2011, ഡിസംബർ 30, വെള്ളിയാഴ്‌ച

പുഴ

അരുണ്‍കുമാര്‍ പൂക്കോം


പണ്ട് അവരുടെ സ്േനഹം
നിറഞ്ഞു കവിഞ്ഞൊഴുകുന്ന
പുഴയായിരുന്നു.
ആദ്യമാദ്യമൊക്കെ അവര്‍ക്കിടയില്‍
പരിഭവങ്ങളും പിണക്കങ്ങളും
കുരുക്കുമ്പോള്‍ അകല്‍ച്ചയുടെ
സ്വയം തീര്‍ത്ത ചങ്ങാടത്തില്‍
അവള്‍ തനിച്ച്
അക്കരെക്കുപോകും.
പിന്നെ
ഒത്തുതീര്‍പ്പിന്റെ തോണിയേറി
ഇക്കരെക്കും പോരും.
ഒത്തൊപ്പിച്ചു വീണ്ടും കഴിയുമ്പോള്‍
മറക്കാനാവാതെ
അവരുടെ ഓര്‍മ്മകളിലേക്ക്
പുതിയവക്കൊപ്പം
പഴയ ശ്രുതിഭംഗങ്ങളും
താളപ്പിഴകളും
വിളിച്ചും വിളിക്കാതെയും
തികട്ടിത്തികട്ടി വരും.
അപ്പോഴേക്കും
പുഴ വറ്റിവരണ്ടേ പോയിരുന്നു.
അവള്‍ അനായാസം
മറുകരക്കു നടന്നേപോയി.
പുറമേ പരുപരുപ്പെങ്കിലും
തരളമവന്റകം.
വറ്റിവരണ്ട്
ചുട്ടുപഴുത്തു കിടക്കുമാ
മണലിലൂടെ വീണ്ടുമൊരു നാള്‍
അവളൊഴുകുമെന്ന്
വെറുതെ എന്നറിയുമ്പോഴും
വെറുതെ കാത്തിരിപ്പൂ
ഒറ്റയാനവന്‍.

                     -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ