2012, ഡിസംബർ 1, ശനിയാഴ്‌ച

വിത്ത്

അരുണ്‍കുമാര്‍ പൂക്കോം



                                      പട്ടണത്തിലെ സ്വകാര്യ ആശുപത്രിയില്‍ യൂറോളജിസ്റിന്റെ പരിശോധനാമുറിയുടെ മുന്നില്‍ അനില്‍ തന്റെ ഊഴം വരുന്നതും കാത്ത് ഇരിക്കുമ്പോഴാണ് അവര്‍ തമ്മില്‍ കാണുന്നത്. അപ്പോഴേക്കും അവിടെ അലസമായി കിടന്ന ഒരു പത്രത്തിലെ വാര്‍ത്തകളില്‍ ആവശ്യമെന്നു തോന്നിയതെല്ലാം അവന്‍ വായിച്ചു തീര്‍ത്തിരുന്നു. അവളാകട്ടെ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റലിലേക്ക് പോകാന്‍ നോക്കുകയായിരുന്നു. അവനെ കണ്ടതും അവള്‍ ചോദിച്ചു.

                                    - “എന്തേ അനില്‍ ഇവിടെ? എന്തു പറ്റി?”

                                   അവളെ കണ്ടപ്പോള്‍ അവന്‍ മുഖത്തു വന്ന ചമ്മല്‍ മറക്കാന്‍ ശ്രമിച്ചു. അവന്‍ വന്നത് സെക്ഷ്വല്‍ പൊട്ടന്‍സിയില്ലായ്മക്കുള്ള പരിഹാരത്തിനായിരുന്നു. ഹൈസ്ക്കൂളില്‍  കൂടെ പഠിച്ച അവള്‍ നേഴ്സിങ്ങിന് പോയിട്ടുണ്ടെന്ന് ഏതാണ്ട് അറിഞ്ഞിരുന്നു എന്നല്ലാതെ അവിടെയാണ് അവള്‍ ജോലി ചെയ്യുന്നതെന്ന് അവന് അറിയില്ലായിരുന്നു. അവള്‍ അവിടെ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍  അവന്‍ മറ്റൊരു ആശുപത്രി തേടുമായിരുന്നു.

                                    അവന്‍ ഒരു കള്ളം പറഞ്ഞു.

                                    - “സ്റോണ്‍.”
  
                                 അപ്പോഴേക്കും അവന്റെ നമ്പര്‍ വാതിലിനടുത്തേക്ക് വന്ന് നേഴ്സ് വിളിച്ചു. അവന്റെ നമ്പറാണതെന്ന് മനസ്സിലാക്കി അവള്‍ പറഞ്ഞു.


                                 - “വാ. ഞാനും വരാം.”

                                    അവന്‍ വേണ്ടെന്നു പറഞ്ഞിട്ടും അവന്റെ ഒപ്പം അവളും അകത്തേക്ക് കടന്നു. വ്യക്കയിലെ ഇല്ലാത്ത കല്ലിന്റെ കാര്യവും പറഞ്ഞ് അവന്‍ ഡോക്ടര്‍ക്ക് മുന്നില്‍ മുറിയില്‍ ഒരു ഭാഗത്തായി ഇട്ട മേശമേല്‍ മലര്‍ന്നു കിടന്നു.

                                   തിരിച്ചു പോരുമ്പോള്‍ അവളും കൂടെ ഇറങ്ങി. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ അവള്‍ ചോദിച്ചു.

                                   - “എങ്ങനെ പോകുന്നു, അനില്‍?”

                                   അവന്‍ ചിരി വരുത്തി കൊണ്ട് ചുമല്‍ കുലുക്കി പറഞ്ഞു.

                                 - “അങ്ങനെ പോകുന്നു.”

                                 - “വൈഫ്?”

                                 കള്ളം പറയാമായിരുന്നിട്ടും അവന് അപ്പോള്‍ സത്യം പറയണമെന്നു തോന്നി.

                                - “ഉണ്ടായിരുന്നു. പിരിയാന്‍ പോകുന്നു.”

                                   അവള്‍ അത് കേട്ട് തെല്ല് അതിശയത്തോടെ അവനെ നോക്കിയതില്‍ പിന്നെ  മെല്ലെ പറഞ്ഞു.

                                   - “ഞാനുമതെ. സെപ്പറേറ്റഡ് അല്ലന്നേ ഉള്ളു. ആളെ ആറേഴു വര്‍ഷമായി കാണാനില്ല. ബാംഗ്ളൂരിലോ മറ്റോ വേറെ ഭാര്യയും കുട്ടികളുമായി നല്ല നിലയില്‍ കഴിയുന്നു എന്നു പറഞ്ഞു കേട്ടു. ഞാന്‍ അന്വേഷിക്കാനൊന്നും പോയില്ല. എന്നെ വേണ്ടെന്നു വെച്ച് ഓടിപ്പോയതല്ലേ. ഞാനെന്തിന് അന്വേഷിക്കണം?”

                                 അവന്‍ ചിരിച്ചെന്നു വരുത്തി.

                                - “കുട്ടികള്‍?”

                                 - “ഇല്ല.”

                                 - “എനിക്കുമതെ.”

                                ആശുപത്രിയുടെ കൂറ്റന്‍ ഗേറ്റിന് അടുത്തെത്തിയപ്പോള്‍ അവള്‍ തിരക്കി.

                                “അനിലിന് ശ പറയാന്‍ ഇപ്പോഴും ആകില്ലേ?”

                                അവന്‍ അവളെ നോക്കി. അവളുടെ മുഖത്ത് അപ്പോള്‍ പഴയ കള്ളച്ചിരിയുണ്ടായിരുന്നു. ക്ളാസ് റൂമിന്റെ പെണ്‍കുട്ടികളുടെ ഭാഗത്തു നിന്നും അവളും കൂട്ടുകാരികളും സാസ്ത്രം എന്ന് തന്നെ കളിയാക്കി വിളിക്കുന്നതിന്റെ ഓര്‍മ്മ അവനിലേക്ക് ഓടിയെത്തി.

                              അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

                              - “അതുകൊണ്ടല്ലേ ഞാന്‍ പേരു വിളിക്കാത്തത്.”

                             അവള്‍ അതുകേട്ട് അവളുടെ പേര് പണ്ട് അവന്‍ പറയുന്നതു പോലെ രണ്ടു തവണ പറഞ്ഞു ചിരിച്ചു.

                             - “സാരിക, സാരിക.”


                             അവന്‍ യാത്ര ചോദിച്ചു പിരിയാനായി ഒരുങ്ങുമ്പോഴാണ് അവള്‍ ചോദിച്ചത്.

                             - “തിരക്കുണ്ടോ? ഏറെക്കാലത്തിന് ശേഷം കണ്ടതല്ലേ. നമ്മെ ആണെങ്കില്‍ ആരോരും കാത്തിരിക്കാനുമില്ല. ഫ്രീ ബേഡ്സ്. നമുക്കൊന്ന് കറങ്ങാം.”

                             അവന്‍ തിരക്കി.

                              -“ടൌണിലോ?”

                             - “അധികം ആരുമില്ലാത്തിടം. ഫോര്‍ട്ട്. അവിടെയാകുമ്പോള്‍ സ്വസ്ഥമായി ഒരിടത്ത് ഇരിക്കാം. കറങ്ങുകയുമാകാം.” 

                             അവള്‍ അതും പറഞ്ഞ് ആശുപത്രിക്ക് മുന്നിലായി അപ്പോഴേക്കും ആളുകളെ ഇറക്കിയ ഓട്ടോറിക്ഷയില്‍ ഫോര്‍ട്ട് എന്ന് ഡ്രൈവറോട് പറഞ്ഞ് കയറിക്കഴിഞ്ഞിരുന്നു. അവനും മറ്റൊന്നും പറയാതെ അവളുടെ പിന്നാലെ കയറി.       


                             ഭാര്യയെയും കൂട്ടി അവന്‍ കോട്ടയില്‍ ഒരു തവണ വന്നിട്ടുണ്ട്. അന്ന് പരിചയക്കാരിയായ ഒരു പെണ്‍കുട്ടി ഒരു ചെറുപ്പക്കാരന്റെ കൂടെ ഒരു മരത്തണലില്‍ ഇരിക്കുന്നതു കണ്ട് അവന്‍ അവളോട് പറഞ്ഞിരുന്നു.

                              - “എനിക്കാ പെണ്‍കുട്ടിയെ അറിയാം. കോളേജിലുണ്ടായിരുന്നു ജൂനിയര്‍ ക്ളാസില്‍. അത് അവളുടെ ഭര്‍ത്താവല്ല.”

                                അന്ന് അവന്റെ ഭാര്യ തിരക്കി.

                               - “പിന്നെ?”

                              - “പത്രത്തില്‍ കണ്ടിട്ടുണ്ട് അവളുടെ ഇന്ന് വിവാഹിതരാകുന്നു എന്ന ഫോട്ടോ. അവനായിരുന്നില്ല ആ ഫോട്ടോയില്‍. വെളുത്തു തടിച്ച ഒരുവനായിരുന്നു. ഇതിപ്പോള്‍ ഏതോ ഒരുവന്‍. അതും മെലിഞ്ഞു നീണ്ട് ഒറ്റച്ചെവിയില്‍ കല്ലുകടുക്കനിട്ട ഒരുവന്‍. മുഖത്തു തന്നെ ഒരു അലവലാതി ലുക്ക്.”

                               അവന്റെ ഭാര്യ അത് കേട്ട് ചിരിച്ചത് അവന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കുട്ടികളാകാത്തതായിരുന്നു അവളുടെ പ്രശ്നം. ഇരുവര്‍ക്കും കുട്ടികളില്ലാതെ കഴിയാം എന്നു പറഞ്ഞിട്ടും അവള്‍ സമ്മതിച്ചില്ല. ഒരു ദിവസം അവള്‍ വീട്ടിലേക്ക് തിരിച്ചു പോയി. പിരിയാന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.

                               ഓട്ടോ ഇറങ്ങി കോട്ടയിലേക്ക് നടക്കുമ്പോള്‍ ശാരിക തിരക്കി.

                              - “എഴുത്തുണ്ടോ ഇപ്പോള്‍ അനിലിന്?”

                               അവന്‍ പറഞ്ഞു.

                              - “ഇല്ല.”

                              - “എന്തേ നിര്‍ത്തിക്കളഞ്ഞത്?”

                              - “ജോലിത്തിരക്ക്.”

                              - “ഞാന്‍ എഴുത്ത് നിര്‍ത്തിയില്ല. ഇടക്ക് വരുന്നുണ്ട്


                               അവിടെയുമിവിടെയുമൊക്കെ. അനില്‍ കാണാത്ത ഇടങ്ങളിലാണെന്നു മാത്രം. സമാന്തരമാസികകളില്‍.”

                               - “ഞാന്‍ പത്രം മാത്രമേ ഇപ്പോള്‍ വായിക്കാറുള്ളു. വായനയൊക്കെ നിന്നു പോയി.”

                                 - “അച്ചടിച്ചു വന്ന ഒന്ന് എന്റെ കൈയിലുണ്ട്. മറ്റ് നേഴ്സുമാര്‍ക്ക് വായിക്കാന്‍ കൊണ്ടു വന്നതാണ്.”

                                  അവള്‍ വാനിറ്റി ബേഗില്‍ നിന്നും ഒരു കുഞ്ഞുപുസ്തകം എടുത്ത് അവന് നേരെ നീട്ടി. അവന്‍ ആദ്യമായി കാണുകയായിരുന്നു ആ മാസിക. അവന്‍ അത് മറിച്ചു നോക്കി. ഒടുവില്‍ അവളുടെ കഥ കണ്ടെത്തി നടക്കുമ്പോള്‍ തന്നെ വായന തുടങ്ങി.

                                                           അധിനിവേശം


                                    തായ്മരം നിറയെ കായ്ച്ചു നില്ക്കുന്ന കാലത്താണ് ഒരു കൂട്ടം ദേശാടനക്കിളികള്‍ പാറിപ്പറന്നു വന്നത്. അവയെ കണ്ട് നാട്ടുകിളികള്‍ അവയുടെ വര്‍ണ്ണഭംഗിയിലും ദ്യഡഗാത്രത്തിലും ബഹുമാനപ്പെട്ട് പഞ്ചപുച്ഛമടക്കി മാറി നിന്നു. അവ ചില്ലമേല്‍ ഇരുന്ന് തോന്നും പടി പാട്ടുകള്‍ പാടി. അധികാരത്തോടെ ചില പഴങ്ങളുടെ രുചി നോക്കി. അവയില്‍ ചിലതിനെ കൊക്കുകൊണ്ട്ണ്‍് കൊത്തി താഴത്തിട്ടു. അവ കൊമ്പുകളില്‍ ഇണ ചേര്‍ന്നു.

                                   അവയുടെ അടക്കവും ഒതുക്കവുമില്ലാത്ത പെരുമാറ്റം കണ്ട്ണ്‍ അതുവഴി പോകുമ്പോഴൊക്കെ കാറ്റ് തായ്മരത്തോട് സ്വകാര്യം പറഞ്ഞു.

                                 - “അവയെ സൂക്ഷിക്കണം. എങ്ങുനിന്നോ വന്നവരാണ്. ചതിക്കും.”

                                    അപ്പോഴൊക്കെ തായ്മരം ഇലകളാട്ടി കാറ്റിന് ഒരേ മറുപടി നല്കി.

                                   - “എപ്പോഴെങ്കിലുമൊക്കെ വരുന്നവരല്ലേ. അവരാകട്ടെ ഇന്നോ നാളെയോ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നവരുമാണ്. അല്പസ്വല്പം കുരുത്തക്കേടുകള്‍ ഒപ്പിക്കുന്നതല്ലേ. അതൊക്കെ ആര്‍ക്കാ ഇല്ലാത്തത്? സാരമില്ല. അതുമല്ല, അതിഥികളെ സ്നേഹത്തോടെയും ആദരവോടെയും കാണണമെന്നല്ലേ നമ്മള്‍ പണ്‍ണ്ടേണ്‍ ശീലിച്ചത്.” 

                                   അവര്‍ ഇരുവരും വലിയ ഇരുമ്പു വാതിലുള്ള കൂറ്റന്‍ കമാനത്തിലൂടെ കോട്ടക്കുള്ളിലേക്ക് കയറി. ഇരുഭാഗത്തുമുള്ള പീരങ്കികളെയും പൂക്കള്‍ നിറഞ്ഞു നില്ക്കുന്ന ചെടികളെയുമൊക്കെ അവന്‍ തെല്ലൊന്ന് നോക്കി വീണ്ടും വായന തുടര്‍ന്നു. 

                                       നല്ലത് പറഞ്ഞു കൊടുത്താല്‍ മനസ്സിലാകാത്തവരോട് കൂടുതല്‍ എന്തു പറയാനാണ് എന്ന ഭാവത്തോടെ കാറ്റ് ഉടനെ അതിന്റെ വഴിക്ക് വായുവില്‍ മുന്നോട്ടേക്ക് നീന്തിപോകും.

                                      തിരിച്ചു പോകാന്‍ ഒരുങ്ങിയ നാളിലാണ് അവയിലൊരു പക്ഷി കണ്ണിനു കാണാന്‍ പോലുമില്ലാത്ത ഒരു ചെറുവിത്ത് തായ്മരത്തില്‍ വിതച്ചത്. തായ്മരം ചില്ലകളാട്ടുമ്പോള്‍ താഴേക്ക് തെറിച്ചു പോകാനോ മഴയത്ത് ഒഴുകിപ്പോകാനോ സാധ്യതയില്ലാത്ത ഇടത്തായിരുന്നു പക്ഷി വിത്ത് വിതച്ചത്. സാരമില്ല, ചെറിയൊരു വിത്തല്ലേ, അവിടെ കിടന്നു കൊള്ളട്ടെ എന്ന് തായ്മരം വിശാലമനസ്കതയുടെ പുറത്ത് കരുതുകയും ചെയ്തു. ശിഖരം തുടങ്ങുന്നിടത്ത് തായ്ത്തടിയോട് ചേര്‍ന്ന ഇടത്ത് പക്ഷി മനഃപൂര്‍വ്വം വിത്തിട്ടതാണെന്ന് ന• മാത്രം ചിന്തിക്കുകയും കിനാവു കാണുകയും ചെയ്യുന്ന തായ്മരത്തിന് തോന്നിയതേയില്ല.

                                      ദേശാടനക്കിളികള്‍ പറന്നുപോകുന്നത് നോക്കി നില്ക്കേ തായ്മരം സ്നേഹത്തോടെ ചില്ലകളാട്ടി അവയോട് വിളിച്ചു പറഞ്ഞു.

                                      - “അടുത്ത വര്‍ഷവും വരണേ.”

                                    അവ പക്ഷേ തായ്മരത്തെ തിരിഞ്ഞുപോലും നോക്കിയില്ല.

                                    പിന്നീടുള്ള ദിവസങ്ങളില്‍  മുട്ട പൊട്ടി പുറത്തു വരുന്ന പാമ്പിന്‍കുഞ്ഞുങ്ങളെ പോലെ ചെറുവിത്തില്‍ നിന്നും വേരുകള്‍ തായ്മരത്തിന്റെ തടിയിലേക്ക് ഇഴഞ്ഞിറങ്ങി. സൂചി കുത്തുന്ന വേദന തോന്നിയെങ്കിലും കുഞ്ഞിക്കാലുകളല്ലേ, സാരമില്ലെന്ന് തായ്മരം കരുതി. പിന്നെ വിത്തില്‍ നിന്നും ചെറുതളിരുകള്‍ പക്ഷിക്കുഞ്ഞുങ്ങളെ പോലെ പുറത്തേക്ക് തലയെത്തിച്ചു നോക്കാന്‍ തുടങ്ങി.

                                       പൊടുന്നനെയായിരുന്നെങ്കില്‍ തന്നെ മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തിലായിരുന്നു കുഞ്ഞുമരത്തിന്റെ വളര്‍ച്ച. അത് കുടത്തില്‍ നിന്നും പുറത്തു വന്ന ചെകുത്താനെ പോലെ ആകാശത്തേക്ക് മെല്ലെ പടര്‍ന്നു കയറി. താഴെ മണ്ണിലേക്ക് പെരുമ്പാമ്പുകളെ പോലെ വേരുകളിറക്കി. പെരുമ്പാമ്പുകള്‍ തായ്മരത്തെ പുളഞ്ഞ് ഞെരിച്ചമര്‍ത്തി. പിന്നെ, ഒരു നാള്‍ തായ്മരത്തെ മുഴുവനായും വിഴുങ്ങി.

                                      തായ്മരമിപ്പോള്‍ അകത്ത് ശ്വാസം മുട്ടിക്കിടപ്പാണ്. മുങ്ങാന്‍ പോകുന്നതിനു മുമ്പ് വെള്ളത്തില്‍ നിന്നും മുകളിലേക്ക് ഉയര്‍ത്തിപ്പിടിക്കുന്ന നിസ്സഹായമായ കൈ പോലെ കുറച്ചുനാള്‍ മുമ്പുവരെ ആകാശത്തേക്ക് നോക്കി നില്പുണ്‍ണ്ടായിരുന്ന ചെറുചില്ലയേയും പെരുമ്പാമ്പ് വായിലേക്ക് വലിച്ചു. പാവം തായ്മരത്തിന്റെ നിലവിളികള്‍ പെരുമ്പാമ്പിന്റെ ചുറയലുകളില്‍ ശ്വാസം കിട്ടാതെ തൊണ്ടണ്‍യില്‍ കുരുങ്ങിപ്പോയതിനാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ആരുമാരും കേട്ടതില്ല.

                                     സംഗതികളെല്ലാം മനസ്സിലായിട്ടും ആ വഴി എന്നും വരുന്ന കാറ്റും ഈയിടെ കൂറുമാറി. ഇപ്പോള്‍ ചെകുത്താന്‍ മരത്തില്‍ തെല്ലൊന്ന് തത്തിക്കളിച്ചും അതുമിതും പായ്യാരം പറഞ്ഞുമാണ് കാറ്റും അതിന്റെ വഴിക്ക് പോകുന്നത്.

                                      കഥ വായിച്ചു തീര്‍ത്ത് അവന്‍ പറഞ്ഞു.

                                     - “സൂചി കുത്തുന്ന കാര്യമൊക്കെ എഴുതിയിട്ടുണ്ടല്ലോ.”

                                     അവള്‍ അതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.


                                     -“ ഞാന്‍ നേഴ്സല്ലേ. അതൊക്കെ എഴുതുന്ന കഥകളിലും വരില്ലേ.”

                                     അതും പറഞ്ഞ് അവള്‍ അവന് കാണാനായി അവിടെ നിന്നും നോക്കിയാല്‍ കാണുന്ന ഒരു മരം ചൂണ്ടിക്കാണിച്ചു. ആ മരം മുക്കാല്‍ ഭാഗവും ഒരു ആല്‍ ഭക്ഷിച്ചു കഴിഞ്ഞിരുന്നു.

                                    - “ആ മരം കണ്ടാണ് അനില്‍ ഇപ്പോള്‍ വായിച്ച കഥ എഴുതിയത്. വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റലിലെ കൂട്ടുകാരികള്‍ക്കൊപ്പം ഒരു ദിവസം വന്നപ്പോള്‍ കണ്ടതാണ്.”

                                    അവന്‍ ചിരിക്കുകയും മൊബൈല്‍ ഫോണെടുത്ത് അതിന്റെ അടുത്തേക്ക് അവളുടെ ഒപ്പം നടന്നു ചെന്ന്  ഫോട്ടോ എടുക്കുകയും ചെയ്തു.

                                    - “ഇതു പോലെ ഒരു ആല്‍ ഹസ്ബെന്റിന്റെ വീട്ടിലെ ഒരു മാവിനെ അത് നില്ക്കുന്നിടത്തു നിന്നും നടുവെ മുറിച്ചു കളഞ്ഞു. നന്നായി മാങ്ങ കായ്ക്കുന്ന മാവായിരുന്നു. ആല്‍ പൊടിക്കുന്നത് കണ്ടെങ്കിലും കാര്യമാക്കാതെ പോയതു കൊണ്ട് മാവ് ഉണങ്ങി പൊട്ടി വീണു. അന്നാണ് ഹസ്ബെന്റ് എങ്ങോട്ടെന്നില്ലാതെ പോയതും. മാവ് വീണത് കണ്ടിട്ട് പോയതായിരുന്നെങ്കില്‍ അതിന്റെ സങ്കടം കൊണ്ടാണെന്ന് പറയാമായിരുന്നു. അതിനും മുമ്പേ, എന്തിന് ഞാന്‍ ഉണരും മുമ്പേ തന്നെ പോയിരുന്നു.”  

                                     അവള്‍ അതും പറഞ്ഞ് തമാശ പറഞ്ഞു എന്ന വണ്ണം ചിരിച്ചു. അവളുടെ മനസ്സിലെ വിഷമം അവള്‍ പറയുന്നതിനും ചിരിക്കുന്നതിനും അപ്പുറം തൊട്ടറിയാന്‍ കഴിഞ്ഞതിനാല്‍ ചിരിയില്‍ പങ്കു ചേരേണ്ടതില്ല എന്ന ചിന്തയുടെ പുറത്ത് അവന്‍ കോട്ടയുടെ പലയിടങ്ങള്‍ അലസമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്നു.


                                    - “അനിലെന്താ എഴുത്ത് നിര്‍ത്തിയത്? പണ്ട് എന്നെ തോല്പിച്ച് ഫസ്റ് പ്രൈസ് ഒക്കെ വാങ്ങിച്ച ആളല്ലേ.”  

                                    അവന്‍ അതിന് ഉത്തരമായി മെല്ലെ മൂളുക മാത്രം ചെയ്തു. അപ്പോഴേക്കും തടവറയുടെ അടുത്ത് അവര്‍ എത്തിയിരുന്നു. തടവറയുടെ പുറത്ത് വലിയൊരു സ്ഥലം മുഴുവനായും വെള്ള നിറമുള്ള വാടാമല്ലികള്‍ പൂത്തു നില്ക്കുന്നുണ്ടായിരുന്നു. അവളും അവനും അതിന്റെ ഫോട്ടോകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. അവന്റെ ഭാര്യ മുമ്പ് അവന്റെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി അവയുടെ ഫോട്ടോ എടുത്തതിന്റെ ഓര്‍മ്മ അവനിലേക്ക് ഒരു ഫ്ലാഷിന്റെ വേഗതയില്‍ തെളിഞ്ഞു വന്നു. ഒരു രാത്രിയുണ്ടായ കൂറ്റന്‍ വഴക്കില്‍ അവള്‍ ചുണ്ട് പ്രത്യേക രീതിയില്‍ അവനെ ഇകഴ്ത്തുന്ന രീതിയില്‍ വക്രിച്ച് നപുംസകം എന്നു വിളിച്ച് ആ മൊബൈല്‍ ഫോണ്‍ നിലത്ത് എറിഞ്ഞുടച്ചതും അവനിലേക്ക് ഓടിയെത്തി.

                                    അവിടെ നിന്നും അവര്‍ കമാനാക്യതിയുള്ള ബാരക്കിലേക്ക് നടന്നു കയറി. അവള്‍ പറഞ്ഞു.

                                   - “ഇവിടെ നിന്നുമാണ് ജോസഫ് അഗസ്റിന്റെ സിനിമയിലെ ചെല്ലക്കാറ്റിലെ ഖല്‍ബേ... എന്ന പാട്ട് ഷൂട്ട് ചെയ്തത്.” 

                                      അവന്‍ അറിയാം എന്ന മട്ടില്‍ തലയാട്ടി.

                                   - “അന്ന് സെലീനെയും രൂപന്‍ഷായേയും കാണാന്‍ ഞാനും കൂട്ടുകാരികളും വന്നിരുന്നു. നല്ല തിരക്കായിരുന്നു അന്നിവിടം. രണ്ടു പേരും പാട്ടില്‍ കാണുന്നതു പോലെയൊന്നുമല്ല. നമ്മെ പോലെ തന്നെ സാധാരണക്കാര്‍. മേക്കപ്പ് ഒക്കെ ഇടുമ്പോള്‍ അവര്‍ ജോറാകുന്നതാണ്.”

                                     അവന്‍ ചിരിച്ചെന്നു വരുത്തി. അവര്‍ നടന്ന് കോട്ടക്ക് മുകളിലെത്തി. അവിടെ നിന്നും തിരകള്‍ അലയടിക്കുന്ന കടല്‍ നോക്കി നിന്നു. അവളുടെ സാരിയും മുടിയും അവന്റെ മുണ്ടും ഷര്‍ട്ടും കാറ്റ് കടമെടുത്തു കൊണ്ടിരുന്നു.

                                    അവള്‍ പറഞ്ഞു.

                                   - “എത്ര കണ്ടാലും മതിയാകില്ല എനിക്ക് കടല്‍.”

                                    മുമ്പ് അവന്റെ ഭാര്യയും പറഞ്ഞിരുന്നു അവിടെ നിന്നുകൊണ്ട് അവന്റെ ഇടത്തെ കൈത്തണ്ടയില്‍ കൈകള്‍ ചുറ്റി അതേ വാക്കുകള്‍. അന്നും അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ കടല്‍ത്തിരകള്‍ താഴത്തെ പാറക്കെട്ടില്‍ വന്ന് ചിരിച്ചുടഞ്ഞു.

                                    അവര്‍ മെല്ലെ അവിടെ നിന്നും ഇറങ്ങി കടല്‍ മറ്റൊരു ഭാഗത്തു നിന്നും കാണാനായി പൂന്തോട്ടത്തിലൂടെ നടന്നു. നിരയായി നില്ക്കുന്ന കാറ്റാടി മരങ്ങളില്‍ ഒന്നിന് താഴെ എത്തി അവള്‍ നിന്നു, അവനും.

                                    അവള്‍ തെല്ലകലത്തു കാണുന്ന ഐസ്ക്രീംകാരനെ നോക്കിക്കൊണ്ട് പറഞ്ഞു.


                                  -“നമുക്കൊരു ഐസ്ക്രീം കഴിച്ചാലോ?”

                                   പണ്ടത്തെ അതേ ഐസ്ക്രീംകാരന്‍ തന്നെ. മുഖത്ത് ചുളിവുകള്‍ വീണ വെളുത്ത മുടിയുള്ള കള്ളി ഷര്‍ട്ടും കാക്കി ട്രൌസറും ധരിച്ച വ്യദ്ധന്‍. മുമ്പ് കാണുമ്പോഴും അതേ രൂപത്തിലായിരുന്നു ഐസ്ക്രീംകാരന്‍. യാതൊരു മാറ്റവുമില്ല. അയാളുടെ വളര്‍ച്ച അവിടെ എവിടെയോ നിലച്ചു പോയിരിക്കുന്നു എന്ന് അവന് തോന്നി. അവന്‍ ഭാര്യക്ക് ആവശ്യപ്പെടാതെ തന്നെ അവിടെ നിന്നും പണ്ട് ഐസ്ക്രീം വാങ്ങിച്ചു കൊടുത്തിരുന്നു. അവന്‍ ഐസ്ക്രീമുമായി അവളുടെ അടുത്തേക്ക് വന്നു. അവള്‍ അത് വാങ്ങി മെല്ലെ നുണഞ്ഞു കൊണ്ട് നടക്കാന്‍ തുടങ്ങി. പിന്നെ തൊട്ടടുത്ത് കണ്ട പടുകൂറ്റന്‍ മരത്തിന് താഴെയായി ഇരുന്നു. അടുത്തിരിക്കാന്‍ അവള്‍ അവനോട് പറയാതെ പറയുകയും ചെയ്തു. അത് അവന്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ ഭര്‍ത്താവിനോടൊപ്പമല്ലാതെ ജൂനിയര്‍ പെണ്‍കുട്ടിയെ കണ്ട അതേ ഇടമായിരുന്നു.

                                    തെല്ല് ദൂരത്തിരുന്ന് അവരെ നോക്കുന്ന നാലു പേരെ കണ്ട് അവള്‍ പറഞ്ഞു.

                                   - “കറക്കക്കമ്പനിയുമുണ്ടാകും ഇവിടെ. ചിലപ്പോഴൊക്കെ കോട്ട അത്രയൊന്നും സേഫായ സ്ഥലമല്ല.”

                                     അവന്‍ പറഞ്ഞു.

                                    - “അവരെ കാര്യമാക്കണ്ട.”

                                   - “എന്റെ പേടി സദാചാരപ്രശ്നത്തിന്റെ പുറത്ത് അവര്‍ കയറി ഇടപെട്ട് ഊരും പേരുമൊക്കെ ചോദിക്കുമോ എന്നാണ്.”

                                 - “ഇല്ല. പേടിക്കേണ്ട. നമ്മെ കണ്ടാല്‍ ഒരു ഭാര്യാഭര്‍ത്താവ് ലുക്ക് ഉണ്ട്.” 

                                അവള്‍ അതിലെ തമാശയില്‍ നന്നായി ചിരിച്ചു. പിന്നെ കോട്ട മുഴുവന്‍ കാണാനെന്ന വണ്ണം പിന്തിരിഞ്ഞു നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു. 

                               - “കോട്ടകള്‍ എന്നും അധിനിവേശത്തിന്റെ കഥകള്‍ പറയുന്ന ഇടമാണ്. ഈ കോട്ട തന്നെ എത്ര പേരുടെ കൈകള്‍ മറിഞ്ഞിരിക്കുന്നു.”

                                 - “അതെ. പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍….അങ്ങനെ എത്രപേര്‍.”

                                  - “നമ്മള്‍ ചരിത്രത്തില്‍ പഠിച്ച യുദ്ധങ്ങളൊക്കെ അനിലിന് പഴയതു പോലെ വള്ളിപുള്ളി വിടാതെ ഓര്‍മ്മയുണ്ടോ ഇപ്പോഴും? അവയുടെ കാരണങ്ങള്‍, അനന്തരഫലങ്ങള്‍, അങ്ങനെ എല്ലാം. എന്റെ ഓര്‍മ്മയില്‍ അന്നേ അതൊന്നും നില്ക്കില്ല. പരീക്ഷയില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങള്‍ രണ്ടാം ലോകമഹായുദ്ധത്തിന് പോകും. രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിന് പോകും.”

                                     അവള്‍ തമാശ പറഞ്ഞെന്ന പോലെ അവനെ നോക്കി ചിരിച്ചു. മുഗള്‍ സാമ്രാജ്യം പഠിച്ചു തീരുമ്പോഴേക്കും രണ്ടു മെഴുകുതിരിയാണ് തീര്‍ന്നത്, സാര്‍ എന്ന് അവള്‍ മാഷോട് വിളിച്ചു പറഞ്ഞ് പണ്ട് ക്ളാസില്‍ ചിരിയുതിര്‍ത്തത് അവന്‍ അപ്പോള്‍ ഓര്‍ത്തു. അതിന്റെ ഓര്‍മ്മയില്‍ അവന്റെ മുഖത്ത് പൊടിഞ്ഞ ചിരി കണ്ട് സന്തോഷത്തോടെ മുഖം അടുപ്പിച്ച് അവള്‍ ചോദിച്ചു.

                                  - “നേഴ്സുമാരുമായി ബന്ധപ്പെട്ട യുദ്ധങ്ങളൊന്നും ചരിത്രത്തില്‍ ഇല്ലെന്നു തോന്നുന്നു, അല്ലേ അനില്‍?”

                                  അവള്‍ പറയുന്നതെല്ലാം ആസ്വദിച്ചു കൊണ്ടു തന്നെ അവന്‍ ഓര്‍മ്മിപ്പിച്ചു.

                                  - “ക്രിമിയന്‍ വാര്‍. ഫ്ലോറന്‍സ് നൈറ്റിംഗേള്‍ നേഴ്സായിരുന്നില്ലേ? വിളക്കേന്തിയ വനിത.”

                                    അവള്‍ അതോര്‍ത്തില്ലല്ലോ എന്ന വിധത്തില്‍ കണ്ണുകള്‍ തെല്ലു ചിമ്മിത്തുറന്ന് തല മുകളിലേക്കും താഴേക്കും രണ്ടു മൂന്ന് ആവര്‍ത്തി തെല്ല് ചെരിച്ച് ആട്ടിക്കൊണ്ട് അവന്‍ പറഞ്ഞത് സമ്മതിച്ചു കൊടുത്തു. അവനപ്പോള്‍ പണ്ട് അവള്‍ക്കൊപ്പം പഠിച്ച സ്ക്കൂളും അവിടത്തെ ക്ളാസ് റൂമുകളും ഓര്‍മ്മ വന്നു. അവള്‍ തലയാട്ടല്‍ നിര്‍ത്തിയതിന് ശേഷം ദൂരത്തേക്ക് എവിടെയോ വെറുതെ എന്ന വണ്ണം നോക്കിക്കൊണ്ട് പറഞ്ഞു.

                                   - “യുദ്ധങ്ങളുടെ എസ്സേ എഴുതാനുള്ള ചോദ്യങ്ങള്‍ക്ക് ആശ്വാസമായി ചോയ്സുകളുണ്ടായിരുന്നു. അവയുടെ കാരണങ്ങളും മറ്റും വേണ്ടെന്നു വെച്ച് മറ്റേതെങ്കിലും ചോദ്യത്തിന് ഉത്തരമെഴുതാമായിരുന്നു. ജീവിതത്തിലാണ് ചോയ്സുകള്‍ ഇല്ലാത്തത്. ജീവിതത്തിലെ കുഞ്ഞുകുഞ്ഞു യുദ്ധങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റുന്നതേയില്ല.”  

                                     അവളുടെ കണ്ണുകളില്‍ തെല്ല് നനവൂറുന്നതായി അവന് തോന്നി. അവളെ ആശ്വസിപ്പിക്കാന്‍ പറ്റുന്നതൊന്നും പറയാന്‍ അറിയാതെ അവന്‍ മിണ്ടാതിരുന്നു. അവള്‍ കണ്ണുകളിലെ നനവിനെ തുടച്ചുകളയുകയൊന്നും ചെയ്യാതെ തന്നെ മുഖം അവനു നേര്‍ക്ക് ചെരിച്ചു കൊണ്ട് ചോദിച്ചു. 

                               - “ചോദിച്ചില്ല. അനിലെന്തു ചെയ്യുന്നു?”

                               - “സ്വസ്ഥം. ക്യഷി.”
                              അപ്പോഴേക്കും അവളുടെ കണ്ണുകളിലെ നനവ് കാറ്റെടുത്തു പോയെന്ന വണ്ണം ആറുകയും പഴയ മട്ടിലാകുകയും ചെയ്തു. 

                              - “വെറുതെ. റാങ്ക് ഹോള്‍ഡര്‍ക്ക് ക്യഷിയോ? ഞാന്‍ പത്രത്തില്‍ കണ്ടിരുന്നു ഡിഗ്രിക്ക് റാങ്ക് കിട്ടിയതിന്റെ ഫോട്ടോ.”

                               - “ആറു മാസം മുമ്പ് വി.ആര്‍.എസ്സ് എടുത്തു. ഇപ്പോള്‍ നല്ല തോതില്‍ പച്ചക്കറി ക്യഷിയുണ്ട്. ചെമ്മീന്‍, കട്ല, കല്ലുമ്മക്കായ അങ്ങനെ വേറെയും.”

                              - “വി.ആര്‍.എസ്സോ? എന്തിന്?”

                                - “അവളോടുള്ള ദേഷ്യത്തിന് ചെയ്യതാണ്. അവള്‍ എന്നെ കല്യാണം കഴിച്ചത് ജോലിയുടെ പേരിലായിരുന്നു. ഞാന്‍ അതില്‍ ഒരു വിഷയമായിരുന്നില്ല. ഉപാധികളില്ലാത്ത സ്നേഹം കിട്ടുക എന്നത് ഒരു ഭാഗ്യമാണ്.”

                                അവള്‍ അതു കേട്ട് തെല്ലു നേരം മിണ്ടാതെ ഇരുന്നു. പിന്നെ പറഞ്ഞു.

                                - “എന്റെ ആള്‍ സംശയക്കാരനായിരുന്നു.നേഴ്സല്ലേ ഞാന്‍. ചില ദിവസങ്ങളില്‍ നൈറ്റ് ഡ്യൂട്ടിക്കാരി. സംശയം തോന്നുന്ന ഒരാള്‍ക്ക് സംശയിക്കാന്‍ ഒട്ടേറെ സാധ്യതകള്‍. ഒടുങ്ങാത്ത സംശയം. കടലിലെ തിരകള്‍ പോലെ. ഇടക്കൊരു സൈക്യാട്രിസ്റിനെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി കാണിച്ചതാണ്. നോ രക്ഷ. ഒരു നാള്‍ സംശയിച്ചു സംശയിച്ചു മതിയായി ഇറങ്ങിപ്പോയി. ഇപ്പോഴത്തെ ഭാര്യയെ എങ്ങനെ കാണുന്നോ, എന്തോ?”           
 

                                     അവള്‍ അതും പറഞ്ഞ് വെറുതെ ചിരിച്ചു. അവരുടെ ഐസ്ക്രീം അപ്പോഴേക്കും തീര്‍ന്നു പോയിരുന്നു.

                                   അവള്‍ അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

                                 - “സത്യം പറയൂ. എന്തിനാണ് ഡോക്ടറെ കാണിക്കാന്‍ വന്നത്? സ്റോണൊന്നുമല്ലെന്ന് ഡോക്ടര്‍ പറഞ്ഞല്ലോ.”

                                 അവനൊന്നും പറഞ്ഞില്ല.

                                   - “ഇംപൊട്ടന്‍സി മാറ്റാനായിരുന്നോ? ചിലര്‍ ഇംപൊട്ടന്‍സിക്ക് ചികിത്സക്കായി സെക്സോളജിസ്റുകളുടെ അടുത്ത് പോകുന്നതിനു പകരം യൂറോളജിസ്റുകളുടെ അടുത്ത് വരുന്നതായി കാണാറുണ്ട്.”

                                നേഴ്സായതു കൊണ്ടാണെന്നു തോന്നുന്നു അവള്‍ക്ക് അതു ചോദിക്കുമ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ ചോദിച്ച് അറിയുന്ന വിധത്തിലുള്ള മുഖഭാവമൊന്നുമില്ലായിരുന്നു. അവനപ്പോഴും ഒന്നും പറഞ്ഞില്ല.

                                  - “കൈയൊഴിഞ്ഞവരെ തിരിച്ചു പിടിക്കാനുള്ള അവസാനത്തെ ശ്രമമാണോ, അനില്‍?”

                               അവന്‍ ചിരിച്ചൊഴിഞ്ഞു. അവള്‍ അതിനൊട്ട് മറുപടി പ്രതീക്ഷിച്ചിരുന്നുമില്ല. അവര്‍ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു. കോട്ടയുടെ മറുഭാഗത്തേക്ക് നടന്ന് അവിടെ നിന്നും കാണുന്ന ഹാര്‍ബറിലെ ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും കോട്ട മതിലിന്‍ മേല്‍ കൈമുട്ടുകള്‍ താടിക്ക് കുത്തി വെറുതെ നോക്കി നിന്നു.


                              - “എനിക്കും കുട്ടികളില്ല. മൂന്നു വര്‍ഷം മുമ്പ് യൂട്രസും റിമൂവ് ചെയ്തു. ഒരു കുഞ്ഞു സിസേറിയന്‍ പോലെ തോന്നി എനിക്കത്. അല്ലെങ്കില്‍ തന്നെ എനിക്കെന്തിന് കുഞ്ഞുങ്ങള്‍? ചില ദിവസങ്ങളില്‍ ഈ കൈകള്‍ ലേബര്‍ റൂമില്‍ എത്ര കുഞ്ഞുങ്ങളുടെ ആദ്യകരച്ചിലുകളെയാണ് വാരിയെടുക്കുന്നതെന്നോ.”


                               അവന്‍ ഒന്നും പറയാതെ അപ്പോഴേക്കും കടലില്‍ നിന്നും മത്സ്യവും  കൊണ്ട് തീരത്തെത്തിയ തോണിക്കാരുടെ തിരക്ക് നോക്കി നിന്നു. അവളും ആ കാഴ്ചയില്‍ തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. തെല്ലു കഴിഞ്ഞ് അവള്‍ കൈമുട്ടുകളിലെ മണ്ണ് തൂവാല കൊണ്ട് തട്ടിക്കൊണ്ട് പറഞ്ഞു.

                              - “നമുക്ക് മടങ്ങാം.”

                                അവന്‍ അത് കേട്ട് തലയാട്ടി. കടലിനെയും കോട്ടയെയും പിന്നില്‍ വിട്ട് അടുത്തുള്ള ബസ്സ്സ്റാന്റിലേക്ക് നടക്കുമ്പോള്‍ അവന്‍ അവളുടെ മാസിക തിരിച്ചു നല്കി.

                               - “ഏതിലെങ്കിലുമൊക്കെ വരുമ്പോള്‍ മെസേജ് അയക്കു. ഞാന്‍ അവ സംഘടിപ്പിച്ചോളാം.”

                                 അവന്‍ തന്റെ കീശയില്‍ നിന്നും തന്റെ അഗ്രോനഴ്സറിയുടെ കാര്‍ഡ് എടുത്ത് അവള്‍ക്ക് നല്കി. അവള്‍ അതില്‍ നിന്നും അവന്റെ നമ്പര്‍ മൊബൈല്‍ ഫോണിലേക്ക് സേവ് ചെയ്ത് കാര്‍ഡ് വാനിറ്റി ബേഗിന്റെ പോക്കറ്റിലേക്കിട്ടു.

                                അവള്‍ വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റലിലേക്ക് പോകുന്ന ബസ്സില്‍ കയറി. അവന്‍ ടൌണിലേക്കും. അവളുടെ ബസ്സാണ് ആദ്യം സ്റാന്റില്‍ നിന്നുമെടുത്തത്. അവള്‍ സൈഡ് സീറ്റില്‍ നിന്നും തലയാട്ടിക്കൊണ്ട് അവനോട് യാത്ര ചോദിച്ചു. അവനും തിരിച്ച് തലയാട്ടി.

                                ബസ്സ് നീങ്ങിക്കൊണ്ടിരിക്കെ അവളില്‍ എപ്പോഴോ എവിടെയോ വെച്ച് തന്റെ വിത്തു വീണു കിടക്കുന്നതില്‍ അവന് അതിയായ സന്തോഷം തോന്നി. തന്റെ സെക്ഷ്വല്‍ ഇംപൊട്ടന്‍സി പ്രശ്നങ്ങള്‍ അവന് അപ്പോള്‍ ഒരു പ്രശ്നമായി തോന്നിയതേയില്ല. 

                                                                       -0-     

 
 
   
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ