2011, ഏപ്രിൽ 19, ചൊവ്വാഴ്ച

മൃത്യുസാക്ഷ്യം

അരുണ്‍കുമാര്‍ പൂക്കോം
        

                  ആര്‍ത്തലച്ച നിലവിളി കേള്‍ക്കേ തല പോയൊരു തെങ്ങിന്‍പൊത്തില്‍ നിന്നും തത്തച്ഛനും തത്തമ്മയും കുഞ്ഞുങ്ങളും  തലയെത്തിച്ചു നോക്കി. നിലാവെളിച്ചത്തില്‍ ഏതോ ഒരു പൂച്ചയെ കണ്ടാലറിയാവുന്ന നാലഞ്ചുനായകള്‍ ഓടിച്ചിട്ടു പിടിക്കാന്‍ തുനിയുന്നു.
          

                  പ്രാണന്‍ കാക്കാനായി പൂച്ച പരക്കം പായുന്നതിനിടയില്‍ തെങ്ങിലേക്ക് അള്ളിക്കയറാന്‍ പാടുപെടുന്നത് കണ്ട് തത്തച്ഛന്‍ മുന്നും പിന്നും നോക്കാതങ്ങു പൊത്തടച്ചു കളഞ്ഞു.
        

                  പുറത്ത് പൂച്ചയുടെ പ്രാണന്‍ പോകുന്ന ദീനരോദനം. പിന്നെ പിന്നെ അതും കെട്ടടങ്ങി.
നായകള്‍ എല്ലാം കഴിഞ്ഞെന്നുറപ്പിച്ച് തിരിച്ചു പോകുന്നൊരൊച്ചയും കേട്ടു.
        

                  തത്തക്കുഞ്ഞുങ്ങള്‍ പേടിച്ചരണ്ട് മിടിച്ചുമിടിച്ച് കണ്ണു മിഴിച്ചൊരു മൂലക്കിരുന്നു. തത്തച്ഛന്‍ തത്തമ്മ കേള്‍ക്കാനായി അടക്കം പറഞ്ഞു.
        

                  നമ്മളായൊന്നും കണ്ടതില്ല, നമ്മളായൊന്നും കേട്ടതില്ല. പിള്ളേര്‍ മറ്റുള്ളവരോട് തത്തമ്മേ, പൂച്ച, പൂച്ച വിളിച്ചങ്ങു പറയാതെ നോക്കണം.
        

                 തത്തച്ഛന്‍ പറഞ്ഞത് കേട്ട പാടേ തത്തമ്മയും പറഞ്ഞു.
       

                -അല്ലാതെ പിന്നെ. നമ്മളൊന്നും കണ്ടില്ല. കേട്ടതുമില്ല. നമ്മള്‍ കിടന്നങ്ങുറങ്ങുകയായിരുന്നു.

                 അതും പറഞ്ഞ് തത്തമ്മ കുട്ടികളോട് അവരുടെ അഭിപ്രായം അറിയാനായി ചോദിച്ചു.
     

               -അല്ലേ, പിള്ളേരേ
       

               കുഞ്ഞുങ്ങള്‍ സമ്മതഭാവത്തില്‍ തലയാട്ടി.

       
              തത്തച്ഛന് അതു കേട്ട് സന്തോഷമായി. തത്തച്ഛന്‍ അവരെ ചേര്‍ത്തു പിടിച്ചു പറഞ്ഞു.
       

             -വാ. വന്നാട്ടെ. നമുക്കേവര്‍ക്കും ഉറക്കം നടിച്ചങ്ങുറങ്ങിയേക്കാം.
       
                               
                                                           -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ