2013, ജൂൺ 23, ഞായറാഴ്‌ച

ആടുകള്‍ പുല്ലു തിന്നുന്ന ഫോട്ടോകള്‍


                    കടല്‍ ഏറെ നാളായല്ലോ കണ്ടിട്ട് എന്ന തോന്നിച്ചയാല്‍ അവന്‍ കടപ്പുറം കാണാന്‍ പോയി. ചെവിയില്‍ നിര്‍ത്താതെ പലതും പറയുന്ന കടല്‍ക്കാറ്റിനൊപ്പം നടന്നു കൊണ്ടിരിക്കെ തെല്ല് പുല്ലുള്ള ഇടത്ത് കുറച്ച് ആടുകള്‍ മേയുന്നതു കണ്ടു. മൊബൈല്‍ ഫോണ്‍ കൊണ്ട് അവന്‍ അവയുടെ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി.


                    പക്ഷേ അവ മേയുന്ന ഇടം വ്യത്തിയില്ലാത്ത പരിസരമായതിനാല്‍ ഫോട്ടോകള്‍ ഒന്നും തന്നെ വ്യത്തിയോടെയും വെടിപ്പോടെയും കിട്ടിയില്ല. പ്ളാസ്റിക് ഉറകളും വലക്കണ്ണികളും വാഹനങ്ങളുടെ പഴകിയ ഭാഗങ്ങളും മറ്റുമായി ആകെ അലങ്കോലപ്പെട്ട ഫോട്ടോകള്‍.


                    ഫോട്ടോകള്‍ എടുക്കുന്നതും നോക്കി ഒരാള്‍ പഴയ ഒരു കെട്ടിടത്തിലെ അരഭിത്തിയില്‍ ഇരിപ്പുണ്ടായിരുന്നു. അയാള്‍ ആരോ ഒരാള്‍ എന്നു കരുതി അയാളെ കാര്യമാക്കാതെ അവന്‍ ആടുകളുടെ വ്യത്തിയുള്ള ഫോട്ടോകള്‍ക്കായി വീണ്ടും നോക്കി.


                    തെല്ലു കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് വന്ന് ആടുകളെ തെളിച്ചു കൊണ്ടു പോയി. വ്യത്തിയുള്ള ഫോട്ടോ എന്ന ചിന്തയുടെ പുറത്ത് അവന്‍ പിന്നാലെ നടന്നു ചെന്നു. വലിയ ഫോട്ടോഗ്രാഫര്‍ ആയിട്ടൊന്നുമല്ല അങ്ങനെ ചെയ്തത്. അവന്‍ തന്നെ ചിന്തിക്കാറുള്ളത് മൊബൈല്‍ഫോണില്‍ എടുക്കുന്ന ചിത്രങ്ങളെ പറ്റി കൂടുതല്‍ എന്തു പറയാനാണ് എന്നാണ്.  വെറുതെയുള്ള ഫോട്ടോ പിടുത്തം എന്നേ അവനുണ്ടായിരുന്നുള്ളു.



                       അയാളുടെയും ആടുകളുടെയും പിന്നാലെ നടന്ന് അവന്‍ ചെന്നു പെട്ടത് മാര്‍ക്കറ്റിലെ കശാപ്പുശാലക്കരികിലായിരുന്നു. ആടുകള്‍ അയാള്‍ തെളിച്ച വഴിയേ ഉള്ളിലേക്ക് നടന്നു പോകുന്നത് അവന്‍ കണ്ടു.



                    വീട്ടില്‍ എത്തി അവന്‍ ഫോട്ടോകള്‍ കംപ്യൂട്ടറില്‍ ആക്കി നോക്കി. മൊബൈല്‍ ഫോണില്‍ കണ്ടതിക്കോള്‍ കൂടുതല്‍ വ്യക്തതയോടെ അവ പുല്ലു തിന്നുന്ന ഫോട്ടോകള്‍. അയാള്‍ ഫോട്ടോയില്‍ ഇല്ലെങ്കിലും അയാള്‍ക്ക് പിന്നാലെ അുസരണയോടെ അവ നടന്നു പോകുന്ന ഫോട്ടോകള്‍.


                                                                      -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ