2013, ജനുവരി 5, ശനിയാഴ്‌ച

പഴയ പ്രൊമിത്ത്യൂസുകളുടെ എഴുപതുകള്‍

അരുണ്‍കുമാര്‍ പൂക്കോം

എഴുപതുകളുടെ പകുതിക്ക്
ശേഷമാണ് ജീവിതം തുടങ്ങിയത്.
മേലോട്ടു നോക്കി കൈകാലിട്ട് ആകാശത്ത് ഇടിച്ചും
മുട്ടിട്ട് ഇഴഞ്ഞും
നാലാം വയസ്സിലെ നട്ടപ്പിരാന്തിലുമാണ്
എഴുപതുകള്‍
തീര്‍ന്നു പോയത്.
പിന്നീട് വന്ന പത്തുകള്‍ക്കൊന്നും
എഴുപതുകളുടെ നിലവാരമില്ലെന്ന്
മറ്റുള്ളവര്‍ക്ക് തോന്നിപ്പോകുന്നതിന്
എന്തു ചെയ്യാന്‍?
എങ്കിലും വലുതും ചെറുതുമായ
ഇടിമുഴക്കങ്ങള്‍,
നടുക്കടലിലെ കൊടുങ്കാറ്റ്,
എങ്ങോട്ടേക്ക്
എന്നറിയാത്ത ആകുലതകള്‍,
മിന്നലുകളില്‍ കരിഞ്ഞു പോയ മനസ്സ്,
എന്നിട്ടും ഉണങ്ങാത്ത കൊമ്പുകളിലെ വീണ്ടുമുള്ള തളിര്‍ക്കലുകള്‍…..
അങ്ങനെ ഒത്തിരി ഞാനും അറിഞ്ഞിട്ടുണ്ട്.
വെറും വൈയക്തികം
എന്ന് കരുതി തള്ളിക്കളയരുത്.
ഒരു വീട്ടില്‍ നിന്നും
മറ്റൊരു വീട്ടിലേക്ക് തേങ്ങാച്ചകിരിയില്‍
തീ കടം വാങ്ങിയ കാലമായിരുന്നു എഴുപതുകള്‍,
തീ കടം കൊടുത്ത കാലവും.
പഴയ പ്രൊമിത്ത്യൂസുകളുടെ എഴുപതുകള്‍
ഊതിയൂതി
ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക്
തീപടര്‍ത്താവുന്ന കാലവുമായിരുന്നു.
അക്കാലത്തുള്ളവരില്‍ പലരും ഇക്കാലം പറയുന്നതെല്ലാം
നൊസ്റാള്‍ജിയ നിറഞ്ഞ കഥകളാണ്.
വഴിയില്‍ കളഞ്ഞു പോയ
എന്തൊക്കെയോ
കഥ പറഞ്ഞ് കഥ പറഞ്ഞ്
അവര്‍ വീണ്ടും വീണ്ടും
പരതിക്കൊണ്ടേയിരിക്കുകയാണ്.
തീ ഇക്കാലം
പൊതുവെ ആരും കടം വാങ്ങാറില്ല.
ഗ്യാസ് ലൈറ്ററില്‍ നിന്നും
പുറത്തേക്ക് തെറിക്കുന്ന ഒരു തരി തീയില്‍ നിന്നുമാണ്
ഇക്കാലം എല്ലാം വേവുന്നത്.
പെട്ടെന്ന്
എല്ലാം വേവുന്ന കാലവുമാണ്.
ഓരോ കാലത്തിന്
ഓരോ നിറമെന്നൊരു ഒത്തുതീര്‍പ്പാണ്
സുഖം.

                                                    -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ