2013, ജൂൺ 23, ഞായറാഴ്‌ച

കൈവിട്ടു പോയ ചിരിയെ തിരഞ്ഞ് ഒരു പെണ്‍കുട്ടി നിലക്കണ്ണാടി നോക്കുന്നു.


                          ഹോട്ടല്‍ മുറിയിലിരുന്ന് ലാപ്പ് ടോപ്പില്‍ തന്റെ ലേറ്റസ്റ് ഫോട്ടോകളിലൂടെ അവള്‍ കണ്ണോടിച്ചു. ജീവിതത്തില്‍ താനിതു വരെ ചിരിക്കാത്ത തരം ചിരിയെ അവള്‍ പല ഫോട്ടോകളിലായി വീണ്ടും വീണ്ടും നോക്കിക്കൊണ്ടേയിരുന്നു. ഇത്രയും തെളിച്ചക്കുറവുള്ള ചിരി ജീവിതത്തില്‍ അതിനു മുമ്പ് താന്‍ ചിരിച്ചു കാണുമോ എന്ന് അവള്‍ അത്ഭുതപ്പട്ടു.


                        ഫോട്ടോകളില്‍ കാണുന്ന തന്റെ ചിരി ക്യത്രിമമായി പഴുപ്പിച്ചെടുത്ത പഴം പോലെ എന്ന് അവള്‍ മനസ്സില്‍ ചിന്തിച്ചു കൊണ്ടേയിരുന്നു. ഫോട്ടോഷോപ്പില്‍ തേച്ചു മാച്ചുകളയാനാവാത്ത ക്യത്രിമത്വം തുറന്നു വെച്ച തന്റെ ചുണ്ടുകള്‍ക്കിടയില്‍ വന്നു പെട്ടിരിക്കുന്നു. നന്നായി ചിരിക്കാന്‍ പഠിച്ച പാഠങ്ങളെല്ലാം മറന്നു പോയ നിമിഷങ്ങളായിരുന്നു അത്. വിജയിയുടെ പേര് സ്റേജില്‍ മുഴങ്ങിയപ്പോള്‍ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്ന ഹ്യദയത്തിന്റെ താളങ്ങള്‍ ജാസിനിടിക്കുന്ന കമ്പുകള്‍ കൈയില്‍ നിന്നും പെട്ടെന്ന് താഴെ വീണുപോയതു പോലെ നിലച്ചു പോയ നിമിഷങ്ങള്‍. മുറിയില്‍ മറ്റാരും ഇല്ലാത്തതിനാല്‍ അവള്‍ കനത്ത ഒരു നെടുവീര്‍പ്പ് പൊഴിച്ചു.



                         തനിക്കും സെക്കന്റ് റണ്ണറപ്പിനും നടുവില്‍ നില്ക്കുന്ന പെണ്‍കുട്ടിയുടെ മനസ്സു നിറഞ്ഞ ചിരിയിലേക്ക് അവള്‍ അസൂയയോടെ നോക്കി. മറ്റൊരാളോട് അത്രയും അസൂയപ്പെടുന്ന മനസ്സ് തനിക്കു വന്നു പെട്ടല്ലോ എന്ന് തോന്നുമ്പോഴും അവള്‍ക്ക് അത്തരമൊന്നിനെ നിയന്ത്രിക്കാന്‍ പറ്റിയില്ല.



                         പിന്നെ ലാപ്പ്ടോപ്പ് അടച്ചു വെച്ച് ഭിത്തിയിലെ മൊണാലിസയുടെ ചിത്രത്തിന്റെ അടുത്തേക്ക് നടന്നു ചെന്നു. മൊണാലിസയുടെ അര്‍ത്ഥം തിരിയാത്ത ചിരി തെല്ലു നേരേം വെറുതെ നോക്കി നിന്നു. പിന്നെ നിലക്കണ്ണാടിക്കു മുന്നില്‍ വന്നു നിന്ന് വെറുതെ ചിരിച്ചു. ഇല്ല. പഴയ ഭംഗി തെല്ലും ഇല്ല തന്നെ.



                         തെല്ലും ക്യത്രിമത്വമില്ലാത്ത പഴയ ചിരി വീണ്ടു കിട്ടാന്‍ ഒന്നു രണ്ടു ദിവസം തീര്‍ച്ചയായും ഇനി വേണ്ടിവരും എന്നു വിചാരിച്ചു കൊണ്ട് അവള്‍ കിടക്കയിലേക്ക് ചാഞ്ഞു.     
          

                                                                             -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ