2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

മനസ്സ് തണുപ്പിക്കാന്‍ ഒരിടം


 

എളുപ്പവഴിയില്‍

ക്രിയകള്‍ ചെയ്യുന്നവര്‍

നേരെ നേരെ കാണുമ്പോള്‍

അറിയാമായിരുന്നിട്ടും

വിദൂരതയിലേക്ക് നോക്കി

കണ്ടില്ലെന്നു നടിക്കുമ്പോള്‍

വെറുതെ ഒന്ന് ചിരിക്കാന്‍ മാത്രം

ആഗ്രഹിച്ച മനസ്സ്

ഒറ്റപ്പെടലുകളില്‍

വിയര്ത്തെന്നു വരാം.  

കൌണ്സിലിംഗ് മുറികളിലേക്കുള്ള കയറ്റിറക്കങ്ങള്‍

ഒട്ടേറെ തവണ

കയറിയിറങ്ങി കഴിഞ്ഞിട്ടും

മനസ്സ് തെല്ലും തണുക്കാതെ വരുമ്പോള്‍

ഒടുവില്‍ പുഴക്കരികിലേക്ക് ചെല്ലുക.  

പുഴയിലൂടെ തോണിക്കാരനോട്

ഓരോന്നും പറഞ്ഞ്

അക്കരെയിക്കരെ പോയിക്കൊണ്ടേയിരിക്കുക.

പുഴയില്‍ ഒരിടത്തു വെച്ച്

എന്തേ ഇതെന്ന് തോണിക്കാരന്‍ ചോദിക്കും.

അപ്പോള്‍ സങ്കടങ്ങള്‍ മുഴുവന്‍

പുഴയിലേക്ക് പറഞ്ഞിടുക.

എല്ലാം കേട്ട് തുഴയുന്നതിനിടയില്‍

തെല്ലകലെയുള്ള പാലത്തെ നോക്കി

തോണിക്കാരന്‍ പറയും.

എല്ലാറ്റിനും

അതാണ്‌ കാരണം. 

ഒരു തോണിക്കാരന്റെ മനസ്സ്  

എപ്പോഴുമെപ്പോഴും

പ്രശ്നങ്ങളെ പാലത്തോട്

ചേര്‍ത്തുകെട്ടിക്കൊണ്ടേയിരിക്കും.

പിന്നെ മണല്‍ വാരിപ്പോയൊരിടം കാട്ടി 

അതുമാണ് കാരണം

എന്നും പറയും.

തോണിക്കാരന്‍ പറയുന്നതും

വേവലാതികളൊക്കെ തന്നെയാകാം.

എങ്കിലും

മറ്റാരുമില്ലാത്ത ഒരിടത്തു

ഒരാള്ക്കൊപ്പം

മുഖത്തോടു മുഖം നോക്കി

പരസ്പരം സങ്കടം പറഞ്ഞിരുന്നതിന്റെ

ഓര്മകളോടെ തിരിച്ചു പോരാന്‍

ഇക്കാലവും

മറ്റേത് ഇടമുണ്ട്?
 
-0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ