2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

കൈവിരല്‍ തുമ്പുനഷ്ടം

അരുണ്‍കുമാര്‍ പൂക്കോം

കുരുന്നില്‍
കടവിലേക്കിറക്കിയ
കടലാസുതോണി
ശകാരവര്‍ഷത്താല്‍
കുതിര്‍ത്തുകളഞ്ഞു.
കണ്ണീര്‍പ്പുഴയില്‍
അതെങ്ങോ ഒലിച്ചുപോയി.
ആകാശത്തിനും
ഭൂമിക്കുമിടയില്‍
എറിഞ്ഞു കളിക്കാനായി
മെടഞ്ഞ ഓലപ്പന്ത്
തമോഗര്‍ത്തത്തിലേക്ക്
ചവിട്ടിത്തെറിപ്പിച്ചു.
ഈര്‍ക്കിലിപ്പാമ്പിനെ
പുളഞ്ഞുകൊണ്ട്
നിലവിളിച്ചിട്ടും
തച്ചുകൊന്നു.
നേരമറിയാനായി തീര്‍ത്ത
ഓലവാച്ച്
പിടിച്ചുവാങ്ങി
ചില്ലുടച്ചു.
ലോകവലിയവനാകാന്‍
തീര്‍ത്ത പ്ളാവില വണ്ടി
ചവിട്ടിത്തകര്‍ത്തതിനാല്‍
ഇളം മച്ചിങ്ങച്ചക്രങ്ങള്‍
ധ്രുവങ്ങളിലേക്ക്
തെറിച്ചകന്നു.
തൊണ്ടുവണ്ടി
കൈകാണിച്ചു നിര്‍ത്തിച്ച്
കത്തിച്ചുകളഞ്ഞു.
ശീലമായതിനാല്‍
സമരമുണ്ടായില്ല.
ഓലബൊമ്മയെ പാവം
മടിച്ചുമടിച്ചു നിന്നിട്ടും
വീട്ടില്‍ നിന്നും
തച്ചിറക്കി.
കൊച്ചുകൊച്ചുസ്വപ്നങ്ങളെ
മുളയിലേ നുള്ളിക്കളഞ്ഞതിന്
ഇന്നും കടലാസു കൊണ്ടൊരു
വിമാനം തീര്‍ത്ത്
ആ നെഞ്ചിലേക്ക്
ഇടിച്ചിറക്കാന്‍
ഉള്ളിന്റെയുള്ളില്‍
എരിഞ്ഞടങ്ങാതെ
ക്രൂരമായൊരു പക
ചുട്ടുപഴുത്തുകിടക്കുന്നു.
അച്ഛന്‍ മരിച്ചുപോയതിനാല്‍
പകരം വീട്ടാനാവില്ലെന്നറിഞ്ഞിട്ടുപോലും,
തെറ്റാണെന്നറിഞ്ഞിട്ടുപോലും.
      

                 -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ