2011, ഡിസംബർ 12, തിങ്കളാഴ്‌ച

അവസ്ഥാന്തരം

അരുണ്‍കുമാര്‍ പൂക്കോം


അക്ഷരങ്ങളില്‍ നിന്നും
കുത്തും കൊമയും വള്ളിപുള്ളികളുമായി
നുള്ളിപ്പെറുക്കി അടുക്കിവെച്ചവയെ
പുറത്തേക്ക് അയച്ചാല്‍  
ഒരിടത്തൊരിടത്തു നിന്നും 
മറ്റൊരിടത്തൊരിടത്തേക്ക്
തിക്കിത്തിരക്കി യാത്ര ചെയ്യുമ്പോള്‍
അവ ബാഗിലോ കീശയിലോ
കരുതി വെച്ച ചിന്തകളും ഭാവനയും
ചിലപ്പോള്‍ പോക്കറ്റടിച്ചു പോയെന്നു വരാം.
മറ്റൊരിടത്ത് പുതിയ രൂപത്തിലും ഭാവത്തിലും
അവയെ കാണുമ്പോള്‍
എന്റെ പേഴ്സ്, എന്റെ പേഴ്സ്
എന്നു തോന്നുമ്പോഴും
മറ്റുള്ളവരുടെ മുന്നില്‍ എന്റേതെന്ന്
പറഞ്ഞു ഫലിപ്പിക്കാന്‍
തെളിവുകള്‍ കാണുകില്ല.
 അവര്‍ പെട്ടെന്ന് പേഴ്സിന്റെ നിറം മാറ്റും.
 പേഴ്സിലെ കള്ളികളുടെ എണ്ണം മാറ്റും.
ചില്ലറ കാശുകള്‍ ഒറ്റ രൂപകളാക്കും.
ഒറ്റ രൂപകള്‍ ചില്ലറകളും.
പേഴ്സിലെ ഫോട്ടോക്കു പകരം
അവരുടെ ഫോട്ടോ എടുത്തു വെക്കും.
അക്ഷരങ്ങള്‍ ഒരിടത്തു നിന്നും
മറ്റൊരിടത്തേക്ക്
യാത്ര ചെയ്യുമ്പോള്‍ എത്രയെന്നു വെച്ചാണ്
പോക്കറ്റടിക്കാരെ സൂക്ഷിക്കുക.
പോട്ടെ, സാരമില്ലെന്ന്
മനസ്സ് വീണ്ടും
ഗതിയെന്താകുമെന്നറിയാതെ
പുതിയൊരെണ്ണം തീര്‍ക്കാനൊരുങ്ങും.

                              -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ