2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

അറവുമ്യഗം

അരുണ്‍കുമാര്‍ പൂക്കോം


മേയുന്നിടത്തുനിന്നും
കയര്‍ ദൂരമോടിയെത്തി
പ്രണയം കരഞ്ഞോരു
പെണ്ണുപയ്യേ,
നില്ക്കുവാനില്ലൊട്ടു നേരം.
കൂടെ നടപ്പവന്‍
വേഗമേറ്റാന്‍
കഴുത്തില്‍
കെട്ടിയ കയറിനറ്റം കൊണ്ടു
പുറത്തടിപ്പൂ.
അവനെ ഏല്പ്പിച്ചോരു
പോറ്റിത്തലോടിയ
കൈയുകള്‍ക്ക്
കാശെണ്ണുന്നതാണേറെയിഷ്ടം.
ആണുടല്‍ നീ നടാടെ
കാണ്‍മതാവാം.
കന്നിനെ നക്കിത്തുടപ്പതിനായി
ആണൊരുത്തന്‍
ഇക്കാലം വേണ്ടതില്ല.
പ്രണയമിഴികള്‍ താഴ്ത്തി
മടങ്ങിയേക്കൂ.
കാത്തിരിപ്പൂ രസം നോക്കാന്‍
പലതരം പുല്ലുകള്‍.
പച്ചപ്പില്ലെനി ജീവിതത്തില്‍
ചീറ്റിത്തെറിക്കും ചുവപ്പു മാത്രം.
മേഞ്ഞുമതിയായാല്‍
നൊടിനേരം കണ്ടൊരീ
കാഴ്ചയെ അയവിറക്കി
പരുവപ്പെടുത്തുക.
 

                    -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ