2013, ജൂൺ 23, ഞായറാഴ്‌ച

പുസ്തകം ഒരു വീട്

 

                        കാത്തുവെച്ച ഇടത്തു നിന്നും വര്‍ഷങ്ങള്‍ക്കു ശേഷം ആരെങ്കിലുമൊക്കെ എടുത്തുനോക്കുമ്പോള്‍ പുസ്തകത്തിലെ ഏതെങ്കിലും ഒരു കവിതയില്‍ നിന്നും കവറിലേക്കും പിന്നെ മറ്റൊരു കവിതയിലേക്കും വെള്ളി വാല് വിറപ്പിച്ച് ഒരു പുസ്തകപ്പുഴു ഒരു പക്ഷേ പാഞ്ഞുപോയേക്കാം. വീണ്ടും വായനക്ക് എടുക്കും വരെ പുസ്തകങ്ങള്‍ പുസ്തകപ്പുഴുക്കള്‍ക്ക് സ്വസ്ഥമായി താമസിക്കാനുള്ള വീടുകളാണ്. എന്നാല്‍ ആകും വിധം അവക്ക് ഒരു  വീട് ആദ്യമായി ഞാനും പണിതു നല്കിയിരിക്കുന്നു. അവക്ക് അകത്തേക്കുള്ള വാതിലുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളുകളും. വായിച്ചതിനു ശേഷം പുസ്തകഷെല്‍ഫില്‍ ഭദ്രമായി വെച്ച് ഓരോ കവിതകളെയും അവക്ക് വിട്ടു കൊടുത്തേക്കുക.

                                       

                                        ഒരുപാട് കാലം കഴിഞ്ഞാല്‍ ഈ പുസ്തകവും പഴക്കം ചെന്ന പുസ്തകമാകും. പഴയ മട്ടില്‍ അച്ചടിച്ചതും തുറക്കുമ്പോള്‍ തുരുമ്പിച്ച പിന്നുകള്‍ അടര്‍ന്ന് കവറും പേജുകളും പറിഞ്ഞു പോരുന്നതുമായ  പുസ്തകങ്ങളില്‍ ചിലതൊക്കെ എടുത്തു നോക്കുമ്പോള്‍ എത്ര പഴയ പുസ്തകം എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. കാലങ്ങള്‍ക്കപ്പുറം മറ്റാരെങ്കിലുമൊക്കെ ഈ പുസ്തകത്തെയും അത്തരത്തില്‍ എടുത്തു നോക്കിയേക്കാം.അപ്പോള്‍ അവര്‍ക്കു തോന്നും ഞാന്‍ എന്ന എഴുത്തുകാരന്‍ എത്രയെത്ര പഴഞ്ചനാണെന്ന്. എങ്കിലും ഇക്കാലം ഈ പുസ്തകത്തെ പറ്റി അങ്ങനെ തോന്നുമോ?ഇല്ലെന്നാണ് ഇതിനോടകം പുസ്തകം വായിച്ചവരില്‍ പലരും സ്നേഹത്തോടെ പറയുന്നത്. 
 
                                                                     -൦-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ