2013, ജൂൺ 23, ഞായറാഴ്‌ച

ഓട്ടപ്പന്തയം അഥവാ പിള്ളേരുടെ കഥകളുടെ കാലാവസ്ഥകള്‍


                     നിലവിലെ ചാമ്പ്യാനായ ആമയെ തോല്പിക്കണമെന്ന വിചാരത്തോടെ തന്നെ മുയല്‍ കച്ച കെട്ടി ഓടി ഒന്നാമനായി. ഓട്ടത്തിനിടയില്‍ പഴയതു പോലെ ഉറങ്ങിപ്പോകാതിരിക്കാന്‍ മുയല്‍ കണ്ണില്‍ എണ്ണയൊഴിച്ചു മുന്‍കരുതല്‍ എടുത്തിരുന്നു.


                    ഫിനിഷിംഗ് പോയന്റില്‍ റിബണ്‍ നെഞ്ചില്‍ തട്ടിയപ്പോള്‍ മുതല്‍ ഉണ്ടായ സന്തോഷം മുയല്‍ കൈ രണ്ടും മുകളിലേക്കുയര്‍ത്തി ഗാലറിയിലെ എഴുന്നേറ്റു നിന്നുകൊണ്ടുള്ള കൈയ്യടികളെ  ചിരിച്ചു കൊണ്ടും ഇടക്കിടെ കൈ രണ്ടും ചേര്‍ത്ത് ചുണ്ടില്‍ നിന്നും ചുബനങ്ങള്‍ പകര്‍ത്തിയെടുത്ത് ഗാലറിയിലേക്ക് പറപ്പിച്ചും അത്യാഹ്ളാദം പ്രകടിപ്പിച്ചു തീര്‍ത്തു.



                     രണ്ടാമതായി ഫിനിഷ് ചെയ്ത ആമ ഫിനിംഷിംഗ് പോയന്റിന്റെ തെല്ല് അപ്പുറം മണ്ണില്‍ പോയിരുന്ന് കാലുകള്‍ മുന്നോട്ട് നീട്ടിയും കൈകള്‍ പിന്നിലേക്ക് കുത്തിയും തന്റെ രണ്ടാം നില കിതച്ചു തീര്‍ത്തു.


                      ഡ്രോപ്പിംഗ് ടെസ്റ്റിലാണ് പക്ഷേ മുയല്‍ നാലുമാസം പ്രെഗ്നെന്റ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്വേഷണമായി. പിന്നെ പുകിലായി. മുയല്‍ ഒടുവില്‍ സത്യം തുറന്നു പറഞ്ഞു. ഷൂസിനുള്ളിലെ സോക്സില്‍ ഭാര്യയുടെ യൂറിന്‍ വെച്ചായിരുന്നു മുയല്‍ ഓടിയത്. ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും അത്തരത്തിലൊരു പുകില്‍ വരുമെന്ന് മുയല്‍ കരുതിയേ ഇല്ലായിരുന്നത്രെ.


                      പിന്നെയും നിലവിലെ ചാമ്പ്യന്‍ ആമ തന്നെ ആയി. ആമ വീണ്ടും ഒരിക്കല്‍ കൂടി മൂക്കത്ത് വിരല്‍ വെച്ച് അന്തം വിട്ടു നിന്നുപോയി. പിന്നെ ആമ തന്നത്താന്‍ പറഞ്ഞു.


                      -ഈ പിള്ളേരുടെ കഥകളുടെ ഒരു കാര്യമേ!

                                                                      -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ