2013, ജൂൺ 23, ഞായറാഴ്‌ച

തേരട്ടയെ പോലെ നീങ്ങി പിന്നെ ചുരുണ്ട് വീണ്ടും നീങ്ങി വീണ്ടും ചുരുണ്ട് ഒരാള്‍ മുന്നോട്ട് പോകുന്നു.


                     പേഴ്സില്‍ ആവശ്യത്ത്ിനു ചില്ലറയില്ലാത്തത് വലിയ കഷ്ടമായി എന്ന് അവനു തോന്നിപ്പോയത് കണ്ടക്ടര്‍ കയര്‍ത്തപ്പോഴാണ്. നിസ്സാരമായ ഒരു കാര്യത്ത്ിനു വായില്‍ തോന്നിയത് പറയുമ്പോള്‍ തൊട്ടടുത്ത് തന്റെ ഭാര്യ ഇരിപ്പുണ്ട് എന്നെങ്കിലും അയാള്‍ക്ക് തോന്നേണ്ടതല്ലേ എന്നും അവനു തെല്ല് വിഷമം തോന്നാതിരുന്നില്ല. ആരാണ് ഇത്രമാത്രം ചില്ലറ പേഴ്സില്‍ കരുതുന്നത്. മുഷിപ്പോടെയാണ് ചില്ലറ കണ്ടക്ടര്‍ തന്നത്. അത് കൈ നീട്ടി വാങ്ങുമ്പോള്‍ അന്നത്തെ നല്ല മൂഡ് ആകെ പോയല്ലോ എന്ന് അവനു മനസ്സില്‍ തോന്നാതിരുന്നില്ല.
  



                         പിന്നെ അവന്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം സ്റാന്റില്‍ നിന്നും ബസ് എടുക്കുന്നതും കാത്ത് ഇരിക്കാന്‍ തുടങ്ങി.  ഭാര്യ ന്യൂസ് സ്റാന്റില്‍ നിന്നും വാങ്ങിയ ഒരു വനിതാ പ്രസിദ്ധീകരണം വാനിറ്റി ബാഗില്‍ നിന്നുമെടുത്ത് മറിച്ചു നോക്കാന്‍ തുടങ്ങി.



                        അപ്പോഴാണ് നടുഭാഗം വളഞ്ഞ ഒരു ഭിക്ഷക്കാരന്‍ ബസ്സിലേക്ക് കയറി വന്നത്. അയാള്‍ സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്കു നേരേ കൈ നീട്ടി. അയാളുടെ ശബ്ദം പരുപരുത്തിരുന്നു. അയാളുടെ അവസ്ഥ കണ്ടപ്പോള്‍ അവന്‍ കണ്ടക്ടറില്‍ നിന്നും കിട്ടിയ ബാക്കിയില്‍ നിന്നും അഞ്ചു രൂപാ നാണയം എടുത്തു കൊടുത്തു. പക്ഷേ ഭിക്ഷക്കാരന്‍ ആ നാണയം വാങ്ങുന്നതിനിടയില്‍ അയാളുടെ കൈയില്‍ നിന്നും അത് താഴേക്കു വീണ് ഉരു‍ണ്ട്ണ് എങ്ങോട്ടോ പോയി. ഭിക്ഷക്കാരന്‍ പിന്നെ സീറ്റുകളുടെ അടിയിലും മറ്റും നാണയം  നോ ക്കാന്‍ തുടങ്ങി. യാത്രക്കാരില്‍ ചിലരും കാണാതെ പോയ നാണയത്തെ അവിടെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കാന്‍ തുടങ്ങി.




                            നോക്കുന്നതിനിടയില്‍ ഭിക്ഷക്കാരന്‍ താഴെ വീഴാത്ത വിധത്തില്‍ നാണയം നല്കാതിരുന്നത്ിനു അവനോട് കയര്‍ക്കാന്‍ തുടങ്ങി. അവന്‍ തെല്ല് മുഖം ചെരിച്ച് നാണയം അവിടെ എവിടെയെങ്കിലുമു‍േണ്ടാ എന്ന് നോക്കിയതിനു ശേഷം ഇല്ലെന്നു കണ്ട് ക്യത്രിമഗൌരവത്തിലേക്ക് ഒളിച്ചോടി.



                           ഭിക്ഷക്കാരന്‍ വലതു കൈയുടെ ചൂണ്ടുവിരല്‍ അവനു നേരേ നീട്ടി വിറപ്പിച്ചു കൊണ്ട് പരുക്കന്‍ ശബ്ദത്തില്‍ പറയാന്‍ തുടങ്ങി.



                          -തരുമ്പോ ശെരിക്കും തരണ്ടേ. ഏട്യാ പോയേ? അഞ്ചുറപ്യാ പോയേ.ഏട്യാ പോയേ?



                         അപ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങി. അപ്പോഴും പലതും പറഞ്ഞ് നാണയം പരതിക്കൊണ്ട‍ിരുന്ന ഭിക്ഷക്കാരാനോട് ക‍ണ്ടക്ടര്‍ ബസ്സില്‍ നിന്നും ഇറങ്ങിക്കൊടുക്കാന്‍ പറഞ്ഞു. അയാള്‍ എന്തൊക്കെയോ അവനെ നോക്കി പറഞ്ഞു കൊണ്ട് ബസ്സില്‍ നിന്നും ഇറങ്ങിപ്പോയി. അയാള്‍ പോകുന്നതു കണ്ട‍തും അവന്‍ ക്യത്രിമമായി ഉണ്ടാക്കിയ ഗൌരവത്തിലുള്ള ഇരിപ്പില്‍ നിന്നും ആശ്വാസത്തോടെ സ്വതന്ത്രാനായി.


                         അപ്പോള്‍ ഭാര്യ ചോദിച്ചു.



                         -വല്ല ആവശ്യവുമുണ്ടായിരുന്നോ? ഒരു ഐസ്ക്രീം കഴിക്കാമെന്നു പറഞ്ഞപ്പോള്‍ ചുമ വരും, ജലദോഷം വരും, പനി വരും- അങ്ങനെ എന്തൊക്കെയായിരുന്നു പറച്ചില്. ആവശ്യത്ത്ിനു കേട്ടല്ലോ. നന്നായിപ്പോയി.



                          രാവിലെ മുതല്‍ അവളോടൊപ്പം കറങ്ങാന്‍ തുടങ്ങിയതാണ്. മലയാളവും ഹിന്ദിയും തമിഴും സിനിമകള്‍ മാത്രം കണ്ട അവള്‍ അത്ഭുതപ്പെടാനായി ജാക്കിച്ചാന്റെ ഫോര്‍ബിഡന്‍ കിങ്ഡമാണ് കാണിച്ചു കൊടുത്തത്. സിനിമ കണ്ട് ഇറങ്ങുമ്പോള്‍ അവള്‍ തന്നെ പറഞ്ഞു.



                         -എന്തൊരു സിനിമയാണ്. ഇങ്ങംനേ സിനിമയുണ്ടാകുമോ?


                         പിന്നെ കോട്ട. അതും കഴിഞ്ഞ് ബീച്ച്. പഴയ ഓട് വീടായതിനാല്‍ തെങ്ങിന്റെ കഴുക്കോലില്‍ നിന്നും വല്ലാത്ത തരം പൊടിയടിച്ചിട്ടോ എന്തോ രാവിലെ എഴുന്നേല്ക്കുമ്പോള്‍ അവള്‍ക്ക് ഇസ്നോഫീലിയയുടെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ആവശ്യപ്പെട്ടിട്ടും ഐസ്ക്രീം കഴിക്കാന്‍ സമ്മതിക്കാതിരുന്നത്. പകരം ന്യൂസ് സ്റാന്റില്‍ നിന്നും ആവശ്യപ്പെട്ട വനിതാപ്രസിദ്ധീകരണം വാങ്ങി നല്കുകയും ചെയ്തു. എന്നിട്ടാണ് അവള്‍ അവസരം കിട്ടിയപ്പോള്‍ കിട്ടാതെ പോയ ഒന്നിന്റെ കണക്കു പറയുന്നത്. അതങ്ങു വാങ്ങിച്ചു കൊടുത്താല്‍ മതിയായിരുന്നു.  



                           ബസ് അപ്പോള്‍ ഒരു റെയില്‍വേ ക്രോസിങ്ങില്‍ ഗെയിറ്റ് അടച്ചതു കൊണ്ട് നില്പായി. തീവണ്ടി ഓടിപ്പോകുന്നത് കണ്ടപ്പോള്‍ വലിയ കാരണമൊന്നുമില്ലാതെ പെട്ടെന്ന് അവനു ഓര്‍മ്മ വന്നത് തേരട്ടയെയാണ്. ഓരോ മനുഷ്യരും ഓരോ ദിവസവും എത്ര തവണയാണ് ഓരോ കാര്യങ്ങളില്‍ ചെന്നു മുട്ടി നീങ്ങിപ്പോകുന്നിടത്തു നിന്നും ചുരുളുന്നത് എന്നും വീണ്ടും നീങ്ങുന്നത് എന്നും വീണ്ടും ചുരുളുന്നത് എന്നും അവനു എന്തുകൊണ്ടൊക്കെയോ തോന്നിപ്പോയി. 

                                                                          -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ