2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഇര

അരുണ്‍കുമാര്‍ പൂക്കോം


                  രാവിലെ പൂമുഖത്തിരുന്ന് അച്ഛന്‍ പകുത്തു തന്ന പത്രം വായിക്കുകയായിരുന്നു നിരുപമന്‍. അവന് കിട്ടിയത് പത്രത്തിന്റെ മുന്‍പേജ് അടങ്ങുന്ന ഷീറ്റായിരുന്നു. വാത്തകളിലൂടെയുള്ള തിരിച്ചും മറിച്ചുമുള്ള ഓട്ടപ്രദക്ഷിണത്തിന് ഒടുവില്‍ അവന്റെ കണ്ണുകള്‍ മുന്‍പേജില്‍ താഴെയായി ഇട്ടിരിക്കുന്ന വാര്‍ത്തയില്‍ തെല്ലുടക്കി. ഒരു പെണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്ന് പീഢിപ്പിച്ചതിന്റെ വാര്‍ത്തയായിരുന്നു അത്. അടുത്ത കാലത്തായി അത്തരം വാര്‍ത്തകള്‍ അടിക്കടി പത്രങ്ങളില്‍ വരാറുള്ളതിനാല്‍ അവനതിലത്ര താല്പര്യം തോന്നിയില്ല. തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന വാര്‍ത്തകള്‍ വായനക്കാരന് തരുന്ന ഒരു തരം മരവിപ്പ് അവനും വന്നു പെട്ടിരുന്നു.


                    ആ വാര്‍ത്ത പകുതിയില്‍ നിര്‍ത്തി അവന്‍ രണ്ടാം പേജിലെ ഇന്നത്തെ സിനിമ നോക്കാന്‍ തുടങ്ങി. സ്ക്കൂള്‍ ഒഴിവായതിനാല്‍ പറ്റുമെങ്കില്‍ കൂട്ടുകാരോടൊത്ത് ടൌണില്‍ മാറ്റിനിക്ക് പോകണം. അതും കഴിഞ്ഞ് വൈകിട്ട് പാര്‍ക്കിലൊന്ന് ചുറ്റിത്തിരിയണം. പിന്നെ അവര്‍ക്കൊപ്പം ഇന്ത്യന്‍ കോഫി ഹൌസില്‍ നിന്നും മസാല ദോശ, അല്ലെങ്കില്‍ കട്ലറ്റ്. അതും കഴിഞ്ഞ് വീടിന്റെ കാന്തികതയിലേക്ക് മടക്കം. അല്ലെങ്കില്‍ തന്നെ അത്തരത്തിലുള്ള മടക്കമല്ലല്ലോ, ഒരര്‍ത്ഥത്തില്‍ വീടിനെ ചുറ്റിയുള്ള ഭ്രമണങ്ങളല്ലേ ഓരോ ദിവസവും എന്നവന്‍ ചിന്തിച്ചു.    


                  അവര്‍ക്കിരുവര്‍ക്കും തെല്ലകലെയായി ടൈല്‍സ് നിലത്തിരുന്ന് അവന്റെ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന അനിയത്തി കുട്ടികളുടെ പുസ്തകം വായിക്കുകയായിരുന്നു.  അവള്‍ക്കടുത്ത് സ്ക്കൂള്‍ ബാഗും സ്കെച്ച് പെന്നുകളും വാട്ടര്‍ ബോട്ടിലും കിടപ്പുണ്ടായിരുന്നു.പത്രത്തോടൊപ്പം വന്ന പുതിയ ലക്കം വായിച്ചു തീര്‍ത്തിട്ടു മാത്രമേ അവളിനി ഹോം വര്‍ക്കൊക്കെ ചെയ്യുകയുള്ളു.


                    പൊടുന്നനെ അകത്ത് അവന്റെ മൊബൈല്‍ ഫോണ്‍ അടിക്കുകയും അവന്‍ വായിച്ചു കൊണ്ടിരുന്ന പത്രവും കൈയില്‍ പിടിച്ചു കൊണ്ടുതന്നെ അതു ചെന്ന് എടുക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥ് കോളിംഗ് എന്ന് കണ്ട് ടൌണിലെ എയിം കോച്ചിങ്ങ് സെന്ററില്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേരുന്നതിനെ പറ്റി കാലത്തു തന്നെ ഓര്‍മ്മിപ്പിക്കാന്‍ വിളിക്കുകയാണെന്ന് കരുതി. ഇന്നലെ രാത്രി സംസാരിച്ച് തീരുമാനിച്ചുറപ്പിച്ചതാണ്. വല്ലതും പറയാന്‍ മറന്നത് ഓര്‍ത്തെടുത്ത് വിളിക്കുന്നതാവും എന്നു കരുതിക്കൊണ്ട് അവന്റെ ശബ്ദത്തെ  സ്ക്രീനില്‍ തൊട്ടെടുത്തു. ഫോണെടുത്തതും മറുപുറത്തു നിന്നും ആമുഖമില്ലാത്ത വിധം ധ്യതിയില്‍ പറഞ്ഞു.


                  -നീ പത്രം കണ്ടോ? നമ്മുടെ രണ്ടാമത്തെ ബഞ്ചിലെ ഗേളിയാണെടാ അത്.


                   അവന്‍ അതു കേട്ടതും രണ്ടു നാള്‍ മുമ്പ് ടൌണിലെ കാര്‍ണിവലിന് പോയപ്പോള്‍ ആകാശത്തൊട്ടിലില്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കയറിയിട്ട് അതിന്റെ ഭീകരമായ വേഗത്തിലും നിര്‍ത്താതെയുള്ള തുടര്‍ച്ചയായ കറക്കത്തിലും പെട്ടുപോയതിന്റെ ഓര്‍മ്മയിലേക്ക് വഴുതി വീണു. വലിയ കൂട്ടുകെട്ടും ബഹളവുമൊന്നുമില്ലാതെ അടക്കവും ഒതുക്കവുമുള്ള ഗേളി എന്ന പെണ്‍കുട്ടി ക്ളാസിലെ വലതുഭാഗത്തെ നീല ചെക്ക് യൂനിഫോമുകള്‍ക്കിടയില്‍ നിന്നും തന്നിലേക്ക് നീട്ടുന്ന കണ്ണുകളാലുള്ള സ്നേഹസ്പര്‍ശങ്ങള്‍ കുഞ്ഞുന്നാളില്‍ കണ്ട മേയുന്ന മാനിന്റെ കണ്ണുകളെന്നോണം അവനെ തരളമായി തഴുകി പോയെങ്കിലും നൊടിയിടെ അവന്റെ മനസ്സിലേക്ക് ഒരു കൂട്ടം ചെന്നായ്ക്കള്‍ക്കിടയില്‍ പെട്ട മാന്‍ അടുത്തുള്ള പാറയില്‍ തല തല്ലി ചാവുന്നതിന്റെ ടി.വി ചാനല്‍ ദ്യശ്യവും ഓടിയെത്തി.


                   പ്ളസ് റ്റു ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ അവന്‍ ആദ്യമായി കണ്ടത് അവളെയായിരുന്നു. അവളുടെ കൂടെ മുത്തശ്ശിയായിരുന്നു ഉണ്ടായിരുന്നത്. മറ്റെല്ലാവരും അവരുടെ അച്ഛന്റെ കൂടെ വന്നപ്പോള്‍ അവള്‍ മാത്രം വേറിട്ടു നിന്നതിനാല്‍ അവനപ്പോള്‍ തന്നെ അവളെ ശ്രദ്ധിച്ചിരുന്നു. ക്ളാസിലെ എല്ലാവരെയും മെല്ലെ മെല്ല പരിചയപ്പെടുമ്പോള്‍ അവളുമായി പരിചയത്തിലേക്ക്  കടക്കാനുള്ള പാസ്സ്വേഡായിരുന്നു മുത്തശ്ശി.


                  -അതാരായിരുന്നു? ഗ്രാന്റ്മയായിരുന്നോ?


                   അവള്‍ ഒതുക്കത്തോടെ തിരക്കി.


                  -ആര്?


                    -അന്ന് ഇന്റര്‍വ്യൂന് കൂടെയുണ്ടായിരുന്നത്?


                   അവള്‍ അതെ എന്ന് തല കുലുക്കി.


                   നല്ല പെണ്‍കുട്ടി എന്ന് അപ്പോള്‍ തന്നെ അവന്‍ അവള്‍ക്ക് മനസ്സു കൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്കി. മറ്റു ചില പെണ്‍കുട്ടികളെ പോലെ ജാഡയോ കളിപ്പീരോ അഹങ്കാരമോ ഇല്ലാത്ത പെണ്‍കുട്ടി. അതു കൊണ്ടു തന്നെ അവന് സിദ്ധാര്‍ത്ഥിനെ വിശ്വസിക്കാനായില്ല. അവളുടെ ലേറ്റസ്റ് ദ്യശ്യങ്ങളില്‍ നിന്നും മനസ്സിലെ ഒരു മൌസ് ക്ളിക്കില്‍ നാലു ദിവസം മുമ്പ്  അവന്‍ നീട്ടിയ കോഫീബൈറ്റ് മിഠായി വാങ്ങി കവര്‍ പൊളിച്ച് വായിലേക്കിടുന്ന അവളെ അവന്‍ കണ്ടു. കൂടെ അവളുടെ മുന്‍ബെഞ്ചില്‍ ഇരിക്കുന്ന ശ്രേയയുടെ പിന്തിരിഞ്ഞു നോക്കിക്കൊണ്ടുള്ള ചോദ്യവും പോന്നു.


                  -എന്തേ നീരു അവള്‍ക്ക് മാത്രം? ങ്ങാ.. ങ്ങാ.. നടക്കട്ടെ. നടക്കട്ടെ.


                   അതു കേട്ട് മിഠായി നുണയുന്ന അവളുടെ ഇരു കവിളുകളിലേക്കും റോസ് നിറമുള്ള പനിനീര്‍പ്പൂക്കള്‍ വിരിഞ്ഞിറങ്ങുന്നത് അവന്‍ കാണുകയും മനസ്സിന്റെ ഫോള്‍ഡറില്‍ അപ്പോള്‍ തന്നെ സേവ് ചെയ്യുകയും ചെയ്തു. അത്തരമൊന്ന് തീര്‍ത്തത്  താന്‍ നല്കിയ മിഠായിയാണല്ലോ എന്ന തോന്നല്‍ കെമിസ്ട്രി ലാബില്‍ ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ  ചീഞ്ഞമുട്ടയുടെ മണം തന്റെകൈകളിലെ ടെസ്റ്ട്യൂബില്‍ നിന്നും ഉയരുമ്പോള്‍ പോലും ഓര്‍ത്തു.


                   അന്ന് വീട്ടിലെത്തിയപ്പോഴും അവന്‍ ഓര്‍ത്തത് അവളുമായി തനിക്കുള്ള ചീഞ്ഞ മുട്ടയുടെ മണം പോലും മറന്നുപോകുന്ന തരത്തിലുള്ള എന്തോ ഒന്നിനെ കുറിച്ചായിരുന്നു. പ്രണയം ഒരു മോശം ഇടപാടാണെന്ന് മറുചിന്തകള്‍ വന്ന് എത്തി നോക്കുന്നതിനാലും ആയതിന് അവന് തെല്ല് ധൈര്യമില്ലാത്തതിനാലും വെറും ഇന്‍ഫാക്ച്ച്വേഷന്‍ മാത്രമാണോ അതെന്ന് സംശയമുള്ളതിനാലും അതിനെ കുറിച്ച് ചിന്തിച്ച് യുക്തമായ തീരുമാനത്തിലെത്താനായി അവനന്ന് കൂട്ടുകാരെ എല്ലാവരെയും ഒഴിവാക്കി ഒറ്റക്കാണ് വീട്ടിലേക്ക് പോയത്.

                   അപ്പൂപ്പന്‍ താടി പോലെ പറക്കാന്‍ പറ്റുന്ന എന്തോ ഒന്ന് അവര്‍ തമ്മിലുണ്ടെന്ന തോന്നിച്ചയാല്‍ വീട്ടിലെത്തി നെറ്റില്‍ നിന്നും ഡി.ഡി.എല്‍.ജെയും ദില്‍ ഹൈ കെ മാന്‍താ നഹിയും ഡൌണ്‍ലോഡ് ചെയ്ത് ഒറ്റയിരിപ്പിന് കാണുകയുമുണ്ടായി. പിറ്റേന്ന് അവളോടൊപ്പം നടക്കാന്‍ പറ്റുന്ന വിധത്തില്‍ തന്റെ വഴികളെ ക്രമപ്പെടുത്തുകയും ഒന്നിച്ച് രണ്ടുമൂന്നു പേര്‍ കൂടെയുണ്ടെന്ന് കണ്ട് അത്യന്തം ഖിന്നനാവുകയുമുണ്ടായി.                 


                   സിദ്ധാര്‍ത്ഥിന്റെ അപ്പുറത്തു നിന്നും തുടരെയുള്ള ഹലോ..ഹലോ വിളികള്‍ക്കിടയില്‍ പത്രത്തിലെ വാര്‍ത്ത തിരക്കിട്ട് മറിച്ച് കണ്ടെത്തി അവന്‍ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു.


                   -നിന്നോടാരാ പറഞ്ഞത്?


                   -കാശ്യപ് വിളിച്ചു പറഞ്ഞതാണ്. അവനോട് ചേച്ചി പറഞ്ഞതാണ്. നിനക്കറിയില്ലേ മെഡിക്കല്‍ കോളേജില്‍ നേഴ്സായി വര്‍ക്കു ചെയ്യുന്ന അവന്റെ ചേച്ചിയെ? ഇന്ത്യന്‍ കോഫീ ഹൌസില്‍ വെച്ച് കഴിഞ്ഞാഴ്ച കണ്ട ചേച്ചി. അന്ന് സയന്‍സ് വേള്‍ഡിന്റെ ക്വിസ് പ്രോഗ്രാമും കഴിഞ്ഞ് ചായ കഴിക്കാന്‍ കയറിയപ്പോള്‍ നമ്മളെയും ടീച്ചേഴ്സിനെയും  കണ്ട് അടുത്തു വന്ന് വര്‍ത്തമാനം പറഞ്ഞ ചേച്ചി.


                    ചാനലിന്റെ സ്റുഡിയോയില്‍ ക്യാമറക്കു മുന്നില്‍ ക്വിസ് മാസ്ററുടെ ചോദ്യങ്ങള്‍ക്ക് തന്റെ ചെവിയിലേക്ക് ചാഞ്ഞ് ഉത്തരം പറയുന്ന ഗേളി തന്റെ അടിവയറ്റില്‍ നിന്നും ഉച്ചിയിലേക്ക് പൊടുന്നനെ പാഞ്ഞുപോയ ഭയമായിട്ടാണ് ഓടിയെത്തിയത്. സിദ്ധാര്‍ത്ഥും കാശ്യപും ശ്രേയയുമൊക്കെ കാണികളുടെ സീറ്റിലിരുന്ന് അവരുടെ ഉത്തരങ്ങള്‍ക്ക് കൈയടിച്ചു കൊണ്ടിരുന്നു.പരിപാടി ടെലികാസ്റ് ചെയ്തപ്പോള്‍ വായ പൊത്തിക്കൊണ്ടുള്ള അവളുടെ തന്റെ അടുത്തേക്കുള്ള ഓരോ ചരിവും കണ്ട് ഒടുവില്‍ അമ്മ ചോദിച്ചത് അവനോര്‍ത്തു.


                   -നിനക്ക് ഒന്നുമറിയില്ലായിരുന്നോടാ.        


                   അവന്റെ അച്ഛനും അനിയത്തിയും അതു കേട്ട് ചിരിച്ചു.


                   അവന്‍ സിദ്ധാര്‍ത്ഥിനോട്  പറഞ്ഞു.


                 - ഓര്‍മ്മയുണ്ട്.


                  -അവളുള്ളതു കൊണ്ടാണ് നമുക്ക് ഫസ്റടിച്ചതു തന്നെ. അവളിപ്പോള്‍ ഐ.സി.യുവിലാണ്. ഹൈലി ക്രിറ്റിക്കല്‍ സ്റേജിലാണ്. കോമയിലാണെന്നാണ് പറഞ്ഞു കേട്ടത്. ചേച്ചിക്കായിരുന്നത്രെ ഇന്നലെ ചാര്‍ജ്ജ്. അവളെ കണ്ടതും ചേച്ചി തിരിച്ചറിഞ്ഞത്രെ.


                  -എന്താ ഉണ്ടായേ?


                    -ഡാന്‍സ് ക്ളാസും കഴിഞ്ഞ് വരുന്ന വഴി വൈകിട്ട് ആരൊക്കെയോ ടാറ്റാ സുമോയില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയതാണത്രെ. അവളുടെ വീടിനടുത്തുള്ള പണി തീരാത്ത ഫ്ലാറ്റിന്റെ മുമ്പില്‍ നിന്നായിരുന്നത്രെ സംഭവം.  ചുറ്റുവട്ടത്തൊക്കെ വീടൊക്കെ ഉണ്ടെങ്കിലും ടൌണ്‍ ഏരിയയില്‍ ആര് ആരെ അറിയുന്നു. എല്ലാവരും അവരവരുടെ വീട്ടിനുള്ളിലല്ലേ. ഫ്ലാറ്റിന്റെ ഏറ്റവും മുകള്‍ നിലയില്‍ ഉണ്ടായിരുന്ന നാലഞ്ച് ബംഗാളി തൊഴിലാളികള്‍ മാത്രമാണ് കണ്ടത്.  അവര്‍ എട്ടാം നിലയില്‍ നിന്നും ഓടി ഇറങ്ങിയെത്തുമ്പോഴേക്കും അവന്‍മാര് എത്തേണ്ടിടത്ത് എത്തിയിരുന്നു. അവര്‍ ഒച്ച വെച്ച് ആളുകളെ കൂട്ടിയെങ്കിലും അവര്‍ ബംഗാളിയില്‍ പറഞ്ഞതൊന്നും ആദ്യമാദ്യം മറ്റുള്ളവര്‍ക്കൊട്ട് മനസ്സിലായതുമില്ല.


                   അവന്‍ അത്യന്തം പരിഭ്രമത്തോടെയും നിസ്സഹായതയോടെയും  ചോദിച്ചു.


                   -അവള്‍ക്ക് കാറില്‍ നിന്നും ഒന്ന് വിളിച്ചു കൂവാമായിരുന്നില്ലേ? അതു കേട്ട് വഴിയിലുള്ള ആരെങ്കിലുമൊക്കെ രക്ഷപ്പെടുത്തുമായിരുന്നല്ലോ.            


                 - അവന്‍മാര് അവള്‍ക്ക് മയക്കുമരുന്നോ മറ്റോ കുത്തിവെച്ചു കാണും. അവള്‍ കോമയിലാകാന്‍ കാരണം തന്നെ അങ്ങനെ എന്തെങ്കിലുമാകും. വഴങ്ങാതെ വന്നപ്പോള്‍ തല പിടിച്ച് എവിടെയെങ്കിലും ശക്തിയില്‍ ഇടിച്ചിട്ടാകാനും മതി.


                   തന്റെ അടുത്തേക്ക് ചായുന്ന ഗേളിയുടെ കാച്ചിയ വെളിച്ചെണ്ണയുടെയും ചന്ദനത്തിന്റെയും കഴുത്തിന് പിന്നിലായി മുടിയില്‍ തിരുകിയ തുളസിക്കതിരിന്റെയും അവളുടെ തന്നെയും സമ്മിശ്ര മണം അവന്റെ ഓര്‍മ്മയിലേക്ക് വരികയും  അവന്‍ ഫോണിലേക്ക് എന്തോ അവ്യക്തമായി പറയുകയുമുണ്ടായി. അതെന്താണെന്ന് മനസ്സിലാകാതെ അങ്ങേ തലക്കല്‍ നിന്നും സിദ്ധാര്‍ത്ഥ് വീണ്ടും ഹലോ.. ഹലോ എന്ന് വിളിച്ചു കൊണ്ടിരുന്നു.


                  നിരുപമന്റെ ശബ്ദത്തിലെ പതറിച്ചയും പരിഭ്രമവും മറ്റും കണ്ട് അച്ഛന്‍ പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ നിന്നും മുഖമുയര്‍ത്തി കണ്ണടകള്‍ക്കിടയിലൂടെ പുരികങ്ങള്‍ രണ്ടു തവണ മുകളിലേക്കും താഴേക്കും ചലിപ്പിച്ച് കണ്ണുകള്‍ കൊണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചു. അവന്‍ വാര്‍ത്ത നീട്ടിക്കൊണ്ട് അച്ഛനോട് പറഞ്ഞു.


                  -ഗേളിയാണത്രെ ഇത്.


                  -ആര്? ക്വിസ് കോംപീറ്റേഷന് നിന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയോ?


                   അവന്‍ അതെ എന്ന് തലയാട്ടി.


                    അച്ഛന്‍ പത്രത്തിലെ വാര്‍ത്ത വായിച്ചതെങ്കിലും വീണ്ടും ഒരു തവണ കൂടി വായിച്ചു. അപ്പോഴേക്കും അവര്‍ക്ക് നല്കാനായി കാലത്ത് പതിവുള്ള  കോഫിയുമായി വന്ന അമ്മയും കാര്യമറിഞ്ഞ് പത്രത്തിലേക്ക് കഴുത്ത് നീട്ടി.


                   നിരുപമന്‍ സിദ്ധാര്‍ത്ഥിനോട് ചോദിച്ചു.


                    -നമുക്കൊന്ന് ഹോസ്പിറ്റല്‍ വരെ ഒന്നു പോയാലോ?


                   അവന്റെ ചോദ്യം കേട്ടതും അച്ഛന്‍ അസ്വസ്ഥതയോടെ കയര്‍ത്തു.


                 -എവിടെ പോകുന്നെന്ന്? എവിടെയും ആരും പോകുന്നില്ല.


                   അച്ഛന്‍ ദേഷ്യപ്പെട്ട് പറയുന്നത് കേട്ട് അപ്പോഴേക്കും സിദ്ധാര്‍ത്ഥ് കോള്‍ കട്ട് ചെയ്തിരുന്നു. അച്ഛന്റെ അസ്വസ്ഥതയെ മനസ്സിലാക്കി കൊണ്ട് അമ്മ പറഞ്ഞു.


                  -മോനേ, കുഴപ്പം പിടിച്ച കേസല്ലേ അത്? നിങ്ങളാരും അങ്ങോട്ടൊന്നും പോണ്ട. വല്ല പൊല്ലാപ്പും വന്നു പെട്ടാല്‍ ആകെ ബുദ്ധിമുട്ടാകും.


                    അപ്പോഴേക്കും അച്ഛനും ശബ്ദം മയപ്പെടുത്തി പറഞ്ഞു.


                 -ഹോസ്പിറ്റലിനെ ചുറ്റിപ്പറ്റി ഇതിനോടകം പലരും കാണും. കേസിന്റെ നീക്കുപോക്കറിയാന്‍ അവന്‍മാരും അവിടവിടെയൊക്കെ കാണും. അവന്‍മാരല്ലെങ്കില്‍ അവന്‍മാരുടെ കൂട്ടക്കാര്‍. എന്തിനാണ് നമുക്ക് വേണ്ടാത്ത പൊല്ലാപ്പ്?

  
                   അവന്‍ തിരിച്ചൊന്നും പറയാതെ ദുഃഖത്തോടെ അകത്തേക്ക് തലയും താഴ്ത്തിപ്പോയി. മുറിയിലെ കംപ്യൂട്ടറിന്റെ മുന്നില്‍ പോയിരുന്ന് വെറുതെയെന്ന വണ്ണം തുറന്നു. തികച്ചും യാന്ത്രികമായി അതു ചെയ്യുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോട് തോന്നാവുന്ന ഒരു ആണിന്റെ അകല്‍ച്ച തനിക്ക് അവളോട് തോന്നുന്നതിനെ അവന്‍ ചെറുതായി തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. അതേ സമയം തനിക്കവളോട് തോന്നിയിരുന്ന സ്നേഹവും അവന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.


                   അവളുമായി ചാറ്റു ചെയ്യുന്നതിനെ ഓര്‍ത്തുകൊണ്ട് അവന്‍ ഇമെയില്‍ വെറുതെ ചെക്കു ചൈയ്യാന്‍ തുടങ്ങി. അവളുടെ ഇമെയില്‍ ഐഡിയില്‍ അവന്‍ ക്ളിക്ക് ചെയ്തു. അവളുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു. ആദ്യമൊന്നും അവളുടെ ഫോട്ടോ ഇമെയില്‍ ഐഡിയോടൊപ്പം നല്കിയിരുന്നില്ല. അവന്‍ നിര്‍ബന്ധിച്ചിട്ടാണ് ഫോട്ടോ ചേര്‍ത്തതു തന്നെ. കംപ്യൂട്ടറില്‍ ഫോട്ടോയൊന്നും ധൈര്യത്തില്‍ ഇടാന്‍ പറ്റില്ല എന്നവള്‍ ചാറ്റിംഗിനിടയില്‍ പറഞ്ഞിരുന്നു. അവളുടെ ഗള്‍ഫിലുള്ള അച്ഛനോട് രാത്രി എന്നും ചാറ്റ് ചെയ്ത് ശീലമുള്ളതിനാല്‍ ചാറ്റിംഗിന് ക്ഷണിച്ചപ്പോള്‍ അവള്‍ മറുത്തൊന്നും പറഞ്ഞില്ല. അവള്‍ അത് ആഗ്രഹിച്ചതു പോലെ തോന്നി. ചാറ്റിംഗില്‍ എന്നെ വിശ്വാസമില്ലേ എന്ന ചോദ്യത്തിന്‍ മേലാണ് ഫോട്ടോ നല്കാന്‍ അവള്‍ വഴങ്ങിയത്. ആ ഫോട്ടോയും നോക്കിയിരിക്കുക അവന്റെ വലിയ ഇഷ്ടങ്ങളിലൊന്നായിരുന്നു. അമ്മ ചെറുപ്പത്തിലേ മരിച്ചു പോയ പെണ്‍കുട്ടി എന്ന സഹതാപവും അവനെ അവളിലേക്ക് അടുപ്പിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ അവള്‍ ഏതോ അന്യഗ്രഹജീവിയെ പോലെ അവന് അന്യയായി തോന്നിച്ചു. താന്‍ ക്രൂരനാണെന്ന് അവന്‍ തന്നെ തന്നെ ശപിക്കാനും തുടങ്ങി.


                 അവന്‍ കംപ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് ആശയക്കുഴപ്പങ്ങളില്‍ ഉഴറി വരാന്തയിലേക്ക് തിരിച്ചു വന്നു. അച്ഛന്‍ എഡിറ്റോറിയല്‍ പേജിലേക്ക് കൂപ്പുകുത്തിയിരുന്നു. അനിയത്തി ഇടതു കൈമുട്ട് തറയില്‍ കുത്തി ചാഞ്ഞിരുന്ന് കൂട്ടം തെറ്റിയ മുയല്‍ക്കുട്ടിക്ക് അതിന്റെ അമ്മയുടെ അടുത്തേക്ക് സ്കെച്ച് പെന്നു കൊണ്ട് വഴി കാണിച്ചു കൊടുക്കുകയായിരുന്നു. അതിന്റെ ഇടതു വശത്തെ പേജില്‍ കാട്ടില്‍ ഒളിഞ്ഞിരുന്ന ഒരു ചെന്നായയെ അവള്‍ കുത്തുകള്‍ യോജിപ്പിച്ച് കണ്ടെത്തിക്കഴിഞ്ഞിരുന്നു.


                  അപ്പോള്‍ തൊടിയില്‍ നിന്നും ഉപ്പന്‍മാരുടെ ശബ്ദം കേട്ട് അവന്‍ അങ്ങോട്ട് നോക്കി. ചെടിക്കമ്പുകളില്‍ നിന്നും തൊട്ടടുത്ത ചെടിക്കമ്പുകളിലേക്ക് പറന്നു മാറിക്കൊണ്ട് താഴത്തേക്ക് നോക്കി അവ പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നത് കണ്ട് അച്ഛനും അനിയത്തിയുമൊക്കെ അവയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അവ മുറ്റത്തിന്റെ ഘടങ്ങിന് അപ്പുറം താഴത്തേക്ക് പറന്നിറങ്ങി വീണ്ടും ചെടിക്കൊമ്പുകളിലേക്ക് മടങ്ങുന്നു. ചീവീട്,  പുഴു, പ്രാണി പോലുള്ള  ചെറിയ ഇരകളെ അവ ശബ്ദങ്ങളുണ്ടാക്കി ആഘോഷിക്കാറില്ല. ഉപ്പന്‍മാര്‍ക്ക് ആഘോഷിക്കാനുതകുന്ന തരത്തിലുള്ള കാര്യമായ ഒരു ഇര പെട്ടിട്ടുണ്ടെന്ന് അവന് മനസ്സിലായി.


                    നിരുപമന്‍ മുറ്റത്തേക്കിറങ്ങി തൊടിയിലേക്ക് മുഖമെത്തിച്ചു നോക്കി. ഒരു ചെറിയ അണ്ണാന്‍കുഞ്ഞ് ഘടങ്ങിനോട് ചേര്‍ന്ന് കൂനിയിരുന്ന് വിറക്കുന്നു. അതിന്റെ വയര്‍ പേടികൊണ്ട് ശക്തമായി ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു. കൂട്ടില്‍ നിന്നും ഉപ്പന്‍മാര്‍ അതിനെ കൊത്തി വീഴ്ത്തിയതോ ചിലപ്പോള്‍ കൂട്ടില്‍ നിന്നും നടക്കാന്‍ പഠിക്കുമ്പോള്‍ താഴെ വീണതോ ആകാമെന്ന് അവന്‍ നിരൂപിച്ചു. ഉപ്പന്‍മാര്‍ അവനെ പരിഗണിക്കാതെ വീണ്ടും കൊത്താനായി അതിന്റെ നേര്‍ക്ക് പറന്നിറങ്ങുന്നതു കണ്ട് അവന്‍ അവയെ കൈ കൊണ്ട് ആട്ടിയകറ്റാന്‍ ശ്രമിച്ചു. തങ്ങള്‍ക്ക് കിട്ടിയ ഇരയെ പെട്ടെന്നു തന്നെ കൈ വിടാന്‍ പക്ഷേ അവക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അവ തെല്ല് ദൂരേക്ക് മാറിയെങ്കിലും വീണ്ടും അണ്ണാന്‍കുഞ്ഞിന്റെ അടുത്തുള്ള ചെടിച്ചില്ലകളിലേക്ക് പാറിവന്നു.  അവന്‍ അവയെ ഉടനെ മുറ്റത്തു കിടന്ന കല്ലുകള്‍ എടുത്ത് എറിഞ്ഞോടിച്ചു.


                  അനിയത്തി വരാന്തയില്‍ തൂണും ചാരി നോക്കി നിന്നിടത്തു നിന്നും മുറ്റത്തേക്കിറങ്ങി അവന്റെ അടുത്തേക്ക് വരുന്നതിനിടയില്‍ ചോദിച്ചു.


                  -എന്താ, ചേട്ടാ അത്?


                   തൊടിയിലേക്ക് ഘടങ്ങ് കടന്നു വെച്ച് ഇറങ്ങുന്നതിനിടയില്‍ അവന്‍ പറഞ്ഞു.


                  -ഒരു അണ്ണാന്‍കുഞ്ഞ്.  


                   അവന്‍ കുനിഞ്ഞ് അതിനെ കൈയിലെടുത്തു. തെല്ലുപോലും പ്രതിഷേധിക്കാന്‍ പറ്റാത്ത വിധം അത് പേടിച്ചു പോയിരുന്നു. അതിന്റെ ഉടലില്‍ അവന്‍ മെല്ലെ തൊട്ടു. അത് അപ്പോഴും അതിയായ ശക്തിയോടെ മിടിച്ചു കൊണ്ടിരുന്നു. ചുറ്റും വട്ടത്തില്‍ വരക്കുന്ന കീരിയുടെ മൂത്രം വിഷമുള്ള പാമ്പിനെ പോലും തളര്‍ത്തിക്കളയുന്നു എന്ന് പറഞ്ഞു കേട്ടത് എത്ര ശരിയാണെന്ന് അവനോര്‍ത്തു. വേട്ടക്കാരുടെ കൈയില്‍ പെട്ടുപോയാല്‍ ഇര മനസ്സു കൊണ്ട് മരിക്കാന്‍ തയ്യാറായി കഴിഞ്ഞിരിക്കുമെന്ന് അവന് അണ്ണാന്‍കുഞ്ഞിന്റെ ഇറുക്കിയടച്ച കണ്ണുകളും താഴ്ത്തിപ്പിടിച്ച മുഖവും കണ്ട് ബോധ്യപ്പെട്ടു.


                  അവന്‍ അതിനെ അനിയത്തിയുടെ നീട്ടിയ കൈയിലേക്ക് വെച്ചു കൊടുത്തു. അവള്‍ അതിനെയുമെടുത്ത് പൂമുഖത്തേക്ക് കയറാന്‍ നേരം സ്വീകരണമുറിയില്‍ നിന്നും പുറത്തിറങ്ങിക്കൊണ്ട് അമ്മ ചോദിച്ചു.


                  -ഇതെന്തിനാ പിള്ളേരേ നിങ്ങള്‍ അതിനെ ഇങ്ങോട്ടെടുക്കുന്നത്?


                   അനിയത്തിയാണ് ഉത്തരം പറഞ്ഞത്.


                   -പോറ്റാനാ.


                    അച്ഛന്‍ അനിയത്തിയുടെ അടുത്തേക്ക് നീങ്ങിച്ചെന്ന്


                   അണ്ണാന്‍കുഞ്ഞിനെ നോക്കിക്കൊണ്ട് പറഞ്ഞു.


                     -നന്നേ കുഞ്ഞാണ്. വല്ല പൂച്ചയോ നായയോ കടിച്ചു കൊണ്ടുപോകും.


                    അനിയത്തി അതിനെ തുറന്നു വെച്ച പുസ്തകത്തില്‍ മുയല്‍ക്കുട്ടിക്ക് വഴി കാണിച്ചു കൊടുക്കാമോ എന്നതിന്റെ മേല്‍ വെച്ചു. മുറ്റത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് അനിയത്തി അതില്‍ പകുതി വരെ വഴി വരഞ്ഞു വെച്ചിരുന്നു.


                  അപ്പോള്‍ പുറത്ത് വേവലാതിയോടെ ചിലച്ചുകൊണ്ട് രണ്ട് അണ്ണാന്‍മാര്‍ ചെടികളിലേക്ക് ഓടിയെത്തി. അവയെ കണ്ട് അമ്മ പറഞ്ഞു.


                    -അതിന്റെ തള്ളയാണെന്നു തോന്നുന്നു. കുട്ടിയെ വല്ലതും പിടിക്കുന്നത് നോക്കാതെ എവിടെ പോയി വരുന്നു, ആവോ?


                     അവന്‍ അവയെ കണ്ടതും അനിയത്തിയുടെ വിലക്ക് വകവെക്കാതെ അതിനെ എടുത്ത് മുറ്റത്തേക്ക് വെച്ചു കൊടുത്തു.
അവര്‍ നോക്കിനില്ക്കെ അതിലൊരു അണ്ണാന്‍ മുറ്റത്തേക്ക് ഇറങ്ങി വരികയും കുഞ്ഞിനെ കടിച്ചു കൊണ്ടുപോവുകയും ചെയ്തു.


                  അനിയത്തി അതു കണ്ട് സങ്കടത്തോടെ പറഞ്ഞു.


                   -കൊടുക്കേണ്ടായിരുന്നു. നമുക്ക് പോറ്റാമായിരുന്നു.


                   അവന്‍ അവളെ സമാധാനിപ്പിച്ചു.


                   -സാരമില്ല. അതിന് അതിന്റെ തള്ളയല്ലേ വലുത്.


                  അതും പറഞ്ഞ് അവന്‍ അകത്തേക്ക് പോവുകയും മുറിയിലിരുന്ന് നിലവിളിക്കാനാവാതെ പോയ ഗേളിയെ തിരിച്ചറിഞ്ഞു കൊണ്ട് ഒരു ടെക്സ്റ്റ് മെസേജ് അടിക്കാന്‍ തുടങ്ങി.


                  -പതിനൊന്നു മണിക്ക് മെഡിക്കല്‍ കോളേജില്‍ എത്തുക. അവസാനമായി നമുക്കവളെ ഒന്നു കാണേണ്ടതുണ്ട്.


                    അനന്തരം അവന്‍ കോണ്ടാക്റ്റില്‍ നിന്നും സിദ്ധാര്‍ത്ഥിനെ കണ്ടെടുക്കുകയും സെന്റ് ബട്ടന്‍ അമര്‍ത്തുകയും ചെയ്തു.


                      മൊബൈല്‍ ഫോണില്‍ നിന്നും ആ മെസേജ് ആത്മാവിനെ പോലെ പറന്നുപോയി.

                                                                        -0-
   
       

1 അഭിപ്രായം: