2013, ജനുവരി 10, വ്യാഴാഴ്‌ച

കോഴികള്‍ കുളിച്ചു കുളിച്ച് കാക്കകള്‍ ആകേണ്ട വിധം


അരുണ്‍കുമാര്‍ പൂക്കോം

പക്ഷികള്‍ എന്ന നിലയില്‍
കാക്കകളെ പഠിക്കുന്നതിന്
ഇറച്ചിക്കടകളിലെ കോഴികളെ
നോക്കിയിട്ട് കാര്യമില്ല.
മറ്റൊന്നിനെ അറക്കാന്‍ പിടിക്കുമ്പോള്‍
തന്നെയാണോ എന്നു കരുതി
കൊക്കിച്ച് ചാടി
തന്നെ അല്ലെന്നു കണ്ട്
വീണ്ടും തീറ്റ കൊത്തിത്തിന്നുന്നവര്‍,
ഇറച്ചിക്കടകളിലെ കോഴികള്‍.
ചങ്ക് അറുത്ത നിലയില്‍
തൂവല്‍ പൊഴിക്കാന്‍ എടുക്കുന്നതിനിടയില്‍
ഇറച്ചിക്കാരനോട് തട്ടിപ്പോകുമ്പോള്‍
ചവിട്ടിപ്പോയ പീപ്പിയുള്ള കളിപ്പാട്ടം പോലെ
ബാക്കി നിര്‍ത്തിയ കരച്ചില്‍
പുറത്തേക്ക് പൊഴിക്കാന്‍
മാത്രമറിയുന്ന കോഴി എന്ന ഇര.
അതൊന്നും കേള്‍ക്കാതെ
ഇരുക്കുന്നിടത്ത് ഇരിക്കുന്നവര്‍,
തീറ്റകൊത്തി തിന്നുന്നവര്‍
കൂട്ടിലെ മറ്റ് കോഴികള്‍.
തുറന്നയിടങ്ങളിലെ കോഴികളും
അങ്ങനെയൊക്കെ തന്നെ.
ഒറ്റ തിരിഞ്ഞാണ് കാക്കകള്‍
തീറ്റകള്‍ തേടുന്നത്.
കൊത്തിത്തിന്നാവുന്ന ഇടങ്ങളില്‍
ഇരുകാലുകളാല്‍ മാറി മാറി മണ്ണിളക്കി
കോഴികളെ പോലെ അവ ഇല്ലാത്ത സമയം കളയാറില്ല.
പെട്ടു പോകുന്ന മറ്റൊരു കാക്കയെ തേടി
കരഞ്ഞു ബഹളം വെച്ച് ഓടിയെത്തുന്ന
കാക്കക്കൂട്ടം ഒരിക്കലും കോഴികളല്ല.
എത്ര വേഗമാണ് അവ തമ്മില്‍ തമ്മില്‍
വാര്‍ത്തകള്‍ കരഞ്ഞു വിളിച്ച് അറിയിക്കുന്നത്.
അവക്ക് ഇരകളുടെ ജീവിതത്തോട്
പൊരുത്തപ്പെട്ട ജീവിതവുമല്ല.
അതിനാലാണ്
കാക്കകളുടെ ഇറച്ചി
മാര്‍ക്കറ്റില്‍ കിട്ടാത്തത്.
കരഞ്ഞു ബഹളം വെക്കുന്ന കാക്കക്കൂട്ടം
എപ്പോഴാണ് നിശ്ശബ്ദം പിരിഞ്ഞു പോകേണ്ടത് എന്ന്
അവ തമ്മില്‍ തമ്മില്‍ തന്നെയാണ് തീരുമാനിക്കുന്നത്.
അവ ഒരേ സമയം ഒന്നിച്ചാണ്
മരക്കൊമ്പുകളില്‍ ചര്‍ച്ച ചെയ്യുന്നത്.
ബഹളങ്ങള്‍ക്കിടയിലും അവക്ക് കാര്യങ്ങള്‍
പരസ്പരം നന്നായി മനസ്സിലാകുന്നുണ്ട്.
അതു കൊണ്ടാണ്
കാക്കക്കൂട്ടങ്ങള്‍ക്ക്
എടുത്തു കാണിക്കാന്‍
ഒരു നേതാവില്ലാതെ പോകുന്നത്.
ഇനിയെങ്കിലും കോഴികള്‍
കുളിച്ചു കുളിച്ച്
കാക്കകള്‍ ആകേണ്ടിയിരിക്കുന്നു.

                                            -0-

1 അഭിപ്രായം: