നു നടിച്ചു. അല്ലാതെ മറ്റെന്തു ചെയ്യാനാണ്?

                    അവള്‍ക്ക് റോഡിന്റെ അപ്പുറത്തെ കടകളുടെ മുകളില്‍ അടുത്തിടെ തുടങ്ങിയ ‘സിക്സ് പാക്ക്ഡ്’ എന്ന ജിമ്മിലെ ഇന്‍സ്ട്രക്റ്റര്‍ പയ്യനോട് ചെറിയ അടുപ്പമുണ്ടോ എന്ന് സംശയമുണ്ടെന്ന് പാറാവുകാരന്‍ ചായ കൊണ്ടുവന്നപ്പോള്‍ ഇന്നലെയാണ് പറഞ്ഞത്. കിഴവനപ്പോള്‍ ഒരു മനസ്സാക്ഷി സൂക്ഷിപ്പുകാരന്റെ ശരീരചലനങ്ങളും നോക്കുകളും ശബ്ദവുമായിരുന്നു. അല്ലെങ്കിലും ഈ മനുഷ്യന്‍മാര്‍ക്ക് തരാതരം എന്തൊക്കെ തരം ശബ്ദങ്ങളും ചലനങ്ങളും നോക്കുകളുമാണ്. വ്യത്തികെട്ടവര്‍. കടും പച്ച യൂനിഫോമിട്ട നരച്ച ചുളിവു വീണ വാക്കുകളോട് അയാള്‍ തന്റെ വെറുപ്പ് മേശപ്പുറം വ്യത്തിയാക്കിയില്ലെന്ന് കയര്‍ത്തു കൊണ്ട് തീര്‍ത്തു. ശീലമായതിനാല്‍ കിഴവന്‍ വര്‍ത്തമാനം ഒരു സഡന്‍ബ്രേക്കില്‍ നിര്‍ത്തുകയും ഓടിപ്പോയി കൊണ്ടുവന്ന ഒരു പഴന്തുണിയാല്‍ മേശപ്പുറമാകെ അത്യന്തം ശ്രദ്ധിച്ച് വ്യത്തിയാക്കുകയും ചെയ്തു. ആത്മനിന്ദയാല്‍ കിഴവന്റെ കണ്ണുകളും മൂക്കിനു താഴെയുള്ള ഭാഗങ്ങളും അപ്പോള്‍ താഴേക്ക് ഊര്‍ന്നു പോയിരുന്നു. പാവം എന്ന് കിഴവനു വേണ്ടി സഹതപിക്കുന്ന തന്റെ മനസ്സിനെ ഉടന്‍ തന്നെ അയാള്‍ വിചാരങ്ങളാല്‍ കടിഞ്ഞാണിട്ടു.

                     വാജീകരണഗുളികള്‍ വളരെ അധികം വിറ്റഴിക്കപ്പെട്ടിരുന്ന ഒരു കമ്പനിയെ നിരോധിച്ചതായുള്ള വാര്‍ത്തയുടെ ലിങ്ക് ഒരു പത്രത്തിന്റെ വെബ്സൈറ്റില്‍ നിന്നും രണ്ടു നാള്‍ മുമ്പ് അയാളുടെ മെയിലിലേക്ക് അവള്‍ അയച്ചു നല്കിയത് അയാള്‍ ഓര്‍ത്തു. വെറുതെ തമാശക്ക് അയച്ചതായിരിക്കുമെന്ന് കരുതിയത് ഒരുപാട് അര്‍ത്ഥങ്ങളോടെയാണ് അയച്ചതെന്ന് അപ്പോള്‍ മുതല്‍ അയാള്‍ക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു. എപ്പോഴെങ്കിലും നാട്ടിന്‍ പുറങ്ങളിലെ പകലുകളിലേക്ക് പുറത്തിറങ്ങുന്ന രാത്രി സഞ്ചാരിയായ കുറുക്കന്‍ പകല്‍ വെളിച്ചത്തോട് കാണിക്കുന്ന കള്ളത്തരങ്ങള്‍ നിറഞ്ഞ ഒളിച്ചുകളിളോടെ ഷോറൂമിലെ ആരെങ്കിലുമൊക്കെ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് കൂടെക്കൂടെ തിട്ടപ്പെടുത്തി  അയാള്‍ അന്ന് ഷോറൂമിന്റെ കണ്ണാടിച്ചില്ലുകളിലൂടെ കണ്ണുകളുയര്‍ത്തി ഇടക്കിടെ പുറത്തേക്ക് നോക്കുകയും റോഡിന്റെ എതിര്‍വശത്ത് കാണുന്ന ജിമ്മിന്റെ വരാന്തയിലും ജാലകങ്ങളിലുമൊക്കെ തെല്ലിട മാഞ്ഞുതെളിഞ്ഞു കൊണ്ടിരിക്കുന്ന ബര്‍മ്മുഡയിലും ടീ ഷര്‍ട്ടിലും പൊതിഞ്ഞ യൌവനത്തിന്റെ മസിലുകളുള്ള ശരീരങ്ങളില്‍ അസൂയപ്പെടുകയുമുണ്ടായി. ഷോറൂമിലെ തന്റെ മാത്രമായ ലാട്രിനിലെ കണ്ണാടിയിലേക്ക് അയാളുടെ മുഖം പലപ്പോഴായി ചെല്ലുകയും അതിലേക്ക് പേര്‍ത്തും പേര്‍ത്തും നോക്കുകയും ചെയ്തു. വടുക്കളെ കൈവിരലുകളാല്‍ വലിച്ച് നേരയാക്കാന്‍ നോക്കിയെങ്കിലും അവ വീണ്ടും പഴയതു പോലെ തന്നെയായി.  കേട്ടതു സത്യമാണെങ്കില്‍ അവളെ പറഞ്ഞു വിട്ട് പുതിയൊരു പെണ്‍കുട്ടിയെ നിയമിക്കുന്നതിനെ പറ്റി അയാള്‍ അതിനിടയില്‍ തന്നെ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. എങ്കിലും തനിക്കു തോന്നിയ സംശയങ്ങള്‍ തീര്‍ക്കേണ്ടതുണ്ടെന്ന തോന്നലോടെയാണ് അയാള്‍ ഭാര്യ ഉറങ്ങിയപ്പോള്‍ തത്രപ്പെട്ട് എഴുന്നേറ്റതു തന്നെ.  


                    പ്രതികരണങ്ങളൊന്നും കാണാതായപ്പോള്‍ അവള്‍ ഉറങ്ങുകയായിരിക്കുമോ എന്ന് അയാള്‍ സംശയിച്ചു. അയാള്‍ വീണ്ടും വീണ്ടും അവളെ വിളിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അയാളുടെ മൊബൈല്‍ ഫോണിലെ ഇന്‍ബോക്സില്‍ അവള്‍ ഈര്‍ഷ്യയോടെ വന്നു വീണു.

                   “സോറി സര്‍. എ സിവ്യര്‍ ഹെഡ്ഏക്ക്. നോട്ട് ടുഡേ. ഗുഡ് നൈറ്റ്.”

                   അതു വായിച്ചുണ്ടായ വിഷമത്തില്‍ കംപ്യൂട്ടറില്‍ സെര്‍ച്ച് കൊടുത്താല്‍ വരുന്ന നായയെ പോലെ അയാള്‍ പെണ്ണുടലുകള്‍ പരതുകയും കൂടെക്കൂടെ ഭാര്യ ഉണരുന്നുണ്ടോ എന്ന് ബെഡ്റൂമിലേക്ക് തലയെത്തിച്ച് നോക്കുകയും ചെയ്തുകൊണ്ടിരുന്നു. നേരത്തിന് ഉറങ്ങാതിരിക്കുന്നതു കണ്ടാല്‍ പ്രഷറും പ്രമേഹവുമൊക്കെ വരുമെന്നു പറഞ്ഞ് അവള്‍ കോപിക്കുമെന്ന് ഉറപ്പാണ്. അതോര്‍ത്തപ്പോള്‍ പെണ്ണുടലുകള്‍ കാണുകയാണെങ്കില്‍ തന്നെയും ഉറങ്ങുന്ന ഭാര്യയോട് അയാള്‍ക്ക് കാരണമെന്തെന്ന് അറിയാതെ സപതാപവും തോന്നുന്നുണ്ടായിരുന്നു. വായും പൊളിച്ചാണ് ഉറക്കം. ഒരു കൈ നെഞ്ചിന്‍മേലും മറുകൈ തലയിണയിലും വെച്ചാണ് കിടപ്പ്. കാലത്തു മുതലേ ഒറ്റക്ക് വീട്ടുജോലി മുഴുവന്‍ ചെയ്തുള്ള ഉറക്കമാണ്. അവള്‍ ദിനം തോറും വണ്ണം വെച്ച് വരികയാണെന്ന് അയാള്‍ക്ക് തോന്നി. കല്യാണം കഴിച്ചു കൊണ്ടുവരുമ്പോഴുള്ള രൂപമേയല്ല അവള്‍ക്കിപ്പോള്‍. ആദ്യത്തെ കുട്ടിയെ പ്രസവിച്ച ശേഷമാണ് അവള്‍ വല്ലാതെയങ്ങ് തടിച്ചത്.
                  

                    തന്റെ കൂടെ കഴിഞ്ഞ മെല്ലിച്ച പെണ്‍കുട്ടിയെ അധികമായി വന്ന അവളുടെ ശരീരത്തില്‍ നിന്നും ശ്രമപ്പെട്ട് കുറച്ചെടുക്കാന്‍ ശ്രമിച്ചു നോക്കിയ തൊട്ടടുത്ത ദിനങ്ങളിലൊന്നില്‍ തന്റെ വെറും സ്വപ്നം മാത്രമാണതെന്നു തിരിച്ചറിഞ്ഞ് പിന്നീടയാള്‍ മനസ്സു കൊണ്ടുള്ള ശസ്ത്രക്രിയകള്‍ വേണ്ടെന്നു വെച്ചു. എന്നിട്ടും തീന്‍മേശയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അയാള്‍ ചിലപ്പോഴൊക്കെ അവള്‍ വല്ലാതെ കണക്കറ്റ് ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഇടംകണ്ണുകൊണ്ടും പിടികൊടുക്കാത്ത മുഷിഞ്ഞ മുഖത്തോടെയും നോക്കും. അവള്‍ അതറിയാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തീന്‍മീശമേല്‍ നിരത്തിയ എന്തെങ്കിലുമൊക്കെ കഴിക്കാന്‍ സ്നേഹത്തോടെ അയാളെ നിര്‍ബന്ധിക്കും. തന്റെ മനസ്സിലിരിപ്പ് കണ്ടുപിടിച്ചു പോകാതിരിക്കാനായി പൊടുന്നനെ അയാള്‍ പഴമോ ആപ്പിളോ മറ്റെന്തെങ്കിലുമോ കൈയെത്തിപ്പിടിക്കും.

                
                     വീട്ടില്‍ അവരിരുവരും മാത്രമായിട്ട് ഏതാണ്ട് ഏഴോ എട്ടോ കൊല്ലങ്ങളായി. കുട്ടികളെ രണ്ടുപേരെയും ഊട്ടിയില്‍ ബോര്‍ഡിംഗ് സ്ക്കൂളില്‍ ചേര്‍ക്കുകയായിരുന്നു. കുട്ടികള്‍ കുഞ്ഞുന്നാളിലേ വീടു വിട്ടു നിന്നാല്‍ വിലകെട്ട മൂല്യബോധങ്ങളും ധാര്‍മ്മിക ചിന്തകളും മറ്റും അവരെ നിരന്തരം വേട്ടയാടുകയില്ലെന്ന് അയാള്‍ക്ക് തോന്നിയതിന്റെ പുറത്തായിരുന്നു അങ്ങനെ ചെയ്തത്. ചെറുപ്പത്തിലേ ആരുടെ മുഖത്തു നോക്കിയും എന്തും പറയാനുള്ള തന്റേടം കൈ വന്നാല്‍ അവരായി, അവരുടെ പാടായി. തനിക്കൊക്കെ മറ്റുള്ളവരോട് ആവശ്യത്തിനും അനാവശ്യത്തിനും തോന്നുന്ന വിധേയത്വപ്രശ്നങ്ങളൊന്നും തന്നെ അവര്‍ക്ക് പിന്നെ കാണില്ല. ഇപ്പോള്‍ ഒരു വിധം നല്ല നിലയില്‍ നടത്തിക്കൊണ്ടു പോകുന്ന യൂസ്ഡ് കാറുകള്‍ വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന ഷോറൂം തുടങ്ങാന്‍ പെട്ട പാടുകള്‍ അയാള്‍ക്ക് മാത്രമേ അറിയുകയുള്ളു. ബന്ധുക്കളായവരും അല്ലാത്തവരുമായ ഒരുപാടു പേരെ അയാള്‍ക്ക് അതു തുടങ്ങുമ്പോള്‍ വെറുതെ പ്രസാദിപ്പിക്കേണ്ടി വന്നു. ഷോപ്പ് ഭാര്യയുടെ സ്ത്രീധനത്തുക ഉപയോഗിച്ചു തുടങ്ങിയതിനാല്‍ തന്നെ ഇപ്പോഴും അവളുടെ വീട്ടുകാരോട് വിധേയത്വം കാണിക്കേണ്ടി വരുന്നു.   

                     അതിനിടയില്‍ അവള്‍ കൂര്‍ക്കം വലിക്ക് തെല്ലൊരു ഇടവേള നല്കി വലിയ പശുവിനെ പോലെ കട്ടിലിനെ കരയിച്ചു കൊണ്ട് ഉറക്കത്തില്‍ അയാള്‍ക്കു നേരെ തിരിഞ്ഞു കിടക്കാനൊരുങ്ങുന്നത് കണ്ടു. അവള്‍ തിരിയുന്നതിനു മുമ്പേ തന്നെ അയാള്‍ ധ്യതിയില്‍ നോക്കിക്കൊണ്ടിരിക്കുന്ന പെണ്ണുടല്‍ സൈറ്റ് മൌസ് കൊണ്ട് പേജിന്റെ നടുവില്‍ നില്ക്കുകയായിരുന്ന റോക്കറ്റിനെ വലതു ഭാഗത്തെ എക്സിലേക്ക് പറത്തി ക്ളോസ് ചെയ്തു. താഴത്തു കിടപ്പുണ്ടായിരുന്ന പ്രമുഖപത്രത്തിന്റെ വെബ്സൈറ്റിനെ അയാള്‍ തൊട്ടുണര്‍ത്തി. അന്നത്തെ വാര്‍ത്തകളിലൂടെ കള്‍സര്‍ ഓടിച്ചു പോവുകയും ‘നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം’ എന്നതിലേക്ക് തന്റെ ഷോപ്പിനടുത്തുള്ള സ്റ്റേ വയര്‍ ഇളകി ഏവരെയും മുതുകു മടക്കി വണങ്ങി നില്ക്കുന്ന ഇലക്ടിക് പോസ്റിനെ പറ്റി ഒരു വാര്‍ത്ത യൂനിക്കോഡ് മലയാളത്തില്‍ കൊരുത്ത് അയക്കുകയും ചെയ്തു.

                    അനന്തരം അയാള്‍ മെല്ലെ ശബ്ദമില്ലാതെ എഴുന്നേല്ക്കുകയും തീന്‍മുറിയില്‍ പോയി മേശപ്പുറത്തെ കൂജയില്‍ നിന്നും വെള്ളമെടുത്ത് കുടിക്കുകയും മുഖം തെല്ലൊന്ന് അടുത്തുള്ള തോര്‍ത്തില്‍ തുടക്കുകയും ചെയ്തു. തോര്‍ത്തില്‍ അന്ന് രാവിലെ അടിച്ച ഡൈ കാറും കോളും തീര്‍ത്ത് കിടപ്പുണ്ടായിരുന്നു. കിടക്കുന്ന ഇടത്തുനിന്നും ഉണര്‍ന്നാല്‍ കംപ്യൂട്ടര്‍ കാണും വിധം തന്റെ നേര്‍ക്കു തിരിഞ്ഞുകിടക്കുന്ന ഭാര്യയെ അയാള്‍ അതിനിടയില്‍ മനസ്സു കൊണ്ട് പ്രാകുകയും ചെയ്തു. പിന്നെ തിരിച്ചു വന്ന് കംപ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് തന്റെ ബ്ളോഗ് തുറന്നു. അഥവാ ഭാര്യ കിടന്നയിടത്തു നിന്നും  ഉറക്കം ഞെട്ടി കണ്‍തുറന്നു നോക്കുകയാണെങ്കില്‍ താന്‍ കാര്യമായി ബ്ളോഗ് ചെയ്യുകയാണെന്ന് കരുതിക്കൊള്ളുമല്ലോ എന്നായിരുന്നു അയാളുടെ ചിന്ത. അനന്തരം അച്ചടി മാസികകള്‍ നാലയലത്തുപോലും അടുപ്പിക്കാത്ത തന്റെ രചനകളെ അയാള്‍ നിരാശയോടെ ചികഞ്ഞു. ആദ്യമാദ്യമൊക്കെ ചിലരോടൊക്കെ ബ്ളോഗ് വായിക്കാന്‍ പറയാറുണ്ടായിരുന്നു. ആരുമാരും അത് ചെവിക്കൊള്ളുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ബ്ളോഗില്‍ പോസ്റ് ചെയ്യുന്നതും നിര്‍ത്തി. കാലങ്ങളായി ഒഴിച്ചിട്ട വീടു പോലെ ബ്ളോഗ് അനാഥമായി കിടപ്പുണ്ടായിരുന്നു. പിന്നാമ്പുറത്ത് കിടക്കുന്ന ചതുങ്ങി മുഷിഞ്ഞ ഒരു പഴയ പ്ളാസ്റിക് കളിപ്പാട്ടം പോലെ തന്റെ ബ്ളോഗിലേക്ക് ക്ഷണിക്കാനായി ഏതോ ഒരു ബ്ളോഗര്‍ അയാളുടെ ഒരു പോസ്റിന് നന്നായിട്ടുണ്ട് എന്ന് എഴുതിയിട്ടത് വീണ്ടും വെറുതെ വായിച്ച് അയാള്‍ സകലമാന പേരെടുത്ത ബ്ളോഗര്‍മാരോടും തെല്ലുനേരം അസൂയപ്പെട്ടു.

                     പിന്നെ തന്റെ സൌഹ്യദക്കൂട്ടായ്മയിലേക്ക് ഒരു രഹസ്യഅറ തുറക്കുന്ന സൂക്ഷ്മതയോടെ പാസ്സ്വേഡിട്ടപ്പോള്‍ അനന്തന്‍ തൈപ്പറമ്പേല്‍ എന്ന അയാള്‍ തന്നെ അയാളെ സൈഡ്പോസില്‍ നിന്നു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു. തെല്ലൊന്നു പരതി നടന്ന് തുറുപ്പുഗുലാന്‍ എന്ന ഫേക്ക് ഐഡിക്കാരന്‍ എഴുതിയിരിക്കുന്നതില്‍ തെല്ലുനേരം അയാള്‍ രസം പിടിച്ചു നിന്നു. “ഉട്ടോപ്പ്യന്‍ വാലി സ്കാം - അഴിമതിക്കാര്‍ കൈപ്പറ്റിയ ആയിരത്തിന്റെ നോട്ടുകള്‍ കൂമ്പാരം കൂട്ടിയാല്‍ എവറസ്റിന്റെ നാലിരട്ടി. മറിയാനാ ഗഞ്ചില്‍ കൊണ്ടുപോയിട്ടാല്‍ അതും നിറഞ്ഞു കവിഞ്ഞ്….” എന്ന തുറുപ്പുഗുലാന്റെ ഭാവനയില്‍ മതിമറന്ന് അതിനോടകം വന്ന ധാരാളം കമന്റുകളെല്ലാം ഒന്നും വിടാതെ വായിച്ച് അവയുടെ അടിയിലായി തന്റെ ഇഷ്ടം അറിയിക്കുന്നതിനായി ഒരു കോളനെ ബ്രാക്കറ്റിനോടൊപ്പം കാണിച്ച് അനന്തന്‍ തൈപ്പറമ്പേലിനെ അയാള്‍ കമന്റുകള്‍ക്ക് അടിയിലായി ചേര്‍ത്തു വെച്ചു.

                    അപ്പോഴേക്കും ഭാര്യ എന്തോ ഉറക്കത്തില്‍ പുലമ്പുകയും അതോടൊപ്പം തിരിഞ്ഞുകിടക്കുകയും ചെയ്തു. തന്നോട് എന്തെങ്കിലും പറയുകയാണോ എന്ന് സംശയിച്ച് മോണിറ്ററില്‍ നിന്നും കണ്ണെടുത്ത് അവളെ നോക്കുകയായിരുന്ന അയാള്‍ക്ക് ആ തിരിഞ്ഞുകിടപ്പ് തെല്ലൊന്നുമല്ല ആശ്വാസം നല്കിയത.്

                   മത്സ്യകന്യക കൈവിട്ടു പോയതില്‍ സങ്കടപ്പെട്ട് അയാള്‍ നിരാശയോടെ കൂടുതല്‍ കൂടുതല്‍ പെണ്ണുടല്‍ കാഴ്ചകളിലേക്ക് മനസ്സിന് തോന്നിയ നഷ്ടബോധത്തിന് പകരം വെക്കാനായി ഊളിയിട്ടു. മീനുകളുടെ പലതരം പുളയലുകളില്‍ പെട്ട് അയാള്‍ക്ക് തന്നെത്തന്നെ നഷ്ടപ്പെട്ടു. അപ്പോഴാണ് മുറിയിലേക്ക് മുകളിലെ എയര്‍ഹോളില്‍ നിന്നും പൊടുന്നനെ ഓര്‍ക്കാപ്പുറത്ത് ഒരു ശബ്ദം വന്നു വീണത്. കംപ്യൂട്ടറിന്റെ മുന്നിലിരിക്കുന്ന അയാളിലേക്കും ഉറങ്ങുന്ന ഭാര്യയിലേക്കും ഏതാണ്ട് ഒരേ സമയം അത് പാഞ്ഞുകയറി. അയാളും അവളും ചാടിയെഴുന്നേറ്റു. അവള്‍ “എന്താ..ങ്ഹേ” എന്നൊക്കെ പേടിയാല്‍ വീണ്ടും വീണ്ടും അയാളോട് ചോദിച്ചു കൊണ്ട് തട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് സ്വീകരണമുറിയിലേക്ക് ഓടിയെത്തി.

                   ബദ്ധപ്പാടിലും  പേടിയിലും പെട്ട് അയാള്‍ക്ക് സൈറ്റ് ക്ളോസ് ചെയ്യാന്‍ പറ്റിയില്ല. കംപ്യൂട്ടര്‍ മോണിറ്ററിലെ ദ്യശ്യങ്ങളിലേക്ക് അവളുടെ കണ്ണുകള്‍ വഴിമാറി. അവിടെ രണ്ട് ലെസ്ബിയന്‍ മീനുകള്‍ തുടിക്കുന്നുണ്ടായിരുന്നു. അവള്‍ അത്യന്തം അറപ്പോടെ അയാളെ നോക്കി. അവളുടെ വിലകുറക്കുന്ന തരം നോട്ടത്തില്‍ ചൂളി സൈറ്റുകള്‍ ക്ളോസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബദ്ധപ്പാടില്‍ മൌസ് അയാള്‍ക്ക് വഴങ്ങിയില്ല. എങ്കിലും അഭിപ്രായക്കുറവോടെ തന്നെ നോക്കുന്ന അവളുടെ കണ്ണുകള്‍ക്ക് തന്നിലെ വിടനെ പിടികൊടുക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അത്തരമൊരു ശ്രമം പരാജയമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ തലയും താഴ്ത്തി അയാള്‍ മെല്ലെ സൈറ്റ് ക്ളോസ് ചെയ്യാന്‍ തുടങ്ങി.

                     അവള്‍ വെറുപ്പോടെ അയാളെ കംപ്യൂട്ടറിന്റെ മുന്നില്‍ ഉപേക്ഷിക്കുകയും എന്താണ് മുറിയിലേക്ക് വീണതെന്ന് കുനിഞ്ഞും മുട്ടുകാലില്‍ അമര്‍ന്നുമൊക്കെ നോക്കാനും തുടങ്ങി. അപ്പോള്‍ മുറിയില്‍ ഒളിച്ചു നിന്ന ഇടത്തു നിന്നും പരിഭ്രാന്തമായ രണ്ടു കണ്ണുകള്‍ ഇടം വലം മാറിക്കൊണ്ട് ഓടുന്നതിനിടയില്‍ കംപ്യൂട്ടര്‍ മേശമേല്‍ ഓടിക്കയറുകയും അവള്‍ രാവിലെ അമ്പലത്തില്‍ നിന്നും കുട്ടികളുടെ അച്ഛന്റെയും കുട്ടികളുടെയും ആയുരാരോഗ്യസൌഖ്യത്തിന് വഴിപാട് കഴിപ്പിച്ച് കൊണ്ടുവെച്ച രക്തപുഷ്പാഞ്ജലിയുടെ നിവേദ്യം തട്ടിത്തെറിപ്പിക്കുകയും അയാളുടെ കൈയിലും മൌസിലും പരക്കം പാച്ചിലില്‍ ഒന്നു മാന്തുകയും ചെയ്തുകൊണ്ട് അപ്പുറത്തെ ബാല്‍ക്കണി മുറിയിലേക്ക് ചാടി.


                    അവള്‍ അതിന്റെ പിന്നാലെ പരിഭ്രാന്തിയോടെ ഓടിച്ചെന്നു. പിന്തുടരുന്ന അവളെ അത് ചമ്മലോടെ ഒന്ന് നോക്കുകയും പിന്നെ വാലു വിറപ്പിച്ച് ബാല്‍ക്കണിയിലൂടെ തട്ടിന്‍പുറത്തേക്ക് ഓടിക്കയറുകയും അവിടെ നിന്ന് താഴെ നില്ക്കുന്ന അവളുടെ കാതുകളിലേക്ക് മുറ്റത്തേക്ക് വീഴുന്നതായി കേള്‍പ്പിക്കുകയും ചെയ്തു.

                     അവള്‍ തിരിച്ചു മുറിയിലേക്ക് വന്നപ്പോള്‍ മുറ്റത്തേക്ക് ചാടി ഓടി മറഞ്ഞെന്ന് തീര്‍ച്ചപ്പെടുത്തിയ കണ്ണുകള്‍ കംപ്യൂട്ടറിന്റെ മുന്നില്‍ മാന്തു കിട്ടിയ കൈയില്‍ പിടിച്ചുകൊണ്ട് പൂട്ടിയ മോണിറ്ററിലേക്ക് വിഷണ്ണതയോടെ നോക്കിയിരിപ്പുണ്ടായിരുന്നു. അവള്‍ നീരസത്തോടെ ബെഡ്റൂമിലേക്ക് തന്നെ പോവുകയും തന്റെ കനത്തതും വീര്‍ത്തതുമായ ശരീരത്തെ കിടക്കയില്‍ തന്നെ പുനഃസ്ഥാപിക്കുകയും പിന്നെ തെല്ലും ജീവനില്ലാത്ത ചുമരിനെ നോക്കിക്കിടക്കുകയും കവിളുകള്‍ക്കു താഴെ രണ്ടു കൈത്തലങ്ങളും ചേര്‍ത്ത് കാല്‍മുട്ടുകള്‍ മടക്കി കിടക്കുകയും ചെയ്തു.

                      അപ്പോള്‍ അവര്‍ക്കിരുവര്‍ക്കുമിടയില്‍ യാതൊന്നുമുണ്ടായിരുന്നില്ല. ഒരു വാക്കിന്റെ പാലം പോലും.    

                                                        -0-