2013, ജൂൺ 23, ഞായറാഴ്‌ച

പുസ്തകം ഒരു വീട്

 

                        കാത്തുവെച്ച ഇടത്തു നിന്നും വര്‍ഷങ്ങള്‍ക്കു ശേഷം ആരെങ്കിലുമൊക്കെ എടുത്തുനോക്കുമ്പോള്‍ പുസ്തകത്തിലെ ഏതെങ്കിലും ഒരു കവിതയില്‍ നിന്നും കവറിലേക്കും പിന്നെ മറ്റൊരു കവിതയിലേക്കും വെള്ളി വാല് വിറപ്പിച്ച് ഒരു പുസ്തകപ്പുഴു ഒരു പക്ഷേ പാഞ്ഞുപോയേക്കാം. വീണ്ടും വായനക്ക് എടുക്കും വരെ പുസ്തകങ്ങള്‍ പുസ്തകപ്പുഴുക്കള്‍ക്ക് സ്വസ്ഥമായി താമസിക്കാനുള്ള വീടുകളാണ്. എന്നാല്‍ ആകും വിധം അവക്ക് ഒരു  വീട് ആദ്യമായി ഞാനും പണിതു നല്കിയിരിക്കുന്നു. അവക്ക് അകത്തേക്കുള്ള വാതിലുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളുകളും. വായിച്ചതിനു ശേഷം പുസ്തകഷെല്‍ഫില്‍ ഭദ്രമായി വെച്ച് ഓരോ കവിതകളെയും അവക്ക് വിട്ടു കൊടുത്തേക്കുക.

                                       

                                        ഒരുപാട് കാലം കഴിഞ്ഞാല്‍ ഈ പുസ്തകവും പഴക്കം ചെന്ന പുസ്തകമാകും. പഴയ മട്ടില്‍ അച്ചടിച്ചതും തുറക്കുമ്പോള്‍ തുരുമ്പിച്ച പിന്നുകള്‍ അടര്‍ന്ന് കവറും പേജുകളും പറിഞ്ഞു പോരുന്നതുമായ  പുസ്തകങ്ങളില്‍ ചിലതൊക്കെ എടുത്തു നോക്കുമ്പോള്‍ എത്ര പഴയ പുസ്തകം എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. കാലങ്ങള്‍ക്കപ്പുറം മറ്റാരെങ്കിലുമൊക്കെ ഈ പുസ്തകത്തെയും അത്തരത്തില്‍ എടുത്തു നോക്കിയേക്കാം.അപ്പോള്‍ അവര്‍ക്കു തോന്നും ഞാന്‍ എന്ന എഴുത്തുകാരന്‍ എത്രയെത്ര പഴഞ്ചനാണെന്ന്. എങ്കിലും ഇക്കാലം ഈ പുസ്തകത്തെ പറ്റി അങ്ങനെ തോന്നുമോ?ഇല്ലെന്നാണ് ഇതിനോടകം പുസ്തകം വായിച്ചവരില്‍ പലരും സ്നേഹത്തോടെ പറയുന്നത്. 
 
                                                                     -൦-

ഒറ്റുകാര്‍


കഴിയുന്നത്
ഇട്ടാവട്ടത്തിലൊക്കെ തന്നെ.
ഒരിക്കലും
പുറത്തിറങ്ങി
ഒരു ഉറുമ്പിനെ പോലും
പിടിക്കാറില്ല.
... സമ്മതിച്ചു.
ഭീകരജീവി
ഒന്നുമല്ല തന്നെ.
എങ്കിലും
കബളിപ്പിച്ചതിന്റെ
ഉത്സവങ്ങളാണ്
ഓരോ കുമ്പിള്‍ കുഴിയിലും
കുഴിയാനകള്‍
നടത്തുന്നത്.
ഒച്ചബഹളങ്ങള്
ഇല്ലെന്നേയുള്ളു.
‍ആ ചെറിയ ആനകളാണ്
വലിയ ആനകളെ
പിടിക്കാനുള്ള
സൂത്രങ്ങള്‍
പറഞ്ഞുകൊടുത്തുകളഞ്ഞത്.
പാവം
ആനകള്‍
നേരില്‍
കണ്ടിട്ട് പോലുമുണ്ടാകില്ല
ഒറ്റുകാരെ.

          -൦-

ആടുകള്‍ പുല്ലു തിന്നുന്ന ഫോട്ടോകള്‍


                    കടല്‍ ഏറെ നാളായല്ലോ കണ്ടിട്ട് എന്ന തോന്നിച്ചയാല്‍ അവന്‍ കടപ്പുറം കാണാന്‍ പോയി. ചെവിയില്‍ നിര്‍ത്താതെ പലതും പറയുന്ന കടല്‍ക്കാറ്റിനൊപ്പം നടന്നു കൊണ്ടിരിക്കെ തെല്ല് പുല്ലുള്ള ഇടത്ത് കുറച്ച് ആടുകള്‍ മേയുന്നതു കണ്ടു. മൊബൈല്‍ ഫോണ്‍ കൊണ്ട് അവന്‍ അവയുടെ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി.


                    പക്ഷേ അവ മേയുന്ന ഇടം വ്യത്തിയില്ലാത്ത പരിസരമായതിനാല്‍ ഫോട്ടോകള്‍ ഒന്നും തന്നെ വ്യത്തിയോടെയും വെടിപ്പോടെയും കിട്ടിയില്ല. പ്ളാസ്റിക് ഉറകളും വലക്കണ്ണികളും വാഹനങ്ങളുടെ പഴകിയ ഭാഗങ്ങളും മറ്റുമായി ആകെ അലങ്കോലപ്പെട്ട ഫോട്ടോകള്‍.


                    ഫോട്ടോകള്‍ എടുക്കുന്നതും നോക്കി ഒരാള്‍ പഴയ ഒരു കെട്ടിടത്തിലെ അരഭിത്തിയില്‍ ഇരിപ്പുണ്ടായിരുന്നു. അയാള്‍ ആരോ ഒരാള്‍ എന്നു കരുതി അയാളെ കാര്യമാക്കാതെ അവന്‍ ആടുകളുടെ വ്യത്തിയുള്ള ഫോട്ടോകള്‍ക്കായി വീണ്ടും നോക്കി.


                    തെല്ലു കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് വന്ന് ആടുകളെ തെളിച്ചു കൊണ്ടു പോയി. വ്യത്തിയുള്ള ഫോട്ടോ എന്ന ചിന്തയുടെ പുറത്ത് അവന്‍ പിന്നാലെ നടന്നു ചെന്നു. വലിയ ഫോട്ടോഗ്രാഫര്‍ ആയിട്ടൊന്നുമല്ല അങ്ങനെ ചെയ്തത്. അവന്‍ തന്നെ ചിന്തിക്കാറുള്ളത് മൊബൈല്‍ഫോണില്‍ എടുക്കുന്ന ചിത്രങ്ങളെ പറ്റി കൂടുതല്‍ എന്തു പറയാനാണ് എന്നാണ്.  വെറുതെയുള്ള ഫോട്ടോ പിടുത്തം എന്നേ അവനുണ്ടായിരുന്നുള്ളു.



                       അയാളുടെയും ആടുകളുടെയും പിന്നാലെ നടന്ന് അവന്‍ ചെന്നു പെട്ടത് മാര്‍ക്കറ്റിലെ കശാപ്പുശാലക്കരികിലായിരുന്നു. ആടുകള്‍ അയാള്‍ തെളിച്ച വഴിയേ ഉള്ളിലേക്ക് നടന്നു പോകുന്നത് അവന്‍ കണ്ടു.



                    വീട്ടില്‍ എത്തി അവന്‍ ഫോട്ടോകള്‍ കംപ്യൂട്ടറില്‍ ആക്കി നോക്കി. മൊബൈല്‍ ഫോണില്‍ കണ്ടതിക്കോള്‍ കൂടുതല്‍ വ്യക്തതയോടെ അവ പുല്ലു തിന്നുന്ന ഫോട്ടോകള്‍. അയാള്‍ ഫോട്ടോയില്‍ ഇല്ലെങ്കിലും അയാള്‍ക്ക് പിന്നാലെ അുസരണയോടെ അവ നടന്നു പോകുന്ന ഫോട്ടോകള്‍.


                                                                      -0-

തന്നെത്തന്നെ കളഞ്ഞു പോയൊരാള്‍


                     നൊള്‍സ്റാള്‍ജിയയുടെ പുറത്ത് അടുത്തിടെ അയാള്‍ ഒരു റേഡിയോ വാങ്ങിച്ചു.


                     വീട്ടില്‍ എത്തി തുറന്നു നോക്കിയപ്പോള്‍ തുറന്ന പാടെ റേഡിയോ പാടുന്നു.


                    ‘എന്നെ എനിക്കു തിരിച്ചു കിട്ടാതെ ഞാന്‍ ഏതോ ദിവാസ്വപ്നമായി*…..’



                        പാട്ടില്‍ ഉദ്ദേശിക്കുന്നത് മറ്റെന്തൊക്കെയോ ആണെങ്കിലും ഇടക്കാലം കാഴ്ചകളില്‍ തന്നെത്തന്നെ തളച്ച് അത്തരത്തിലാണല്ലോ തനിക്കും പറ്റിപ്പോയത് എന്ന് അയാള്‍ ആലോചിച്ചു.



                         പഴയ തന്നെ ഏതാണ്ടൊക്കെ തനിക്ക് തിരിച്ചു കിട്ടി എന്ന തോന്നലോടെ അയാള്‍ ഒരു പുസ്തകമെടുത്ത് നിവര്‍ത്തി ചാരുകസേരയിലേക്ക് ചാഞ്ഞു.


                         (*ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ ഗാനം.)
        

                                                                         -0-

സൂചിയും തോട്ടിയും


                     കഥ വായിച്ച ഉടനെ കുട്ടി ചോദിച്ചു.


                   -ആനയെ സൂചി കൊണ്ട് കുത്താനുള്ള ധൈര്യമൊക്കെ തയ്യല്‍ക്കാരനു കാണുമോ? തോട്ടിയേക്കാള്‍ വലുതാണോ ആനക്ക് സൂചി?


                   അച്ഛന്‍ അതുകേട്ട് അമ്മയോട് സ്വകാര്യം പറഞ്ഞു.


                  -നമുക്ക് ഇതേവരെ അതൊന്നും തോന്നിയില്ലല്ലോടീ.


                  അമ്മയും തിരിച്ച് സ്വകാര്യം പറഞ്ഞു.


                   - അവന്‍ കഥയുടെ രസം മൊത്തത്തില്‍ കളഞ്ഞു.


                    പിന്നെ തിരിഞ്ഞ് കുട്ടിയോടായി പറഞ്ഞു.


                 -നീയാ പുസ്തകം അവിടെ വെച്ച് വല്ല കംപ്യൂട്ടര്‍ ഗെയിമും പോയി കളിച്ചോളു, മോനേ.  


                                                                      -0-

ശാകുന്തളം ചിത്രകഥ - ഒരു ചാറ്റുബോക്സ് പഠനം


                   അവളെ ചാറ്റ് ബോക്സില്‍ നിന്നും കൊത്തിയെടുത്ത് അവന്‍ എഴുതി.

                

                      -കോപം വരുമ്പോഴൊക്കെയും നൂറില്‍ നിന്നും ഒന്നിലേക്ക് ദുര്‍വ്വാസാവ് എണ്ണിയിരുന്നെങ്കില്‍ ശകുന്തളക്ക് ദുഷ്യന്തനിട്ട മോതിരത്ത്ിനു അടയാളമാകേണ്ടണ്‍തില്ലായിരുന്നു. അതിനും മുമ്പ് ശകുന്തളക്ക് കാലില്‍ ഇല്ലാത്ത മുള്ളു കൊള്ളാന്‍ നില്ക്കുന്ന നേരേത്ത് ആരെയും കൂസാതെ തോഴികള്‍ക്കൊപ്പം നടന്നു പോകാമായിരുന്നു. മുന്നും പിന്നുമില്ലാതെ പെട്ടെന്ന് ക്ഷോഭിച്ച് ശപിക്കുന്നവരെയൊക്കെ കണ്വ്നു പണ്ടേ‍ക്കു പണ്ടേ അണ്‍ഫ്ര‍ണ്ട് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ ബ്ളോക്കു ചെയ്യാമായിരുന്നു. തന്നെ കുരുക്കാന്‍ കാത്തു നിന്നതാണെന്ന് തിരിച്ചറിഞ്ഞ് മോതിരം വിഴുങ്ങിയ മീന്‍ ചൂണ്ടയെ ഒഴിവാക്കി പോയിരുന്നെങ്കില്‍ മറവിയില്‍ തന്നെ ദുഷ്യന്തനു മനപ്പൂര്‍വ്വം കഴിയാമായിരുന്നു.


                     തമാശക്കാരിയായ അവള്‍ തിരിച്ചു ചോദിച്ചു.


                    -ആ മീനിനെ പിന്നെ എന്തു ചെയ്തു? വരട്ടിയോ? മുളകിട്ടോ? പൊരിച്ചോ? കറി വെച്ചോ?


                      - ബി സീരിയസ്. ശാകുന്തളത്തെ ദയവായി അടുക്കളയിലേക്ക് കൊണ്ടു പോകരുത്.


                      -ആയ്ക്കോട്ടെ.


      
                   -എന്തിനു കൂടുതല്‍ പറയുന്നു.സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ അക്കാലം ഇല്ലാതിരുന്നതിന്റെ കുഴപ്പങ്ങളാണ് അഭിഞ്ജാശാകുന്തളം നിറയെ.


                    -വായിച്ചിട്ടുണ്ടോ?



                  -സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളോ? ഒട്ടേറെ. അവയിലെ തിയറികള്‍ ഓ.കെ. പ്രാക്ടിക്കല്‍ ടെഫ്.


                  -അതല്ല. അഭിഞ്ജാനശാകുന്തളം?


                    -ഇല്ല. പണ്ട് ചിത്രകഥ വായിച്ചിട്ടുണ്ട്.



                    -പോയിക്കിടന്നുറങ്ങെടാ. ഗുഡ് നൈറ്റ്.



                     -ഞാന്‍ തന്ന മോതിരം പോയിപ്പോകരുത്. വീണു പോകരുത്.


                   - നീ തന്ന ചിരട്ട മോതിരമോ? അതിപ്പോള്‍ കാണാനില്ല. സോറി.  



                  അതും പറഞ്ഞ് അവള്‍ ലോഗ് ഔട്ട് ചെയ്തു.

                                                                        -0-

കൈവിട്ടു പോയ ചിരിയെ തിരഞ്ഞ് ഒരു പെണ്‍കുട്ടി നിലക്കണ്ണാടി നോക്കുന്നു.


                          ഹോട്ടല്‍ മുറിയിലിരുന്ന് ലാപ്പ് ടോപ്പില്‍ തന്റെ ലേറ്റസ്റ് ഫോട്ടോകളിലൂടെ അവള്‍ കണ്ണോടിച്ചു. ജീവിതത്തില്‍ താനിതു വരെ ചിരിക്കാത്ത തരം ചിരിയെ അവള്‍ പല ഫോട്ടോകളിലായി വീണ്ടും വീണ്ടും നോക്കിക്കൊണ്ടേയിരുന്നു. ഇത്രയും തെളിച്ചക്കുറവുള്ള ചിരി ജീവിതത്തില്‍ അതിനു മുമ്പ് താന്‍ ചിരിച്ചു കാണുമോ എന്ന് അവള്‍ അത്ഭുതപ്പട്ടു.


                        ഫോട്ടോകളില്‍ കാണുന്ന തന്റെ ചിരി ക്യത്രിമമായി പഴുപ്പിച്ചെടുത്ത പഴം പോലെ എന്ന് അവള്‍ മനസ്സില്‍ ചിന്തിച്ചു കൊണ്ടേയിരുന്നു. ഫോട്ടോഷോപ്പില്‍ തേച്ചു മാച്ചുകളയാനാവാത്ത ക്യത്രിമത്വം തുറന്നു വെച്ച തന്റെ ചുണ്ടുകള്‍ക്കിടയില്‍ വന്നു പെട്ടിരിക്കുന്നു. നന്നായി ചിരിക്കാന്‍ പഠിച്ച പാഠങ്ങളെല്ലാം മറന്നു പോയ നിമിഷങ്ങളായിരുന്നു അത്. വിജയിയുടെ പേര് സ്റേജില്‍ മുഴങ്ങിയപ്പോള്‍ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്ന ഹ്യദയത്തിന്റെ താളങ്ങള്‍ ജാസിനിടിക്കുന്ന കമ്പുകള്‍ കൈയില്‍ നിന്നും പെട്ടെന്ന് താഴെ വീണുപോയതു പോലെ നിലച്ചു പോയ നിമിഷങ്ങള്‍. മുറിയില്‍ മറ്റാരും ഇല്ലാത്തതിനാല്‍ അവള്‍ കനത്ത ഒരു നെടുവീര്‍പ്പ് പൊഴിച്ചു.



                         തനിക്കും സെക്കന്റ് റണ്ണറപ്പിനും നടുവില്‍ നില്ക്കുന്ന പെണ്‍കുട്ടിയുടെ മനസ്സു നിറഞ്ഞ ചിരിയിലേക്ക് അവള്‍ അസൂയയോടെ നോക്കി. മറ്റൊരാളോട് അത്രയും അസൂയപ്പെടുന്ന മനസ്സ് തനിക്കു വന്നു പെട്ടല്ലോ എന്ന് തോന്നുമ്പോഴും അവള്‍ക്ക് അത്തരമൊന്നിനെ നിയന്ത്രിക്കാന്‍ പറ്റിയില്ല.



                         പിന്നെ ലാപ്പ്ടോപ്പ് അടച്ചു വെച്ച് ഭിത്തിയിലെ മൊണാലിസയുടെ ചിത്രത്തിന്റെ അടുത്തേക്ക് നടന്നു ചെന്നു. മൊണാലിസയുടെ അര്‍ത്ഥം തിരിയാത്ത ചിരി തെല്ലു നേരേം വെറുതെ നോക്കി നിന്നു. പിന്നെ നിലക്കണ്ണാടിക്കു മുന്നില്‍ വന്നു നിന്ന് വെറുതെ ചിരിച്ചു. ഇല്ല. പഴയ ഭംഗി തെല്ലും ഇല്ല തന്നെ.



                         തെല്ലും ക്യത്രിമത്വമില്ലാത്ത പഴയ ചിരി വീണ്ടു കിട്ടാന്‍ ഒന്നു രണ്ടു ദിവസം തീര്‍ച്ചയായും ഇനി വേണ്ടിവരും എന്നു വിചാരിച്ചു കൊണ്ട് അവള്‍ കിടക്കയിലേക്ക് ചാഞ്ഞു.     
          

                                                                             -0-

ഗ്രൂപ്പ് ഫോട്ടോകളില്‍ തുടങ്ങിയവരില്‍ ഒരാള്‍


                    പലരും നില്ക്കുന്ന ഫോട്ടോകള്‍ക്ക് താഴെ ചേര്‍ക്കുന്ന അടിക്കുറിപ്പുകളില്‍ പേരുകള്‍ എടുത്തെഴുതിയവര്‍ക്ക് ശേഷം തുടങ്ങിയവരില്‍ എന്ന വാക്കിലായിരുന്നു അയാള്‍ എന്നുമു‍ണ്ടായിരുന്നത്. പത്രത്തിലും മറ്റും അവ വരുമ്പോള്‍ സന്തോഷത്തോടെ ആ ഫോട്ടോകള്‍ വീട്ടിലുള്ളവരെ കാണിച്ച് അയാള്‍ സംത്യപ്തിപ്പെട്ടു.


                     മക്കള്‍ എല്ലാവരും മറുനാടുകളില്‍ ആയതിനാല്‍ അയാളുടെ മരണശേഷം വീട്ടില്‍ പ്രായമുള്ള അയാളുടെ ഭാര്യ തനിച്ചാകുമെന്ന സ്ഥിതി വന്നു. അമ്മയെ തനിച്ചാക്കേണ്‍ എന്നു കരുതി ബിസിനസ്സ് മക്കള്‍ക്ക് നോക്കി നടത്താന്‍ വിട്ടുകൊടുത്ത്  മൂത്ത മകനു ഭാര്യയും നാട്ടിലേക്ക് പോന്നു. എത്രയും പെട്ടെന്ന് വന്നിടത്തേക്കു തന്നെ തിരിച്ചു പോകും എന്ന മട്ടില്‍ അവരുടെ കൂടെ ഏറ്റവും ഇളയ മകനുമുണ്ട‍ായിരുന്നു.


                  അവ് ആ വീട്ടില്‍ ഉപയോഗിക്കാന്‍ കിട്ടിയത് വരാന്തയോട് ചേര്‍ന്നു നില്ക്കുന്ന ഒറ്റ മുറിയായിരുന്നു. തെല്ലു കാലത്തേക്ക് ആണെങ്കിലും ആ മുറിയിലെ അലമാര വ്യത്തിയാക്കി ഉപയോഗിക്കാന്‍ അവന്‍ തീരുമാനിച്ചു. പലതും നോക്കി നിലത്തേക്ക് ഇടവെ ഒരു പ്ളാസ്റിക് ഫയല്‍ മുഴുവന്‍ മുത്തച്ഛന്‍ പലര്‍ക്കുമൊപ്പം നില്ക്കുന്ന ഫോട്ടോകളാണെന്ന് അവന്‍ കണ്ട‍ു. മുത്തച്ഛന്‍ എല്ലാം വെട്ടിയെടുത്ത് സൂക്ഷിച്ചു വെച്ചിരിക്കുന്നു.


                
                     അവന്‍ ചിരിച്ചുകൊണ്ട‍് അച്ഛനു അമ്മക്കും ആ ഫോട്ടോകള്‍ എല്ലാം കാണിച്ചു കൊടുത്തു. അവന്‍ അച്ഛനോട് ചോദിച്ചു.



                    -മുത്തച്ഛനു പലര്ടേം കൂടെ ഫോട്ടോക്ക് നില്ക്കലാര്ന്നു ഹോബി, ല്ലേ?



                    അച്ഛനു അമ്മയും അതു കേട്ട് ചിരിച്ചു. അവര്‍ മൂവരും ഫോട്ടോകള്‍ പലതും എടുത്തു നോക്കി അവര്‍ക്ക് തോന്നുന്ന തമാശകള്‍ പലതും പറഞ്ഞു.



                     അതോടൊപ്പമുണ്ട‍ായിരുന്ന രണ്ട‍ു മൂന്ന് സുവിനീറുകളും അവന്‍ മറിച്ചു നോക്കി മുത്തച്ഛന്‍ അതില്‍ എഴുതിയ കവിതകള്‍ തെല്ലൊന്ന് വായിച്ചു നോക്കി. കവിതകള്‍ വായിക്കുന്നത് മുഴുവനാക്കാതെ അവന്‍ പറഞ്ഞു.



                         -അച്ഛാ, കവിതകളൊക്കേം പരമബോറ്. മുത്തച്ഛനെ മുത്തശ്ശി എങ്ങനെ സഹിച്ചാവോ?


                          അതു കേട്ട് അവന്റെ അച്ഛനു അമ്മയും കുടുകുടാ ചിരിച്ചു.



                        കണ്ടു നിന്ന മുത്തശ്ശി ഫോട്ടോകളും സുവിനീറുകളുമെല്ലാം കളയാനാണ് അവരുടെ ഭാവമെന്നു തോന്നി  പെട്ടെന്നു ചെന്നു വാങ്ങിച്ചു. പിന്നെ പറഞ്ഞു.



                        - ഒര് പാട് വല്യ വല്യ കൂട്ടുകാര്ണ്‍ായിര്ന്നു മുത്തച്ഛന്. പലരു നാട്ടില് വന്നാ മുത്തച്ഛന്‍ അങ്ങട്ട് ഓടിച്ചെല്ലും. വല്യ കാര്യ്യ്യായ്രുന്ന് എല്ലാര്‍ക്കും മുത്തച്ഛനെ.




                          അതും പറഞ്ഞ് മുത്തശ്ശി ആ ഫോട്ടോകളും സുവിനീറുകളും അടങ്ങിയ പ്ളാസ്റിക് ഫയല്‍ പേരക്കുട്ടിയുടെ കൈയില്‍ നിന്നും വാങ്ങിച്ച് അവരുടെ മുറിയിലേക്ക് കൊണ്ട‍ു പോയി അലമാരയില്‍ ഭാഗവതത്ത്ിനു അടിയിലായി വെച്ചു.


                          അതുകണ്ട‍് അവന്‍ അച്ഛനോടും അമ്മയോടും അടക്കം പറഞ്ഞു.


                        - മുത്തശ്ശി മുത്തച്ഛന്റെ കട്ടഫേനാണല്ലോ.


                                                                      -0-

തേരട്ടയെ പോലെ നീങ്ങി പിന്നെ ചുരുണ്ട് വീണ്ടും നീങ്ങി വീണ്ടും ചുരുണ്ട് ഒരാള്‍ മുന്നോട്ട് പോകുന്നു.


                     പേഴ്സില്‍ ആവശ്യത്ത്ിനു ചില്ലറയില്ലാത്തത് വലിയ കഷ്ടമായി എന്ന് അവനു തോന്നിപ്പോയത് കണ്ടക്ടര്‍ കയര്‍ത്തപ്പോഴാണ്. നിസ്സാരമായ ഒരു കാര്യത്ത്ിനു വായില്‍ തോന്നിയത് പറയുമ്പോള്‍ തൊട്ടടുത്ത് തന്റെ ഭാര്യ ഇരിപ്പുണ്ട് എന്നെങ്കിലും അയാള്‍ക്ക് തോന്നേണ്ടതല്ലേ എന്നും അവനു തെല്ല് വിഷമം തോന്നാതിരുന്നില്ല. ആരാണ് ഇത്രമാത്രം ചില്ലറ പേഴ്സില്‍ കരുതുന്നത്. മുഷിപ്പോടെയാണ് ചില്ലറ കണ്ടക്ടര്‍ തന്നത്. അത് കൈ നീട്ടി വാങ്ങുമ്പോള്‍ അന്നത്തെ നല്ല മൂഡ് ആകെ പോയല്ലോ എന്ന് അവനു മനസ്സില്‍ തോന്നാതിരുന്നില്ല.
  



                         പിന്നെ അവന്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം സ്റാന്റില്‍ നിന്നും ബസ് എടുക്കുന്നതും കാത്ത് ഇരിക്കാന്‍ തുടങ്ങി.  ഭാര്യ ന്യൂസ് സ്റാന്റില്‍ നിന്നും വാങ്ങിയ ഒരു വനിതാ പ്രസിദ്ധീകരണം വാനിറ്റി ബാഗില്‍ നിന്നുമെടുത്ത് മറിച്ചു നോക്കാന്‍ തുടങ്ങി.



                        അപ്പോഴാണ് നടുഭാഗം വളഞ്ഞ ഒരു ഭിക്ഷക്കാരന്‍ ബസ്സിലേക്ക് കയറി വന്നത്. അയാള്‍ സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്കു നേരേ കൈ നീട്ടി. അയാളുടെ ശബ്ദം പരുപരുത്തിരുന്നു. അയാളുടെ അവസ്ഥ കണ്ടപ്പോള്‍ അവന്‍ കണ്ടക്ടറില്‍ നിന്നും കിട്ടിയ ബാക്കിയില്‍ നിന്നും അഞ്ചു രൂപാ നാണയം എടുത്തു കൊടുത്തു. പക്ഷേ ഭിക്ഷക്കാരന്‍ ആ നാണയം വാങ്ങുന്നതിനിടയില്‍ അയാളുടെ കൈയില്‍ നിന്നും അത് താഴേക്കു വീണ് ഉരു‍ണ്ട്ണ് എങ്ങോട്ടോ പോയി. ഭിക്ഷക്കാരന്‍ പിന്നെ സീറ്റുകളുടെ അടിയിലും മറ്റും നാണയം  നോ ക്കാന്‍ തുടങ്ങി. യാത്രക്കാരില്‍ ചിലരും കാണാതെ പോയ നാണയത്തെ അവിടെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കാന്‍ തുടങ്ങി.




                            നോക്കുന്നതിനിടയില്‍ ഭിക്ഷക്കാരന്‍ താഴെ വീഴാത്ത വിധത്തില്‍ നാണയം നല്കാതിരുന്നത്ിനു അവനോട് കയര്‍ക്കാന്‍ തുടങ്ങി. അവന്‍ തെല്ല് മുഖം ചെരിച്ച് നാണയം അവിടെ എവിടെയെങ്കിലുമു‍േണ്ടാ എന്ന് നോക്കിയതിനു ശേഷം ഇല്ലെന്നു കണ്ട് ക്യത്രിമഗൌരവത്തിലേക്ക് ഒളിച്ചോടി.



                           ഭിക്ഷക്കാരന്‍ വലതു കൈയുടെ ചൂണ്ടുവിരല്‍ അവനു നേരേ നീട്ടി വിറപ്പിച്ചു കൊണ്ട് പരുക്കന്‍ ശബ്ദത്തില്‍ പറയാന്‍ തുടങ്ങി.



                          -തരുമ്പോ ശെരിക്കും തരണ്ടേ. ഏട്യാ പോയേ? അഞ്ചുറപ്യാ പോയേ.ഏട്യാ പോയേ?



                         അപ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങി. അപ്പോഴും പലതും പറഞ്ഞ് നാണയം പരതിക്കൊണ്ട‍ിരുന്ന ഭിക്ഷക്കാരാനോട് ക‍ണ്ടക്ടര്‍ ബസ്സില്‍ നിന്നും ഇറങ്ങിക്കൊടുക്കാന്‍ പറഞ്ഞു. അയാള്‍ എന്തൊക്കെയോ അവനെ നോക്കി പറഞ്ഞു കൊണ്ട് ബസ്സില്‍ നിന്നും ഇറങ്ങിപ്പോയി. അയാള്‍ പോകുന്നതു കണ്ട‍തും അവന്‍ ക്യത്രിമമായി ഉണ്ടാക്കിയ ഗൌരവത്തിലുള്ള ഇരിപ്പില്‍ നിന്നും ആശ്വാസത്തോടെ സ്വതന്ത്രാനായി.


                         അപ്പോള്‍ ഭാര്യ ചോദിച്ചു.



                         -വല്ല ആവശ്യവുമുണ്ടായിരുന്നോ? ഒരു ഐസ്ക്രീം കഴിക്കാമെന്നു പറഞ്ഞപ്പോള്‍ ചുമ വരും, ജലദോഷം വരും, പനി വരും- അങ്ങനെ എന്തൊക്കെയായിരുന്നു പറച്ചില്. ആവശ്യത്ത്ിനു കേട്ടല്ലോ. നന്നായിപ്പോയി.



                          രാവിലെ മുതല്‍ അവളോടൊപ്പം കറങ്ങാന്‍ തുടങ്ങിയതാണ്. മലയാളവും ഹിന്ദിയും തമിഴും സിനിമകള്‍ മാത്രം കണ്ട അവള്‍ അത്ഭുതപ്പെടാനായി ജാക്കിച്ചാന്റെ ഫോര്‍ബിഡന്‍ കിങ്ഡമാണ് കാണിച്ചു കൊടുത്തത്. സിനിമ കണ്ട് ഇറങ്ങുമ്പോള്‍ അവള്‍ തന്നെ പറഞ്ഞു.



                         -എന്തൊരു സിനിമയാണ്. ഇങ്ങംനേ സിനിമയുണ്ടാകുമോ?


                         പിന്നെ കോട്ട. അതും കഴിഞ്ഞ് ബീച്ച്. പഴയ ഓട് വീടായതിനാല്‍ തെങ്ങിന്റെ കഴുക്കോലില്‍ നിന്നും വല്ലാത്ത തരം പൊടിയടിച്ചിട്ടോ എന്തോ രാവിലെ എഴുന്നേല്ക്കുമ്പോള്‍ അവള്‍ക്ക് ഇസ്നോഫീലിയയുടെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ആവശ്യപ്പെട്ടിട്ടും ഐസ്ക്രീം കഴിക്കാന്‍ സമ്മതിക്കാതിരുന്നത്. പകരം ന്യൂസ് സ്റാന്റില്‍ നിന്നും ആവശ്യപ്പെട്ട വനിതാപ്രസിദ്ധീകരണം വാങ്ങി നല്കുകയും ചെയ്തു. എന്നിട്ടാണ് അവള്‍ അവസരം കിട്ടിയപ്പോള്‍ കിട്ടാതെ പോയ ഒന്നിന്റെ കണക്കു പറയുന്നത്. അതങ്ങു വാങ്ങിച്ചു കൊടുത്താല്‍ മതിയായിരുന്നു.  



                           ബസ് അപ്പോള്‍ ഒരു റെയില്‍വേ ക്രോസിങ്ങില്‍ ഗെയിറ്റ് അടച്ചതു കൊണ്ട് നില്പായി. തീവണ്ടി ഓടിപ്പോകുന്നത് കണ്ടപ്പോള്‍ വലിയ കാരണമൊന്നുമില്ലാതെ പെട്ടെന്ന് അവനു ഓര്‍മ്മ വന്നത് തേരട്ടയെയാണ്. ഓരോ മനുഷ്യരും ഓരോ ദിവസവും എത്ര തവണയാണ് ഓരോ കാര്യങ്ങളില്‍ ചെന്നു മുട്ടി നീങ്ങിപ്പോകുന്നിടത്തു നിന്നും ചുരുളുന്നത് എന്നും വീണ്ടും നീങ്ങുന്നത് എന്നും വീണ്ടും ചുരുളുന്നത് എന്നും അവനു എന്തുകൊണ്ടൊക്കെയോ തോന്നിപ്പോയി. 

                                                                          -0-

ഓട്ടപ്പന്തയം അഥവാ പിള്ളേരുടെ കഥകളുടെ കാലാവസ്ഥകള്‍


                     നിലവിലെ ചാമ്പ്യാനായ ആമയെ തോല്പിക്കണമെന്ന വിചാരത്തോടെ തന്നെ മുയല്‍ കച്ച കെട്ടി ഓടി ഒന്നാമനായി. ഓട്ടത്തിനിടയില്‍ പഴയതു പോലെ ഉറങ്ങിപ്പോകാതിരിക്കാന്‍ മുയല്‍ കണ്ണില്‍ എണ്ണയൊഴിച്ചു മുന്‍കരുതല്‍ എടുത്തിരുന്നു.


                    ഫിനിഷിംഗ് പോയന്റില്‍ റിബണ്‍ നെഞ്ചില്‍ തട്ടിയപ്പോള്‍ മുതല്‍ ഉണ്ടായ സന്തോഷം മുയല്‍ കൈ രണ്ടും മുകളിലേക്കുയര്‍ത്തി ഗാലറിയിലെ എഴുന്നേറ്റു നിന്നുകൊണ്ടുള്ള കൈയ്യടികളെ  ചിരിച്ചു കൊണ്ടും ഇടക്കിടെ കൈ രണ്ടും ചേര്‍ത്ത് ചുണ്ടില്‍ നിന്നും ചുബനങ്ങള്‍ പകര്‍ത്തിയെടുത്ത് ഗാലറിയിലേക്ക് പറപ്പിച്ചും അത്യാഹ്ളാദം പ്രകടിപ്പിച്ചു തീര്‍ത്തു.



                     രണ്ടാമതായി ഫിനിഷ് ചെയ്ത ആമ ഫിനിംഷിംഗ് പോയന്റിന്റെ തെല്ല് അപ്പുറം മണ്ണില്‍ പോയിരുന്ന് കാലുകള്‍ മുന്നോട്ട് നീട്ടിയും കൈകള്‍ പിന്നിലേക്ക് കുത്തിയും തന്റെ രണ്ടാം നില കിതച്ചു തീര്‍ത്തു.


                      ഡ്രോപ്പിംഗ് ടെസ്റ്റിലാണ് പക്ഷേ മുയല്‍ നാലുമാസം പ്രെഗ്നെന്റ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്വേഷണമായി. പിന്നെ പുകിലായി. മുയല്‍ ഒടുവില്‍ സത്യം തുറന്നു പറഞ്ഞു. ഷൂസിനുള്ളിലെ സോക്സില്‍ ഭാര്യയുടെ യൂറിന്‍ വെച്ചായിരുന്നു മുയല്‍ ഓടിയത്. ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും അത്തരത്തിലൊരു പുകില്‍ വരുമെന്ന് മുയല്‍ കരുതിയേ ഇല്ലായിരുന്നത്രെ.


                      പിന്നെയും നിലവിലെ ചാമ്പ്യന്‍ ആമ തന്നെ ആയി. ആമ വീണ്ടും ഒരിക്കല്‍ കൂടി മൂക്കത്ത് വിരല്‍ വെച്ച് അന്തം വിട്ടു നിന്നുപോയി. പിന്നെ ആമ തന്നത്താന്‍ പറഞ്ഞു.


                      -ഈ പിള്ളേരുടെ കഥകളുടെ ഒരു കാര്യമേ!

                                                                      -0-

അറിയാതെ തമ്മിലടിച്ചു പോകുന്ന കൈകള്‍


                        റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ കണ്ട് രാത്രി തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ അവന്‍ അവനോടു തന്നെ ചോദിച്ചു.

                      -എല്ലാരും ഒന്നു കൈയ്യടിച്ചേ എന്നു പറയുന്നതു കേള്‍ക്കുമ്പോള്‍ കൈയ്യടിച്ചു പോകുന്നത് എന്താണോ, എന്തോ?


                        അനന്തരം കൈകള്‍ വീശി വീശി നടക്കുമ്പോള്‍ എന്തു സുഖം എന്നും അവനു തോന്നാതിരുന്നില്ല.

                                                                              -0-

താറാവ് പുസ്തകം


                      ടൌണില്‍ നടക്കുന്ന പുസ്തകമേളയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയത് കൂട്ടുകാരില്‍ ഒരു പുസ്തകപ്പുഴുവായിരുന്നു. താല്പര്യമില്ലെന്നും മൈ ഹോബി ഈസ് വാച്ചിങ്ങ് ടി.വി, ഓണ്‍ലി വാച്ചിങ്ങ് ടി.വി എന്നൊക്കെ പലവട്ടം പറഞ്ഞു നോക്കിയിട്ടും പുസ്തകപ്പുഴു അവനെ ബലമായി പുസ്തകമേളയിലേക്ക് കൂട്ടിക്കൊണ്ട‍ു പോകുകയായിരുന്നു.


                     മേളയില്‍ എത്തിയപ്പോള്‍ പുസ്തകപ്പുഴു പുസ്തകങ്ങളില്‍ പലതും അരിച്ചെടുക്കാന്‍ തുടങ്ങി. അവനാകട്ടെ ഇടക്കിടെ വാച്ചില്‍ സമയം നോക്കിക്കൊണ്ട് പുസ്തകപ്പുഴുവിനോട് അക്ഷമയോടെ പറഞ്ഞു.


                    -കലക്കനൊരു പ്രോഗ്രാമുണ്ട് രാത്രി ടി.വിയില്‍. ചിരിച്ചു ചിരിച്ച് മനുഷ്യാനൊരു വകയാകും. വീട്ടിലെത്താന്‍ ലേറ്റായാല്‍ അതു കാണാനാവില്ല. അതുകൊണ്ട് എന്താ വാങ്ങാനുള്ളതെന്നു വെച്ചാല്‍ വാങ്ങിയിട്ട് വേഗം വാ.


                     പറയുന്നത് പുസ്തകപ്പുഴു കേട്ടതായി ഭാവിക്കുന്നില്ലെന്നു കണ്ട് കൂടെ വന്നു പോയല്ലോ, ഒഴിഞ്ഞു മാറിക്കളയാമായിരുന്നു എന്ന ചിന്തയോടെ അവന്‍ മുന്നില്‍ കണ്ട പുസ്തകങ്ങളില്‍ ചിലത് വെറുതെ അലക്ഷ്യമായി മറിച്ചു നോക്കി.



                       ഒടുവില്‍ പുസ്തകങ്ങള്‍ക്ക് ഇടയില്‍ ഒരിടത്തു ക‍ണ്ട താറാവുകളെ വളര്‍ത്തുന്നതിനെ പറ്റിയുള്ള പുസ്തകം അവന്‍ കൈയിലെടുത്തു തുറന്നു നോക്കി. തുറന്നു നോക്കിയ പേജില്‍ തന്നെ താറാവിന്റെ മുട്ടകളുടെ ഫോട്ടോയുണ്ട‍ായിരുന്നു. അവന്‍ പിന്നെയും അതിലുള്ള പല ചിത്രങ്ങളും നോക്കിയതിനു ശേഷം ആ പുസ്തകം തിരികെ തന്നെ വെച്ചു.



                          അവരിരുവരും ഒടുവില്‍ അവിടെ നിന്നും പുറത്തേക്കിറങ്ങി. ഒരു കെട്ട് പുസ്തകങ്ങളുമായി മുന്നില്‍ നടക്കുന്ന പുസ്തകപ്പുഴുവിന്റെ പിന്നാലെ പാന്റിസിന്റെ കീശയില്‍ ര‍ണ്ടുകൈയും ഇട്ടുകൊണ്ട‍് നടക്കവെ അവന്‍ ചോദിച്ചു.


                          -ഇവിടെ അടുത്തെവിടെയെങ്കിലും താറാമുട്ട കിട്ടുമോ? എത്ര കാലായീന്നോ ഒരു താറാമുട്ട കഴിച്ചിട്ട്.

                                                                     -0-

2013, ജൂൺ 22, ശനിയാഴ്‌ച

മുട്ടകളുടെ അച്ഛന്‍ എന്ന നിലയില്‍ ഒരു ആണ്‍പ്രാവിന്റെ ജീവിതാവസ്ഥകള്‍


                            കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെറ്റേണിറ്റി വിഭാഗത്തില്‍ ഡോക്ടറെ കാണിക്കാന്‍ ഊഴവും കാത്ത് അവള്‍ അകത്ത് ഇരിക്കുമ്പോള്‍ അവള്‍ വരുന്നതു വരെ പുറത്ത് വെറുതെ നില്ക്കലും പിന്നെ പുറത്തേക്ക് ഇറങ്ങിയുള്ള നടപ്പും മെഡിക്കല്‍ കോളേജ് കോമ്പൌണ്ട്ിനു അകത്തുള്ള ഇന്ത്യന്‍ കോഫി ഹൌസില്‍ ചെന്നുള്ള ഒന്നോ രണ്ടോ തവണയുള്ള ചായ കുടിയും ഒക്കെയാണ് സമയം നീങ്ങിക്കിട്ടാന്‍ ചെയ്യാറുള്ളത്. മുന്നിലെ റോഡ് വക്കില്‍ താല്ക്കാലികമായി ഒരുക്കിയ ഷെഡുകളില്‍ ഒരു ആശുപത്രിയില്‍ രോഗികള്‍ക്കും ബൈസ്റാന്റേഴ്സിനും കാണാന്‍ വരുന്നവര്‍ക്കും ആവശ്യം വേണ്ട ഏറെക്കുറെ എല്ലാമുണ്ട്. തലയിണകള്‍, കിടക്ക, പുല്ലുപായ, പിറന്നു വീണ കുഞ്ഞുങ്ങള്‍ക്കുള്ള ഗിഫ്റ്റുകള്‍, സോപ്പ്, ചീര്‍പ്പ്, കണ്ണാടി, കഞ്ഞി വാങ്ങാനുള്ള സ്റീല്‍ പാത്രങ്ങള്‍ - അത്തരത്തില്‍ എല്ലാം. എല്ലാം നടന്നു കാണുമ്പോഴും തിരിച്ച് അവള്‍ വരാനായോ എന്ന് രണ്ടു മൂന്നു തവണയെങ്കിലും ചെന്നു നോക്കിക്കൊണ്ടേയിരിക്കും. തെല്ലു നേരേം അകത്തേക്ക് പോയവരെ കാത്തു നില്ക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്ന് അവിടെ തന്നെ നില്ക്കും.


                          ഈയിടെ പോയപ്പോള്‍ അവിടെ നിന്നും വെറുതെ ചുറ്റും നോക്കിക്കൊണ്ടിരിക്കെ കണ്ടത് മെഡിക്കല്‍ കോളേജിന്റെ ചുമരില്‍ കൂടു കൂട്ടുന്ന പ്രാവുകളെയാണ്. പെണ്‍പ്രാവ് കൂട്ടില്‍ തന്നെ ഇരിപ്പാണ്. ആണ്‍പ്രാവ് പുറത്തേക്ക് പറന്നു പോയി ചുള്ളിക്കമ്പുകളുമായി പാറി വരുന്നു. കൊണ്ടു ചെല്ലുന്ന കമ്പുകളെ കൂട്ടില്‍ കൊക്ക് കൊണ്ട് ചേര്‍ത്തു വെക്കുന്നത് പെണ്‍പ്രാവിന്റെ ജോലിയാണ്. ഓരോ കമ്പ് കൊണ്ടു ചെല്ലുമ്പോഴും ആണ്‍പ്രാവ് പെണ്‍പ്രാവിനെ കൊക്കു കൊണ്ട് സ്പര്‍ശിച്ചു കൊണ്ടിരുന്നു. തെല്ലിട അവിടെ ചുറ്റിപ്പറ്റി ഇരുന്ന് വീണ്ടും ആണ്‍പ്രാവ് പുറത്തേക്ക് പറന്നു പോവുകയും കമ്പുകളുമായി തിരിച്ചു വരികയും ചെയ്തു കൊണ്ടേയിരുന്നു. 



                        നന്നേ കാലത്ത് റെയില്‍വേ സ്റേഷില്‍ നിന്നും കിട്ടിയ സ്ളീപ്പര്‍ ക്ളാസ് ടിക്കറ്റ് വാങ്ങി നോക്കി അത്തരമൊരു സംവിധാനമുണ്ടല്ലേ എന്ന് സീസണ്‍ ടിക്കറ്റില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി ദിവസവും കോഴിക്കോട് വന്നു പഠിച്ച അവള്‍ എന്നോട് അത്ഭുതപ്പെട്ടു. തിരക്കില്ലാത്ത കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യാമല്ലോ എന്ന ആശ്വാസം അതുകണ്ടപ്പോഴേ അവള്‍ക്കുണ്ടായിരുന്നു. സ്ളീപ്പര്‍ ക്ളാസില്‍ ഒഴിവുള്ളതു കൊണ്ട് ഭാഗ്യം കൊണ്ട് കിട്ടിയതാണെന്നൊന്നും പറയാന്‍ നിന്നില്ല. ആ ടിക്കറ്റ് കണ്ടപ്പോള്‍ എന്നോട് അവള്‍ക്ക് തോന്നിയ മതിപ്പ് ഭാഗ്യത്തിന്റെ എക്കൌണ്ടിലേക്ക് പോകേണ്ടതില്ലല്ലോ. ചുള്ളിക്കമ്പുകള്‍ എവിടെ നിന്നും എങ്ങനെയൊക്കെ കൊത്തിക്കൊണ്ടു വരുന്നു എന്ന കാര്യമൊന്നും ഒരിക്കലും പെണ്‍പ്രാവിനോട് ആണ്‍പ്രാവ് പറയാതിരിക്കുന്നതാണ് ബുദ്ധി. പെണ്‍പ്രാവിനാകട്ടെ,  ആണ്‍പ്രാവ് കൊണ്ടു ചെല്ലുന്ന ചുള്ളിക്കമ്പുകള്‍ എന്തുകൊണ്ടൊക്കെയോ വലിയ കാര്യവുമാണ്.



                         തികച്ചും വിവേചിച്ചറിയാനാകാത്ത ചില രസതന്ത്രങ്ങളിലാണ് ജീവജാലങ്ങളില്‍ ആണ്‍പെണ്‍ പരസ്പരജീവിതം സാധ്യമാകുന്നത്. ആ ആണ്‍പ്രാവിനു എഴുത്തും വായനയും അറിയാത്തതു കൊണ്ട് അവനു വേണ്ടി ഞാനിതിവിടെ കുറിക്കുന്നു.

                                                                    -0-