2011, മേയ് 26, വ്യാഴാഴ്‌ച

കൊടുംകടലില്‍ എത്തിപ്പെട്ട ഒരു പാവം മാനത്തുകണ്ണിയുടെ കഥ

അരുണ്‍കുമാര്‍ പൂക്കോം
                  
                   ചെറുപ്പക്കാരന്റെ നോക്കിന്റേയും പുഞ്ചിരിയുടേയും വാക്കിന്റേയും ചൂണ്ടക്കുരുക്കിലാണ് ഉള്‍നാടന്‍ തോടിലെ മാനത്തുകണ്ണി കുരുങ്ങിപ്പോയത്. അവന്‍ കരയിലേക്ക് വലിച്ചിട്ടപ്പോള്‍ തന്റെ ചെതുമ്പലുകള്‍ ഇളകിപ്പോകുന്നത് കുന്നത് നിസ്സഹായയായ അവള്‍ അറിഞ്ഞു. തനിക്കിതുവരെ പരിചയമില്ലാത്തിടത്ത് ശ്വാസം കിട്ടാതെ പിടയുമ്പോഴും അവന്‍ തീരെ കരുണയില്ലാതെ അവളെ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. അതിനിടയില്‍ ചോര കിനിയുന്നതും അവള്‍ ഭയപ്പാടോടെ അറിഞ്ഞു.

                   അവളുടെ പ്രതിഷേധം വകവെക്കാതെ അവനവളെ കടലില്‍ കൊണ്ടുപോയിട്ടു. ഉള്‍നാടന്‍ തോടിലെ ശുദ്ധമായ വെള്ളത്തില്‍ നിന്നും ഉപ്പുവെള്ളം നിറഞ്ഞ ആരെന്നും എന്തെന്നുമറിയാത്ത കണ്ണെത്താത്ത കടലില്‍ പെട്ട അവള്‍ക്ക് ആദ്യമാദ്യം ശ്വാസംമുട്ടി. പിന്നെ പിന്നെ എല്ലാറ്റിനോടും അവള്‍ സന്ധിയായി. പുഴമീനുകളെ കടലില്‍ കൊണ്ടുപോയിട്ടാല്‍ അവക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് ആരാണ് പറഞ്ഞത്?

                   ഇപ്പോഴവള്‍ അക്വേറിയത്തില്‍ ചെതുമ്പലുകളില്ലാതെ നീന്തി തിമിര്‍ക്കുകയാണ്. ശ്വാസമടക്കി കാണുന്നവര്‍ക്ക് പുളകം ചൊരിയുന്ന കാഴ്ച. അവളുടെ കണ്ണിന്റെ കോണില്‍ എവിടെയെങ്കിലും അല്പം ദൈന്യത ബാക്കികിടക്കുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ അവള്‍ തന്നെ മനസ്സിരുത്തുന്നു. അല്ലെങ്കിലും അക്വേറിയത്തിലെ മീനിനോട് ആര്‍ക്കാണ് സഹതാപം തോന്നാറുള്ളത്? അതുതരുന്ന വര്‍ണ്ണക്കാഴ്ചക്കു മുന്നില്‍ അതിന്റെ മനസ്സിനെ പറ്റിയും ജീവിതത്തെ പറ്റിയും ചിന്തിച്ച് നേരം കളയുന്നതെന്തിന്?
  
                   പ്രിയപ്പെട്ട വായനക്കാരാ, കഥ വായിച്ചിട്ട് ഒന്നുമൊന്നും മനസ്സിലായില്ല, അല്ലേ? സാരമില്ല. മീനിന്റെ നിങ്ങള്‍ക്കുള്ള വീതം പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും ദ്യശ്യമാധ്യമങ്ങളിലൂടെയും എപ്പോഴെങ്കിലും നിങ്ങള്‍ക്കടുത്തെത്തിക്കോളും. നന്നായി എരിവും പുളിയും ചേര്‍ത്ത് പൊരിച്ചും വരട്ടിയും കറിവെച്ചും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച്. മനസ്സിലാകാത്ത ഈ കഥയങ്ങ് മറന്നോളൂ.

     
(എതിര്‍ദിശ മാസിക)


                                                           -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ