2011, ഏപ്രിൽ 9, ശനിയാഴ്‌ച

ഉറങ്ങും മുമ്പ് താണ്ടാനുള്ള ദൂരങ്ങള്‍

അരുണ്‍കുമാര്‍ പൂക്കോം
                
                  ക്ളാസില്‍ വെച്ച് പഠിച്ച തന്റെ പ്രിയപ്പെട്ട കവിയായ റോബര്‍ട്ട് ഫോസ്റിന്റെ സാറ്റോപ്പിംഗ് ബൈ വുഡ്സ് ഓണ്‍ എ സ്േനാവി ഈവനിംഗ് എന്ന ഇംഗ്ളീഷ് പദ്യം മനസ്സിലിട്ട് പരുവപ്പെടുത്തുകയായിരുന്നു, അവന്തിക. ബസ്സു വരാന്‍ ഇനിയും പത്തു മിനിറ്റ് കൂടിയുണ്ട്. നാലു സ്റോപ്പ് അപ്പുറത്തുള്ള റെയില്‍വേ ഗേറ്റിന് കുടുങ്ങിയില്ലെങ്കില്‍ ബസ്സ് അതിന്റെ ക്യത്യസമയത്തു തന്നെ വരും.
          
                  നാട്ടില്‍ നിന്നും വളരെ ദൂരെ സ്ക്കൂളില്‍ പോയി പഠിക്കുന്ന കുട്ടി അവള്‍ മാത്രമായിരുന്നു. തന്റെ മകള്‍ക്ക് ഇംഗ്ളീഷ് മീഡിയം മതിയെന്ന് അവളുടെ അച്ഛനങ്ങ് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന് ടൌണില്‍ നിന്നും ഉള്‍നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ഏതാണ്ട് രണ്ടു മാസമാകുന്നതേയുള്ളു. അതോടൊപ്പം ടൌണിലെ പോലീസ് ക്വോട്ടേഴ്സില്‍ നിന്നും ഉള്‍നാട്ടിലെ പോലീസ് ക്വോട്ടേഴ്സിലേക്ക് അവള്‍ക്കും അമ്മക്കും സ്ഥലം മാറ്റം. അത്രതന്നെ. കുഞ്ഞുന്നാളു മുതലേ അവള്‍ അതുമായി പൊരുത്തപ്പെട്ടതാണ്. തെല്ലൊന്നു യാത്ര ചെയ്താല്‍ പഠിച്ചുകൊണ്ടിരുന്ന ടൌണിലെ സ്ക്കൂളിലേക്കു തന്നെ ദിവസവും പോയി വരാമെന്നതിനാല്‍ മറ്റൊരു സ്ക്കൂളില്‍ ചേരാനായി ടി.സി. വാങ്ങിയില്ല. 
          
              മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ളീപ്പ്        
              മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ളീപ്പ്
            
             പദ്യത്തിലെ അവസാന വരികള്‍ നന്നായി ഇഷ്ടപ്പെട്ടതിനാല്‍ ച്യൂയിംഗം പോലെ അവള്‍ ചവച്ചു കൊണ്ടിരുന്നു. തീരുന്നതിനു മുമ്പ് തനിക്കും ഒരുപാട് ദൂരം പോകാനുണ്ട്.
സ്കൂളിന്റെ സ്റോപ്പില്‍ നിന്നും വരുന്ന ബസ്സില്‍ നിന്നും ആ സ്റോപ്പില്‍ ഇറങ്ങിയിട്ടു വേണം ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള ബസ്സ് പിടിക്കാന്‍. മുഷിപ്പു തോന്നുന്ന ചില ദിവസങ്ങളില്‍ എന്തൊരു യാത്രയാണിതെന്ന് അവള്‍ക്ക് തോന്നാറുണ്ട്. ഒന്നിച്ചു പഠിക്കുന്നവരോ ടീച്ചര്‍മാരോ തൊട്ടടുത്തുള്ള യാത്രക്കാരോ ബസ്സിലെ കണ്ടക്ടറോ കിളിയോ ഡ്രൈവറോ അങ്ങനെ ആരെങ്കിലുമാകും അനാവശ്യമായി തട്ടിക്കയറി അതുവരെയുള്ള മനസ്സിന്റെ സ്വസ്ഥത തകര്‍ത്തു കളയുന്നത്. അവള്‍ക്കപ്പോള്‍ വല്ലാത്തൊരു ആത്മനിന്ദ തോന്നാറുണ്ട്.
വീട്ടിനകത്തും പുറത്തുമെല്ലാം ഒരാള്‍ എത്രപേരുടെ ശകാരങ്ങളാണ് പല ദിവസങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും കേള്‍ക്കേണ്ടി വരുന്നത്. അല്ലെങ്കിലും ഏതൊരു മനുഷ്യനെയും ബുദ്ധിമുട്ടിക്കുന്നത് മറ്റു മനുഷ്യരുടെ കരുതലുകളില്ലാത്ത ഇടപെടലുകളാണ്. അത്തരത്തിലുള്ള മനസ്സിന്റെ വിഷമങ്ങളും ദീര്‍ഘമായ യാത്രയുടെ ക്ഷീണവുമൊക്കെ കഴിഞ്ഞു കിട്ടുന്ന സമയം കൊണ്ടുവേണം എല്ലാമൊന്ന് പഠിച്ചെടുക്കാന്‍. എന്നിരുന്നാലും പഠിക്കാന്‍ സമര്‍ത്ഥയാണെന്നതിനാല്‍ ഇതുവരെയുള്ള പരീക്ഷകളിലെല്ലാം അവള്‍ക്ക് എ പ്ളസ് നേടാനായി.
               
                  ആ ബസ്സ്റോപ്പില്‍ ആകെയുള്ളതില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ കുറച്ചു മാത്രമാണ്. അവയാകട്ടെ അധികമൊന്നും കച്ചവടമില്ലാത്തവയും. അവള്‍ എന്നും ബസ്സ് കാത്തുനില്ക്കാറ് ചെറിയൊരു മുറുക്കാന്‍ കടയുടെ ഓരം പറ്റിയാണ്. റോഡിനപ്പുറത്ത് ഒരാളിരുന്നു തുന്നുന്ന തയ്യല്‍ കടയുണ്ട്. പിന്നെ എപ്പോഴെങ്കിലും തുറക്കുന്ന ഒരു വളപ്പീടിക. അതിന്റെ മുകളിലായി ബോര്‍ഡിലെ എഴുത്തു മാഞ്ഞു പോയ ഏതോ ഒരു ക്ളബ്ള്. താഴത്തെ മൂന്നോളം കോണിപ്പടികള്‍ ഇല്ലാത്തതിനാല്‍ മുകളില്‍ നിന്നും ഒരു കയര്‍ താഴത്തേക്ക് ഞാത്തിയിട്ടിട്ടുണ്ട്. അതില്‍ പിടിച്ചു കയറിയിട്ടാണെന്നു തോന്നുന്നു രണ്ടു ചെറുപ്പക്കാര്‍ ക്ളബ്ബിന്റെ അരഭിത്തിമേല്‍ കുനിഞ്ഞിരുന്ന് അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊന്നും നോക്കാതെ നിര കളിക്കുന്നുണ്ട്.പിന്നെയുള്ളത് ഒരു അനാദിക്കടയാണ്. അത് നാട്ടുകാരുടെ അല്ലറച്ചില്ലറ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വെറുതെ തുറന്നു വെച്ച കടയായിരുന്നു. അതിന്ന് എന്തെന്നറിയില്ല, തുറന്നിട്ടുമില്ല. പിന്നെയുള്ളത് ഒരു കൈവണ്ടി കച്ചവടമാണ്.
                  
                      വൈകുന്നേരങ്ങളില്‍ അവള്‍ എപ്പോഴും കാണുക കൈവണ്ടിക്കാരന്‍ തക്യതിയായി എന്തൊക്കെയോ മാവു കുഴക്കുന്നതാണ്. അയാള്‍ അപ്പുറത്തെ പഞ്ചായത്ത് കിണറ്റില്‍ നിന്നും എവിടുന്നോ സംഘടിപ്പിച്ച പെയിന്റിന്റെ ബക്കറ്റില്‍ വെള്ളം വലിച്ച് കൊണ്ടുവരുന്നതും കാണാം. അവിടെ കച്ചവടം പൊടിപൊടിക്കുക രാത്രിയാണെന്നു തോന്നുന്നു. 
                  
                     മുറുക്കാന്‍ കടയില്‍ ആരുമാരും അങ്ങനെയൊന്നും വരുന്നത് അവള്‍ കാണാറേയില്ല. അതിന്റെ സുരക്ഷിതത്വത്തിലാണ് അവള്‍ നില്ക്കാനായി അതിന്റെ ഓരം തിരഞ്ഞെടുത്തതു തന്നെ. ഏതൊരു മനുഷ്യനും, പ്രത്യേകിച്ച് സ്ത്രീകള്‍,  ദിവസവും പുറത്തേക്കു പോകുന്നവരാണെങ്കില്‍ ബസ് സ്റോപ്പിലും മറ്റുമായി തന്റേതായൊരു ഇടം പതിച്ചെടുക്കും. അങ്ങോട്ടോ ഇങ്ങോട്ടോ മാറി നിന്നു പോയാലും തന്റേതായ ഇടത്തേക്ക് അറിഞ്ഞോ അറിയാതെയോ തന്നെ സ്ഥാപിക്കും. മറ്റാരെങ്കിലും അവിടെ നില്ക്കുന്നതായി കണ്ടാല്‍ തെല്ലൊരു നഷ്ടബോധത്തോടെ മറ്റൊരിടം കണ്ടെത്തും. ആ ആള്‍ പോയാല്‍ അവിടേക്ക് അവകാശത്തോടെ ചെന്നുനില്പു തുടങ്ങും.
                  
                     അവയൊക്കെ അവളുടേതായ ചില നിരീക്ഷണങ്ങള്‍ ആണ്. അവള്‍ തന്നെ തീര്‍ത്ത ബ്ളോഗില്‍ അത്തരം നിരീക്ഷണങ്ങള്‍ പോസ്റ് ചെയ്യാറുമുണ്ട്. അവളുടെ പേരു തന്നെയാണ് അവളുടെ ബ്ളോഗിനും. നല്ല ഒന്നാന്തരം ഇംഗ്ളീഷിലാണ് കുറിച്ചു വെച്ചിട്ടുള്ളത്. കൂടെ ഒഴിവു നേരങ്ങളില്‍ കുത്തിക്കുറിക്കാറുള്ള കവിതകളും കഥകളും പിന്നെ എന്തു പേരിട്ട് വിളിക്കണമെന്ന് അവള്‍ക്കു തന്നെ അറിയാത്ത മറ്റു ചിലതും  പോസ്റു ചെയ്യാറുണ്ട്. അവളുടെ നിരീക്ഷണങ്ങളില്‍ ഭ്രമിച്ച് പ്രശസ്തമായ ദിനപത്രം അവരുടെ വെബില്‍ അവളുടെ ബ്ളോഗിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. അതുവരെ നെറ്റില്‍ ആരോരും കാണാത്തിടത്തൊരു വേള്‍ഡ് ഫെയ്മസ് ബ്ളോഗര്‍ അവന്തിക എന്നൊക്കെ കളിയാക്കിയ അച്ഛനും കൂട്ടുകാരികളും കളിയാക്കലുകള്‍ നിര്‍ത്തി. അന്നത്തെ ദിവസം അച്ഛന്റെ വക ഗംഭീരമായ ഒരു ട്രീറ്റുമുണ്ടായിരുന്നു.
ഏറ്റവും അവസാനമായി പോസ്റ് ചെയ്തത് ലേഡീസ് കംപാര്‍ട്ടുമെന്റില്‍ വെച്ച് തനിച്ചായിപ്പോയ പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്കു തള്ളിയിട്ട് അവള്‍ മരണത്തോട് മല്ലിടുമ്പോഴും ക്രൂരമായി അവളില്‍ കടന്നുകയറ്റം നടത്തിയ ഒറ്റക്കയ്യന്‍ പിച്ചക്കാരന്റെ സെക്ഷ്വല്‍ സാഡിസത്തെ കുറിച്ചായിരുന്നു. അവള്‍ ബ്ളോഗില്‍ താനെഴുതിയതില്‍ ചില വരികള്‍ ഓര്‍ത്തെടുത്തു.
                 
                       ലുക്ക് ഏറ്റ് ഹിസ് ഫോട്ടോസ്. ദേര്‍ ഈസ് നോ റിഗ്രെറ്റ് ഓണ്‍ ഹിസ് ഫേസ് ഓര്‍ ബോഡി ലേഗ്വേജ്. ഹീ ബിലോങ്ങ്സ് ടു സെക്ഷ്വല്‍ ക്രിമിനല്‍സ്, ഹൂ ഷോ സെക്ഷ്വല്‍ അബ്നോര്‍മാലിറ്റീസ്. ഹീ മസ്റ് ബി കെപ്റ്റ് എവേ ഫ്രെം മിഗ്ളിംഗ് വിത്ത് അദേര്‍സ് . 
                  
                       അവളുടെ അഭിപ്രായത്തോട് യോജിച്ചു കൊണ്ട് ഒട്ടനവധി കമന്റുകളാണ് ബ്ളോഗില്‍ മറ്റുള്ളവര്‍ കുറിച്ചത്. പലരും തീവണ്ടിയില്‍ ലേഡീസ് കംപാര്‍ട്ട്മെന്റ് മദ്ധ്യഭാഗത്താക്കണമെന്നും രണ്ടു വീതം വനിതാ പോലീസുകാരെ നിയോഗിക്കണമെന്നും എല്ലാ കംപാര്‍ട്ടുമെന്റുകള്‍ തമ്മിലും ബന്ധിപ്പിക്കണമെന്നുമുള്ള അവളുടെ നിര്‍ദ്ദേശത്തെ പിന്തുണച്ചു.    
                 
                      അത്തരം ചിന്തകളിലേക്കാണ് പൊടുന്നനെ തലയും മനവും പെരുപ്പിക്കുന്ന പാന്‍പരാഗിന്റെ അസ്വസ്ഥതയുളവാക്കുന്ന മണത്തോടെ ഒരു ചുടുനിശ്വാസം ആരെന്നും എന്തെന്നുമില്ലാതെ അവളുടെ പിന്‍കഴുത്തില്‍ തോണ്ടിയത്. അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. ഏതാണ്ട് നാല്പത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒരാള്‍ തൊട്ടുപിറകില്‍ പാന്റ്സിന്റെ പോക്കറ്റുകളില്‍ കൈകളിട്ട് നില്ക്കുന്നു. അവളുടെ ഞെട്ടിത്തിരിഞ്ഞുള്ള നോട്ടത്തില്‍ അയാള്‍ മുഖത്ത് ജളുപ്പോടെയുള്ള ഒരു ചിരി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. അയാളുടെ ചെമ്പിച്ച മീശകള്‍ക്കിടയില്‍ നിന്നും പുറത്തേക്കു വന്ന നീളമുള്ള കറ പുരണ്ട പല്ലുകള്‍ കണ്ട് അവള്‍ക്ക് എന്തെന്നില്ലാത്ത വെറുപ്പു തോന്നി.
             
                അയാള്‍ പറഞ്ഞു.
            
                -സോറി.
          
               അവള്‍ തെല്ലൊന്നു മാറി നിന്നു,
          
               അയാള്‍ വീണ്ടും പറഞ്ഞു.
          
                -കുട്ടിയെ ഞാനെപ്പോഴും കാണാറുണ്ട്. പക്ഷേ കുട്ടി എന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
        
                 അയാളുടെ വര്‍ത്തമാനം ക്യത്രിമമായി സ്യഷ്ടിച്ചെടുത്തതു പോലുള്ള അച്ചടി ഭാഷയിലുള്ളതായിരുന്നു. അതേ പോലെ ക്യത്രിമമായ ശരീരഭാഷയുമായിരുന്നു അയാളുടേത്. അതു കൊണ്ടുതന്നെ അവള്‍ക്ക് ചെടിപ്പു തോന്നി. അവള്‍ ഒന്നും പറഞ്ഞില്ല. അവള്‍ തെല്ല് മുറുക്കാന്‍ കടയുടെ മുമ്പിലേക്ക് മാറി നില്ക്കുകയാണുണ്ടായത്.
               
                അയാള്‍ അവളെ തൊട്ടുതൊട്ടില്ലെന്ന പോലെ മുന്നിലൂടെ നടന്നു ചെന്ന് ജീന്‍സ് പാന്റ്സിന്റെ പിന്‍കീശയില്‍ നിന്നും തടിയന്‍ പേഴ്സെടുത്ത് കാശു നീട്ടി ഒരു സിഗരറ്റ് പാക്കറ്റ് വാങ്ങി. ഒരുപാടു നേരത്തിനു ശേഷം ഒരാള്‍ എന്തെങ്കിലുമൊന്ന് വാങ്ങാന്‍ വന്നതിന്റെ സന്തോഷം തന്റെ മുയല്‍ പല്ലുകളില്‍ മുറുക്കാന്‍ കടക്കാരന്‍ തന്നോടു തന്നെ പതിപ്പിച്ചു കാട്ടി. അയാള്‍ മുറുക്കാന്‍ കടക്കാരനോട് വിലക്കയറ്റത്തിന്റെ ഗ്ളോബലൈസേഷനെ കുറിച്ച് മേനി കാണിച്ചു കൊണ്ട് ചെറുകുറിപ്പ് അവളെ ലക്ഷ്യം വെച്ച് അവതരിപ്പിച്ചു. മുറുക്കാന്‍ കടക്കാരന്‍ തലയാട്ടിയും കണ്ണുകള്‍ തുറുത്തിയും പല്ലുകള്‍ കാട്ടിയും നിശ്ശബ്ദമായി പങ്കുചേര്‍ന്നു. അതിനെ തട്ടിക്കളഞ്ഞ് അയാള്‍ അവളുടെ അടുത്തേക്ക് വന്ന് പറഞ്ഞു.
               
                   -ഞാന്‍ കുട്ടിയുടെ ഫാദറിന്റെ ഫ്രണ്ടാണ്.
               
                    അവള്‍ അയാളില്‍ നിന്നും തെല്ലു കൂടി മാറി നില്ക്കുകയാണുണ്ടായത്. അയാളെ ചിലപ്പോഴൊക്കെ അവിടെ കാണാറുണ്ട്. കാണുമ്പോള്‍ തന്നെ എന്തോ തരം വെറുപ്പു തോന്നുന്ന ആളാണെന്നതിനാല്‍ അവള്‍ അയാളെ ശ്രദ്ധിക്കാതെ മുഖം തിരിക്കാറാണ് പതിവ്. അയാളുടെ പൂച്ചക്കണ്ണുകളും ചെമ്പിച്ച മുതുകു വരെ നീട്ടിയ മുടിയും നീണ്ട മുഖവും ചെമ്പിച്ച മീശയും കറ പുരണ്ട പല്ലുകളും അവളില്‍ കാരണമില്ലാത്ത വെറുപ്പ് തീര്‍ക്കും. അയാള്‍ കള്ളിഷര്‍ട്ടാണ് ഇട്ടിരുന്നത്. കോളറും പോക്കറ്റും ഫാഫ് കൈ തീരുന്നിടവും ഷര്‍ട്ടിലെ കള്ളികളോട് എതിരു നില്ക്കുന്നുണ്ടായിരുന്നു. പ്ളേബോയ് എന്ന് ചുവന്ന അക്ഷരത്തില്‍ ഷര്‍ട്ടിന്റെ പിന്നില്‍ നൂലില്‍ എഴുതിയിരുന്നു.
               
                   എപ്പോഴും അയാള്‍ രൂപം കൊണ്ടും വേഷം കൊണ്ടും പിന്നെ അവള്‍ക്കു തന്നെ കണ്ണുകളാല്‍ കാണാത്ത സൂക്ഷ്മ തരംഗങ്ങളാലും അവളില്‍ വെറുപ്പു നെയ്യും. മൊബൈല്‍ ഫോണിലും റേഡിയോയിലും മറ്റും പ്രവര്‍ത്തിക്കുന്ന തരം തരംഗങ്ങള്‍ മനുഷ്യര്‍ക്കിടയിലുമുണ്ടെന്ന് അവള്‍ തിരിച്ചറിയും. ചിലത് പരസ്പരം അകറ്റുന്നത്. മറ്റു ചിലത് തമ്മില്‍ പരിചയപ്പെട്ടില്ലെങ്കില്‍ പോലും അദ്യശ്യമായി അടുപ്പിക്കുന്നത്. യാത്രകളില്‍ കാണുന്നതോ അടുത്തിരിക്കുന്നവരോ ആയവരോട് എന്തോ വെറുപ്പ് പൊടുന്നനെ തോന്നും. ചിലരോടൊക്കെ സുരക്ഷിതത്വം തോന്നും വിധം എന്തോ ഇഷ്ടവും. അവര്‍ ജീവിതത്തിലേക്ക് പിന്നീടൊരിക്കലും കണ്ടുമുട്ടാത്തവരായിരിക്കും. ചിലപ്പോള്‍ ചിലയിടങ്ങളില്‍ കാണുന്നവരുമായിരിക്കും. അവരോടുള്ള വെറുപ്പോ സ്നേഹമോ തികച്ചും അകാരണമാണെങ്കില്‍ തന്നെയും തെല്ലുനേരത്തേക്ക് മനസ്സിന്‍ തത്തിത്തത്തി കളിക്കും.
               
                     അത്തരത്തിലുള്ളവരില്‍ തികച്ചും വെറുപ്പു തോന്നിയ അയാള്‍ നാട്ടിലേക്കുള്ള ബസ്സ് കാത്തുനില്ക്കുക മാത്രം ചെയ്യുന്ന ഇടം മാത്രമായ ബസ് സ്റോപ്പില്‍ വെച്ച് പരിചയം കൂടാന്‍ വന്നത് അവളെ കുറച്ചൊന്നുമല്ല വിമ്മിഷ്ടപ്പെടുത്തിയത്. അയാള്‍ നരച്ച മുടികളെ മൈലാഞ്ചി തേച്ച് മിനുക്കിയും ജീന്‍സിട്ടും മറ്റും നഷ്ടപ്പെട്ട യുവത്വം തിരിച്ചെടുക്കാന്‍ നടത്തിയ വിഫല ശ്രമത്തെ അവള്‍ വെറുത്തു. കണ്ണുകളില്‍ വെറുപ്പ് കോര്‍ത്ത് അയാളെ നോക്കാതെ ഏതാണ്ട് നാല്പത്തഞ്ചു ഡിഗ്രി കഴുത്തു വെട്ടിച്ച് അയാള്‍ക്ക് മനസ്സിലായിക്കോട്ടെ എന്ന വിധം നേര്‍ക്കാഴ്ചയെ മങ്ങിച്ച് രൂക്ഷമായി നോക്കി. തന്റെ കൂടെ കൂട്ടുകാരികളോ തികച്ചും പരിചയക്കാരല്ലാത്തതെങ്കിലും തെല്ലൊന്ന് മനസ്സു ചായ്ക്കാവുന്നതോ ആയ മറ്റാരെങ്കിലുമോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളും അവള്‍ക്ക് അനുഭവപ്പെട്ടു.  ഒന്നിച്ചുള്ള കൂട്ടുകാരി സല്‍മ അഞ്ചാറു കിലോമീറ്ററുകള്‍ക്ക് മുമ്പേ ഇറങ്ങുന്നവളാണ്. ബസ് സ്റോപ്പിനടുത്ത് റോഡരികിലാണ് അവളുടെ വീടും.
                    
                     അയാള്‍ സിഗരറ്റ് പാക്കറ്റെടുത്ത് അതില്‍ നിന്നും ഒരെണ്ണമെടുത്ത് പേക്കറ്റ് പൂട്ടി. സിഗരറ്റിനെ തലകീഴായി പിടിച്ച് ഒരു അനുഷ്ഠാനം പോലെ പേക്കറ്റില്‍ മുട്ടിക്കൊണ്ടിരിക്കെ അയാള്‍ പറഞ്ഞു.
                  
                    -ഫാദറുടെ ഫ്രണ്ടാണെന്നു പറഞ്ഞിട്ട് കുട്ടിക്ക് വിശ്വാസമായില്ല, അല്ലേ.
                  
                    അയാള്‍ ഒരിക്കലും തന്റെ അച്ഛന്റെ സുഹ്യത്താവില്ലെന്ന് അവള്‍ക്ക് നല്ല വിശ്വാസമുണ്ട്. അവള്‍ക്ക് ഓര്‍മ്മ വെച്ച നാള്‍ മുതലേ കാണുന്ന അവളുടെ അച്ഛന്‍ വ്യത്തിയുള്ള കൂട്ടുകെട്ടുകളും ചിന്തകളുമായി നടക്കുന്ന ആളാണ്. അച്ഛന്റെ കൂട്ടുകാരെല്ലാം അവളെ നല്ല രീതിയില്‍ തികച്ചും  ആരോഗ്യകരമായ രീതിയില്‍ മാത്രമേ കാണാറുള്ളു. എങ്ങിനെയാണ് അച്ഛന് ഇത്രനല്ല കൂട്ടുകാരെ കിട്ടുന്നതെന്ന് അവള്‍ അത്ഭുതപ്പെടാറുണ്ട്. കള്ളന്‍മാരോടും പിടിച്ചുപറിക്കാരോടും മറ്റും പഴകുന്ന ഒരാളായിട്ടും അച്ഛന്‍ സൌഹ്യദങ്ങളില്‍ നന്നായി ശ്രദ്ധിച്ചു പോന്നു. അച്ഛന്‍ പണ്ട് നന്നായി എഴുതുമായിരുന്നു എന്ന് അമ്മ പറഞ്ഞ് അവള്‍ കേട്ടിട്ടുണ്ട്. അത്യാവശ്യം വാരികകളിലൊക്കെ വരുമായിരുന്നത്രെ. ഒന്നും സൂക്ഷിച്ചു വെക്കുന്ന പതിവില്ലാത്തതിനാല്‍ വാരികകളൊക്കെ നഷ്ടപ്പെട്ടു. അവയുടെ കൈയെഴുത്തു പ്രതികള്‍ എവിടെ എന്നു ചോദിച്ചപ്പോള്‍ അച്ഛന്‍ ചിരിച്ചെന്നു വരുത്തി കൊണ്ട് കൈ മലര്‍ത്തി. പിന്നെ പറഞ്ഞു.
              
                  -എന്തോന്നു കൈയെഴുത്തു പ്രതികള്‍. ഇപ്പോ അച്ഛന്റെ കൂടെ പ്രതികളല്ലേ ഉള്ളു, മോളെ. 
               
                    ഒരു എഴുത്തുകാരന്‍ ജോലിത്തിരക്കു കൊണ്ട് എഴുത്തു നിര്‍ത്തിയതിന്റെ വേദന അവള്‍ അച്ഛന്റെ മുതുകില്‍ തൊട്ടറിഞ്ഞു. പിന്നെ അച്ഛനെ വേദനിപ്പിക്കാതിരിക്കാന്‍ അവള്‍ അതിനെ പറ്റി ചോദിച്ചതേയില്ല. സ്റേഷനില്‍ നിന്ന് തെല്ലൊന്നു വിശ്രമിക്കാമെന്നു കരുതി സന്തോഷത്തോടെ വരുന്ന ദിവസമായിരിക്കും എവിടെയെങ്കിലും വെട്ടോ കുത്തോ ബോംബേറോ കൊലപാതകമോ റിപ്പോര്‍ട്ട് ചെയ്യപ്പെടുക.

                       തന്റെ വായനാശീലത്തെ കണ്ടറിഞ്ഞ് അച്ഛന്‍ ശബളത്തില്‍ നിന്നും നല്ലൊരു തുക നീക്കിവെച്ചത് അവള്‍ അറിഞ്ഞിട്ടുണ്ട്. അച്ഛന്‍ പ്രമുഖമായ ഒരു പുസ്തക പ്രസാധകരുടെ വി.ഐ.പി മെമ്പറാണ്. തന്നിലെ എഴുത്തുകാരിയെ വളര്‍ത്താന്‍ അച്ഛന്‍ പെടുന്ന പാടുകള്‍ അവളെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുക. തിരക്കൊഴിഞ്ഞ നേരം നെറ്റില്‍ നിന്നും തന്റെ ബ്ളോഗ് എടുത്തു വായിക്കുന്നതു കാണും. അവള്‍ നാണമായതിനാല്‍ അടുത്തേക്ക് ചെല്ലുകയില്ല. എങ്കിലും മനസ്സു മുഴുവന്‍ അവിടെ ആയിരിക്കും. തിരിച്ചിറങ്ങുമ്പോള്‍ അടുത്തെത്തിയാല്‍ അച്ഛന്‍ അര്‍ത്ഥഗര്‍ഭമായി അമര്‍ത്തി മൂളും.
                   
                      അയാള്‍ സിഗരറ്റിന് തീ കൊളുത്തി പുകയെടുത്ത് പുറത്തേക്ക് വിട്ടു. പുക അവളുടെ കവിളിലും മൂക്കിലും ചുണ്ടിലുമൊക്കെ തരിമ്പും കൂസലില്ലാതെ തൊടാന്‍ തുടങ്ങി. അവള്‍ വലം കൈ കൊണ്ട് പുകയെ തട്ടിയകറ്റാന്‍ തുടങ്ങി. അതിനിടയിലെപ്പോഴോ പുക അവളില്‍ കടന്നു കയറ്റം നടത്തിയിരുന്നു. അവള്‍ ചുമക്കാന്‍ തുടങ്ങി. ചുമക്കുന്നതു കണ്ട് ഗൂഢമായി ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
                
                     -ശീലമായിപ്പോയി. കുട്ടിക്ക് വിഷമമായല്ലേ.
               
                      ആരെങ്കിലും അവിടേക്കൊന്ന്  നോക്കുന്നുണ്ടോ എന്നറിയാനായി അവള്‍ ചുറ്റും നോക്കി. തുന്നല്‍ കടയിലെ പ്രായമായ തയ്യല്‍ക്കാരന്‍ നീളത്തില്‍ ഒരു ചരട് തയ്ക്കുന്നതിന്റെ തിരക്കില്‍ പുറത്തേക്ക് നോക്കാതൈ താഴേക്കും മുകളിലേക്കും ശബ്ദത്തോടെ വെറി പിടിച്ചെന്ന വണ്ണം ചലിക്കുന്ന സൂചിയെയും അതിന്റെ ഒരോ താഴലുകളും പൊന്തലുകളും ഏറ്റു വാങ്ങുന്ന തുണിയെയും  മുഖം താഴ്ത്തിപ്പിടിച്ചു കൊണ്ട് ശ്രദ്ധയോടെ പാകത്തിന് കൈകള്‍ കൊണ്ട് ഇണ ചേര്‍ക്കുകയായിരുന്നു. അയാള്‍ പുറത്തേക്കൊന്നു നോക്കുന്നതേ ഉണ്ടായിരുന്നില്ല. കൈവണ്ടിക്കാരന്‍ തന്റെ മണ്ണെണ്ണ സ്റൌവിന്റെ കാറ്റടിക്കുന്ന പിടിയെ വളരെ ശ്രദ്ധയോടെ കൈകള്‍ കൊണ്ട് പിടിച്ച് ശക്തിയോടെ അകത്തേക്ക് തള്ളുകയും പുറത്തേക്ക് വലിക്കുകയുമായിരുന്നു. ഇടയില്‍ കോരിത്തരിച്ച് സ്റൌ ഒന്നു കത്തുകയും പൊടുന്നനെ കെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിര കളിക്കുന്ന ക്ളബ്ബിലെ ചെറുപ്പക്കാര്‍ മുന്നിലെ ചെറിയ കല്ലുകളുടെയും ചെറുതണ്ടിന്‍ കഷണങ്ങളുടെയും തമ്മിലുള്ള കളികളെ തിട്ടപ്പെടുത്തി കൊണ്ട് ശ്രദ്ധയോടെ അങ്ങുമിങ്ങും കണ്ണുകള്‍ മാറ്റാതെ നോക്കിയിരിക്കുന്നു.
                
                     പെട്ടിക്കടക്കാരന്‍ ഒരു മനുഷ്യന് വേണ്ട പ്രാപ്തിയൊന്നുമില്ലാത്ത ഒരാളായിരുന്നു. അയാള്‍ തീപ്പെട്ടിയും ഹാന്‍സും മനോരമയും മംഗളവും മിഠായിയും മൂക്കുപ്പൊടിയുമൊക്കെ തെറ്റിപ്പോകാതെ ശീലിപ്പിച്ച എണ്ണത്തിലും അളവിലും എടുത്തു കൊടുക്കാന്‍ മാത്രമല്ലാതെ മറ്റുള്ള കാര്യങ്ങളിലൊന്നും തെല്ലും ഇടപെടാന്‍ അറിയാത്ത ആളായിരുന്നു. മറ്റെന്തെങ്കിലും കാര്യങ്ങള്‍ ഏറ്റെടുത്താല്‍ തന്റെ പെട്ടിക്കട പോലുള്ള ജീവിതത്തിന്റെ ഒത്തൊപ്പിക്കുന്ന കണക്കുകളെല്ലാം തെറ്റിപ്പോകുമെന്ന് വേവലാതിപ്പെടുന്ന മനസ്സാണ് അയാളുടേതെന്ന് അവള്‍ ബസ്സ് കാത്തുനില്പുകള്‍ക്കിടയില്‍ മനസ്സിലാക്കിയിരുന്നു.
             
                   ആരുമാരും തന്റെ വിഷമം ശ്രദ്ധിക്കുന്നില്ലെന്ന് അവള്‍ തിരിച്ചറിയുന്നതിനിടയില്‍ അയാള്‍ അല്പം കൂടി അടുത്തേക്ക് തന്നെ നീക്കിക്കൊണ്ട് സ്വകാര്യമെന്ന പോലെ പറഞ്ഞു.
             
                 -കുട്ടിയെ കാണാന്‍ നല്ല ചേലുണ്ട്.
              
                 അവള്‍ ഈര്‍ഷ്യയോടെ മിണ്ടാതെ പെട്ടിക്കടയോട് കൂടുതല്‍ ചേര്‍ന്നു നിന്നു. തന്റെ സൌന്ദര്യത്തെ കുറിച്ച് താന്‍ വെറുക്കുന്ന ഒരാള്‍ അഭിപ്രായം പറഞ്ഞത് അവള്‍ക്ക് തെല്ലും മനസ്സിന് പിടിച്ചില്ല. ശബ്ദം വെച്ച് അയാളെ ആട്ടിയകറ്റാന്‍ തോന്നിയെങ്കിലും വെറുതെയൊരു രംഗം സ്യഷ്ടിച്ചാല്‍ അത് ഒരു പക്ഷേ തനിക്കുതന്നെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന സംശയത്തിന്റെ പുറത്ത് ബസ്സൊന്ന് വേഗം വന്നിരുന്നെങ്കില്‍ എന്നവള്‍ പ്രാര്‍ത്ഥിച്ചു. അവള്‍ മനസ്സില്‍ പറഞ്ഞു.
                 
                    -നാശം. റെയില്‍വേ ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകും.
                     
                   അയാള്‍ തെല്ലു കൂടി അവളുടെ അടുത്തേക്ക് നീങ്ങി,
                
                   -കുട്ടി വലിയ ഗൌരവക്കാരിയാണെന്ന് തോന്നുന്നല്ലോ
              
                   അങ്ങൊട്ടൊന്നും പറയാതിരുന്നിട്ടും അയാളോടുള്ള വെറുപ്പും ഈര്‍ഷ്യയുമൊക്കെ മുഖത്ത് കാണിച്ചിട്ടും അയാള്‍ അതൊന്നും മനസ്സിലാക്കുന്നില്ലല്ലോ എന്നവള്‍ ആലോചിച്ചു. തന്റെ അവഗണനയും വെറുപ്പുമാകുമോ അയാളില്‍ തന്നെ കൊണ്ട് എന്തെങ്കിലുമൊക്കെ പറയിക്കണമെന്ന വാശിയുണ്ടാക്കുന്നതെന്ന സംശയം അവള്‍ക്ക് ഉണ്ടായി. അയാള്‍ തീര്‍ച്ചയായും കല്ല്യാണം കഴിച്ചതായിരിക്കുമെന്നും തന്നെപ്പോലുള്ള ഒന്നു രണ്ടു കുട്ടികള്‍ അയാള്‍ക്കുമുണ്ടാകുമെന്നും അവള്‍ക്ക് തോന്നി. സ്വന്തം പ്രായം തിരിച്ചറിയാത്തവരെ പലപ്പോഴായി അവള്‍ യാത്രകളില്‍ കാണാറുണ്ട്. മറ്റുള്ളവരുടെ പ്രശ്നമാകയാല്‍ ദൂരെ നിന്നു നോക്കി മനസ്സിലാക്കാറാണ് പതിവ്. അത്തരത്തിലൊന്ന് ഉണ്ടാകുമ്പോള്‍ അവ ഒഴിവാക്കാനായി അവള്‍ മാറിക്കളയാറാണ് പതിവ്. തന്നെ പോലെ പെണ്‍കുട്ടികളില്‍ അധികം പേരും ചുരുക്കം ചിലരൊഴിച്ച് അങ്ങനെയൊക്കെ തന്നെയാണ് പെരുമാറുന്നത്. പക്ഷേ, ആദ്യമായാണ് തനിക്കു മേല്‍ ഇത്തരത്തിലുള്ള കടന്നു കയറ്റമുണ്ടാകുന്നത്.

                    അയാള്‍ തെല്ലൊന്ന് അപ്പുറത്തേക്കും ഇപ്പുറത്തേക്കും നടന്ന് പിന്നെ അവളുടെ പിന്നില്‍ വന്ന് വീണ്ടും പിന്‍കഴുത്തിലേക്ക് ശക്തിയായി നിശ്വസിച്ചു. അവള്‍ക്ക് തന്നിലേക്ക് ഒരു ചൊറിയന്‍ പുഴു കയറിയതു പോലെ തോന്നി. സ്ക്കൂള്‍ ബാഗില്‍ നിന്നും തൂവാലയെടുത്ത് അവള്‍ പിന്‍കഴുത്ത് ശക്തിയായി തുടക്കാന്‍ തുടങ്ങി. അസ്വസ്ഥപ്പെടുന്ന അവളുടെ മനസ്സ് അയാളില്‍ ആവേശമുണര്‍ത്തുകയാണ് ഉണ്ടായത്. അയാള്‍ നേരത്തെ ചെയ്തു കൊണ്ടിരുന്ന കടക്കണ്ണു കൊണ്ടുള്ള നോട്ടം ഒന്നു കൂടി കൂട്ടാന്‍ തുടങ്ങി. 
                 
                     എവിടെ നിന്നെന്നില്ലാതെ ഒരു നായ വന്ന് ചുമരില്‍ ഒട്ടിച്ച പോസ്ററിന്റെ മുകളില്‍ കാലുയര്‍ത്തി മൂത്രമൊഴിച്ച് അവിടെയുമിവിടെയും തെല്ല് മണം പിടിച്ചു നിന്നു. അയാള്‍ നിലത്തു ചവിട്ടി ശബ്ദമുണ്ടാക്കി അതിനെ ഓടിച്ചു വിട്ടു. പിന്നെ താന്‍ എത്രത്തോളം ശക്തനാണെന്ന് കണ്ടോ എന്ന് കണ്ണു കൊണ്ടും പേന്റ്സിന്റെ കീശയില്‍ തിരുകിയ കൈകള്‍ കൊണ്ടും നിവര്‍ത്തിയ നെഞ്ചു കൊണ്ടും മുഖം കൊണ്ടുമൊക്കെ അവളോട് ചോദിച്ചു. അവളപ്പോള്‍ വരാത്ത ബസ്സിനെ ശപിക്കുകയായിരുന്നു.
                  
                       വീട്ടില്‍ ചെന്നിട്ടു വേണം അവളുടെ കൂട്ടുകാരി ശാലിന്‍ അവളോട് ഇന്റര്‍വെല്‍ സമയത്ത് പറഞ്ഞ കാര്യത്തെ കുറിച്ച് അച്ഛനോട് പറയാന്‍. കുറച്ച് ദിവസങ്ങളായി ശാലിന്‍ ആകെ പ്രശ്നത്തിലാണ്. ഇന്റര്‍ സ്ക്കൂള്‍ അത്ലെറ്റിക് മീറ്റിന് പങ്കെടുപ്പിക്കണമെങ്കില്‍ തെല്ല് അഡ്ജസ്റ് ചെയ്യണമെന്നാണത്രെ കോച്ച് ജാവലിന്‍ ത്രോയില്‍ സ്ക്കൂളില്‍ നിന്നും പങ്കെടുക്കുന്ന അനുമോള്‍  മുഖാന്തിരം സൂചിപ്പിച്ചിരിക്കുന്നത്. അവളുടെ വീട്ടില്‍ വെച്ച് കോച്ചിനെ മീറ്റ്് ചെയ്യാമെന്നാണത്രെ പറഞ്ഞിരിക്കുന്നത്. തന്റെ ഹൈ ജംപ് മോഹങ്ങള്‍ മാനം തൊടാതെ പോകുമെന്ന് അതു കേട്ട് അവള്‍ വല്ലാതെ സങ്കടപ്പെട്ടു പോയത്രെ. എല്ലാം പറഞ്ഞു കഴിഞ്ഞ് അവള്‍ പല്ലിറുമ്മി.
              
                  -ബാസ്റാഡ്. ഒന്നാന്തരം ചരക്കൊരുത്തി വീട്ടില്‍ വൈഫായുണ്ട്. എന്നിട്ടും വേണം കിളുന്ത് പെണ്‍പിള്ളേര്‍.
            
                   ഒത്തിരി ആലോചിച്ച് അവരിരുവരും ഒടുവില്‍ അവന്തികയുടെ അച്ഛനോട് കാര്യങ്ങള്‍ അവതരിപ്പിക്കാമെന്ന് തീരുമാനിച്ചു. 
            
                 -ഏയ് കുട്ടീ, ഒന്നും മിണ്ടൂല്ലേ.
           
                  അയാള്‍ സ്വകാര്യം എന്ന വണ്ണം വീണ്ടും തിരക്കി. ബസ്സൊന്ന് വന്നെങ്കില്‍ എന്നവള്‍ വീണ്ടും കരുതി. തെല്ലൊന്നുറക്കെ ഇതുവരെ ആരോടും പറയാത്ത തെറി പറഞ്ഞാലോ എന്നും അവള്‍ക്ക് തോന്നാതിരുന്നില്ല. മറ്റൊരാളുടെ വിചാരവികാരങ്ങളെയും തന്റെ  തന്നെ പ്രായത്തെയും അവസ്ഥകളെയും മനസ്സിലാക്കാത്ത നിക്യഷ്ടജന്തു എന്നവള്‍ മനസ്സില്‍ കരുതി.
                 
                     അയാളുടെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. വിടരും അധരം വിറ കൊള്‍വതെന്തിനോ എന്ന പാട്ട് ഉച്ചത്തില്‍ മുഴങ്ങി. ആ പാട്ടിന്റെ മുന്നില്‍ മറ്റെന്തൊക്കെയോ ഉണ്ടായിരുന്നല്ലോ എന്നും അയാളെന്താണ് ഇതു മാത്രം ട്യൂണാക്കി വെച്ചിരിക്കുന്നതെന്നും അവള്‍ ചിന്തിച്ചു. ആളൊരു പോക്കുകേസാണെന്ന് ഇതിനോടകം തന്നെ മനസ്സിലായിരുന്നെങ്കിലും ആ പാട്ടു കൂടി കേട്ടതോടെ അവളുടെ വെറുപ്പ് കൂടി. ഒറ്റക്കിരിക്കുമ്പോള്‍ അവള്‍ കംപ്യൂട്ടറില്‍ അത്യാവശ്യം കാണാറുള്ള പാട്ടായിരുന്നു അത്. സിനിമാപാട്ടുകളോട് തന്റെ ജീവിതത്തിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരനെ നായകനിലേക്ക് സന്നിവേശിപ്പിച്ച്് അവള്‍ ഭാവന നെയ്യാറുണ്ട്. ഏതൊരു പ്രണയഗാനത്തോടും തനിക്കത്തരം തോന്നലുകളുണ്ടാകുമെന്ന് പാട്ടു കേട്ടുകൊണ്ടുള്ള ഒരു ബസ്സ് യാത്രയില്‍ ലേഡീസ് സീറ്റുകളുടെ പിന്നിലായി അടുത്തടുത്തിരിക്കുമ്പോള്‍ സല്‍മയോട് സ്വകാര്യം പറഞ്ഞത് തന്നിലേക്ക് ചായുന്ന പടുവ്യദ്ധനില്‍ നിന്നും തട്ടം ഒതുക്കിക്കൊണ്ട് ഒരു ട്രപ്പീസ് കളിക്കാരിയുടെ മെയ്വഴക്കത്തോടെ ഒഴിവാകുന്നതിനിടയില്‍  അവള്‍ നിസ്സാരമായി തള്ളി.
                   
                    -അതത്ര വലിയ കാര്യമൊന്നുമല്ല. ഞാനും ചെയ്യാറുണ്ട് അങ്ങനെയൊക്കെ. നാട്ടിലെ മറ്റു സകലരും ചെയ്യാറുണ്ട്.
                  
                    വെറുതെയല്ല സിനിമകളിലെ പാട്ടുരംഗങ്ങള്‍ ടി.വിയിലും കംപ്യൂട്ടറിലുമൊക്കെ ഇപ്പോഴും മായാതെ മറയാതെ ആവശ്യക്കാരെ തേടിയെത്തുന്നതെന്ന് അവള്‍ സല്‍മയുടെ നിസ്സാരമറുപടിയോട് കൂട്ടി വായിച്ചു. അവള്‍ക്ക് ആ പാട്ടിനോട് എന്തെന്നില്ലാത്ത വിരോധം പൊടുന്നനെ വന്നുപെട്ടു. ഇനിയെപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ചു കേട്ടാല്‍ അയാളെ ഓര്‍മ്മ വരുമല്ലോ എന്നവള്‍ സങ്കടപ്പെട്ടു. 
                     
                      അയാള്‍ അവള്‍ കേള്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. താനൊരു തിരക്കുള്ള ആളാണെന്ന് അവളെ കാട്ടാനുള്ള വ്യഗ്രത അയാളിലുണ്ടായിരുന്നു. അവള്‍ കാര്യങ്ങളെല്ലാം ആകെ കുഴപ്പത്തിലേക്കാണ് പോകുന്നതെന്ന് ചിന്തിച്ചു തുടങ്ങിയിരുന്നു. ബസ്സാണെങ്കില്‍ വരാന്‍ വല്ലാതെ വൈകുകയും ചെയ്യുന്നു. അഥവാ വന്നാല്‍ തന്നെ തിരക്കോടെയാണ് വരിക. മുന്നിലെ വാതിലില്‍ തിരക്കില്‍ പറ്റി നിന്നുവേണം നാലഞ്ചു സ്റോപ്പുകള്‍ വരെ പോകാന്‍. ബസ്സുകള്‍ അങ്ങനെയൊന്നുമില്ലാത്ത റൂട്ടായതിനാല്‍ എന്നും തിരക്കാണ് ബസ്സില്‍. അയാളുടെ കൈയിലുരിപ്പു വെച്ച് അയാള്‍ താന്‍ കയറിയാല്‍ തന്റെ പിന്നില്‍ ഓടിക്കയറുമെന്നും തന്റെ ശരീരത്തില്‍ അവിടെയുമിവിടെയും മനപ്പൂര്‍വ്വം ചാരിനില്ക്കുമെന്നും അവള്‍ ഊഹിച്ചു.
                 
                     അയാള്‍ മൊബൈല്‍ ഫോണിലെ വര്‍ത്തമാനം നിര്‍ത്തുകയും അതും കൈയില്‍ പിടിച്ച് അവള്‍ക്കടുത്തേക്ക് വന്നു. അതൊരു ക്യാമറാ ഫോണാണെന്നും തന്നെ ഇതിനോടകം തന്നെ താനറിയാതെ അയാള്‍ ഫോട്ടോ എടുത്തു കാണുമെന്നും അവള്‍ക്ക് തോന്നി. ഫോട്ടോ എടുക്കുമ്പോള്‍ അറിയാനുള്ള സാധ്യതയുള്ളതിനാല്‍ വീഡിയോ ആയിരിക്കും തീര്‍ച്ചയായും എടുത്തു കാണുക. രണ്ടായാലും ബുദ്ധിമുട്ടു തന്നെ.
                 
                  -കുട്ടിക്ക് എന്റെ നമ്പറു തരട്ടെ.
                   
                  അയാള്‍ വീണ്ടും ചോദിച്ചു. അവള്‍ കേട്ടതായി നടിച്ചില്ല.
               
                -കുട്ടി നല്ല ബുദ്ധിമതിയാണെന്നെനിക്കറിയാം. ഞാന്‍ നമ്പറു പറയാം. ഓര്‍ത്തു വെച്ചു വിളിച്ചോളു.
                  
                 അവള്‍ വീണ്ടും ആരെങ്കിലും അവിടേക്ക് ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി. നിര കളിക്കുന്നവര്‍ കളിയില്‍ തന്നെ. തയ്യല്‍കാരന്‍ ചരട് അടിച്ചത് മതിയാക്കി വലിയൊരു കിടക്ക ഉറയിലേക്ക് തിരിഞ്ഞിട്ടുണ്ട്. മുറുക്കാന്‍ കടക്കാരന്‍ ആരും വരാത്തതിനാല്‍ വെറുതെ വായും പൊളിച്ച് പല്ലുകള്‍ പുറത്തു കാണിച്ച് ഇരിക്കുന്നു. കൈവണ്ടിക്കാരന്‍ എന്തോ വറച്ചട്ടിയില്‍ എണ്ണയില്‍ പൊരിക്കുന്ന തിരക്കിലാണ്.
                   
                   അവളുടെ പിന്‍കഴുത്തിലേക്ക് വീണ്ടും നിശ്വസിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
                 
                 -നൈന്‍,ഫോര്‍ നൈന്‍..
                  
                  അയാള്‍ മുഴുമിക്കുന്നതിനു മുമ്പേ അവള്‍ മിന്നല്‍ വേഗത്തില്‍ പൊടുന്നനെ കുനിയുകയും വലം കാലിന്റെ ചെരിപ്പ് അഴിച്ചെടുക്കുകയും പിന്നിലേക്ക് വീശി അയാളുടെ മുഖത്ത് അടിക്കുകയും ചെയ്തു. അവള്‍ പോലും പ്രതീക്ഷിക്കാത്ത ശബ്ദമായിരുന്നു അടിക്ക്്. ചെറുപ്പക്കാരും കൈവണ്ടിക്കാനും തയ്യല്‍ക്കാരനും മുറുക്കാന്‍ കടക്കാരനും എന്തെന്ന് തിരിച്ചറിയാതെ അവരവരുടെ കാര്യങ്ങള്‍ നിര്‍ത്തി സ്തംബ്ധരായി നോക്കി.അയാള്‍ തന്റെ ഇടത്തെ കവിള്‍ കൈ കൊണ്ട് തടവുന്നതിനിടയില്‍ തന്നെ ക്ഷോഭത്തിലേക്ക് മാറിയിരുന്നു. അയാളുടെ വഷളന്‍ ക്ഷോഭത്തേക്കാള്‍ ജ്വലനശേഷിയുണ്ടായിരുന്നു അവളുടെ ദേഷ്യത്തിന്.
പോടാ പട്ടീ എന്നവള്‍ ഉച്ചത്തില്‍ അയാളെ ആട്ടി. അതു കേട്ടതും ദ്രവിച്ച പടികള്‍ വേഗത്തില്‍ ചാടിയിറങ്ങി ചെറുപ്പക്കാരും എണ്ണയിലുള്ളത് അവിടെ തന്നെ ഇട്ട് കൈവണ്ടിക്കാരനും കിടക്കയുറ വിട്ട് തയ്യല്‍ക്കാരനും അവിടേക്ക് ഓടിയെത്തി. മുറുക്കാന്‍ കടക്കാരന്‍ വലുതായൊന്നും മനസ്സിലാകാതെ പെട്ടിക്കടയില്‍ നിന്നും മുഖമെത്തിച്ചു നോക്കി.
              
                     എന്താ, എന്താ എന്ന മുറുക്കാന്‍ കടക്കാരന്റെ ചോദ്യം അവഗണിച്ച് അപ്പോഴേക്കും വന്നെത്തിയ ബസ്സിലെ തിരക്കിലേക്ക് കൈയില്‍ പിടിച്ച ചെരിപ്പോടെ അവള്‍ അതേ ദേഷ്യത്തോടെ ചുറ്റിക്കൂടിയവരുടെ പൊരിഞ്ഞ അടികള്‍ക്കിടയില്‍ പെട്ട അയാളെ രൂക്ഷമായി തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട് കയറിപ്പോയി.
                   
                    ബസ്സില്‍ തിരക്കില്‍ നില്ക്കുമ്പോള്‍ അവള്‍ക്ക് തെല്ലും സന്ദേഹങ്ങളുണ്ടായിരുന്നില്ല. തന്നെ മുട്ടാന്‍ സഡന്‍ ബ്രെയ്ക്കിന് കാത്തു പിന്നില്‍ നില്ക്കുന്ന മീശ പൊടിക്കാത്ത കിളുന്തുപയ്യനോട് തെല്ലു ദൂരെ മാറി നില്ക്കാന്‍ അവള്‍ ആഞ്ജാപിച്ചു. പിന്നെ മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ളീപ്പ് എന്ന വരികള്‍ വീണ്ടും മനസ്സില്‍ ഉരുവിടാന്‍ തുടങ്ങി.           

                                                                        -0-  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ