2012, ഡിസംബർ 20, വ്യാഴാഴ്‌ച

ഗപ്പി

അരുണ്‍കുമാര്‍ പൂക്കോം


                      ഒന്നിച്ച് ഓട്ടോറിക്ഷയില്‍ സ്ക്കൂളില്‍ പോകുന്ന കൂട്ടുകാരിയുടെ വീട്ടില്‍ നല്ലൊരു അക്വേറിയം ഉണ്ടെന്നതിനാല്‍ ഒരു അക്വേറിയത്തിനായി അവള്‍ വാശി പിടിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറെയായിരുന്നു. അച്ഛനോട് പറഞ്ഞു നോക്കിയങ്കിലും അവള്‍ പറഞ്ഞത് കാര്യമാക്കിയില്ലെന്നു മാത്രമല്ല മടിയില്‍ വെച്ചുള്ള കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും കുറച്ചു കൂടി കൂടിയെന്നേ ഉണ്ടായുള്ളു. അതിനു ശേഷമാണ് അവള്‍ അമ്മയെ അതും പറഞ്ഞ് ശല്യപ്പെടുത്താന്‍ തുടങ്ങിയത്. ഒടുവില്‍ അമ്മ പറഞ്ഞു.

                      -“പറഞ്ഞതെന്നെ പറഞ്ഞോണ്ട്ര്ക്കാതെ. വാങ്ങിത്തെരാം. ”

                       പിന്നെ അമ്മ തന്നത്താന്‍ പിറുപിറുത്തു.

                      -“ന്തേലും കാര്യായ കാര്യത്ത്ന് എട്ക്കാന്‍ പോസ്റാപ്പീസില് ആര്‍ഡി വെച്ച പൈസ ഇനീപ്പോ അക്വേറ്യം വാങ്ങിത്തീരും. ല്ലാണ്ടെന്ത്? ” 

                        ടൌണിലെ ഒരു ജ്വല്ലറി നടത്തുന്ന ചിട്ടിയുടെ പിരിവ് എടുക്കാന്‍ പോകുന്ന അവളുടെ അമ്മ പറഞ്ഞതു പോലെ തന്നെ അന്ന് വൈകുന്നേരം ഒരു ഗുഡ്സ് ഓട്ടോയില്‍ ചില്ലുകൂടും അതു വെക്കാനുള്ള ഇരുമ്പ് സ്റാന്റും പ്ളാസ്റിക് കവറില്‍ മീനുകളുമായി വന്നു. പല നിറമാര്‍ന്ന കുഞ്ഞുടുപ്പിട്ട ഗപ്പികളായിരുന്നു എല്ലാം. ഒരു സക്കര്‍ ഫിഷും അവയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. സ്വീകരണമുറിയുടെ ഓരത്ത് അക്വേറിയം വെച്ച് വെള്ളം നിറച്ച് മീനുകളെയെല്ലാം ഓരോന്നായി അതിലേക്ക് ഇട്ടപ്പോള്‍ ആദ്യമൊന്നു പകച്ച് ഓടിയതിനു ശേഷം ഗപ്പികള്‍ പുതിയ വെള്ളത്തില്‍ ഓടിക്കളിക്കാന്‍ തുടങ്ങി. സക്കറാകട്ടെ അക്വേറിയത്തില്‍ അടിഭാഗത്തായി യാത്ര ചെയ്തു വന്ന ക്ഷീണം തീര്‍ക്കാനെന്ന വണ്ണം ഒരിടത്ത് പോയി കിടന്നു.

                          പിന്നീടുള്ള ദിവസങ്ങളില്‍ വീട്ടിലുള്ള നേരത്തെല്ലാം അവള്‍ അവയെ നോക്കി നില്ക്കലായി. ഒരു ദിവസം മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടയില്‍ അടുത്തു വന്നു നിന്ന അവളോട് അമ്മ പറഞ്ഞു.

                          - “പഠിക്കാണ്ട് എപ്പളും ഇങ്ങന നോക്കി നിന്നാ ഇന്റെ പേരും ഗപ്പീന്നാക്കും. ”

                          അവള്‍ അതു കേട്ട് സന്തോഷത്തോടെ ചിരിച്ചു. കൂട്ടുകാരിയുടെ വീട്ടിലെ അക്വേറിയത്തിലെ ചിറകുകള്‍ വിരിച്ച് പാറി ഒഴുകുന്ന ഗോള്‍ഡ് ഫിഷുകളെക്കാള്‍ അവള്‍ക്ക് എന്തു കൊണ്ടോ അവളുടെ ഗപ്പികളോടായിരുന്നു കൂടുല്‍ ഇഷ്ടം തോന്നിയത്. വര്‍ണ്ണഭംഗിയുള്ള ചെറിയ മീനുകള്‍. കടലാസുപെന്‍സില്‍ കട്ടറിലിട്ട് കൂര്‍പ്പിച്ചാല്‍ കിട്ടുന്ന അറ്റത്ത് പെന്‍സിലിന്റെ നിറമുള്ള ചീളുകള്‍ പോലെയായിരുന്നു അവയുടെ വാലുകള്‍. അവ അക്വേറിയത്തില്‍ എപ്പോഴും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ഓടിപ്പറന്നു കൊണ്ടിരുന്നു.

                          മറ്റു മീനുകളെല്ലാം നീന്തിത്തുടിച്ച് ഓടിക്കളിക്കുമ്പോള്‍ അക്വേറിയത്തിലെ കണ്ണാടിച്ചുമരില്‍ ഒട്ടിപ്പിടിച്ച് നില്ക്കുന്നതായി കണ്ട സക്കര്‍ ഫിഷിനെ കണ്ണാടിക്കു പുറത്തു നിന്നും അടുപ്പിച്ചു നോക്കി അവള്‍ അമ്മയോട് ചോദിച്ചു.

                         -“അമ്മേ,  ഈ മീന്‍ എപ്പോം ചില്ലുമ്മേലാണല്ലോ? അവിടെയല്ലേല്‍ തോണി കേറ്റി വെച്ച മട്ട് എപ്പോം തായത്ത്.  ഒരേ കെടപ്പന്നെ എപ്പോം. നിറാണെങ്കി ഒട്ടും ഭംഗ്യൂല്ല. ഒന്നൂല്ലെങ്കി ഇതും ഒര് മീനല്ലേ. ഒര് പ്രസരിപ്പൂല്ലാണ്ട് എപ്പോം കെടക്ക്വെന്നെ. ഇതെന്താ ഇങ്ങനെ?”

                          അമ്മ അവള്‍ക്ക് അതിന്റെ പേരു പറഞ്ഞു കൊടുത്തു.

                          -“സക്കര്‍ ഫിഷാണ് മോളേ അത്. സക്കര്‍. ” 

                           -“ഈനെ വേണ്ടാന്നു വെക്കായ്ന്ന്ല്ലേ അമ്മക്ക്? വ്യത്തീല്ലാത്ത മീനെന്തിനാ നമ്മ്ക്ക്? സക്കര്‍ ഫിഷ്ന്ന്ള്ള പേരിനേക്കാള്‍ ഈന് പറ്റിയ പേര് മുനീന്നാ. മുനി. ”

                           അവള്‍ മീനിനിട്ട പേരു കേട്ട് അമ്മ ചിരിച്ചു.

                           -“ഇന്റെ അച്ഛന്റെ കൂട്ടാ സക്കര്‍ ഫിഷ്. കാര്യായിട്ട് ഒന്നും പറയേംല്ല. ഒന്നും ചെയ്യേംല്ല. അസ്സല് മുനി. ”

                            അവളും അതു കേട്ട് ചിരിച്ചു. 

                            കുഞ്ഞുടുപ്പില്‍ അവളും ഗപ്പിയെ പോലെ തന്നെ ഉണ്ടായിരുന്നു. മുട്ടറ്റത്ത് പലവര്‍ണ്ണങ്ങളില്‍ ഞൊറിയിട്ട കുഞ്ഞുടുപ്പായിരുന്നു അവള്‍ക്കുള്ളതെല്ലാം.

                             തീറ്റ കൊടുത്തു കഴിഞ്ഞ് അമ്മ തിരിഞ്ഞു നിന്ന് അവളോട് പറഞ്ഞു.

                            -“മോള് പറഞ്ഞ്ല്ലേ മുനീനെ വേണ്ടായ്ര്ന്നൂന്ന്. അക്വേറ്യെത്തി മുനീല്ലാണ്ട് പറ്റ്ല്ലാട്ടോ. മുനീടെ പണി അക്വേറിയം വ്യത്ത്യാക്കലാ. ”

                             അവള്‍ക്കത് തീരെ വിശ്വാസം വന്നില്ല.

                           -“വ്യത്ത്യാക്കലു പോയിറ്റ് അതൊന്ന് മേലനങ്ങ്ന്ന് പോലൂല്ലല്ലോ? ”

                             -“അതതിന്റെ പണ്യൊക്കെ ക്യത്യായിറ്റ് ചെയ്യണ്ണ്ട്. മോള് കാണാഞ്ഞിറ്റാ. ”   

                             -“ന്ത് പണി! അടിഭാഗത്തെ വായും തൊറന്ന്വെച്ച് ചുമ്മാ ഇരിക്ക്വെന്നെ.”

                              അമ്മ വീണ്ടും ചിരിച്ചു.

                            -“ല്ലാട്ടോ. മറ്റ് മീന്വേള്ടെ വ്യത്ത്വേട്കളാ അവ തിന്നണത്. അടങ്ങി
ഇരിക്കണതൊന്നും നോക്കെണ്ട. അക്വേറ്യം ക്ളീനറാ മുനി. ”

                             പിന്നീടുള്ള ദിവസങ്ങളില്‍ പല നേരങ്ങളിലായി അവള്‍ സക്കര്‍ ഫിഷിനെ നിരീക്ഷിക്കാന്‍ തുടങ്ങി. മറ്റു മീനുകളെ പോലെ ഭക്ഷണമിട്ടു കൊടുത്താല്‍ സക്കര്‍ ഫിഷ് ഓടി വരുന്നില്ലെന്ന് അവള്‍ കണ്ടു വെച്ചു. ഏതെങ്കിലും സമയത്ത് ധ്യാനത്തില്‍ നിന്നുമുണര്‍ന്ന് അടിയിലെ വെള്ളാരങ്കല്ലുകള്‍ക്കിടയില്‍ നിന്നും എന്തൊക്കെയോ ചികഞ്ഞു തിന്നുന്നത് കാണാം. എപ്പോഴും ഓടി നടക്കുന്ന ഗപ്പികളെ സ്നേഹിക്കുന്ന അവള്‍ക്ക് സക്കറിനെ ഇഷ്ടപ്പെടാന്‍ പറ്റിയതേയില്ല. ഇരുണ്ട നിറത്തില്‍ തെല്ലും ഭംഗിയില്ലാത്ത മീന്‍. അതിനെ വാങ്ങുന്ന കാശിന് നല്ല നിറമൊക്കെയുള്ള വേറെ ഏതെങ്കിലും മീനിനെ വാങ്ങാമായിരുന്നു എന്ന് അവള്‍ അപ്പോഴൊക്കെയും കരുതി. കുറച്ചു കൂടി ഗപ്പികളെ തന്നെയും വാങ്ങാമായിരുന്നു എന്നും അവള്‍ വിചാരിച്ചു.

                             ടൌണില്‍ സ്വന്തമായി നടത്തുന്ന ഇന്റര്‍ നെറ്റ് ഷോപ്പ് അടച്ച് അവളുടെ അച്ഛന്‍ വീട്ടിലെത്താന്‍ ഏതാണ്ട് രാത്രി എട്ടരയൊക്കെയാകും. മുറ്റത്തേക്ക് മുരണ്ടു വരുന്ന ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ പഠിക്കുന്ന ഇടത്തു നിന്നും അവളാണ് ഓടിച്ചെന്ന് വരാന്തയുടെ ഗ്രില്‍സ് തുറന്നു കൊടുക്കാറു പതിവ്.            
   

                             കുളിയൊക്കെ കഴിഞ്ഞ് അച്ഛന്‍ ടി.വിക്ക് മുന്നില്‍ അവളെ മടിയില്‍ വെച്ച് ഇരിക്കുമ്പോള്‍ അമ്മ അടുക്കളയില്‍ നിന്നും ചപ്പാത്തി പരത്തുന്നതിനിടയില്‍ വിളിച്ചു പറയും.

                             -“ചെറ്യെ കുട്ട്യൊന്ന്വെല്ല അവളിപ്പൊ. മൂന്നിലെത്തി. മടീലെട്ത്ത്വെച്ച് ലാളിച്ച് വഷളാക്കണ്ട. ”

                              അച്ഛനപ്പോള്‍ അവളുടെ കവിളിലും മറ്റും മുത്തുന്നതിന്റെ തിരക്കിലാകും. കുളിക്കുമ്പോള്‍ തേച്ച വാസനാസോപ്പിന്റെ മണം അച്ഛന്റെ ദേഹത്തു നിന്നും അപ്പോഴും വിട്ടൊഴിഞ്ഞിട്ടുണ്ടാകില്ല. 

                            എന്നുമെന്ന പോലെ അമ്മ അടുക്കളയില്‍ നിന്നും വീണ്ടും വിളിച്ചു പറയും.

                           -“കൊഞ്ചിച്ച് വഷളാക്കണ്ട. പഠിക്കെണ്ട നേരത്താ പായ്യ്യാരം. ഇങ്ങള് കുഞ്ഞ്നെ വിട്ടേ. അവള് പോയിര്ന്ന്  പഠിക്കെട്ടെ.”

                              അതും പറഞ്ഞ് അവളോടായി അമ്മ വിളിച്ച് ചോദിക്കും.

                             -“പെണ്ണേ, ഞ്യി ഹോംവര്‍ക്കൊക്കെ ചെയ്തോ? ചെയ്യാനുണ്ടേല്‍ പോയി ചെയ്യ്. നാള പോകാന്നേരത്ത് ഹോംവര്‍ക്കിന്റെ കാര്യോം പറഞ്ഞോണ്ട് ബഹളം വെക്കെര്ത്. ”

                             അവള്‍ ഇല്ലമ്മേ എന്നോ ചെയ്തമ്മേ എന്നോ വിളിച്ചു പറയാന്‍ തുനിയുമ്പോള്‍ അച്ഛന്‍ കൂറ്റന്‍ മീശയാല്‍ അവളുടെ ശബ്ദത്തെ ഒപ്പിയെടുക്കും. പാതി വഴിക്ക് മുറിഞ്ഞ അവളുടെ ശബ്ദം കേട്ട് അവളെ വിടാന്‍ അമ്മ വീണ്ടും വിളിച്ചു പറയും.

                            -“പെണ്ണ് ഹോംവര്‍ക്കൊന്നും ചെയ്ത് കാണ്ല്ല. ഇങ്ങളവളെ വിട്ടേ.”

                              എങ്കിലും അച്ഛന്‍ അവളെ വിടുകയില്ല. അമ്മ നിര്‍ബന്ധിക്കുമ്പോള്‍ അവള്‍ അച്ഛന്റെ കൈപ്പിടിയില്‍ നിന്നും കുതറി ഊരി മാറിച്ചെന്ന് തുറന്നു വെച്ച പുസ്തകം നിര്‍ത്തിയ ഇടത്തു നിന്നും പഠിക്കാന്‍ തുടങ്ങും. അപ്പോഴേക്കും അവള്‍ക്കു പിന്നാലെ അച്ഛനും അവിടെ എത്തി അവളെ പിന്നിലൂടെ ചേര്‍ത്ത് കെട്ടി പിടിക്കും.

                               ഒരു ദിവസം അതു പോലെ രാത്രി അച്ഛന്റെ മടിയിലിരുന്ന് അവള്‍ അന്ന് അക്വേറിയത്തില്‍ നടന്ന കാര്യം പറയുകയായിരുന്നു.

                              -“സക്കര്‍ ഫിഷില്ലേ അച്ഛാ, ആള് ഭീകരനാ. ഒന്ന്ച്ച് കഴിഞ്ഞോണ്ടിര്ന്ന ഒന്ന് ചത്തപ്പം പിന്ന സക്കറിന്  ബന്ധോം ഇല്ല, ഒന്നൂല്ല. അയിനെ തിന്നാന്‍ തുടങ്ങീര്ക്ക്വാ. നല്ല രസോള്ള ഗപ്പിയാര്ന്ന്. അയിനെ മുത്തിമുത്തി തിന്ന്വാ മുനി. തീരെ വ്യത്തീല്ലാത്ത മീനായീ സക്കറ്. ഒന്ന്ച്ച് കഴീണവരോട് അങ്ങനൊക്കെ പാട്വോ? ”

                               അച്ഛന്റെ കൈവിരലുകള്‍ അപ്പോള്‍ ചത്ത മീനിന്റെ മേല്‍ സക്കര്‍ ഫിഷിന്റെ ചുണ്ടുകള്‍ എന്ന പോലെ അവളുടെ മേല്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ അവളുടെ കാതില്‍ വിറക്കുന്ന ശബ്ദത്തിലും ഉയര്‍ന്ന ശ്വാസവേഗത്തോടെയും  എന്തോ സ്വകാര്യം ചോദിച്ചു. അതെന്താണെന്ന് അവള്‍ക്ക് മനസ്സിലായില്ല.

                                പെട്ടെന്നാണ് അവളുടെ അമ്മ അടുക്കളയില്‍ നിന്നും ബഹളം വെച്ച് ഓടിയെത്തിയത്. കൈയിലെ ചപ്പാത്തിക്കോല്‍ അമ്മ അച്ഛന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അമ്മ ഒരിക്കലും പറഞ്ഞു കേട്ടിട്ടാത്ത തെറിവാക്കുകള്‍ കേട്ട് അവള്‍ അച്ഛന്റെ മടിയില്‍ നിന്നുമിറങ്ങി ചുമരും ചാരി നിന്ന് കരഞ്ഞു കൊണ്ട് വഴക്ക് നോക്കി നില്പായി.

                               അതിനിടയില്‍ അച്ഛന്‍ ശക്തിയോടെ അമ്മയുടെ കരണത്ത് അടിച്ചു. അമ്മ തെല്ലൊന്ന് പിറകോട്ട് മറിയുകയും നിലത്ത് വീഴാതെ നിലയുറപ്പിക്കാനായി അടുത്തുള്ള അക്വേറിയത്തില്‍ പിടിക്കുകയും ചെയ്തു. അക്വേറിയം വലിയ ശബ്ദത്തോടെ പൊട്ടി. അതിലെ വെള്ളവും മീനുകളുമെല്ലാം നിലത്തേക്ക് നൊടിയിടയില്‍ തെറിച്ചു. അവള്‍ അതു കണ്ട് സങ്കടത്തോടെ കരയാന്‍ തുടങ്ങി. അവള്‍ക്ക് അതുവരെ ഇഷ്ടമല്ലാതിരുന്ന സക്കര്‍ ഫിഷിന്റെ പിടച്ചിലില്‍ പോലും അവളുടെ മനമുരുകി.  

                              അമ്മ കൈയിലെ മുറിവില്‍ നിന്നും ഒഴുകുന്ന ചോര നില്ക്കാനായി മറ്റേ കൈ കൊണ്ട് പിടിക്കുകയും പിന്നെ അത്യന്തം ദേഷ്യത്തോടെയും സങ്കത്തോടെയും നീറ്റലോടെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് സാരി വലിച്ചു പറിച്ച് മുറിവ് കെട്ടുകയും ചെയ്തു. അതിനിടയില്‍ മീനുകള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു തുള്ളുന്നത് സങ്കടത്തോടെ നോക്കുകയായിരുന്ന അവളെ നോക്കി പലതും വിളിച്ചു പറയുന്നതിനിടയില്‍ അമ്മ ചോദിച്ചു.

                              -“അക്വേറ്യം ഇല്ലാത്തേറ്റ കൊഴപ്പായ്ര്ന്ന്ല്ലേ ഇനിക്ക്. വീണ് പൊട്ട്യേപ്പോ മതിയായ്ല്ലേ? ”

                               അതും പറഞ്ഞ് അമ്മ കിടപ്പു മുറിയിലേക്ക് കയറി അലമാര തുറന്ന് ബേഗില്‍ വസ്ത്രങ്ങളും മറ്റും വാരിവലിച്ച് കുത്തി നിറക്കാന്‍ തുടങ്ങി. അപ്പോഴൊക്കെ അമ്മ നിര്‍ത്താതെ പലതും വിളിച്ചു പറയുന്നുണ്ടായിരുന്നു. അതില്‍ മുഴുവന്‍ താനാണ് വിഷയമെന്ന് അവള്‍ക്ക് മനസ്സിലായി. അച്ഛന്‍ അപ്പോഴേക്കും സെറ്റിയില്‍ തലയും താഴ്ത്തി ഇരിപ്പു തുടങ്ങിയിരുന്നു.
എല്ലാമെടുത്ത് അവളെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരത്ത് തിരിഞ്ഞു നിന്ന് അച്ഛനെ നോക്കി അമ്മ ആക്രോശിച്ചു.

                            -“നെനക്ക് ഞ്യാന്‍ വെച്ചിറ്റ്ണ്ട്. കൂട നില്ക്ക്ന്നോരെ തിര്ച്ചറ്യാത്ത നിക്യഷ്ടെന്‍. മൊട്ടേന്ന് വിര്യാത്തെത്ന്യാണ്  ചെറകും തായ്ത്തി ചുറ്റ്ണത്. നാണം മാനോം ഇല്ല്യാത്ത നിക്യഷ്ടെന്‍. ഒന്നൂല്ലെങ്കി സൊന്തം ചോരേല് പെറ്ന്നതല്ലേ അത്. നെനക്ക് ഞ്യാന്‍ വെച്ചിറ്റ്ണ്ട്. കണ്ടോള്ണ്ടോ. ”

                             മീനുകളുടെ പിടക്കലുകള്‍ നോക്കി തൊണ്ടയില്‍ തേങ്ങല്‍ കുടുങ്ങി ശ്വാസം നേരെ കിട്ടാതെ വിതുമ്പുകയായിരുന്ന അവളെ അതും പറഞ്ഞ് അമ്മ ശക്തിയില്‍ പിടിച്ചു വലിച്ചു.

                            -“വര്ന്ന്ണ്ടോ നീയ്യ്? ന്തും കണ്ടോണ്ട് നിക്ക്വാണ്വ്ടെ? ”

                            അമ്മയ്ക്കൊപ്പം മുറ്റത്തേക്ക് ഇറങ്ങുന്നതിനിടയില്‍ വിതുമ്മിക്കൊണ്ട് അവള്‍ തിരക്കി.

                           -“നമ്മ്ളെങ്ങോട്ടാ അമ്മേ പോണത്? ”

                              അമ്മ ബാധ കയറിയതു പോലെയുള്ള ശബ്ദത്തില്‍ പറഞ്ഞു.

                              -“നര്കത്തിലേക്ക്. ന്താ പേടീണ്ടോ ന്ക്ക്? ”    

                              അപ്പുറത്തെ വീടുകളിലെയെല്ലാം ആളുകള്‍ പുറത്തേക്ക് ഇറങ്ങി നോക്കിനില്ക്കെ അമ്മ അവരോടായി വിളിച്ചു പറഞ്ഞു.

                              -“നിങ്ങടെ കുഞ്ഞ്ങ്ങള്യൊക്കെ സൂക്ഷ്ച്ചോള്ണ്ടാ. സൊന്തം ചോരേനെ തിരീണ്ല്ലെങ്കി അന്യെര്ട ചോരേന്യാണോ തിരീണത്. ”

                                അയല്‍ക്കാര്‍ നോക്കിനില്ക്കെ അവളെയും വലിച്ച് അമ്മ നടക്കാന്‍ തുടങ്ങി.

                                നടക്കുന്നതിനിടയില്‍ വിതുമ്മിക്കൊണ്ടു തന്നെ അമ്മയോട് അവള്‍ ചോദിച്ചു.

                               - “നമ്മ്ടെ ഗപ്പ്യേളെ കൊണ്ട് പോണ്ല്ലേ അമ്മാ? അതൊക്ക്യേം അവ്ട കെട്ന്ന് പെട്യാണ്.”

                                  -“നീയ്യും നെന്റെ ഗപ്പീം. നടെക്ക് വ്വേം.”

                                അതും പറഞ്ഞ് അമ്മ കൈയാല്‍ അവളെ പുറത്ത് ശക്തിയില്‍ മുന്നോട്ട് തള്ളി.

                                                                        -0-

 

4 അഭിപ്രായങ്ങൾ:

  1. വായിച്ചു..അത്ര ലളിതമായി സംഭവിക്കുന്നതാണോ അത്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thottal pollunna oru theme-ilekk kootuthal agadhamayi pokathirikkan jyan matichittund ennu jyan theerchayayum sammathikkum. Kadhayil chodhyamilla enna pitivalliyanu ivite jyan oru pakshe Viju-vinte chodhyathinu opt cheyyuka. N.S.Madhavante Ente makal Oru Sthree enna kadha ith ezhuthumbozhokkeyum ente manassil und. Aaa kadhayute nalayalath ee kadha ethiyo ennum samsayamanu. Endhirunnalum vayichathinum abhiprayathinum nadhi, Viju.

      ഇല്ലാതാക്കൂ
  2. നിങ്ങൾ ഇതിലൊന്ന് നോക്കിക്കേ pure ബ്രീഡ് അലങ്കാര മൽസ്യങ്ങളുടെ ഒരു കലവറ ആണ് ഇത്... The most expensive guppy variety which I bought recently from an online pet shop.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Kollam..nalla collections und..nale njan oru guppy pairne order cheiyunund..kure nalayitu thappi nadakuvarnu..inagnoru site..Thanks bro✌️

      ഇല്ലാതാക്കൂ