2011, മേയ് 5, വ്യാഴാഴ്‌ച

കവിയോട്

അരുണ്‍കുമാര്‍ പൂക്കോം

കവിയേ,
തിരക്കുള്ള
ബസ്സില്‍
കാലുകുത്താനിടമില്ലാതെ
നില്ക്കുമ്പോള്‍
ഇരിക്കുന്നിടത്തുനിന്ന്
കൊഞ്ഞനം കുത്തിച്ചിരിച്ചതിന്
നല്ലനടപ്പിനായി
കൂടെകൂട്ടിയതാണ്
താങ്കളുടെ പേഴ്സിനെ.
തുറന്നപ്പോള്‍
അകത്തൊരു ഉണക്കക്കമ്പു
പോലൊരു പെണ്ണിന്റെ ഫോട്ടോ.
എന്നെ വിറ്റ് മദ്യപിക്കരുത്,
ചീട്ടുകളിക്കരുത്,
വൃഭിചരിക്കരുത്
എന്ന് വെള്ളയില്‍
എഴുതിവെച്ച
ഒരു പഴകിയ അമ്പതു രൂപാനോട്ട്.
മേമ്പൊടിക്ക്
ചില്ലറ നാണയങ്ങള്‍.
വായിച്ചാല്‍ തിരിയാത്തൊരു
മരുന്നുചീട്ട്.
നാലഞ്ച് ആഴ്ചപ്പതിപ്പുകളുടെ
മേല്‍വിലാസം.
ഒരു നുറുങ്ങുകവിത.
അതിനൊടുവില്‍
താങ്കളുടെ മേല്‍വിലാസം.
ആദര്‍ശങ്ങളെഴുതിയ അമ്പതുരുപ
ഒന്നിനുമൊന്നിനും തികയില്ലെങ്കിലും
ഞാനെടുക്കുന്നു.
കൂടെ ചില്ലറനാണയങ്ങളും.
നുറുങ്ങുകവിതയും
ഉണക്കക്കമ്പിന്റെ ഫോട്ടോയും
ആഴ്ചപ്പതിപ്പുകളുടെ മേല്‍വിലാസങ്ങളും
മരുന്നുചീട്ടും
താങ്കള്‍ക്കുതന്നെ അയക്കുന്നു.
ഉടനടി കവിതയെഴുത്ത്
നിര്‍ത്തിയേക്കുക.
വേറെ ജോലി നോക്കുക.
താങ്കളൊന്ന് നന്നാവുക.
ഉണക്കക്കമ്പിനെ
തളിരിടാനും പൂക്കാനും
പരിചരിച്ചേക്കുക.
എന്നെപ്പോലുള്ളവന്
അല്പം തമാശക്ക്
ഒത്തിരിഒത്തിരികാശ്
പേഴ്സില്‍ കരുതിയേക്കുക.
    -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ